Wednesday, April 4, 2012

രാജ്യരക്ഷകൊണ്ട് തീക്കളി


സൈനിക യൂണിറ്റുകള്‍ ഒരു പ്രത്യേക ദിവസം ഡല്‍ഹിയെ ലക്ഷ്യമാക്കി നീങ്ങി എന്ന പത്രവാര്‍ത്ത അക്ഷരാര്‍ഥത്തില്‍ ആരെയും ഞെട്ടിക്കുന്നതാണ്. ഒരു സൈനിക അട്ടിമറിക്ക് വിദൂരസാധ്യതപോലും ഇല്ലാത്തതാണ് ഇന്ത്യയിലെ സൈനിക വിഭാഗങ്ങളുടെ ഘടനയും വിന്യാസവും. അയല്‍രാജ്യങ്ങളില്‍ പട്ടാള അട്ടിമറികള്‍ പതിവായപ്പോഴും ഇന്ത്യക്ക് അത്തരമൊരു ആശങ്കയുണ്ടാകാതിരുന്നത് ഈ സവിശേഷതമൂലമാണ്. അതുകൊണ്ടുതന്നെ, കരസേനാ മേധാവി ജനറല്‍ വി കെ സിങ് പ്രായവിവാദത്തില്‍ സുപ്രീംകോടതിയെ സമീപിച്ച ദിവസം സേന രണ്ടിടത്തുനിന്നായി ഡല്‍ഹിയിലേക്ക് നീങ്ങിയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത അവിശ്വസനീയതയുടെ ഗണത്തില്‍പ്പെടുത്തി തള്ളിക്കളയാവുന്നതേയുള്ളൂ. എന്നാല്‍, വാര്‍ത്തയോടുള്ള പ്രധാനമന്ത്രിയുടെയും പ്രതിരോധമന്ത്രിയുടെയും പ്രതികരണം തണുത്തതും വഴുവഴുപ്പനുമാണ്.

രാജ്യസുരക്ഷയെ ബാധിക്കുന്ന സുപ്രധാന പ്രശ്നമായി കണ്ട് ഈ വാര്‍ത്തയെയും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെയും തള്ളിപ്പറയാനും കര്‍ക്കശ നിലപാടെടുക്കാനും ഇരുവരും തയ്യാറായില്ല. വാര്‍ത്തയേക്കാള്‍ അവിശ്വസനീയത തോന്നിക്കുന്നതാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സൈനികമേധാവിയുടെ ഓഫീസ് വിശ്വസ്തമാണെന്നും അതിനെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്നു. ആധികാരികത അവകാശപ്പെട്ട് എഴുതിയ വാര്‍ത്തയില്‍ ഹരിയാനയിലെ ഹിസാറില്‍നിന്നും ആഗ്രയില്‍നിന്നുമാണ് സേന മാര്‍ച്ചുചെയ്തതെന്നാണുള്ളത്. പ്രധാനമന്ത്രിയെ വിളിച്ചുണര്‍ത്തി സേനാനീക്കങ്ങളെക്കുറിച്ച് വിവരം ധരിപ്പിച്ചുവെന്നും പ്രതിരോധ സെക്രട്ടറി ശശികാന്ത മിശ്രയോട് മലേഷ്യന്‍ സന്ദര്‍ശനം വെട്ടിക്കുറച്ച് രാജ്യത്തേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചുവെന്നും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ എ കെ ചൗധരിയോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയെന്നും മറ്റുമുള്ള വിശദാംശങ്ങള്‍ വാര്‍ത്തയിലുണ്ട്. ഇതെല്ലാം അടിസ്ഥാനരഹിതമായ വിവരങ്ങളാണെങ്കില്‍, രാജ്യത്തെ അസ്ഥിരപ്പെടുത്താനുതകുന്ന വ്യാജവാര്‍ത്തയാണ് പത്രം പ്രസിദ്ധീകരിച്ചതെന്ന് വ്യക്തമാകുന്നു. ആ പത്രത്തിനെതിരെ നടപടി വേണ്ടതല്ലേ?

