Monday, July 11, 2011

ബജറ്റ്‌: ഏറ്റവും നഷ്‌ടം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും

ഭൂമി ഏറ്റെടുക്കാന്‍ ബജറ്റില്‍ തുകയില്ല; ശബരി പാത പദ്ധതി ഉപേക്ഷിക്കാന്‍ റയില്‍വേ ഒരുങ്ങുന്ന

തൊടുപുഴ : സംസ്ഥാന ബജറ്റില്‍ ശബരി റയില്‍പദ്ധതിക്കായി പണം വകയിരുത്താതുമൂലം പദ്ധതി ഉപേക്ഷിക്കാന്‍ റയില്‍വേ നിര്‍ബന്ധിതമാകുന്നു. അങ്കമാലി മുതല്‍ എരുമേലി വരെയുള്ള 170 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പദ്ധതിയുടെ ഭൂമി ഏറ്റെടുക്കാന്‍ 50 ശതമാനം തുക സര്‍ക്കാര്‍ വഹിക്കണമെന്നാണ്‌ റയില്‍വേയുടെ നിലപാട്‌. ഇത്‌ സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിന്‌ കത്തയച്ചിട്ടും അര്‍ഹമായ പരിഗണന സര്‍ക്കാര്‍ നല്‍കിയില്ല. ഇതാണ്‌ പദ്ധതി ഉപേക്ഷിക്കാന്‍ റയില്‍വേയ്‌ക്ക്‌ ഇപ്പോള്‍ പ്രേരണയായിരിക്കുന്നത്‌.

1992 ല്‍ ശബരി റയില്‍ പദ്ധതിക്ക്‌ കേന്ദ്രസര്‍ക്കാരും റയില്‍വേയും തുടക്കം കുറിക്കുന്നത്‌ 500 കോടി രൂപ തുടക്കത്തില്‍ ചെലവ്‌ പ്രതീക്ഷിച്ചിരുന്ന പദ്ധതിക്കായി റയില്‍വേ ബജറ്റില്‍ 100 കോടി രൂപ ആദ്യഘട്ടം അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്ന്‌ സര്‍വ്വേ നടപടികള്‍ ആരംഭിച്ച റയില്‍വേ ഇതുവരെ 60 കോടിയോളം രൂപ പദ്ധതിക്കായി മുടക്കി. പദ്ധതി ആരംഭിച്ച്‌ 19 വര്‍ഷം കഴിഞ്ഞപ്പോള്‍ കേരളത്തിലെ ഭൂമി വില മൂന്നിരട്ടിയായി വര്‍ദ്ധിച്ചത്‌ പദ്ധതിയുടെ ചെലവ്‌ വര്‍ദ്ധിപ്പിക്കുമെന്നാണ്‌ റയില്‍വേയുടെ കണക്കുകൂട്ടല്‍. ആദ്യഘട്ടത്തില്‍ 500 കോടി രൂപ മാത്രം ചെലവ്‌ പ്രതീക്ഷിച്ച പദ്ധതിക്ക്‌ ഇപ്പോള്‍ ഭൂമി ഏറ്റെടുക്കാന്‍ മാത്രം 1500 കോടി രൂപ ചെലവ്‌ വരുമെന്നാണ്‌ റയില്‍വേ അധികൃതര്‍ പറയുന്നത്‌. ഈ തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിച്ചാല്‍ മാത്രമേ പദ്ധതികൊണ്ട്‌ റയില്‍വേയ്‌ക്ക്‌ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയുള്ളൂ എന്നാണ്‌ റയില്‍വേയുടെ കണക്കുകൂട്ടല്‍.

ശബരി റയില്‍പദ്ധതി പ്രാധാന്യത്തോടെ സര്‍ക്കാര്‍ കാണുമെന്ന ഒറ്റ വാചകം മാത്രമാണ്‌ കെ എം മാണി പദ്ധതിയെക്കുറിച്ച്‌ ബജറ്റ്‌ പ്രസംഗത്തില്‍ പരാമര്‍ശം നടത്തിയത്‌. തുക വകയിരുത്താത്തതോടെ പദ്ധതിയുടെ അസ്‌തമയത്തിനുള്ള വഴി തെളിയുകയാണ്‌. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതി ശബരിമല തീര്‍ഥാടകര്‍ക്ക്‌ ഏറെ ഗുണകരമാകുമായിരുന്നു.

തമിഴ്‌നാട്‌, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന്‌ എത്തുന്ന തീര്‍ത്ഥാടകര്‍ക്കായിരുന്നു പദ്ധതികൊണ്ട്‌ ഏറെ ഗുണം ലഭിക്കുക. കൂടാതെ മലയോര കാര്‍ഷിക ജില്ലയായ ഇടുക്കിയില്‍ റയില്‍വേയുടെ പ്രാതിനിധ്യം ലഭിക്കുകയും ചെയ്യുമായിരുന്നു.

