Friday, July 8, 2011

രണ്ടു നാള്‍ , രണ്ടു രാജി

വന്‍ അഴിമതികളില്‍ കുടുങ്ങി മന്ത്രിമാര്‍ തുടര്‍ച്ചയായി രാജിവയ്ക്കുമ്പോള്‍ മറ്റൊരു സര്‍ക്കാരിനും അവകാശപ്പെടാനാകാത്ത "അപൂര്‍വ നേട്ടങ്ങളിലേക്കാണ്" രണ്ടാം യുപിഎ സര്‍ക്കാര്‍ മുന്നേറുന്നത്. എണ്ണ-വാതക പര്യവേക്ഷണ കരാറുകളുടെ കാര്യത്തില്‍ റിലയന്‍സിനെ വഴിവിട്ടു സഹായിച്ചതിന് കോര്‍പറേറ്റ് കാര്യമന്ത്രി മുരളി ദേവ്റ രാജി സമര്‍പ്പിച്ചതിനു പിന്നാലെ സ്പെക്ട്രം അഴിമതിയില്‍പ്പെട്ട് ടെക്സ്റ്റൈല്‍സ് മന്ത്രി ദയാനിധി മാരനും പുറത്തായി. ടെലികോം മന്ത്രി എ രാജയും വിദേശസഹമന്ത്രി ശശി തരൂരും നേരത്തെ തന്നെ അഴിമതിമുദ്ര ചാര്‍ത്തപ്പെട്ട് പുറത്തായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വന്‍വെട്ടിപ്പു നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ സുരേഷ് കല്‍മാഡിയാണ് നിയമക്കുരുക്കില്‍പ്പെട്ട് സ്ഥാനമാനം ഉപേക്ഷിക്കേണ്ടി വന്ന മറ്റൊരു പ്രമുഖന്‍ . സ്പെക്ട്രം അഴിമതിയില്‍ പങ്കാളിത്തം ആരോപിക്കപ്പെടുന്ന ആഭ്യന്തരമന്ത്രി ചിദംബരം അടക്കമുള്ളവര്‍ ഊഴംകാത്തുനില്‍ക്കുന്നു. ആദര്‍ശ് ഫ്ളാറ്റ് തട്ടിപ്പ്, ഖനനകരാര്‍ അഴിമതി, സ്വകാര്യ കമ്പനികള്‍ക്ക് വാതകപര്യവേക്ഷണ കരാറുകള്‍ വഴിവിട്ടു നല്‍കിയതിലെ വെട്ടിപ്പ് തുടങ്ങി ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതികളുടെ പട്ടിക ഏറെ നീണ്ടതാണ്.

കള്ളപ്പണം തടയുന്നതിലും തിരികെ കൊണ്ടുവരുന്നതിലും പൂര്‍ണമായും പരാജയപ്പെട്ട മന്‍മോഹന്‍ സര്‍ക്കാരിനെ കഴിവുകെട്ട സര്‍ക്കാരെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തിയത് രണ്ടുദിവസം മുമ്പാണ്. സ്പെക്ട്രം, കള്ളപ്പണം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഭക്ഷ്യധാന്യ സംഭരണം തുടങ്ങി ചില പ്രധാന കേസുകളില്‍ സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ മാത്രം മതി കേന്ദ്രഭരണം എത്രത്തോളം പരിതാപകരമെന്ന് ബോധ്യപ്പെടാന്‍ . പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനു പോലും കോടതിയുടെ കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടിവന്നു.

