Friday, May 25, 2012

ആഗ്രഹിക്കുന്ന മൊഴി ലഭിക്കാന്‍ അടിയന്തരാവസ്ഥ മോഡല്‍ പീഡനം: പിണറായി


ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സിപിഐ എം പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ക്രൂരമായ മര്‍ദനം അടിയന്തരാവസ്ഥയിലെ പൊലീസ് ക്യാമ്പുകളെയാണ് ഓര്‍പ്പിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിമാനത്താവള വിരുദ്ധ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ആറന്മുളയില്‍ സിപിഐ എം സംഘടിപ്പിച്ച വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

അന്നത്തെ ക്രൂരമായ പീഡനമുറകളാണ് ആഗ്രഹിക്കുന്ന മൊഴി ലഭിക്കുന്നതിന് പൊലീസ് ഇപ്പോള്‍ പ്രയോഗിക്കുന്നത്. ഒരാളെ കസ്റ്റഡിയിലെടുത്താല്‍ അതിന്റെ റണ്ണിങ് കമന്ററിയാണ് ചില മാധ്യമങ്ങള്‍ നല്‍കുന്നത്. സിപിഐ എം ഒഞ്ചിയം ഏരിയ സെക്രട്ടറി അശോകനെ അറസ്റ്റ് ചെയ്ത് അദ്ദേഹത്തിന്റെ മൊഴിയെന്ന് പറഞ്ഞ് തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് ഈ രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടുണ്ടോ. ഇവര്‍ക്ക് എവിടെനിന്നാണ് ഈ വിവരങ്ങള്‍ കിട്ടുന്നത്. ഇല്ലാത്ത കാര്യങ്ങള്‍ സമ്മതിപ്പിക്കാന്‍ ലോക്കപ്പില്‍ ക്രൂര മര്‍ദനമാണ്. എന്നിട്ട് പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കും. ലോക്കപ്പിലെ ക്രൂര മര്‍ദനത്തെക്കുറിച്ച് ഒരു മാധ്യമവും അന്വേഷിക്കുന്നില്ല. ഇതാണോ മാധ്യമ ധര്‍മം. ഇങ്ങനെയാണോ സിപിഐ എം പോലുള്ള പാര്‍ടിയെ നേരിടേണ്ടത്. രണ്ടാം തീയതി വരെ ഇതേ വഴിപോകുമെന്ന വാശിയിലാണ് വലതുപക്ഷ മാധ്യമങ്ങള്‍. ഈ അറസ്റ്റുകൊണ്ടൊന്നും ഞങ്ങളെ തകര്‍ക്കാന്‍ കഴിയില്ല. അടിയന്തരാവസ്ഥയുടെ കാലം കടന്നുവന്നവരാണ് ഞങ്ങള്‍. കേരളത്തിലെ കാര്യങ്ങളെല്ലാം മുല്ലപ്പള്ളി ഏറ്റെടുക്കുകയാണോ എന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യക്തമാക്കണം.ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കേസിന്റെ അവസാനംവരെ മുന്നോട്ടുപോകുമെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി സംസ്ഥാനത്തെ ഒരു കേസിന്റെ അന്വേഷണ ചുമതലക്കാരനായി മാറുന്നത് എത്രകണ്ട് ശരിയാണെന്ന് നിങ്ങള്‍ ആലോചിക്കണം. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനെ കുറ്റപ്പെടുത്തുന്ന നീക്കമാണ് കേരളത്തില്‍ നടക്കുന്നത്. സിപിഐ എമ്മിനെ വേട്ടയാടുക എന്ന മുദ്രാവാക്യമാണ് യുഡിഎഫിന്റേത്. വലതുപക്ഷത്തോടൊപ്പം കപട ഇടതുപക്ഷവുമുണ്ട്. സിപിഐ എമ്മിനെ തകര്‍ക്കാന്‍ അവര്‍ ചന്ദ്രശേഖരന്‍ വധത്തെ ഉപയോഗിക്കുകയാണ്. നാല് ഭാഗത്തുനിന്നും വളഞ്ഞ് ആക്രമണം തുടര്‍ന്നപ്പോള്‍ സിപിഐ എം നിലപാട് വ്യക്തമാക്കിയിരുന്നു. ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിന് പങ്കില്ല, ചന്ദ്രശേഖരനെ വധിക്കേണ്ട ഒരാവശ്യവും സിപിഐ എമ്മിനില്ല.

