Tuesday, July 12, 2011

സ്വാശ്രയ എന്‍ജിനിയറിങ് ഫീസ് വര്‍ധിപ്പിക്കും

സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍ നിശ്ചിത ശതമാനം പേരില്‍നിന്ന് 25,000 രൂപ അധികഫീസ് ഈടാക്കാന്‍ ധാരണ. മാനേജ്മെന്റ് പ്രതിനിധികളുമായി വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നടത്തിയ ചര്‍ച്ചയിലാണ് ഫീസ് കൂട്ടാന്‍ ധാരണയായത്. എന്നാല്‍ , യുഡിഎഫില്‍ ചര്‍ച്ച നടത്തിയശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂ എന്നു മന്ത്രി പറഞ്ഞു. അമ്പത് ശതമാനം സീറ്റ് മാനേജ്മെന്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കും. ഇതില്‍ 15 ശതമാനം കമ്യൂണിറ്റി ക്വാട്ടയായിരിക്കും. മെറിറ്റ് സീറ്റില്‍ സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ നിലവില്‍ ഈടാക്കുന്ന ഫീസ് 35,000 രൂപമാത്രമാണ്. ഇതിനുപുറമെ ലാബ്- വര്‍ക്ഷോപ്പ് ചാര്‍ജ് എന്നീ പേരുകളില്‍ 25,000 രൂപകൂടി ഈടാക്കാനാണ് തീരുമാനം.

ബിപിഎല്ലില്‍പ്പെടാത്ത വിദ്യാര്‍ഥികളില്‍നിന്ന് ഈ ഫീസ് ഈടാക്കാനാണ് ധാരണ. മെറിറ്റ് സീറ്റില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍ ഏതാണ്ട് 75 ശതമാനത്തില്‍നിന്നെങ്കിലും ഇങ്ങനെ സ്പെഷ്യല്‍ ഫീസ് ഈടാക്കാന്‍ മാനേജ്മെന്റുകള്‍ക്ക് കഴിയും. ഇത് മന്ത്രി തത്വത്തില്‍ അംഗീകരിച്ചതായി മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു. എന്നാല്‍ , എത്ര ശതമാനത്തില്‍നിന്ന് ഈടാക്കണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. ഇത് യുഡിഎഫ് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു. 11,790 സീറ്റിലാണ് കഴിഞ്ഞവര്‍ഷം സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ സര്‍ക്കാര്‍ ക്വോട്ടയില്‍നിന്ന് പ്രവേശനം നല്‍കിയത്. ഇതിപ്പോള്‍ ഏതാണ്ട് 12,000 കവിഞ്ഞു. ആറായിരം പേരില്‍നിന്ന്25,000 രൂപവീതം കിട്ടിയാല്‍തന്നെ മാനേജ്മെന്റുകള്‍ക്ക് പ്രതിവര്‍ഷം 15 കോടി രൂപ കിട്ടും. അതേസമയം, ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ അവരുടെ എന്‍ജിനിയറിങ് കോളേജുകളില്‍ 50 ശതമാനം സീറ്റ് വിട്ടുനല്‍കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനുകീഴിലുള്ള മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകളും നിലപാട് മാറ്റിയില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ മാനേജ്മെന്റുകള്‍ പഴയ നിലപാടില്‍ ഉറച്ചുനിന്നു. എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റുകളുമായി അടുത്തയാഴ്ച കരാറില്‍ ഒപ്പുവയ്ക്കും. എന്നാല്‍ , നിലവിലെ ഫീസിന്റെ ഇരട്ടിയോളം ഫീസ് ഉയര്‍ത്തുന്നത് കടുത്ത പ്രത്യാഘാതമുണ്ടാക്കും.

ദേശാഭിമാനി 120711

1 comment:

  1. സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍ നിശ്ചിത ശതമാനം പേരില്‍നിന്ന് 25,000 രൂപ അധികഫീസ് ഈടാക്കാന്‍ ധാരണ. മാനേജ്മെന്റ് പ്രതിനിധികളുമായി വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നടത്തിയ ചര്‍ച്ചയിലാണ് ഫീസ് കൂട്ടാന്‍ ധാരണയായത്. എന്നാല്‍ , യുഡിഎഫില്‍ ചര്‍ച്ച നടത്തിയശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂ എന്നു മന്ത്രി പറഞ്ഞു. അമ്പത് ശതമാനം സീറ്റ് മാനേജ്മെന്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കും. ഇതില്‍ 15 ശതമാനം കമ്യൂണിറ്റി ക്വാട്ടയായിരിക്കും. മെറിറ്റ് സീറ്റില്‍ സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ നിലവില്‍ ഈടാക്കുന്ന ഫീസ് 35,000 രൂപമാത്രമാണ്. ഇതിനുപുറമെ ലാബ്- വര്‍ക്ഷോപ്പ് ചാര്‍ജ് എന്നീ പേരുകളില്‍ 25,000 രൂപകൂടി ഈടാക്കാനാണ് തീരുമാനം

    ReplyDelete