Thursday, July 7, 2011

സല്‍വാ ജുദൂം ഇല്ലായ്‌മ ചെയ്യണം: സി പി ഐ

ന്യൂഡല്‍ഹി: മാവോയിസ്റ്റുകളെ നേരിടാനെന്ന പേരില്‍ രൂപീകരിക്കപ്പെട്ട സ്വകാര്യ സേനയായ സാല്‍വാ ജുദൂമിനെ പൂര്‍ണമായും ഇല്ലാതാക്കണമെന്ന്‌ സി പി ഐ ആവശ്യപ്പെട്ടു. ഛത്തിസഗ്‌ഢിലെ പാവപ്പെട്ട ആദിവാസികളെ കൊല്ലാനും പീഡിപ്പിക്കാനുമാണ്‌ ഈ സേനയെ ഉപയോഗിക്കുന്നതെന്ന്‌ പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി. സാല്‍വാ ജുദൂമിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന സുപ്രിം കോടതി വിധി പാര്‍ട്ടി സ്വാഗതം ചെയ്‌തു.

മാവോയിസ്റ്റ്‌ തീവ്രവാദികള്‍ക്കും പൊലീസിനും സാല്‍വാ ജുദൂമിനും ഇടയില്‍ ഞെരുങ്ങുകയാണ്‌ ഛത്തിസ്‌ഗഢിലെ ജനങ്ങള്‍. ഭൂമി ഏറ്റെടുക്കലിനെതിരെ പൊരുതുന്ന ആദിവാസികളെ സാല്‍വാ ജുദൂമിനെ ഉപയോഗിച്ചാണ്‌ പീഡിപ്പിക്കുന്നതും കൊല്ലുന്നതും. ഛത്തിസ്‌ഗഢില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള സി പി ഐ നേതാക്കളെയും പ്രവര്‍ത്തകരെയും കെട്ടിച്ചമച്ച കുറ്റങ്ങള്‍ ചുമത്തി ജയിലില്‍ അടച്ചിരിക്കുകയാണ്‌. പൗരാവകാശങ്ങള്‍ പുനസ്ഥാപിച്ച്‌, തടങ്കലില്‍ ഇട്ടിരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ നടപടിയുണ്ടാവണമെന്ന്‌ സി പി ഐ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയെ ലോക്‌പാല്‍ പരിധിയില്‍ പെടുത്തണം: ബര്‍ധന്‍


പറ്റ്‌ന: സുശക്തമായ ലോക്‌പാല്‍ ബില്ല്‌ വേണമെന്നും പ്രധാനമന്ത്രിയെയും അതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍. ശക്തവും പ്രായോഗികവുമായ ലോക്‌പാല്‍ ബില്ലിന്‌ സര്‍ക്കാര്‍ എത്രയും പെട്ടന്ന്‌ രൂപംനല്‍കണം. അത്‌ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലെങ്കിലും പാസാക്കണമെന്നും ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണമെന്നും എ ബി ബര്‍ധന്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. നീതിന്യായ സംവിധാനത്തെ ലോക്‌പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. ജഡ്‌ജിമാരെ നിയമിക്കുന്നതിനു ദേശീയ ജ്യുഡീഷ്യല്‍ കമ്മിഷന്‍ രൂപീകരിക്കണമെന്നും ഈ കമ്മിഷന്‍ ജഡ്‌ജിമാര്‍ക്കെതിരായ ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അംഗങ്ങളുടെ അഭിപ്രായങ്ങളും വിയോജിപ്പുകളും രേഖപ്പെടുത്തുന്നതിനും ചര്‍ച്ചനടത്തുന്നതിനും മറ്റുമായി ബില്ലിന്റെ കരട്‌ വര്‍ഷകാല സമ്മേളനത്തില്‍തന്നെ പാര്‍ലമെന്റിന്റെ മേശപ്പുറത്ത്‌ വയ്‌ക്കണമെന്നും എന്നാല്‍മാത്രമേ ശീതകാല സമ്മേളനത്തില്‍ ബില്ല്‌ പാസാക്കാനാകൂവെന്നും ബര്‍ധന്‍ പറഞ്ഞു.

ഔദ്യോഗികമായി ഒരു കരട്‌ ബില്ലിന്‌ രൂപംനല്‍കാതെയാണ്‌ അഭിപ്രായം ആരായുന്നതിനായി യു പി എ സര്‍ക്കാര്‍ കഴിഞ്ഞ ആഴ്‌ച സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടിയത്‌. ബില്ലില്ലാതെ എന്തിനെക്കുറിച്ചാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ അഭിപ്രായം പറേയണ്ടെതെന്നു ബര്‍ധന്‍ ചോദിച്ചു. പൊതുസമൂഹത്തിന്റെ പ്രതിനിധികളും സര്‍ക്കാരിന്റെ പ്രതിനിധികളായ അഞ്ച്‌ മന്ത്രിമാരും വെവ്വേറെ തയ്യാറാക്കിയ കരട്‌ ബില്ലുകളിന്‍മേല്‍ ചര്‍ച്ച നടത്തേണ്ടതിന്റെ ആവശ്യകതയെയും അദ്ദേഹം ചോദ്യം ചെയ്‌തു.

janayugom 070711

1 comment:

  1. മാവോയിസ്റ്റുകളെ നേരിടാനെന്ന പേരില്‍ രൂപീകരിക്കപ്പെട്ട സ്വകാര്യ സേനയായ സാല്‍വാ ജുദൂമിനെ പൂര്‍ണമായും ഇല്ലാതാക്കണമെന്ന്‌ സി പി ഐ ആവശ്യപ്പെട്ടു. ഛത്തിസഗ്‌ഢിലെ പാവപ്പെട്ട ആദിവാസികളെ കൊല്ലാനും പീഡിപ്പിക്കാനുമാണ്‌ ഈ സേനയെ ഉപയോഗിക്കുന്നതെന്ന്‌ പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി. സാല്‍വാ ജുദൂമിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന സുപ്രിം കോടതി വിധി പാര്‍ട്ടി സ്വാഗതം ചെയ്‌തു.

    ReplyDelete