എല്ലാ അഴിമതിക്കും മൗനാനുവാദം നല്‍കുന്ന കഴിവുകെട്ട പ്രധാനമന്ത്രിയെന്ന വിശേഷണമാണ് മന്‍മോഹനു ചേരുക. കോര്‍പറേറ്റുകളും ഭരണനേതൃത്വവുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് കോമണ്‍വെല്‍ത്ത് മുതല്‍ സ്പെക്ട്രം വരെ എല്ലാ അഴിമതിയുടെയും പിന്നില്‍ . സ്പെക്ട്രം ഇടപാടു നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ അറിവോടെയാണ് അഴിമതി അരങ്ങേറിയതെന്ന ആക്ഷേപം ശക്തമാണ്. 2001ലെ നിരക്കില്‍ തന്നെ 2008ലും സ്പെക്ട്രം ലൈസന്‍സ് നല്‍കാമെന്ന രാജയുടെ ശുപാര്‍ശയ്ക്ക് അന്തിമാനുമതി നല്‍കിയതാകട്ടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും. കോര്‍പറേറ്റുകളെ വഴിവിട്ട് സഹായിക്കുകയെന്ന ഉദാരവല്‍ക്കരണ നയമാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്ക് കളമൊരുക്കിയത്. എണ്ണപര്യവേക്ഷണ കമ്പനികള്‍ക്ക് വാതകവില ഉയര്‍ത്തി നിശ്ചയിക്കാന്‍ അനുമതി നല്‍കിയ യുപിഎ സര്‍ക്കാരിന്റെ നടപടി സ്പെക്ട്രം കുംഭകോണത്തിനു സമാനമാണ്. റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ അടുത്ത സുഹൃത്ത് മുരളി ദേവ്റയാണ് എണ്ണ-വാതക ഇടപാടില്‍ പ്രതിസ്ഥാനത്ത്.
(എം പ്രശാന്ത്)

deshabhimani 080711

1 comment:

  1. വന്‍ അഴിമതികളില്‍ കുടുങ്ങി മന്ത്രിമാര്‍ തുടര്‍ച്ചയായി രാജിവയ്ക്കുമ്പോള്‍ മറ്റൊരു സര്‍ക്കാരിനും അവകാശപ്പെടാനാകാത്ത "അപൂര്‍വ നേട്ടങ്ങളിലേക്കാണ്" രണ്ടാം യുപിഎ സര്‍ക്കാര്‍ മുന്നേറുന്നത്. എണ്ണ-വാതക പര്യവേക്ഷണ കരാറുകളുടെ കാര്യത്തില്‍ റിലയന്‍സിനെ വഴിവിട്ടു സഹായിച്ചതിന് കോര്‍പറേറ്റ് കാര്യമന്ത്രി മുരളി ദേവ്റ രാജി സമര്‍പ്പിച്ചതിനു പിന്നാലെ സ്പെക്ട്രം അഴിമതിയില്‍പ്പെട്ട് ടെക്സ്റ്റൈല്‍സ് മന്ത്രി ദയാനിധി മാരനും പുറത്തായി. ടെലികോം മന്ത്രി എ രാജയും വിദേശസഹമന്ത്രി ശശി തരൂരും നേരത്തെ തന്നെ അഴിമതിമുദ്ര ചാര്‍ത്തപ്പെട്ട് പുറത്തായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വന്‍വെട്ടിപ്പു നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ സുരേഷ് കല്‍മാഡിയാണ് നിയമക്കുരുക്കില്‍പ്പെട്ട് സ്ഥാനമാനം ഉപേക്ഷിക്കേണ്ടി വന്ന മറ്റൊരു പ്രമുഖന്‍ . സ്പെക്ട്രം അഴിമതിയില്‍ പങ്കാളിത്തം ആരോപിക്കപ്പെടുന്ന ആഭ്യന്തരമന്ത്രി ചിദംബരം അടക്കമുള്ളവര്‍ ഊഴംകാത്തുനില്‍ക്കുന്നു. ആദര്‍ശ് ഫ്ളാറ്റ് തട്ടിപ്പ്, ഖനനകരാര്‍ അഴിമതി, സ്വകാര്യ കമ്പനികള്‍ക്ക് വാതകപര്യവേക്ഷണ കരാറുകള്‍ വഴിവിട്ടു നല്‍കിയതിലെ വെട്ടിപ്പ് തുടങ്ങി ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതികളുടെ പട്ടിക ഏറെ നീണ്ടതാണ്.

    ReplyDelete