Wednesday, April 25, 2012

കോട്ടക്കലിലും കോണ്‍ഗ്രസും ലീഗും തമ്മില്‍ത്തല്ലി


അഞ്ചാം മന്ത്രിവിവാദത്തെത്തുടര്‍ന്നുള്ള കോണ്‍ഗ്രസ്- മുസ്ലിംലീഗ് തമ്മിലടി മലപ്പുറം ജില്ലയില്‍ മൂര്‍ഛിച്ചു. തിങ്കളാഴ്ച രാത്രി കൊണ്ടോട്ടിയില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനു പിന്നാലെ ചൊവ്വാഴ്ച കോട്ടക്കല്‍ പറമ്പിലങ്ങാടിയിലും സംഘര്‍ഷമുണ്ടായി. ഇതേ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം വാഹനഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച രാവിലെ പത്തോടെ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥ് നയിക്കുന്ന യുവജന യാത്രയുടെ അനൗണ്‍സ്മെന്റ് വാഹനം പറമ്പിലങ്ങാടിയില്‍ എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. വാഹനം തടഞ്ഞ യൂത്ത്ലീഗുകാര്‍ യൂത്ത്കോണ്‍ഗ്രസിന്റെ പതാക അഴിക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. കൊടി അഴിക്കാനെത്തിയവരില്‍ രണ്ടപേരെ യൂത്ത്കോണ്‍ഗ്രസുകാര്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലും വാക്കേറ്റവും നടന്നു. പൊലീസ് സ്ഥലത്തെത്തി ലാത്തിവീശി പ്രവര്‍ത്തകരെ ഓടിച്ചു. രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വൈകീട്ട് കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ തിരൂര്‍ സി ഐ റാഫിയുടെ സാനിധ്യത്തില്‍ ഇരുപാര്‍ടികളുടെയും നേതാക്കളുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് വിട്ടയച്ചു.

കൊണ്ടോട്ടിയില്‍ യുവജനയാത്രയുടെ സ്വീകരണ യോഗത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രസംഗിക്കുന്നത് തടയാന്‍ ലീഗ് പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. എന്നാല്‍ യോഗം അലങ്കോലപ്പെടുത്തിയ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. മണിക്കൂറുകളോളം ടൗണില്‍ അഴിഞ്ഞാടിയവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത പൊലീസ് ഇരുനൂറോളം ലീഗ്- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ആക്രമണത്തിനിടെ കസ്റ്റഡിയിലെടുത്ത പതിനേഴോളം ലീഗ് പ്രവര്‍ത്തകരെ നേതൃത്വത്തിന്റെ ഭീഷണിക്ക് വഴങ്ങി വിട്ടയക്കുകയും ചെയ്തു. ഇതിനിടെ, മന്ത്രി ആര്യാടന്‍ മുഹമ്മദിനെ പട്ടിയായി ചിത്രീകരിച്ച് മലപ്പുറം ജില്ലയിലും യൂത്ത് ലീഗിന്റെ ഫ്ളക്സ് ബോര്‍ഡ്. എടപ്പാളിനടുത്ത് നടുവട്ടം സെന്ററിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. ലീഗ്-കോണ്‍ഗ്രസ് പോര് ശമിപ്പിക്കാന്‍ ഇരുപാര്‍ടികളുടെയും നേതാക്കള്‍ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

deshabhimani 250412

1 comment:

  1. അഞ്ചാം മന്ത്രിവിവാദത്തെത്തുടര്‍ന്നുള്ള കോണ്‍ഗ്രസ്- മുസ്ലിംലീഗ് തമ്മിലടി മലപ്പുറം ജില്ലയില്‍ മൂര്‍ഛിച്ചു. തിങ്കളാഴ്ച രാത്രി കൊണ്ടോട്ടിയില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനു പിന്നാലെ ചൊവ്വാഴ്ച കോട്ടക്കല്‍ പറമ്പിലങ്ങാടിയിലും സംഘര്‍ഷമുണ്ടായി. ഇതേ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം വാഹനഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച രാവിലെ പത്തോടെ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥ് നയിക്കുന്ന യുവജന യാത്രയുടെ അനൗണ്‍സ്മെന്റ് വാഹനം പറമ്പിലങ്ങാടിയില്‍ എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. വാഹനം തടഞ്ഞ യൂത്ത്ലീഗുകാര്‍ യൂത്ത്കോണ്‍ഗ്രസിന്റെ പതാക അഴിക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.

    ReplyDelete