Thursday, October 20, 2011

സൂക്കോട്ടി പാര്‍ക്കും പിങ്ക് സ്ലിപ്പും

ന്യൂയോര്‍ക്കില്‍നിന്ന് റെജി പി ജോര്‍ജ്

റെജി പി. ജോര്‍ജിന്റെ ഫേസ്‌ബുക്ക് പേജ്

അമേരിക്കയുടെ സാമ്പത്തികതലസ്ഥാനമായ ന്യൂയോര്‍ക്കില്‍ കഴിഞ്ഞദിവസം വൈകുന്നേരം ഒന്നാംനമ്പര്‍ ട്രെയിനിലാണ് സംഭവം. തിരക്കേറിയ കംപാര്‍ട്ട്മെന്റില്‍ കയറിയ സുന്ദരിയായ യുവതി ആളുകള്‍ക്കിടയിലൂടെ നുഴഞ്ഞ് മധ്യഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കെ എന്തോ ഉറക്കെ പറഞ്ഞ് സകലരുടെയും ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. കൈയില്‍ സ്റ്റാര്‍ബക്കിന്റെ (രാജ്യാന്തരകമ്പനിയുടെ കോഫി) ഒഴിഞ്ഞ ഗ്ലാസ്സുമായി നില ഉറപ്പിച്ച അവള്‍ ട്രെയിന്‍ നീങ്ങിതുടങ്ങിയതോടെ ഉറക്കെ പറഞ്ഞു:

"ദയവായി ഞാന്‍ പറയുന്നതിന് ഒന്നു ചെവിതരൂ, രണ്ടുമക്കളുടെ അമ്മയായ വിധവയാണ് ഞാന്‍ . എനിക്കു ജോലി നഷ്ടപ്പെട്ടു. നിങ്ങളുടെ സഹായം ആവശ്യമാണ്! എന്റെ മക്കളെപോറ്റുവാന്‍ , എനിക്കു ജീവിക്കുവാന്‍" അവള്‍ ഒഴിഞ്ഞ ഗ്ലാസ്സ് നീട്ടി യാത്രക്കാരുടെ മുന്നിലേക്ക് എത്തി! ഞെട്ടിപ്പിക്കുന്ന അനുഭവം.

ലോകത്തിന്റെ തന്നെ സാമ്പത്തികതലസ്ഥാനത്ത് ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം ഏറുകയാണ്. പലര്‍ക്കും എന്താണ് ചെയ്യേണ്ടത് എന്നുപ്പോലും അറിയില്ല. ഭവനവായ്പ അല്ലെങ്കില്‍ മാസ വാടക, ഇന്റര്‍നെറ്റ്-ടിവി-ഫോണ്‍ ബില്ലുകള്‍ എന്നിവ അടയ്ക്കുവാന്‍ ശരാശരി അമേരിക്കക്കാരനു ഒരുമാസം 2500 ഡോളര്‍ എങ്കി ലും വേണം. ഇതിനു പുറമേയാണ് ഭക്ഷണം, ഷോപ്പിങ്, കുട്ടികളുടെ സ്കൂള്‍ എന്നിങ്ങനെ മറ്റു ദൈനംദിനചെലവുകള്‍ . നേരം ഇരുട്ടി വെളുക്കുമ്പോള്‍ പിങ്ക് സ്ലിപ്പ് (അതാണ് അമേരിക്കന്‍ ഭാഷയില്‍ ജോലി നഷ്ടപ്പെട്ടു എന്നതിനെ സൂചിപ്പിക്കുന്ന വാക്ക്) കിട്ടുന്നവരുടെ എണ്ണം ഏറിവരികയാണ്. ജോലി നഷ്ടപ്പെട്ട ഏറ്റവും ഉയര്‍ന്ന ശമ്പളക്കാരനുപ്പോലും സര്‍ക്കാര്‍ നല്‍കുന്ന പരമാവധി തൊഴില്‍രഹിത വേതനം ആഴ്ചയില്‍ 450 ഡോളറാണ്. ഇതുതന്നെ കര്‍ശന വ്യവസ്ഥകളോടെയാണു നല്‍കുന്നത്. തൊഴില്‍രഹിതവേതനം കൈപ്പറ്റുന്ന ഒരാള്‍ റോഡില്‍ കൂടി നടക്കുമ്പോള്‍ ബിസിനസ്സ് ക്ലാസ് ഡ്രസ്സുചെയ്തിരിക്കണം! വീട്ടുമുറ്റം വൃത്തിയാക്കുന്നതുപ്പോലും ജോലിയായി കണക്കാക്കി അറിയിച്ചിരിക്കണം! ഏതൊക്കെ സ്ഥാപനങ്ങളില്‍ പുതുതായി ജോലിക്കു ശ്രമിച്ചു എന്ന് അറിയിച്ചുകൊണ്ടിരിക്കണം. എവിടെ എങ്കിലും ഒരു ദിവസമെങ്കിലും ജോലി ചെയ്താല്‍ അതിനുകിട്ടിയ ശമ്പളം കുറച്ചുമാത്രമേ ആ ആഴ്ച തൊഴിലില്ലായ്മ വേതനംകിട്ടൂ. 18 ലക്ഷം തൊഴില്‍രഹിതര്‍ക്ക് സര്‍ക്കാര്‍ നല്‍കികൊണ്ടിരുന്ന തുച്ഛമായ വേതനത്തിന്റെ കാലാവധി ജനുവരിയോടെ തീരും എന്നതാണ് ഏറെ ദാരുണമായ കാര്യം. 2012 ആകുന്നതോടെ ഏതാണ് 60 ലക്ഷം തൊഴിലില്ലാത്ത അമേരിക്കക്കാര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ വേതനം നിലയ്ക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. 2012ല്‍ വാള്‍സ്ട്രീറ്റില്‍ നിന്നുമാത്രം 10,000 പേര്‍ക്ക് പിങ്ക് സ്ലിപ്പുലഭിക്കും. ന്യൂയോര്‍ക്കിന്റെ വരുമാനത്തിന്റെ 20 ശതമാനമാണ് വാള്‍സ്ട്രീറ്റിന്റെ സംഭാവന. ഇതാണ് വാള്‍സ്ട്രീറ്റിന്റെ തകര്‍ച്ചയിലൂടെ നഷ്ടമാകുക.

