Thursday, May 31, 2012

സര്‍ക്കാര്‍ പിന്‍വലിച്ചത് ലീഗ് എംഎല്‍എയുടെ കൊലവിളിക്കേസ്


പ്രസംഗത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ സിപിഐ എം നേതാവിനെതിരെ കേസെടുത്ത യുഡിഎഫ് സര്‍ക്കാര്‍, അഞ്ചു മാസംമുമ്പ് പിന്‍വലിച്ചത് പൊതുയോഗത്തില്‍ കൊലവിളി നടത്തിയ ലീഗ് എംഎല്‍എയ്ക്കെതിരായ കേസ്. ലീഗ് പ്രവര്‍ത്തകര്‍ പ്രതിയായ കേസില്‍ കോടതിയില്‍ സാക്ഷി പറയുന്നവര്‍ ജീവനോടെ തിരിച്ചുപോകില്ലെന്ന് പ്രസംഗിച്ച ലീഗ് എംഎല്‍എ പി കെ ബഷീറിനെതിരെയുള്ള കേസാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്.

നാലുവര്‍ഷംമുമ്പ് ലീഗുകാര്‍ അധ്യാപകന്‍ ജയിംസ് അഗസ്റ്റിനെ ചവിട്ടിക്കൊന്ന കേസുമായി ബന്ധപ്പെട്ടാണ് അന്ന് ഏറനാട് മണ്ഡലം ലീഗ് പ്രസിഡന്റായിരുന്ന പി കെ ബഷീര്‍ പൊതുയോഗത്തില്‍ ഭീഷണി മുഴക്കിയത്. എടവണ്ണ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസാണ് കഴിഞ്ഞ ജനുവരിയില്‍ പിന്‍വലിച്ചത്. യുഡിഎഫ് നടത്തിയ പാഠപുസ്തകവിരുദ്ധ സമരത്തിന്റെ ഭാഗമായി 2008 ജൂലൈ 19നാണ് വാലില്ലാപ്പുഴ എഎംഎല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ജെയിംസ് അഗസ്റ്റിന്‍ കൊല്ലപ്പെട്ടത്. അധ്യാപകരുടെ ക്ലസ്റ്റര്‍ യോഗം നടന്ന കിഴിശ്ശേരി ജിഎല്‍പി സ്കൂള്‍ പരിസരത്താണ് ലീഗ് ക്രിമിനലുകള്‍ അധ്യാപകനെ അടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയത്. കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കെഎപിടിയുവിന്റെ പ്രവര്‍ത്തകനായിരുന്നു ജെയിംസ്.

സംഭവത്തിനുശേഷം 2008 നവംബറില്‍ എടവണ്ണയില്‍ നടന്ന ലീഗ് ഏറനാട് മണ്ഡലം സമ്മേളനത്തില്‍ അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദിനെ സാക്ഷിയാക്കിയാണ് ബഷീറിന്റെ കൊലവിളി. മരണഭയമുണ്ടാക്കുന്ന വിധത്തില്‍ ഭീഷണിമുഴക്കുക (506 -രണ്ട്), കള്ളമൊഴി നല്‍കാന്‍ ഭീഷണിപ്പെടുത്തുക (195 എ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്. യഥാക്രമം ഏഴ് വര്‍ഷവും രണ്ട് വര്‍ഷവും തടവ് ശിക്ഷ ലഭിക്കാവുന്ന കേസുകളാണ് ക്രൈം നമ്പര്‍ 286/2008ല്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ 2008 ഡിസംബര്‍ 24ന് മഞ്ചേരി മുന്‍സിഫ് കോടതിയില്‍ ഹാജരായാണ് ബഷീര്‍ ജാമ്യമെടുത്തത്. സംസ്ഥാന സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നതായി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ രേഖാമൂലം അറിയിച്ചത് കഴിഞ്ഞ ജനുവരി നാലിനാണ്. ഇത് അംഗീകരിച്ച കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു.

deshabhimani 310512

1 comment:

  1. പ്രസംഗത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ സിപിഐ എം നേതാവിനെതിരെ കേസെടുത്ത യുഡിഎഫ് സര്‍ക്കാര്‍, അഞ്ചു മാസംമുമ്പ് പിന്‍വലിച്ചത് പൊതുയോഗത്തില്‍ കൊലവിളി നടത്തിയ ലീഗ് എംഎല്‍എയ്ക്കെതിരായ കേസ്. ലീഗ് പ്രവര്‍ത്തകര്‍ പ്രതിയായ കേസില്‍ കോടതിയില്‍ സാക്ഷി പറയുന്നവര്‍ ജീവനോടെ തിരിച്ചുപോകില്ലെന്ന് പ്രസംഗിച്ച ലീഗ് എംഎല്‍എ പി കെ ബഷീറിനെതിരെയുള്ള കേസാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്.

    ReplyDelete