ഇത്‌ കുരുമുളക്‌, ഏലം തുടങ്ങിയ സുഗന്ധദ്രവ്യ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ തോതിലുള്ള വര്‍ധനയ്‌ക്കും ഇടയാക്കിയേനെ. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ തികഞ്ഞ അലംഭാവം മൂലം ഒരു റയില്‍വേ പദ്ധതികൂടി കേരളത്തിന്‌ നഷ്‌ടപ്പെടുകയാണ്‌.

ബജറ്റ്‌: ഏറ്റവും നഷ്‌ടം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും

തിരുവനന്തപുരം: യു ഡി എഫ്‌ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ്‌ ഏറ്റവും വലിയ നഷ്‌ടം വരുത്തിവയ്‌ക്കുന്നത്‌ സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമാണെന്ന്‌ ജോയിന്റ്‌ കൗണ്‍സില്‍ സെക്രട്ടേറിയറ്റ്‌ യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. 25,000 രൂപയ്‌ക്ക്‌ താഴെ പ്രതിമാസ വരുമാനമുള്ള മുഴുവന്‍ പേര്‍ക്കും രണ്ട്‌ രൂപയ്‌ക്ക്‌ അരി വിതരണം ചെയ്യുന്നതിനാണ്‌ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്‌. ഇത്‌ പ്രകാരം സംസ്ഥാനത്തെ 80 ശതമാനത്തിലധികം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഈ ആനുകൂല്യം കിട്ടുമായിരുന്നു. എന്നാല്‍ പുതിയ ബജറ്റ്‌ പ്രകാരം ഇനി ഒരാള്‍ക്കുപോലും ഇത്‌ കിട്ടില്ല. തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പെട്രോളിയം വില വര്‍ധനവും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവും ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത്‌ നിശ്ചിത വരുമാനക്കാരായ ജീവനക്കാരെയും അധ്യാപകരെയുമാണ്‌.

യു ഡി എഫ്‌ പ്രകടനപത്രികയില്‍ വാഗ്‌ദാനം ചെയ്‌തിരുന്നത്‌ പ്രകാരം ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുവാനോ കേന്ദ്ര ആനുകൂല്യങ്ങള്‍ അനുവദിക്കുവാനോ ഒരു നിര്‍ദേശവും ബജറ്റില്‍ ഉള്‍പ്പെടുത്താതെയാണ്‌ നിലവില്‍ ലഭിക്കുമായിരുന്ന ആനുകൂല്യം പോലും ഇല്ലാതാക്കിയത്‌. ബജറ്റ്‌ ചര്‍ച്ചയില്‍ ഇക്കാര്യം പരിഗണിക്കണമെന്നും 25,000 രൂപയ്‌ക്ക്‌ താഴെ വരുമാനമുള്ളവര്‍ക്കെല്ലാം രണ്ട്‌ രൂപയ്‌ക്ക്‌ അരി നല്‍കാനുള്ള തീരുമാനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. ജോയിന്റ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ കെ എല്‍ സുധാകരന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ജോസ്‌പ്രകാശ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.

janayugom 110711

1 comment:

  1. യു ഡി എഫ്‌ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ്‌ ഏറ്റവും വലിയ നഷ്‌ടം വരുത്തിവയ്‌ക്കുന്നത്‌ സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമാണെന്ന്‌ ജോയിന്റ്‌ കൗണ്‍സില്‍ സെക്രട്ടേറിയറ്റ്‌ യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. 25,000 രൂപയ്‌ക്ക്‌ താഴെ പ്രതിമാസ വരുമാനമുള്ള മുഴുവന്‍ പേര്‍ക്കും രണ്ട്‌ രൂപയ്‌ക്ക്‌ അരി വിതരണം ചെയ്യുന്നതിനാണ്‌ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്‌. ഇത്‌ പ്രകാരം സംസ്ഥാനത്തെ 80 ശതമാനത്തിലധികം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഈ ആനുകൂല്യം കിട്ടുമായിരുന്നു. എന്നാല്‍ പുതിയ ബജറ്റ്‌ പ്രകാരം ഇനി ഒരാള്‍ക്കുപോലും ഇത്‌ കിട്ടില്ല. തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പെട്രോളിയം വില വര്‍ധനവും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവും ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത്‌ നിശ്ചിത വരുമാനക്കാരായ ജീവനക്കാരെയും അധ്യാപകരെയുമാണ്‌.

    ReplyDelete