ഒന്നാം നമ്പര്‍ ട്രെയിനില്‍ കണ്ട വിധവയെ പോലെ പിങ്ക് സ്ലിപ്പ്ജീവിതം താറുമാറാക്കിയ പലരും ഭാവിയെ തുറിച്ചുനോക്കുന്നു. ഇതില്‍ നല്ലൊരുശതമാനത്തിനും പുതിയ ഒരു തൊഴില്‍ കണ്ടെത്താന്‍ തക്ക പരിശീലനം ലഭിച്ചവരല്ല. പ്രായമേറിയവര്‍ക്ക് മുന്നില്‍അനിശ്ചിതത്വം കുളക്കടവിലെ പായല്‍ പോലെ മുന്നില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇത്തരം നൂറായിരം കഥകള്‍ പറയുവാനുള്ളവര്‍ ഇപ്പോള്‍ മാന്‍ഹട്ടന്‍സിറ്റിയിലെ ഏറ്റവും പ്രശസ്തമായ ബ്രോഡ്വെ റോഡിലൂടെ നീങ്ങുകയാണ്. അവരുടെ ലക്ഷ്യം വേള്‍ഡ് ട്രേഡ് സെന്ററോ, റോയിട്ടറിന്റെ പടുകൂറ്റന്‍ കെട്ടിടമോ വാള്‍സ്ട്രീറ്റോ ഒന്നും അല്ല! മറിച്ച് അതിനൊക്കെ ചേര്‍ന്നു കിടക്കുന്ന ലിബര്‍ട്ടി സ്ക്വയറിലെ സൂക്കോട്ടി പാര്‍ക്കാണ്. ഇന്ന് ലോകം വാള്‍സ്ട്രീറ്റ് എന്നു കേള്‍ക്കുമ്പോള്‍ കാതോര്‍ക്കുന്നത് സൂക്കോട്ടിപാര്‍ക്കില്‍ തടിച്ചുകൂടിയ യുവജനങ്ങളും തൊഴിലില്ലാത്തവരും എന്താണു പറയുന്നത് എന്നാണ്. സൂക്കോട്ടി പാര്‍ക്കിലെത്തുന്ന എല്ലാ പ്രക്ഷോഭകാരികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും പറയുവാന്‍ ഇതേപോലെ ഓരോ കഥ ഉണ്ട്! ആഗോളമുതലാളിത്തത്തിന്റെ പുത്തന്‍ തന്ത്രങ്ങള്‍ക്കുമുന്നില്‍ തകര്‍ന്നുപോയ സ്വപ്നങ്ങളൂടെ കദന കഥകള്‍ .

ഗ്രീസില്‍ ജനലക്ഷങ്ങള്‍ തെരുവില്‍ ; പാര്‍ലമെന്റിന് മുന്നില്‍ സംഘര്‍ഷം

ആതന്‍സ്: ഗ്രീക്ക് സര്‍ക്കാര്‍ ക്ഷേമപദ്ധതികളും തൊഴിലാളികളുടെ അവകാശങ്ങളും വെട്ടിക്കുറച്ച് ചെലവുകുറയ്ക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ ഒരുങ്ങുന്നതിനിടെ ബുധനാഴ്ചയാരംഭിച്ച ദ്വിദിന പണിമുടക്കില്‍ രാജ്യം സ്തംഭിച്ചു. ബില്‍ പാസാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രണ്ട് ദിവസമായി ലക്ഷക്കണക്കിനാളുകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. പാര്‍ലമെന്റിന്റെ മുന്നിലടക്കം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമിച്ചത് തെരുവുയുദ്ധത്തിന് ഇടയാക്കി. രാജ്യത്തെ പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കാനിടയാക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്നാവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കുന്നത്. രാജ്യത്തെ സമസ്ത വിഭാഗം തൊഴിലാളികളും പണിമുടക്കില്‍ അണിചേര്‍ന്നു. പലയിടത്തും ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ജനമുന്നേറ്റമാണ് ഉണ്ടായതെന്ന് പൊലീസും സാക്ഷ്യപ്പെടുത്തുന്നു.

