Friday, July 8, 2011

വഴങ്ങാതെ ഇന്റര്‍ ചര്‍ച്ച്; തിങ്കളാഴ്ച വീണ്ടും ചര്‍ച്ച

സര്‍ക്കാര്‍ ക്വാട്ടയായ 50 ശതമാനം സീറ്റ് വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടില്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനുകീഴിലുള്ള മെഡിക്കല്‍ മാനേജ്മെന്റ് ഫെഡറേഷന്‍ ഉറച്ചുനിന്നതോടെ സര്‍ക്കാര്‍ ഇവരുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. ഫെഡറേഷനുകീഴിലെ കോളേജുകള്‍ സ്വന്തം നിലയില്‍ എംബിബിഎസ് പ്രവേശനം തുടങ്ങിയതിനാല്‍ ഒരുസീറ്റ് പോലും സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് നിയമോപദേശം ലഭിച്ചതായി മുഖ്യമന്ത്രിയെ അറിയിച്ചെന്ന് ഫെഡറേഷന്‍ കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് പോള്‍ വാര്‍ത്താലേഖകരോടു പറഞ്ഞു.

മുഖ്യമന്ത്രിയും ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ജോര്‍ജ് പോളിന്റെ പ്രതികരണം. ഫെഡറേഷനു കിട്ടിയ നിയമോപദേശം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു. എജിയുമായും പ്രവേശനപരീക്ഷാ കമീഷണറുമായും ചര്‍ച്ചചെയ്യും. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെയും മുന്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയെയും ചര്‍ച്ചയുടെ വിശദാംശം അറിയിക്കും. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായി തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തും. ഏകീകൃത ഫീസ് ഘടന വേണമെന്നതിലും ഫെഡറേഷന്‍ ഉറച്ചുനില്‍ക്കുകയാണ്.

എന്നാല്‍ , അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാടിനെ നേരത്തെ സര്‍ക്കാര്‍ പിന്തുണച്ചതിനെ തുടര്‍ന്ന് മറ്റു മാനേജ്മെന്റുകളും ആ വഴിക്ക് നീങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ , വിദ്യാര്‍ഥിപ്രക്ഷോഭം രൂക്ഷമായപ്പോള്‍ സര്‍ക്കാര്‍ നിലപാട് മാറ്റുകയും പ്രസ്തുത മാനേജ്മെന്റുകള്‍ പഴയ നിലപാടിലേക്കുവരികയും ചെയ്തു. കേരളജനത ഒരേ മനസ്സോടെ ആവശ്യപ്പെട്ടിട്ടും ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ കച്ചവടനിലപാടില്‍ നിന്നു മാറുന്നില്ല. എന്‍ജിനിയറിങ് പ്രവേശനത്തിലും ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്. എന്‍ജിനിയറിങ് പ്രവേശനവുമായി ബന്ധപ്പെട്ട് മറ്റു മാനേജ്മെന്റുകളുമായി തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തും.

ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നടപടി വെല്ലുവിളി: പി ടി എ റഹീം

തൃശൂര്‍ : സ്വാശ്രയ പ്രശ്നത്തില്‍ സര്‍വകക്ഷി യോഗത്തിന്റെ തീരുമാനത്തിന് വില കല്‍പ്പിക്കാത്ത ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നടപടി കേരളജനതയോടുള്ള വെല്ലുവിളിയാണെന്ന് നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്(എന്‍എസ്സി) സംസ്ഥാന പ്രസിഡന്റ്പിടിഎ റഹീം. എന്‍എസ്സി സംസ്ഥാന നേതൃസംഗമം സാഹിത്യ അക്കാദമിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വകാര്യ മാനേജ്മെന്റുകളെ കയറൂരി വിടാനാവില്ല. സ്വാശ്രയ കോളേജുകളില്‍ സംവരണം നടപ്പാക്കി സാമൂഹ്യനീതി ഉറപ്പുവരുത്തണം. സ്വകാര്യ സിബിഎസ്സി സ്കൂളുകള്‍ക്ക് അനുവാദം നല്‍കില്ലെന്ന എല്‍ഡിഎഫ് നിലപാട് വൈകിയാണെങ്കിലും യുഡിഎഫ് സര്‍ക്കാരിനും അംഗീകരിക്കേണ്ടിവന്നുവെന്നും പി ടി എ റഹീം പറഞ്ഞു. ജാഫര്‍ അത്തോളി മുഖ്യപ്രഭാഷണം നടത്തി. കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ, വി എസ് സുനില്‍കുമാര്‍ എംഎല്‍എ, ഹാജി മൊയ്തീന്‍ഷാ, ദിവാകരന്‍ പള്ളത്ത്, ഇ ആര്‍ ജോസഫ്, ഖാദര്‍ മാലിപ്പുറം, എയര്‍ലൈന്‍സ് അസീസ്, കെ പി യൂസഫ്, അഷ്റഫ് കൊടുവള്ളി, താഹിര്‍ കോമോത്ത് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജന. സെക്രട്ടറി ഫെലിക്സ് ജെ പുല്ലൂടന്‍ സ്വാഗതവും ട്രഷറര്‍ നൗഷാദ് തെക്കുംപുറം നന്ദിയും പറഞ്ഞു.

