Thursday, April 5, 2012

സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന് ലോക കമ്യൂണിസ്റ്റ് പാര്‍ടികളുടെ ഐക്യദാര്‍ഢ്യം

"മുതലാളിത്തം വീണ്ടും വീണ്ടും തൊഴിലാളിവര്‍ഗത്തെ കാര്‍ന്ന് തിന്നുന്നു. ലോകത്തിന് നാശംവിതയ്ക്കുന്ന മുതലാളിത്തത്തെക്കുറിച്ച് നമ്മള്‍ പറഞ്ഞത് ഇപ്പോള്‍ ലോകം അംഗീകരിക്കുകയാണ്. തിരഞ്ഞെടുത്ത വഴിയില്‍ വേച്ച്വേച്ച് നടക്കുന്നവരല്ല നമ്മള്‍. പോരാട്ടത്തിന്റെ നാളുകളില്‍ അടിപതറാതെ മുന്നേറാന്‍ നമ്മുടെ സൗഹൃദത്തിന് കഴിയട്ടെ"... കോഴിക്കോട്ട് നടക്കുന്ന സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റഷ്യയിലെ കമ്യൂണിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ടി അയച്ച സന്ദേശത്തിലെ വരികളാണിത്.

"ഇന്ത്യയുടെ രാഷ്ട്രീയവും സാമ്പത്തികവും, സാമുഹികവുമായ വളര്‍ച്ചയ്ക്ക് ശക്തിപകരുന്ന പ്രസ്ഥാനമാണ് സിപിഐ എം"എന്ന് വിപ്ലവചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ടി സന്ദേശത്തില്‍ പറയുന്നു. അമേരിക്കന്‍ അധിനിവേശത്തിനെതിരെ ധീരമായി ചെറുത്ത്നില്‍ക്കുന്ന ക്യൂബന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച സിപിഐ എമ്മിന്റെ മഹാസമ്മേളനത്തിന് ക്യൂബയിലെ കമ്യൂണിസ്റ്റ് പാര്‍ടിയും ആശംസ നേര്‍ന്നു. സിപിഐ എമ്മും വിയത്നാം കമ്യൂണിസ്റ്റ് പാര്‍ടിയും സിപിഐ എമ്മും തമ്മിലുള്ള ബന്ധം അനുദിനം ശക്തിപ്രാപിക്കുകയാണെന്നും ലോകത്ത് സ്വാതന്ത്ര്യം, ജനാധിപത്യം,സമാധാനം, സാമൂഹിക വളര്‍ച്ച എന്നിവ സൃഷ്ടിക്കാന്‍ ഈ ബന്ധം മുതല്‍ക്കൂട്ടാകുമെന്നും വിയത്നാം കമ്യൂണിസ്റ്റ് പാര്‍ടി ആശംസിക്കുന്നു.

ലോകം സാമ്രാജ്യത്വ-മുതലാളിത്ത വിരുദ്ധ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സിപിഐ എമ്മിന്റെ 20-ാം പാര്‍ടി കോണ്‍ഗ്രസിനെ ലോക കമ്യൂണിസ്റ്റ് പാര്‍ടികള്‍ പ്രാധാന്യത്തോടെ വീക്ഷിക്കുന്നു എന്നതിന്റെ തെളിവുകളാണിത്. ലാവോ പീപ്പിള്‍സ് റവല്യൂഷണറി പാര്‍ടി, വര്‍ക്കേഴ്സ് പാര്‍ടി ഓഫ് ബല്‍ജിയം, കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ബ്രിട്ടന്‍, കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ചിലി, ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ടി, ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ടി (ഡികെപി), ഹംഗേറിയന്‍ വര്‍ക്കേഴ്സ് പാര്‍ടി, ഇറാഖി കമ്മ്യൂണിസ്റ്റ് പാര്‍ടി, ജാപ്പനീസ് കമ്യൂണിസ്റ്റ് പാര്‍ടി, ലെബനീസ് കമ്യൂണിസ്റ്റ് പാര്‍ടി, കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് പാകിസ്ഥാന്‍, പലസ്തീനിയന്‍ പീപ്പിള്‍സ് പാര്‍ടി, ഫിലിപ്പീന്‍സ് കമ്യൂണിസ്റ്റ് പാര്‍ടി, കമ്യൂണിസ്റ്റ് പാര്‍ടി ഓഫ്ദി റഷ്യന്‍ ഫെഡറേഷന്‍, കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ദി പീപ്പിള്‍സ് ഓഫ് സ്പെയിന്‍, കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ശ്രീലങ്ക, സിറിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി, കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഉക്രയിന്‍, ന്യൂ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് യൂഗോസ്ലാവിയ, ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാര്‍ടി, വര്‍ക്കേഴ്സ് പാര്‍ടി ഓഫ് ബംഗ്ലാദേശ്, എന്നിങ്ങനെ 25 രാജ്യങ്ങളിലെ ഇടതുപക്ഷ പാര്‍ടികള്‍ സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് ആശംസകള്‍ നേര്‍ന്നു.

