Tuesday, July 12, 2011

ബാലകൃഷ്‌ണപിള്ളയുടെ സ്വത്തിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ അച്യുതാനന്ദന്‍

മുന്‍ മന്ത്രി ആര്‍ ബാലകൃഷ്‌ണപിള്ളയുടെ കണക്കില്‍പെടാത്ത സ്വത്തുകളെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

മാധ്യമം ആഴ്‌ചപ്പതിപ്പില്‍ ആര്‍ ബാലകൃഷ്‌ണപിള്ള എഴുതുന്ന ആത്മകഥയില്‍ തന്റെ സ്വത്ത്‌ വിവരം വെളിപ്പെടുത്തിയ സാഹചര്യത്തിലാണ്‌ പ്രതിപക്ഷ നേതാവ്‌ കത്തയച്ചത്‌. ``ഇപ്പോഴത്തെ കമ്പോളവിലയ്‌ക്കനുസരിച്ച്‌ ഏതാണ്ട്‌ 300 കോടിയിലധികം മൂല്യവരുന്ന സ്വത്തുവകകള്‍ അച്ഛന്‍ തന്നതായി എനിക്ക്‌ ശേഷിക്കുന്നുണ്ട്‌ എന്നാണ്‌ തോന്നുന്നത്‌. പല ജില്ലകളിലായി കിടക്കുന്ന ഈ സമ്പത്തിന്റെ കൃത്യമായ കണക്ക്‌ ഞാന്‍ എടുത്തിട്ടില്ല'' എന്നാണ്‌ ബാലകൃഷ്‌ണപിള്ള വെളിപ്പെടുത്തിയിട്ടുള്ളത്‌.

കേരളത്തിലെ വിവിധ ജില്ലകളിലായി ഉടമസ്ഥന്‍പോലും കൃത്യമായി കണക്കാക്കിയിട്ടില്ലാത്ത, ഏതാണ്ട്‌ മുന്നൂറ്‌ കോടിയിലധികം മൂല്യം വരുന്ന സ്വത്തുവകകളുള്ള ബാലകൃഷ്‌ണപിള്ള 2006 ല്‍ കൊട്ടാരക്കരയില്‍ നിന്നും നിയമസഭയിലേയ്‌ക്ക്‌ മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ തന്റെ സ്വത്ത്‌ കേവലം 8.63 കോടി രൂപയുടേതാണ്‌ എന്നാണ്‌ കാണിച്ചിരിക്കുന്നത്‌. തന്റെ പേരില്‍ 38.48 ഹെക്‌ടര്‍ ഭൂമിയും ഭാര്യയുടെ പേരില്‍ 13.24 ഹെക്‌ടര്‍ ഭൂമിയുമാണ്‌ കണക്കു കാണിച്ചിരിക്കുന്നത്‌. കഴിഞ്ഞ അഞ്ച്‌ വര്‍ഷംകൊണ്ട്‌ അദ്ദേഹത്തിന്റെ ഭൂസ്വത്തില്‍ 292 കോടിയുടെ വര്‍ധനവുണ്ടായി എന്നാണ്‌ അദ്ദേഹം തന്നെ വെളിപ്പെടുത്തിയതില്‍ നിന്ന്‌ മനസ്സിലാവുന്നത്‌. ഇടമലയാര്‍ വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ കഠിനതടവനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ്‌ തന്റെ സമ്പാദ്യത്തെക്കുറിച്ച്‌ പുതിയ ഈ വെളിപ്പെടുത്തല്‍ നടത്തുന്നത്‌ എന്നത്‌ ഗൗരവമായി കാണണം. ആകയാല്‍ ബാലകൃഷ്‌ണപിള്ളയുടെ യഥാര്‍ഥ സ്വത്തുവിവരങ്ങളെക്കറിച്ചും ഇവ സമ്പാദിക്കുന്നതില്‍ അഴിമതിപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും സമഗ്രമായി അന്വേഷിക്കേണ്ടതുണ്ട്‌. നിലവിലുള്ള നിയമങ്ങളനുസരിച്ച്‌ കൈവശം വെക്കാവുന്നതില്‍ കൂടുതല്‍ സ്വത്തുക്കള്‍ കൈവശം വെച്ചിട്ടുണ്ടെങ്കില്‍ ആയത്‌ കണ്ടുകെട്ടുകയും മിച്ചഭൂമി ഭൂരഹിതര്‍ക്ക്‌ വിതണം ചെയ്യുകയും വേണം. തിരഞ്ഞെടുപ്പ്‌ കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യവും അന്വേഷിച്ച്‌ നിയമനടപടി കൈക്കൊള്ളണം. പ്രതിപക്ഷ നേതാവ്‌ കത്തില്‍ ആവശ്യപ്പെട്ടു.

janayugom news

1 comment:

  1. മുന്‍ മന്ത്രി ആര്‍ ബാലകൃഷ്‌ണപിള്ളയുടെ കണക്കില്‍പെടാത്ത സ്വത്തുകളെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

    ReplyDelete