ജനങ്ങളുടെ ആനുകൂല്യങ്ങള്‍ കവരുന്ന സര്‍ക്കാരിനും പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാനെന്നപേരില്‍ ജനദ്രോഹനടപടികള്‍ക്ക് സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്ന അന്താരാഷ്ട്രവായ്പാദാതാക്കള്‍ക്കും എതിരെ പ്രകടനങ്ങളില്‍ രോഷം അലയടിച്ചു. പാര്‍ലമെന്റിന് മുന്നിലെ ഉരുക്കുമറകള്‍ മറികടന്ന് യുവാക്കള്‍ തള്ളിക്കയറിയതിനെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. യുവാക്കള്‍ പൊലീസിന് നേരെ തീബോംബുകളും കുപ്പിയും കല്ലും മറ്റും വലിച്ചെറിഞ്ഞു. തലസ്ഥാനമായ ആതന്‍സില്‍ മധ്യ സിന്താഗ്മ ചത്വരത്തിലെ വന്‍ പ്രകടനത്തിന് ശേഷം ആഡംബര ഹോട്ടലുകളുടെ പുറത്തും സംഘര്‍ഷമുണ്ടായി. പാര്‍ലമെന്റിന് സമീപം പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ് സെന്‍ട്രി ബോക്സിന് പ്രക്ഷോഭകര്‍ തീയിട്ടു. പണിമുടക്കിയ ടാക്സി ഉടമകള്‍ ചവറുവീപ്പകള്‍ക്ക് തീയിട്ടു. ഇവര്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ചപ്പോള്‍ അവര്‍ കുപ്പികള്‍ എറിഞ്ഞുനേരിട്ടു. ചില യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെലവുചുരുക്കലിനെതിരായ വികാരം ഭരണകക്ഷിയായ പസോക്കിലും ഭിന്നതയുണ്ടാക്കി. നാല് സീറ്റിന്റെ മാത്രം ഭൂരിപക്ഷമുള്ള പാര്‍ടിയുടെ ഒരു എംപി രാജിവച്ചു. രണ്ടുപേര്‍ ബില്ലിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ , ചില ചെറുകക്ഷികളുടെ സഹായത്തോടെ ബില്‍ പാസാക്കാനാകുമെന്നാണ് ജോര്‍ജ് പാപ്പന്ദ്രു സര്‍ക്കാരിന്റെ പ്രതീക്ഷ.

deshabhimani 201011

1 comment:

  1. അമേരിക്കയുടെ സാമ്പത്തികതലസ്ഥാനമായ ന്യൂയോര്‍ക്കില്‍ കഴിഞ്ഞദിവസം വൈകുന്നേരം ഒന്നാംനമ്പര്‍ ട്രെയിനിലാണ് സംഭവം. തിരക്കേറിയ കംപാര്‍ട്ട്മെന്റില്‍ കയറിയ സുന്ദരിയായ യുവതി ആളുകള്‍ക്കിടയിലൂടെ നുഴഞ്ഞ് മധ്യഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കെ എന്തോ ഉറക്കെ പറഞ്ഞ് സകലരുടെയും ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. കൈയില്‍ സ്റ്റാര്‍ബക്കിന്റെ (രാജ്യാന്തരകമ്പനിയുടെ കോഫി) ഒഴിഞ്ഞ ഗ്ലാസ്സുമായി നില ഉറപ്പിച്ച അവള്‍ ട്രെയിന്‍ നീങ്ങിതുടങ്ങിയതോടെ ഉറക്കെ പറഞ്ഞു:

    "ദയവായി ഞാന്‍ പറയുന്നതിന് ഒന്നു ചെവിതരൂ, രണ്ടുമക്കളുടെ അമ്മയായ വിധവയാണ് ഞാന്‍ . എനിക്കു ജോലി നഷ്ടപ്പെട്ടു. നിങ്ങളുടെ സഹായം ആവശ്യമാണ്! എന്റെ മക്കളെപോറ്റുവാന്‍ , എനിക്കു ജീവിക്കുവാന്‍" അവള്‍ ഒഴിഞ്ഞ ഗ്ലാസ്സ് നീട്ടി യാത്രക്കാരുടെ മുന്നിലേക്ക് എത്തി! ഞെട്ടിപ്പിക്കുന്ന അനുഭവം.

    ReplyDelete