"ലൈവ് "ഓണ്‍ലൈനിലും

പാര്‍ടി കോണ്‍ഗ്രസിന്റെ ഓരോനിമിഷവും ജനങ്ങളില്‍ എത്തിക്കാന്‍ ദൃശ്യ- പത്ര മാധ്യമങ്ങളോടൊപ്പം സോഷ്യല്‍ വെബ്സൈറ്റുകളും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളും സജീവം. മുതലാളിത്തരാഷ്ട്രങ്ങള്‍ ചീട്ടുകൊട്ടാരംപോലെ തകരുകയും അവിടങ്ങളിലെ യുവത "മാര്‍ക്സാണ് ശരി, സോഷ്യലിസത്തിനാണ് ഭാവി" എന്ന് ലോകത്തോട് വിളിച്ചുപറയുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ നടക്കുന്ന പാര്‍ടി കോണ്‍ഗ്രസ്, ലോകം ഗൗരവപൂര്‍വം ശ്രദ്ധിക്കുന്നതിന്റെ തെളിവുകള്‍ ഉദ്ഘാടനച്ചടങ്ങിനുമുമ്പുതന്നെ ദൃശ്യമായിരുന്നു. ബുധനാഴ്ച രാവിലെ സമ്മേളനഹാളിലേക്ക് പ്രതിനിധികള്‍ എത്തുന്നതുമുതല്‍ മലയാള ദൃശ്യമാധ്യമങ്ങളെല്ലാം തത്സമയം വാര്‍ത്തകള്‍ നല്‍കി. ദേശീയ മാധ്യമങ്ങള്‍ പ്രധാന സംഭവങ്ങളിലൊന്നായി പാര്‍ടി കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയപ്പോള്‍, അവയുടെ ഓണ്‍ലൈന്‍ പതിപ്പുകളില്‍ സമ്മേളനത്തിന്റെ നടപടി ക്രമങ്ങള്‍ മുന്നേറുന്നത് കാണിച്ചുകൊണ്ടിരുന്നു. ന്യൂയോര്‍ക്ക് ടൈംസ്, ബിബിസി ഉള്‍പ്പെടെ ആഗോള കുത്തകമാധ്യമങ്ങളും സമ്മേളനം വീക്ഷിക്കുന്നുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ജനകീയ ഓണ്‍ലൈന്‍ മാഗസിനുകളിലും വാര്‍ത്താ പോര്‍ട്ടലുകളിലും പാര്‍ടി കോണ്‍ഗ്രസ് സ്ഥാനംപിടിച്ചു.

പാര്‍ടി കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.kozhikodepartycongress.org/ ബുധനാഴ്ചമാത്രം ഒന്നരലക്ഷത്തോളംപേര്‍ സന്ദര്‍ശിച്ചു. സമ്മേളനത്തിന്റെ പൂര്‍ണവിവരങ്ങള്‍ വെബ്സൈറ്റിലൂടെ തത്സമയം അറിയാമെന്നതിനാല്‍ വലത് മാധ്യമങ്ങളുടെ ഭാവനാവാര്‍ത്തകള്‍ "ക്ലിക്ക്" ചെയ്യുന്നില്ല. ഫെയ്സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെ സമ്മേളനചിത്രങ്ങളും വാര്‍ത്തകളും "ലൈവാ"യി കാണാനാകുന്നു. പിണറായി വിജയന്റെ സ്വാഗതപ്രസംഗത്തിന്റെ ചിത്രവും പ്രകാശ് കാരാട്ടിന്റെ ഉദ്ഘാടനചിത്രവും പതാക ഉയര്‍ത്തലും സമ്മേളനഗരിയുടെ ചിത്രവുമെല്ലാം പോസ്റ്റുകളായി ലോകമെങ്ങും എത്തി. മിനിറ്റുകള്‍ക്കകം ആയിരക്കണക്കിന് "ലൈക്കു"കളാണ് ഓരോ ചിത്രത്തിനും ലഭിച്ചത്. ഇന്ത്യന്‍ ഐടി ഹബ്ബുകളിലെ പ്രൊഫഷണലുകളാണ് ചിത്രങ്ങള്‍ കൂടുതല്‍ ലൈക്ക് ചെയ്തിട്ടുള്ളത്.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് സമ്മേളനത്തിന് അഭിവാദ്യമര്‍പ്പിച്ചുള്ള നിരവധി പോസ്റ്റുകള്‍ ഫെയ്സ്ബുക്കിലെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളുടെ സൗകര്യാര്‍ഥം സ്ഥാപിച്ച സ്ക്രീനുകളിലൂടെ പതാക ഉയര്‍ത്തല്‍ച്ചടങ്ങ് വീക്ഷിച്ചവര്‍ മുഷ്ടിചുരുട്ടി ഇങ്ക്വിലാബ് വിളിച്ചത് നഗരത്തിന്റെ വികാരം പ്രകടിപ്പിക്കുന്നതായി. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ഇലക്ട്രോണിക്സ് ഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാമുള്ള ടെലിവിഷനുകള്‍ക്കുമുന്നില്‍ ഉദ്ഘാടനച്ചടങ്ങ് വീക്ഷിക്കാന്‍ ഒത്തുകൂടിയവരുടെ എണ്ണം നിരവധി.
(എം വി പ്രദീപ്)

