Friday, May 25, 2012

മറനീക്കിയത് സര്‍ക്കാരിന്റെ കാപട്യം


നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്തെ ലോഡ്ഷെഡിങ് പിന്‍വലിച്ചതിലൂടെ മറനീക്കിയത് സര്‍ക്കാരിന്റെ ജനദ്രോഹം. ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലാതെ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചതാണ് നിയന്ത്രണമെന്ന് ഇതിലൂടെ വ്യക്തമായി. ഇടുക്കിയില്‍ അമിത ഉല്‍പ്പാദനം നടത്തിയതടക്കമുള്ള ആസൂത്രണ പാളിച്ചകള്‍ക്ക് ജനങ്ങളെ ശിക്ഷിക്കുകയായിരുന്നു വൈദ്യുതി ബോര്‍ഡും സര്‍ക്കാരും.

വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് ചൂണ്ടിക്കാട്ടിയാണ് ലോഡ്ഷെഡിങ്ങിന് ബോര്‍ഡ്, റെഗുലേറ്റി കമീഷന്റെ അനുമതി നേടിയത്. ജൂണ്‍ 30 വരെ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്താന്‍ അനുവദിക്കണമെന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍, മെയ് 31 വരെയേ കമീഷന്‍ അനുമതി നല്‍കിയുള്ളൂ. കാലാവധി അവസാനിക്കുംമുമ്പാണ് ലോഡ്ഷെഡിങ് പിന്‍വലിച്ചത്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെയും റെഗുലേറ്ററി കമീഷനെയും ബോര്‍ഡ് കബളിപ്പിക്കുകയായിരുന്നെന്നും ഇതിലൂടെ തെളിഞ്ഞു. ഏപ്രില്‍ രണ്ടിനാണ് സംസ്ഥാനത്ത് ലോഡ്ഷെഡിങ് തുടങ്ങിയത്. അന്നത്തെ നിലയില്‍ മാറ്റമില്ലാതെ നില്‍ക്കുമ്പോണ് ലോഡ്ഷെഡിങ് പിന്‍വലിക്കുന്നതും. കേന്ദ്രനിലയങ്ങളില്‍ നിന്ന് പുതിയ വിഹിതമൊന്നും ഇക്കാലയളവില്‍ കേരളത്തിനു ലഭിച്ചിട്ടില്ല. ഡാമുകളിലേക്ക് ശക്തമായ നീരൊഴുക്കുമുണ്ടായിട്ടില്ല. എന്നിട്ടും സംസ്ഥാനത്ത് വൈദ്യുതി നില മെച്ചപ്പെട്ടെന്നാണ് ബോര്‍ഡിന്റെ അവകാശവാദം. പ്രതിദിനം ശരാശരി 28 ദശലക്ഷം യൂണിറ്റ് വൈദ്യുതി കേന്ദ്രനിലയങ്ങളില്‍ നിന്നും നാലുമുതല്‍ അഞ്ചുവരെ യൂണിറ്റ് അണ്‍ഷെഡ്യൂള്‍ഡ് ഇന്റര്‍ചേഞ്ച് വഴിയും ലഭിക്കുന്നുണ്ടെന്നാണ് ലോഡ്ഷെഡിങ് പിന്‍വലിച്ചുള്ള വാര്‍ത്താക്കുറിപ്പില്‍ ബോര്‍ഡ് പറഞ്ഞത്. എന്നാല്‍, ലോഡ്ഷെഡിങ് തുടങ്ങുമ്പോഴും ഇതു ലഭിക്കുന്നുണ്ടായിരുന്നു. കാറ്റാടി നിലയങ്ങളില്‍നിന്നും സംസ്ഥാനത്തെ മറ്റു നിലയങ്ങളില്‍നിന്നും വൈദ്യുതി വാങ്ങാനുള്ള റെഗുലേറ്ററി കമീഷന്റെ അനുമതി ലഭിച്ചതും ഈയിടെയല്ല.

വൈദ്യുതി പ്രതിസന്ധിയല്ല, സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തലാണ് ബോര്‍ഡിന്റെ ലക്ഷ്യമെന്ന് ലോഡ്ഷെഡിങ്ങിന് അനുമതി നല്‍കിയുള്ള ഉത്തരവില്‍ റെഗുലേറ്ററി കമീഷന്‍ വിമര്‍ശിച്ചിരുന്നു. സമാന സാഹചര്യങ്ങളുണ്ടായിട്ടും മുന്‍ വര്‍ഷങ്ങളില്‍ ലോഡ്ഷെഡിങ്ങോ പവര്‍കട്ടോ ഏര്‍പ്പെടുത്തിയിരുന്നില്ല. നിരക്കുവര്‍ധന ആവശ്യപ്പെട്ട് റെഗുലേറ്ററി കമീഷന് ബോര്‍ഡ് നല്‍കിയ അപേക്ഷ പിന്‍വലിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് സൂചന. മഴ ശക്തിപ്രാപിച്ചില്ലെങ്കില്‍ വീണ്ടും ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തുകയും ചെയ്യും. ഇതിനിടെ, 2012 ജനുവരി മുതല്‍ മാര്‍ച്ചുവരെ പുറമേനിന്ന് വൈദ്യുതി വാങ്ങിയവകയിലുള്ള അധിക ബാധ്യതയ്ക്ക് സര്‍ചാര്‍ജ് പിരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് റെഗുലേറ്ററി കമീഷനെ സമീപിച്ചിട്ടുണ്ട്.

deshabhimani 250512

1 comment:

  1. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്തെ ലോഡ്ഷെഡിങ് പിന്‍വലിച്ചതിലൂടെ മറനീക്കിയത് സര്‍ക്കാരിന്റെ ജനദ്രോഹം. ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലാതെ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചതാണ് നിയന്ത്രണമെന്ന് ഇതിലൂടെ വ്യക്തമായി. ഇടുക്കിയില്‍ അമിത ഉല്‍പ്പാദനം നടത്തിയതടക്കമുള്ള ആസൂത്രണ പാളിച്ചകള്‍ക്ക് ജനങ്ങളെ ശിക്ഷിക്കുകയായിരുന്നു വൈദ്യുതി ബോര്‍ഡും സര്‍ക്കാരും.

    ReplyDelete