വ്യാജവാര്‍ത്തയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവന്ന് രാജ്യദ്രോഹക്കുറ്റത്തിന് വിചാരണചെയ്യേണ്ടതല്ലേ? "ജനാധിപത്യസംവിധാനത്തെ അട്ടിമറിക്കുന്ന വിധം സൈന്യം പ്രവര്‍ത്തിക്കുമെന്ന്" ആന്റണി കരുതാത്തതുകൊണ്ടുമാത്രം അവസാനിക്കുന്നതാണോ പ്രശ്നം? യുപിഎ സര്‍ക്കാരിനുകീഴില്‍ രാജ്യം എത്രമാത്രം ഭദ്രമാണെന്ന ചോദ്യം കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ ഉയര്‍ന്നതാണ്. കരസേനാ മേധാവിയും പ്രതിരോധമന്ത്രാലയവുമായുള്ള പരസ്യ ഏറ്റുമുട്ടലും സേനയിലെ വന്‍ അഴിമതികളും അനാശാസ്യമായ വഴക്കങ്ങളും പുറത്തുവന്നപ്പോഴാണ് ആ ചോദ്യം ഉയര്‍ന്നത്. വന്‍ അഴിമതികള്‍, സേനാമേധാവിക്കുതന്നെ വന്‍തുക കോഴ വാഗ്ദാനംചെയ്യുന്ന അവസ്ഥ, കുറ്റകൃത്യം ശ്രദ്ധയില്‍പ്പെട്ടിട്ടും മിണ്ടാത്ത പ്രതിരോധമന്ത്രി, അഴിമതി ഇടപാടുകളിലൂടെ വാങ്ങുന്ന നിലവാരമില്ലാത്ത പടക്കോപ്പും വാഹനങ്ങളും ഉപയോഗിക്കേണ്ടിവരുന്ന സൈനികര്‍- രാജ്യത്തോട് തരിമ്പെങ്കിലും സ്നേഹവും കൂറുമുള്ളവരെ രോഷപ്പെടുത്തുന്ന വാര്‍ത്തകള്‍ തുടരെ തുടരെ വന്നു. സേനാമേധാവിയുടെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണിക്ക് സമ്മതിക്കേണ്ടിവന്നു. എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷം ചോദിച്ചപ്പോള്‍, അത് തന്റെ പിഴവെന്ന് പറഞ്ഞൊഴിഞ്ഞു. സംഭവം മനസ്സിലാക്കി ഒന്നരവര്‍ഷത്തിനുശേഷമാണ് സ്വന്തം മുഖം രക്ഷിക്കാന്‍ സിബിഐ അന്വേഷണത്തിന് ആന്റണി ഉത്തരവിട്ടത്. ജനറല്‍ വി കെ സിങ് പുറത്തറിയിച്ചിരുന്നില്ലെങ്കില്‍ കൂറ്റന്‍ അഴിമതിക്കാര്‍ ആന്റണിയുടെ അനങ്ങാപ്പാറത്തണലില്‍ സുഖമായി രക്ഷപ്പെടുമായിരുന്നു എന്നര്‍ഥം. കരസേനാ മേധാവിയുടെ വിവാദ അഭിമുഖം വലിയ വിവാദമുയര്‍ത്തിയതിനുപിന്നാലെ സൈന്യത്തിന്റെ ശോച്യാവസ്ഥ വെളിപ്പെടുത്തുന്ന കത്ത് പുറത്തുവന്നു. അതില്‍ സേന മുഖ്യമായും അഭിമുഖീകരിക്കുന്ന പോരായ്മകളിലേക്ക് സേനാമേധാവി അക്കമിട്ട് വിരല്‍ചൂണ്ടി. അവിടെയും രാജ്യരക്ഷ അപകടപ്പെടുന്നതരത്തിലുള്ള നിഷ്ക്രിയത്വവും നിരുത്തരവാദിത്തവുമാണ് തെളിഞ്ഞുവന്നത്.

കത്ത് ചോര്‍ത്തിയത് ജനറല്‍ സിങ് തന്നെയാണെന്ന പ്രചാരണം വന്നു. ചോര്‍ത്തിയത് ആരെന്ന് അന്വേഷിച്ച് കണ്ടെത്താനും കുറ്റക്കാരെ കര്‍ക്കശമായി കൈകാര്യംചെയ്യാനും ജനറല്‍ സിങ് ആവശ്യപ്പെട്ടു. എല്ലാമായപ്പോള്‍, യുപിഎ സര്‍ക്കാര്‍ രാജ്യത്തെ അപകടപ്പെടുത്തുന്നു എന്ന നിലയിലേക്കാണ് ചര്‍ച്ച ഉയര്‍ന്നത്. ജനങ്ങളെ അങ്ങനെ വിശ്വസിക്കാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമാണ് തെളിഞ്ഞുവന്നത്. അതിനിടയിലാണ് സൈന്യം ദുരൂഹനീക്കം നടത്തി എന്ന വാര്‍ത്ത ദുരൂഹസാഹചര്യത്തില്‍ പുറത്തുവരുന്നതും അതിനോട് അധികാരകേന്ദ്രങ്ങള്‍ പരിഹാസ്യമായി പ്രതികരിക്കുന്നതും. ഈ വാര്‍ത്ത അങ്ങനെ നിസ്സാരമായി തള്ളിക്കളയേണ്ടതല്ല. അതിനുപിന്നിലെ യാഥാര്‍ഥ്യങ്ങള്‍ സൂക്ഷ്മമായി അന്വേഷിച്ച് ജനങ്ങളെ അറിയിക്കാനും കുറ്റക്കാര്‍ സൈന്യത്തിലുള്ളവരോ പത്രമോ വാര്‍ത്ത വന്നാല്‍ പ്രയോജനം ലഭിക്കുന്നവരോ എന്ന് തുറന്നുപറയാനും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കാനും യുപിഎ സര്‍ക്കാര്‍ തയ്യാറാകണം. അതിന് കാണിക്കുന്ന അമാന്തം കേന്ദ്രസര്‍ക്കാരിനെ നയിക്കുന്നവരെ രാജ്യദ്രോഹികളുടെ പട്ടികയിലെത്തിക്കും.

deshabhimani editorial 050412

1 comment:

  1. സൈനിക യൂണിറ്റുകള്‍ ഒരു പ്രത്യേക ദിവസം ഡല്‍ഹിയെ ലക്ഷ്യമാക്കി നീങ്ങി എന്ന പത്രവാര്‍ത്ത അക്ഷരാര്‍ഥത്തില്‍ ആരെയും ഞെട്ടിക്കുന്നതാണ്. ഒരു സൈനിക അട്ടിമറിക്ക് വിദൂരസാധ്യതപോലും ഇല്ലാത്തതാണ് ഇന്ത്യയിലെ സൈനിക വിഭാഗങ്ങളുടെ ഘടനയും വിന്യാസവും. അയല്‍രാജ്യങ്ങളില്‍ പട്ടാള അട്ടിമറികള്‍ പതിവായപ്പോഴും ഇന്ത്യക്ക് അത്തരമൊരു ആശങ്കയുണ്ടാകാതിരുന്നത് ഈ സവിശേഷതമൂലമാണ്. അതുകൊണ്ടുതന്നെ, കരസേനാ മേധാവി ജനറല്‍ വി കെ സിങ് പ്രായവിവാദത്തില്‍ സുപ്രീംകോടതിയെ സമീപിച്ച ദിവസം സേന രണ്ടിടത്തുനിന്നായി ഡല്‍ഹിയിലേക്ക് നീങ്ങിയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത അവിശ്വസനീയതയുടെ ഗണത്തില്‍പ്പെടുത്തി തള്ളിക്കളയാവുന്നതേയുള്ളൂ. എന്നാല്‍, വാര്‍ത്തയോടുള്ള പ്രധാനമന്ത്രിയുടെയും പ്രതിരോധമന്ത്രിയുടെയും പ്രതികരണം തണുത്തതും വഴുവഴുപ്പനുമാണ്.

    ReplyDelete