Thursday, April 5, 2012

യുപിഎ പിന്തുണ ഗുണകരമായോയെന്ന് പരിശോധിക്കും: കാരാട്ട്


മതനിരപേക്ഷ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ യുപിഎക്ക് പിന്തുണ നല്‍കിയത് ശരിയായിരുന്നുവെന്നും എന്നാല്‍ അത് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തിയോ എന്നത് പരിശോധിക്കുമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശാ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസ്സ് നടപടികള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ എം കരട് രാഷ്ട്രീയപ്രമേയത്തിനു ലഭിച്ച 487 ഭേദഗതി നിര്‍ദേശങ്ങളില്‍ 163 എണ്ണം പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ചതായി കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ ഏതൊക്കെ സ്വീകരിക്കണമെന്ന് പാര്‍ട്ടികോണ്‍ഗ്രസ് ചര്‍ച്ച ചെയ്തു തീരുമാനിക്കും. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന്റെ ചര്‍ച്ച തുടരുന്നു. 14 പേരാണ് ഇതു വരെ സംബന്ധിച്ചത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് മുതലിങ്ങോട്ടുള്ള കാര്യങ്ങള്‍ സംഘടനാറിപ്പോര്‍ട്ടിലുണ്ട്. നാലുവര്‍ഷത്തിനിടയില്‍ പാര്‍ട്ടി ഏറ്റെടുത്ത പ്രക്ഷോഭ സമരങ്ങളും പാര്‍ട്ടിയുടെ വളര്‍ച്ചയും ദൗര്‍ബല്യങ്ങളും ചര്‍ച്ച ചെയ്യും. സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളും അടവുനയവും കേരളത്തിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പ് തോല്‍വിയും വിഷയമായി. നാലുപ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം, കര്‍ഷകആത്മഹത്യ, വിവിധ തൊഴില്‍ കരാറുകള്‍, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിലുള്ള പ്രമേയങ്ങളാണ് അംഗീകരിച്ചത്.

പാര്‍ടി ഭാരവാഹിത്വം മൂന്നു തവണയായി നിജപ്പെടുത്താനുള്ള നിര്‍ദേശം പെട്ടെന്നുണ്ടായതല്ലെന്ന് ചോദ്യത്തിനു മറുപടിയായി കാരാട്ട് പറഞ്ഞു. നിരോധിക്കപ്പെടുകയും രഹസ്യമായി പ്രവര്‍ത്തിക്കുകയും ചെയ്ത കാലത്തില്‍നിന്ന് വ്യത്യസ്തമായി ഇന്ന് പാര്‍ട്ടിക്ക് ധാരാളം കേഡര്‍മാരുണ്ട്. പ്രക്ഷോഭസമരങ്ങളിലെ നേതൃത്വവും പരിഗണിക്കണം. ഭാരവാഹിത്വം സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരം തീരുമാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ ഭേദഗതിയില്‍ പാര്‍ട്ടി ഭാരവാഹികളുടെ പ്രായ പരിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ല. കേന്ദ്രീകൃത ജനാധിപത്യമാണ് പാര്‍ട്ടിക്കുള്ളത്.

ബംഗാളിലെ സിംഗൂരില്‍ ഭൂമിയേറ്റെടുക്കല്‍ രീതിക്ക് പിഴവുകളുണ്ടായതായി നേരത്തെ തന്നെ വിലയിരുത്തി. 20 ശതമാനം കര്‍ഷകരാണ് ഭൂമി ഏറ്റെടുക്കലിനെ എതിര്‍ത്തത്. ഏറ്റെടുക്കല്‍ പാക്കേജ് ജനങ്ങള്‍ അംഗീകരിക്കുമെന്നാണ് കരുതിയത്. അതുണ്ടായില്ല. ഭൂമി ഏറ്റെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് പാര്‍ടി തീരുമാനിച്ചിട്ടുണ്ട്.

