Wednesday, April 25, 2012

ഡീസല്‍ വിലനിയന്ത്രണം നീക്കുമെന്ന് കേന്ദ്രം


ഡീസല്‍ വിലനിയന്ത്രണം കൂടി എടുത്തുകളയാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ധനസഹമന്ത്രി നമോ നാരായണ്‍ മീണ രാജ്യസഭയുടെ ചോദ്യോത്തരവേളയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചു. പാചകവാതക വിലനിയന്ത്രണവും ഭാഗികമായി എടുത്തുകളയുമെന്നും മന്ത്രി സൂചിപ്പിച്ചു. 2010 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ വിലനിയന്ത്രണാധികാരം ഉപേക്ഷിച്ചശേഷം പെട്രോള്‍ വില ലിറ്ററിന് 20 രൂപയോളം വര്‍ധിച്ചു. ബജറ്റ് സമ്മേളനം കഴിഞ്ഞാലുടന്‍ പെട്രോള്‍ വില ലിറ്ററിന് ഒമ്പതുരൂപ കൂടി വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയതായി സൂചനയുണ്ട്. ഇതോടൊപ്പം ഡീസല്‍ വിലയും വര്‍ധിപ്പിക്കും.

ഡീസല്‍ വിലനിയന്ത്രണം ഇതുവരെ ഉപേക്ഷിക്കാതിരുന്നത് ജനങ്ങളെ വിലക്കയറ്റത്തില്‍നിന്ന് സംരക്ഷിക്കാനായിരുന്നെന്ന് മന്ത്രി അവകാശപ്പെട്ടു. സമീപഭാവിയില്‍തന്നെ ഡീസല്‍വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കും. സബ്സിഡി ചെലവ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പാചകവാതകത്തിന്റെ വിലനിയന്ത്രണം ഭാഗികമായി നീക്കുന്നത്-മന്ത്രി തുടര്‍ന്നു. സബ്സിഡി ചെലവ് നടപ്പുസാമ്പത്തിക വര്‍ഷം ആഭ്യന്തരമൊത്ത വരുമാനത്തിന്റെ (ജിഡിപി) രണ്ട് ശതമാനത്തില്‍ താഴെയെത്തിക്കുമെന്ന് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നുള്ള വര്‍ഷം ജിഡിപിയുടെ 1.75 ശതമാനമാക്കി സബ്സിഡി ചെലവ് കുറയ്ക്കുമെന്നും അറിയിച്ചു. ഡീസല്‍ വില നിര്‍ണയിക്കുന്നതിനുള്ള അധികാരംകൂടി എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്നതോടെ സബ്സിഡി ചെലവ് ഗണ്യമായി കുറയ്ക്കാമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിന്. എന്നാല്‍ ജനങ്ങള്‍ക്ക് ഇത് കനത്ത ആഘാതമാകും. ഡീസല്‍ വിലനിയന്ത്രണം കൂടി എടുത്തുകളയുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ പ്രതിപക്ഷപാര്‍ടികള്‍ രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് സിപിഐ എം പാര്‍ലമെന്ററിപാര്‍ടി നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. വിലക്കയറ്റം കൂടുതല്‍ രൂക്ഷമാകുമെന്നും ജനജീവിതം ദുസ്സഹമാകുമെന്നും യെച്ചൂരി പ്രതികരിച്ചു.

deshabhimani 250412

1 comment:

  1. ഡീസല്‍ വിലനിയന്ത്രണം കൂടി എടുത്തുകളയാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ധനസഹമന്ത്രി നമോ നാരായണ്‍ മീണ രാജ്യസഭയുടെ ചോദ്യോത്തരവേളയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചു. പാചകവാതക വിലനിയന്ത്രണവും ഭാഗികമായി എടുത്തുകളയുമെന്നും മന്ത്രി സൂചിപ്പിച്ചു. 2010 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ വിലനിയന്ത്രണാധികാരം ഉപേക്ഷിച്ചശേഷം പെട്രോള്‍ വില ലിറ്ററിന് 20 രൂപയോളം വര്‍ധിച്ചു. ബജറ്റ് സമ്മേളനം കഴിഞ്ഞാലുടന്‍ പെട്രോള്‍ വില ലിറ്ററിന് ഒമ്പതുരൂപ കൂടി വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയതായി സൂചനയുണ്ട്. ഇതോടൊപ്പം ഡീസല്‍ വിലയും വര്‍ധിപ്പിക്കും.

    ReplyDelete