അച്ഛന്റെ ഓര്‍മയില്‍ ഗുര്‍ചേതന്‍

കോഴിക്കോടിന്റെ തെരുവുകളില്‍ ഹര്‍കിഷന്‍സിങ് സുര്‍ജിത്തിന്റെ ശില്‍പ്പങ്ങളും ഛായാചിത്രങ്ങളും കാണുമ്പോള്‍ ഗുര്‍ചേതന്‍സിങ്ങിന് ആവേശം. സുര്‍ജിത്തിനെ കേരളീയര്‍ ഇത്രയേറെ ആദരിക്കുന്നുവെന്ന് അറിയുന്നതില്‍ ആഹ്ലാദമുണ്ടെന്ന് പറയുമ്പോള്‍ മിതഭാഷിയായ ഗുര്‍ചേതന്‍ വികാരാധീനാവുന്നു. അച്ഛന്റെ പേരിട്ട സമ്മേളന നഗറില്‍ ഇരിക്കുമ്പോള്‍ അഭിമാനത്തോടൊപ്പം നഷ്ടബോധവുമുണ്ടെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും കിസന്‍ സഭാ പഞ്ചാബ് സംസ്ഥാന പ്രസിഡന്റുമായ ഗുര്‍ചേതന്‍സിങ് പറയുന്നു. അച്ഛന് കൂട്ടായും പിന്നീട് പ്രതിനിധിയായും നിരവധി പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്തിട്ടുണ്ട് ഗുര്‍ചേതന്‍.

="" സുര്‍ജിത്തിന്റെ മരണശേഷം നടക്കുന്ന ആദ്യത്തെ പാര്‍ടി കോണ്‍ഗ്രസാണിത്. കോയമ്പത്തൂരില്‍ പാര്‍ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ അദ്ദേഹം രോഗശയ്യയിലായിരുന്നു. കോയമ്പത്തൂര്‍ സമ്മേളനത്തിന് സുര്‍ജിത് അയച്ച സന്ദേശം ആവേശത്തോടെയാണ് പ്രതിനിധികള്‍ ശ്രവിച്ചത്. കോഴിക്കോട്ടെ പാര്‍ടി കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ വ്യത്യസ്തവും ഏറെ സവിശേഷതകളുള്ളതുമാണെന്ന് അദ്ദേഹം പറഞ്ഞു. ഹര്‍കിഷന്‍സിങ് സുര്‍ജിത്തിന്റെ ആണ്‍മക്കളില്‍ രണ്ടാമനാണ് ഗുര്‍ചേതന്‍. ജ്യേഷ്ഠന്‍ പരംജിത്സിങ് പാര്‍ടിയുടെ ബ്രിട്ടീഷ് ഘടകത്തില്‍ പ്രവര്‍ത്തിക്കുന്നു. സഹോദരി ചരണ്‍ജിത് കൗര്‍ കനഡയിലാണ്. ഒരു സഹോദരി നേരത്തെ മരിച്ചു.

1 comment:

  1. "മുതലാളിത്തം വീണ്ടും വീണ്ടും തൊഴിലാളിവര്‍ഗത്തെ കാര്‍ന്ന് തിന്നുന്നു. ലോകത്തിന് നാശംവിതയ്ക്കുന്ന മുതലാളിത്തത്തെക്കുറിച്ച് നമ്മള്‍ പറഞ്ഞത് ഇപ്പോള്‍ ലോകം അംഗീകരിക്കുകയാണ്. തിരഞ്ഞെടുത്ത വഴിയില്‍ വേച്ച്വേച്ച് നടക്കുന്നവരല്ല നമ്മള്‍. പോരാട്ടത്തിന്റെ നാളുകളില്‍ അടിപതറാതെ മുന്നേറാന്‍ നമ്മുടെ സൗഹൃദത്തിന് കഴിയട്ടെ"... കോഴിക്കോട്ട് നടക്കുന്ന സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റഷ്യയിലെ കമ്യൂണിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ടി അയച്ച സന്ദേശത്തിലെ വരികളാണിത്.

    ReplyDelete