അച്ചടക്ക നടപടികള്‍ക്ക് ബംഗാളെന്നും കേരളമെന്നും വ്യത്യാസമില്ല. തെറ്റായ പ്രവണതകളുണ്ടാവുമ്പോള്‍ അച്ചടക്കനടപടികള്‍ അതാത് കമ്മറ്റികള്‍ എടുത്തുപോന്നിട്ടുണ്ട്. മദ്യപാനം പോലുള്ള ദൂഷ്യങ്ങള്‍ ഒറ്റപ്പെട്ടതാണ്. അതിനെതിരെ ശക്തമായ നടപിയെടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്. വിഭാഗീയത പൊതു പ്രശ്നമല്ല. ചിലയിടങ്ങളില്‍ അത്തരം ദൗര്‍ബല്യങ്ങളുണ്ടായിരുന്നു അതെല്ലാം പരിഹരിച്ചുവരുകയാണ്. താങ്കള്‍ ഒഴിയുമോ, വി എസ് പിബിയില്‍ വരുമോ തുടങ്ങിയ ചോദ്യങ്ങളുയര്‍ന്നപ്പോള്‍ രണ്ടു മൂന്നു ദിവസം കാത്തിരിക്കൂ എന്നായിരുന്നു കാരാട്ടിന്റെ മറുപടി.

കേന്ദ്രത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് സാധ്യതയില്ല

ഇടക്കാല തെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ പാര്‍ടി കോണ്‍ഗ്രസ്സ് നടപടികള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഇതേക്കുറിച്ചു സൂചിപ്പിച്ച മുലായം സിങ്ങിനും അങ്ങനെ അഭിപ്രായമില്ല. തങ്ങളുമായി മുലായം സംസാരിച്ചുവെന്നും കാരാട്ട് പറഞ്ഞു.

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ നയങ്ങള്‍ ഉയര്‍ത്തുന്ന ംുന്നാം ബദലാണ് പാര്‍ടി ലക്ഷ്യം. ഇത് മൂന്നാം മുന്നണിയില്‍ നിന്ന് വ്യത്യസ്തമാണ്. കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതപ്രശ്നങ്ങള്‍ക്കാണ് ഇപ്പോള്‍ പാര്‍ട്ടി പ്രാധാന്യം കൊടുക്കുന്നത്. മുന്നണി തെരഞ്ഞെടുപ്പിലുള്ള സഖ്യമാണ്. ഇടതുപക്ഷ കക്ഷികളുടെ ഐക്യം കൂടുതല്‍ ശക്തമാക്കണമെന്നാണ് സിപിഐ നേതാവ് ബര്‍ദനും സൂചിപ്പിച്ചത്. ചര്‍ച്ചക്ക് സ്ഥിരം സംവിധാനം വേണമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശം പരിഗണിക്കും. അനാരോഗ്യം മൂലമാണ് മുതിര്‍ന്ന പാര്‍ട്ടി നേതാവായ ബുദ്ധദേവ് ഭട്ടാചാര്യ പാര്‍ട്ടികോണ്‍ഗ്രസിനെത്താതിരുന്നത്. അക്കാര്യം കത്തിലൂടെ അറിയിച്ചിട്ടുണ്ട്. ഇത്ര ദൂരം സഞ്ചരിച്ച് എത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് കേന്ദ്രകമ്മറ്റിയെയും അറിയിച്ചിട്ടുണ്ട്. മറിച്ചുള്ള മാധ്യമപ്രചാരണങ്ങളെല്ലാം അസ്ഥാനത്താണ്.

deshabhimani news

1 comment:

  1. മതനിരപേക്ഷ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ യുപിഎക്ക് പിന്തുണ നല്‍കിയത് ശരിയായിരുന്നുവെന്നും എന്നാല്‍ അത് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തിയോ എന്നത് പരിശോധിക്കുമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശാ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസ്സ് നടപടികള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete