Tuesday, May 29, 2012

കോണ്‍ഗ്രസ്-ഗുണ്ടാ ആക്രമണങ്ങളില്‍ ഇടുക്കിയില്‍ കൊല്ലപ്പെട്ടത് പതിനഞ്ചിലധികം പേര്‍


നാടിന്റെ മോചനത്തിനും നാട്ടാരുടെ അവകാശത്തിനും വേണ്ടി പോരാടിയതിന് കോണ്‍ഗ്രസ്-പൊലീസ്-ഗുണ്ടാ സംഘം ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇടുക്കിയില്‍ കൊലപ്പെടുത്തിയത് 15ലധികം പ്രവര്‍ത്തകരെ. കെ എസ് കൃഷ്ണപിള്ള മുതല്‍ അനീഷ് രാജന്‍ വരെയുള്ള നേതാക്കളെ കോണ്‍ഗ്രസും പൊലീസും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ഇവരെ കൂടാതെ അയ്യപ്പദാസ്, കെ കെ വിനോദ്, ടി എ നസീര്‍, കെ എന്‍ തങ്കപ്പന്‍, ജോയി,കെ കാമരാജ്, സി കെ ചെല്ലപ്പന്‍, ഹസ്സന്‍ റാവുത്തര്‍, പാപ്പമ്മാള്‍, ശാമുവേല്‍ നാടാര്‍, തങ്കന്‍, സുശീലന്‍ തുടങ്ങിയ സിപിഐ എമ്മിന്റെ സജീവ പ്രവര്‍ത്തകരെയും തൊഴിലാളി നേതാക്കളെയുമാണ് വകവരുത്തിയത്.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് രാജനെ കുത്തിക്കൊലപ്പെടുത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കേരള-തമിഴ്നാട് ജനതകളെ തമ്മിലടിപ്പിച്ച് വിഭാഗീയത ഉണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തെ എതിര്‍ത്തതിനാണ് കഴിഞ്ഞ മാര്‍ച്ച് 18 ന് നെടുങ്കണ്ടം മഞ്ഞപ്പെട്ടി കാമാക്ഷി വിലാസം എസ്റ്റേറ്റില്‍വച്ച് അനീഷിനെ കുത്തികൊലപ്പെടുത്തിയത്. കോണ്‍ഗ്രസും പൊലീസും ഇപ്പോഴും പ്രതികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുന്നു.

സിപിഐ എം വണ്ടിപ്പെരിയാര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പീരുമേട് തോട്ടംതൊഴിലാളി യൂണിയന്‍ സെക്രട്ടറിമായിരുന്ന അയ്യപ്പദാസിനെ ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ബാലുവിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത് 2003 മെയ് 31നാണ്. കോണ്‍ഗ്രസ് ഭരണത്തിന്റെയും പൊലീസിന്റെയും ഒത്താശയോടെയാണ് ഈ അരുംകൊലചെയ്തത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത 2001 മെയ് 16ന് ഒരു പ്രകോപനവുമില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ ഇരട്ടയാര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ നേതാവുമായിരുന്ന കെ കെ വിനോദിനെ കൊലപ്പെടുത്തി. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റും തൊടുപുഴ ബ്ലോക്ക് സെക്രട്ടറിയും സിപിഐ എം തൊടുപുഴ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു ടി എ നസീറിനെ 1989 ആഗസ്ത് 30 ന് കോണ്‍ഗ്രസ് അക്രമികള്‍ കോടാലിക്ക് വെട്ടികൊല്ലുകയായിരുന്നു. രാജകുമാരിയില്‍ 1981 ഒക്ടോബര്‍ 24ന് നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കവെ ഡിവൈഎഫ്ഐ നേതാവായിരുന്ന ജോയിയെ ട്രഷറിയില്‍ കാവല്‍നിന്ന പൊലീസുകാരന്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒരു കേസിന്റെ അവധിക്ക് ആര്‍ഡിഒ കോടതിയില്‍ ഹാജരാകുന്നതിന് ദേവികുളത്തേക്ക് പോകുമ്പോഴാണ് സിപിഐ എം രാജാക്കാട് ഏരിയകമ്മിറ്റി അംഗമായിരുന്ന കെ എന്‍ തങ്കപ്പനെ ആര്‍എസ്എസ് ഗുണ്ടകള്‍കൊലപെടുത്തിയത്.