സെമിനാറില്‍ "വ്യക്തി നേതൃത്വം സമൂഹം", "നാടിന്റെ നന്മക്ക് നേരിന്റെ രാഷ്ട്രീയം", "കേരള രാഷ്ട്രീയത്തില്‍ എന്‍എസ്സിയുടെ പ്രസക്തി", "പൊതുപ്രവര്‍ത്തനവും ധര്‍മബോധവും" എന്നീ വിഷയങ്ങളില്‍ യഥാക്രമം സിറാജുദ്ദീന്‍ പറമ്പത്ത്, ജാഫര്‍ അത്തോളി, അബ്ദുള്ള യൂസഫ്, എം എ ജലീല്‍ പുനലൂര്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. സമാപന സമ്മേളനത്തില്‍ "സംഘടന, പരിപാടി, ഭാവിപ്രവര്‍ത്തനങ്ങള്‍" എന്ന വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി എന്‍ കെ അബ്ദുള്‍ അസീസ് സംസാരിച്ചു. ഹമീദ് കരിയാട് നന്ദി പറഞ്ഞു.

മാനേജുമെന്റുകളുമായി സര്‍ക്കാര്‍ ഏറ്റുമുട്ടില്ല: ചെന്നിത്തല

പാലക്കാട്: സ്വാശ്രയ പ്രശ്നത്തില്‍ മാനേജുമെന്റുകളുമായി ഏറ്റുമുട്ടാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സമവായത്തിന്റെ പാതയാണ് പിന്തുടരുന്നത്. ചര്‍ച്ച തുടരും. ശാശ്വത പരിഹാരം കാണുമെന്നാണ് പ്രതീക്ഷ. വിദ്യാര്‍ഥികള്‍ക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതോടൊപ്പം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യവും ഒരുക്കും. പാലക്കാട് ഡിസിസി ജനറല്‍ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകണമെന്നതാണ് ജനവിധി. ഈ സന്ദേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. നേരിയ ഭൂരിപക്ഷം നല്‍കിയത് ജനങ്ങളുടെ താക്കീതാണ്. മുമ്പ് നൂറ് സീറ്റ് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിലെ തമ്മില്‍ത്തല്ല് ജനങ്ങള്‍ കണ്ടതാണ്. അതുകൊണ്ടാണ് ഇത്തവണ ഭൂരിപക്ഷം കുറച്ചത്. താക്കീതിന് വില കല്‍പ്പിക്കണം. പാര്‍ടിയും സര്‍ക്കാരും ഒരേവഴിയിലൂടെ നീങ്ങണം. ആഗസ്തില്‍ പാര്‍ടി പുനഃസംഘടന പൂര്‍ത്തിയാക്കും. പാര്‍ടിപ്രവര്‍ത്തകര്‍ പരസ്യവിമര്‍ശം നടത്തരുത്. ലംഘിച്ചാല്‍ ശക്തമായ അച്ചടക്കനടപടിയുണ്ടാകും.

desh news 080711

1 comment:

  1. സര്‍ക്കാര്‍ ക്വാട്ടയായ 50 ശതമാനം സീറ്റ് വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടില്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനുകീഴിലുള്ള മെഡിക്കല്‍ മാനേജ്മെന്റ് ഫെഡറേഷന്‍ ഉറച്ചുനിന്നതോടെ സര്‍ക്കാര്‍ ഇവരുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. ഫെഡറേഷനുകീഴിലെ കോളേജുകള്‍ സ്വന്തം നിലയില്‍ എംബിബിഎസ് പ്രവേശനം തുടങ്ങിയതിനാല്‍ ഒരുസീറ്റ് പോലും സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് നിയമോപദേശം ലഭിച്ചതായി മുഖ്യമന്ത്രിയെ അറിയിച്ചെന്ന് ഫെഡറേഷന്‍ കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് പോള്‍ വാര്‍ത്താലേഖകരോടു പറഞ്ഞു.

    ReplyDelete