മെയ് നാലിന് ചന്ദ്രശേഖരന്‍ വധിക്കപ്പെടുംവരെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഒരു പ്രത്യേക രീതിയില്‍ ആയിരുന്നു. അഞ്ചാം മന്ത്രിയുടെ പേരിലുണ്ടായ ചേരിതിരിവ് യുഡിഎഫിന്റെ മുഖം നഷ്ടപ്പെടുത്തി. ആ സാഹചര്യത്തിലാണ് നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നാടിനെയും നാട്ടുകാരെയും വഞ്ചിച്ച ജനപ്രതിനിധിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കി. ഇതിനെതിരെ വലിയ ധാര്‍മിക രോഷം പ്രദേശത്ത് നിലനിന്നിരുന്നു. കേരളത്തിന്റെ ആകെ വികാരം യുഡിഎഫിനെതിരെ വന്നു. നാലാം തീയതി കഴിഞ്ഞ് ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഐഎമ്മാണ് കുറ്റവാളിയെന്ന് വരുത്താന്‍ ചാനലുകളും പത്രങ്ങളും മുന്നോട്ടുവന്നു. സിപിഐ എമ്മിനെ വേട്ടയാടുകയെന്നത് പ്രത്യേക അജണ്ടയായെടുത്തു.

സിപിഐ എം അക്രമികളാണെന്ന് വരുത്താന്‍ വലതുപക്ഷ മാധ്യമങ്ങള്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഇതിന് എല്ലാ മര്യാദകളും ലംഘിച്ചുള്ള പുറപ്പാടുകളാണ് കാണാന്‍ കഴിയുക. ബഹുജങ്ങളുടെ കരുത്തില്‍ വിശ്വസിക്കുന്ന പാര്‍ടിയാണ് സിപിഐ എം. എല്ലാം ബഹുജനങ്ങളോട് തുറന്നുപറയുന്ന സമീപനമാണുള്ളത്. കേരളം ഇന്നത്തെ അവസ്ഥയിലെത്തുന്നതിന് പാര്‍ടി വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. ആ പാര്‍ടിയെ തകര്‍ക്കുന്നവരുടെ കൂട്ടത്തോടൊപ്പം ചേരാന്‍ സാംസ്കാരിക നായകര്‍ക്ക് കഴിയുമോ. കേസന്വേഷണത്തെ പാര്‍ടി ചോദ്യം ചെയ്തിരുന്നില്ല. അന്വേഷണം ഒരുഘട്ടമെത്തിയപ്പോള്‍ അന്വേഷണ സംഘത്തിന്റെമേല്‍ സമ്മര്‍ദമുണ്ടായി. സമ്മര്‍ദത്തെ തുടര്‍ന്ന് സിപിഐ എം പ്രവര്‍ത്തകരെ പിടിച്ചുകൊണ്ടുവരികയായിരുന്നു. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ആരെങ്കിലും ബന്ധപ്പെട്ടൂ എന്ന് വ്യക്തമായാല്‍ അത് പാര്‍ടി നിലാപടില്‍നിന്നുള്ള വ്യതിയാനമായി കണക്കാക്കി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പിണറായി ആവര്‍ത്തിച്ച് വ്യക്തമാക്കി. സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാര്‍ അധ്യക്ഷനായി.

deshabhimani 260512

1 comment:

  1. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സിപിഐ എം പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ക്രൂരമായ മര്‍ദനം അടിയന്തരാവസ്ഥയിലെ പൊലീസ് ക്യാമ്പുകളെയാണ് ഓര്‍പ്പിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

    ReplyDelete