ഏലത്തോട്ടം ഉടമയായ പൊട്ടംകുളം ജോസും വാടക ഗുണ്ടകളും ചേര്‍ന്ന് യൂണിയന്‍ നേതാവായിരുന്ന കെ കാമരാജിനെ സേനാപതി വെങ്കലപ്പാറയില്‍ വെടിവച്ച് കൊലപ്പെടുത്തിയത് 1979 ഡിസംബര്‍ അഞ്ചിനാണ്. തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളില്‍ നേതൃത്വം നല്‍കിയതിന് സി കെ ചെല്ലപ്പനെ ടിആര്‍ ആന്‍ഡ് ടി തോട്ടം ഉടമ ഗുണ്ടകളെക്കൊണ്ട് കൊലപ്പെടുത്തുകയായിരുന്നു. തൊഴിലാളികള്‍ക്ക് ബോണസ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്ന വന്‍ പോരാട്ടത്തിനിടെ മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ സമരത്തില്‍ പങ്കെടുത്ത ഹസ്സന്‍ റാവുത്തര്‍-പാപ്പമ്മാള്‍ എന്നിവരെ ബ്രിട്ടീഷ്കാരുടെ ചൊല്‍പ്പടിയിലായിരുന്ന പൊലീസുകാര്‍ വെടിവെച്ചുകൊന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിക്കുകയും നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടുകയും ചെയ്ത 1950 കാലയളവിലാണ് ഒളിവില്‍ പോയ കൃഷ്ണപിള്ളയെ പൊലീസ് പിടികൂടി അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ജനതയുടെ അവകാശപോരാട്ടങ്ങളില്‍ പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്തതിനാണ് തൊഴിലാളിവര്‍ഗപ്രസ്ഥാനത്തെ ഭയപ്പെട്ട കോണ്‍ഗ്രസ്-പൊലീസ് ഗുണ്ടാസംഘം കൊലപാതക പരമ്പരകള്‍തന്നെ ജില്ലയില്‍ നടത്തിയത്. എന്നാല്‍ ഇവരെ കൊലപ്പെടുത്തിയ യാഥാര്‍ഥ്യങ്ങള്‍ മറച്ചുപിടിച്ചാണ് സംഘടിതമായി മാധ്യമങ്ങളും കോണ്‍ഗ്രസും സിപിഐ എമ്മിനെതിരെ വാളോങ്ങുന്നത്.

deshabhimani 290512

1 comment:

  1. നാടിന്റെ മോചനത്തിനും നാട്ടാരുടെ അവകാശത്തിനും വേണ്ടി പോരാടിയതിന് കോണ്‍ഗ്രസ്-പൊലീസ്-ഗുണ്ടാ സംഘം ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇടുക്കിയില്‍ കൊലപ്പെടുത്തിയത് 15ലധികം പ്രവര്‍ത്തകരെ. കെ എസ് കൃഷ്ണപിള്ള മുതല്‍ അനീഷ് രാജന്‍ വരെയുള്ള നേതാക്കളെ കോണ്‍ഗ്രസും പൊലീസും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ഇവരെ കൂടാതെ അയ്യപ്പദാസ്, കെ കെ വിനോദ്, ടി എ നസീര്‍, കെ എന്‍ തങ്കപ്പന്‍, ജോയി,കെ കാമരാജ്, സി കെ ചെല്ലപ്പന്‍, ഹസ്സന്‍ റാവുത്തര്‍, പാപ്പമ്മാള്‍, ശാമുവേല്‍ നാടാര്‍, തങ്കന്‍, സുശീലന്‍ തുടങ്ങിയ സിപിഐ എമ്മിന്റെ സജീവ പ്രവര്‍ത്തകരെയും തൊഴിലാളി നേതാക്കളെയുമാണ് വകവരുത്തിയത്.

    ReplyDelete