Wednesday, January 4, 2012

വിവരാവകാശ നിയമം: ജനങ്ങളെ കബളിപ്പിക്കുന്നു

പൊതുജനങ്ങള്‍ വിവരാവകാശ നിയമം മുഖേന ആവശ്യപ്പെടുന്ന വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്നില്ല. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി ഉണ്ടാകാത്ത എല്ലാ വിവരങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പാലിക്കുന്നില്ല. നിയമത്തിന്റെ പഴുതുകള്‍ ചൂണ്ടിക്കാട്ടി ജനങ്ങളെ കബളിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.

നിയമം പ്രാബല്യത്തില്‍ വന്നത് മുതല്‍ ഇതിലെ പഴുതുകള്‍ അന്വേഷിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. ഫയലുകള്‍ നഷ്ടപ്പെട്ടു, കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല, രേഖകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുന്നതിന് വന്‍തുക ആവശ്യമാണ് തുടങ്ങിയ മുടന്തന്‍ വാദങ്ങള്‍ നിരത്തിയാണ് ജനങ്ങളേയും നിയമത്തേയും ഒരുപോലെ കബളിപ്പിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഇത്തരം വീഴ്ച്ചകള്‍ സംബന്ധിച്ച്  സംസ്ഥാന വിവരാവകാശ കമ്മിഷന്  പരാതി നല്‍കിയാല്‍പോലും ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാകാത്ത സംഭവങ്ങളും നിരവധിയാണ്. സംസ്ഥാന ജല അതോറിറ്റി, വിവിധ വകുപ്പുകളിലെ ഒഴിവുകള്‍, സര്‍ക്കാര്‍ പരിപാടികളുടെ ചെലവുകള്‍ സംബന്ധിച്ച രേഖകള്‍ എന്നിവയാണ് വിവരങ്ങള്‍ ലഭ്യമാകാതെ കിടക്കുന്നത്. സെക്കന്‍ഡ് അപ്പീലില്‍ എത്ര ദിവസംകൊണ്ടു മറുപടി നല്‍കണമെന്നു നിയമത്തില്‍ വ്യവസ്ഥയില്ലെന്ന കാരണം നിരത്തിയാണ് ജനങ്ങളെ വീണ്ടും കബളിപ്പിക്കുന്നത്. ഇതിന്റെ  ഭാഗമായി  അഞ്ചു വര്‍ഷം മുമ്പ് നല്‍കിയ പരാതികള്‍ പോലും തീര്‍പ്പാക്കാന്‍ വിവരാവകാശ കമ്മിഷന് ഇനിയും കഴിഞ്ഞിട്ടില്ല.

ഗതാഗതവകുപ്പിന്റെ അധീനതയിലുള്ള  കെടിഡിഎഫ്‌സിയില്‍ വായ്പ നല്‍കിയതിലെ ക്രമക്കേടു സംബന്ധിച്ച് നല്‍കിയ പരാതികള്‍ക്കും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. വ്യക്തികള്‍ക്ക്  വായ്പ നല്‍കാനുള്ള സ്‌കീമില്‍ തമിഴ്‌നാട്ടിലെ ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് എന്ന കമ്പനിക്ക്  കോടികള്‍ നല്‍കിയതായി വിവരം ലഭിച്ചു. ഇതോടെ, വായ്പ നല്‍കിയവരുടെ പട്ടിക നല്‍കാന്‍ തൃശൂര്‍ സ്വദേശി  വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. ഈ വിവരം ഈ ഓഫിസില്‍ ലഭ്യമല്ലെന്നായിരുന്നു മറുപടി.  ഇതേ ഓഫിസില്‍ത്തന്നെ വീണ്ടും ആദ്യത്തെ അപ്പീല്‍ നല്‍കി. വിവരം ലഭിക്കാതായപ്പോള്‍ രണ്ടാമെത്തെ  അപ്പീലുമായി സംസ്ഥാന വിവരാവകാശ കമ്മിഷണറെ സമീപിച്ചു. 2006 ജൂലൈയില്‍ നല്‍കിയ ഈ അപേക്ഷയില്‍ ഇനിയും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല.

അപേക്ഷ വിവരങ്ങള്‍ ആവശ്യപ്പെട്ട കാലയളവില്‍ 125 കോടി രൂപ വായ്പയിനത്തില്‍ അനുവദിച്ചതായി രേഖകളുണ്ട്. വായ്പ വാങ്ങിയവരുടെ വിവരം ലഭ്യമല്ലെങ്കില്‍ എങ്ങനെ അതു തിരിച്ചുപിടിക്കുമെന്ന ചോദ്യം വിവരാവകാശ കമ്മിഷനു മുന്നില്‍ അപ്രസക്തമത്രെ. ഉദ്യോഗസ്ഥരും കമ്മിഷനും ചേര്‍ന്നുള്ള ഒത്തുകളിയില്‍ പല തട്ടിപ്പുകളും ഇത്തരത്തില്‍ ഒളിപ്പിക്കപ്പെടുന്നുണ്ടെന്ന ആക്ഷേപവും ശകത്മാണ്.

'ഫയല്‍ നഷ്ടപ്പെട്ടു' എന്നതാണ് ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ഉദ്യോഗസ്ഥര്‍ കണ്ടുവച്ചിരിക്കുന്ന കുറുക്കുവഴി. കാലാവധി കഴിഞ്ഞ ഫയലുകള്‍ നശിപ്പിക്കുന്നത് സംബന്ധിച്ച് വ്യക്തമായ ചട്ടങ്ങളുണ്ട്.  സുപ്രധാന ഫയലുകള്‍  നശിപ്പിക്കാന്‍ പാടില്ല. ചട്ടങ്ങള്‍ പാലിക്കാതെ  ഫയലുകള്‍ നശിപ്പിക്കുന്നതും നഷ്ടപ്പെടുത്തുന്നതും ഗുരുതരമായ കുറ്റമാണ്. വിവരാവകാശ നിയമപ്രകാരം തെറ്റായ വിവരങ്ങള്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാലും ഉന്നതോദ്യോഗസ്ഥര്‍ ഗൗരവത്തിലെടുക്കാറില്ലെന്നും ആക്ഷേപമുണ്ട്.

janayugom 040112

1 comment:

  1. പൊതുജനങ്ങള്‍ വിവരാവകാശ നിയമം മുഖേന ആവശ്യപ്പെടുന്ന വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്നില്ല. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി ഉണ്ടാകാത്ത എല്ലാ വിവരങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പാലിക്കുന്നില്ല. നിയമത്തിന്റെ പഴുതുകള്‍ ചൂണ്ടിക്കാട്ടി ജനങ്ങളെ കബളിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.

    ReplyDelete