Saturday, May 1, 2010

മെയ്ദിനപ്പൂക്കള്‍ വിരിയിച്ച് ശ്രമദാന ബസ്

മാവേലിക്കര: സാമൂഹ്യപ്രതിബദ്ധതയുടെയും കുട്ടായ്മയുടെയും മാതൃക സൃഷ്ടിച്ച് കെഎസ്ആര്‍ടിസി തൊഴിലാളികള്‍. സര്‍ക്കാരിനുള്ള മെയ്ദിന സമ്മാനമായി ബസ് നിര്‍മിച്ച് നല്‍കിയാണ് ഇവര്‍ സമര്‍പ്പണത്തിന്റെ പുതുചരിത്രം കുറിച്ചത്. മാവേലിക്കര കെഎസ്ആര്‍ടിസി റീജണല്‍ വര്‍ക്ക്ഷോപ്പില്‍ ബോഡിചെയ്യുന്ന 250-ാമത്തെ ബസാണ് തൊഴിലാളികള്‍ ശ്രമദാനമായി നിര്‍മ്മിച്ചത്. സാധാരണ ജോലികള്‍ക്കിടയില്‍ വീണുകിട്ടിയ ഇടവേളകള്‍ ഉപയോഗിച്ചായിരുന്നു 15 ദിവസം കൊണ്ട് ബസിന്റെ നിര്‍മാണം. 321 ജീവനക്കാരുള്ള റീജണല്‍ വര്‍ക്ക്ഷോപ്പിലെ മുഴവന്‍പേരും ഈ മാതൃകയില്‍ ഏറിയുംകുറഞ്ഞും കണ്ണികളായി. വര്‍ക്ക്സ് മാനേജര്‍ എം എസ് രാജേന്ദ്രനാഥ്, ബോഡി ബില്‍ഡിങ് കസള്‍ട്ടന്റ് കനകരാജന്‍, എസ് ശ്രീജിത്, പി എസ് സുനില്‍കുമാര്‍, ഉണ്ണികൃഷ്ണന്‍നായര്‍ എന്നിവരുടെ എകോപനത്തിലായിരുന്നു ശ്രമദാനം. മെയ് പത്തിന് മന്ത്രി ജോസ് തെറ്റയില്‍ ബസ് ഏറ്റുവാങ്ങും.

പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്ന എല്‍ഡിഎഫ് നയത്തിന്റെ ഭാഗമായി 2007 ജൂലൈയിലാണ് മാവേലിക്കര റീജണല്‍ വര്‍ക്ക്ഷോപ്പില്‍ ബോഡി നിര്‍മാണം ആരംഭിച്ചത്. 2007 ആഗസ്ത് 16ന് ആദ്യബസ് പുറത്തിറക്കി. പ്രതിമാസം പത്ത് ബസ് നിര്‍മിക്കാനായിരുന്നു ലക്ഷ്യം. കെഎസ്ആര്‍ടിസിയുടെ അഞ്ച് ബോഡി ബില്‍ഡിങ് വര്‍ക്ക്ഷോപ്പുകളില്‍ ആദ്യം ലക്ഷ്യം പൂര്‍ത്തീകരിച്ചത് മാവേലിക്കര റീജണല്‍ വര്‍ക്ക്ഷോപ്പാണ്. പ്രതിമാസം 12 ബസുകള്‍ വീതം ഇപ്പോള്‍ ഇവിടെനിന്നു പുറത്തിറങ്ങുന്നു. മൂന്നുദിവസത്തിനുള്ളില്‍ ഒരുബസിന്റെ ബോഡിനിര്‍മാണം പൂര്‍ത്തിയാക്കുന്നു. ബോഡി നിര്‍മാണം ആരംഭിച്ചതിന് ശേഷം മാവേലിക്കരയില്‍ ഇരുനൂറിലധികം പേര്‍ക്ക് തൊഴില്‍ നല്‍കാനായി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് പുറത്തുള്ള സ്വകാര്യകമ്പനികളിലായിരുന്നു കെഎസ്ആര്‍ടിസി ബസ് ബോഡി നിര്‍മാണം നടത്തിയത്. കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പുകളില്‍ നിര്‍മിക്കുന്നതിനേക്കാള്‍ ബസൊന്നിന് ഒന്നരലക്ഷം രൂപ അധികമായിരുന്നു അന്നത്തെ നിര്‍മാണച്ചെലവ്. ഇതുമൂലം കോടികളുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്.

deshabhimani news 01052010

1 comment:

  1. സാമൂഹ്യപ്രതിബദ്ധതയുടെയും കുട്ടായ്മയുടെയും മാതൃക സൃഷ്ടിച്ച് കെഎസ്ആര്‍ടിസി തൊഴിലാളികള്‍. സര്‍ക്കാരിനുള്ള മെയ്ദിന സമ്മാനമായി ബസ് നിര്‍മിച്ച് നല്‍കിയാണ് ഇവര്‍ സമര്‍പ്പണത്തിന്റെ പുതുചരിത്രം കുറിച്ചത്. മാവേലിക്കര കെഎസ്ആര്‍ടിസി റീജണല്‍ വര്‍ക്ക്ഷോപ്പില്‍ ബോഡിചെയ്യുന്ന 250-ാമത്തെ ബസാണ് തൊഴിലാളികള്‍ ശ്രമദാനമായി നിര്‍മ്മിച്ചത്. സാധാരണ ജോലികള്‍ക്കിടയില്‍ വീണുകിട്ടിയ ഇടവേളകള്‍ ഉപയോഗിച്ചായിരുന്നു 15 ദിവസം കൊണ്ട് ബസിന്റെ നിര്‍മാണം. 321 ജീവനക്കാരുള്ള റീജണല്‍ വര്‍ക്ക്ഷോപ്പിലെ മുഴവന്‍പേരും ഈ മാതൃകയില്‍ ഏറിയുംകുറഞ്ഞും കണ്ണികളായി.

    ReplyDelete