Wednesday, September 15, 2010

ബംഗാളില്‍ രണ്ട് വര്‍ഷത്തിനകം 1.61 ലക്ഷം കോടിയുടെ നിക്ഷേപം

തൃണമൂല്‍ കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും വികസനവിരുദ്ധ പ്രചാരണങ്ങള്‍ അതിജീവിച്ച് പശ്ചിമബംഗാളില്‍ വ്യവസായനിക്ഷേപത്തിന്റെ നാളുകള്‍ തിരിച്ചുവരുന്നു. 2009ല്‍ മാത്രം സംസ്ഥാനത്ത് 44,390 കോടി രൂപയുടെ വ്യവസായനിക്ഷേപമുണ്ടായി. 206 പദ്ധതിയിലൂടെയുള്ള ഈ നിക്ഷേപം 51,503 തൊഴിലവസരവും സൃഷ്ടിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 161819.40 കോടിയുടെ 97 വ്യവസായ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാകും. ഇവയുടെ നിര്‍മാണം പുരോഗമിക്കുന്നു. പശ്ചിമബംഗാള്‍ വ്യവസായ വികസന കോര്‍പറേഷന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഇന്ത്യയില്‍ ഏറ്റവും മികച്ച നിക്ഷേപസൌഹൃദ സംസ്ഥാനങ്ങളിലൊന്നായി വ്യവസായികളുടെ സംഘടനയായ അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ(അസോചം) ബംഗാളിനെ തെരഞ്ഞെടുത്തിരുന്നു. പത്തില്‍ 6.5 ശതമാനമാണ് ബംഗാളിന്റെ ബിസിനസ് കോഫിഡന്‍സ് ഇന്‍ഡക്സ്(ബിസിഐ). സംരംഭകരുടെ വിശ്വാസത്തിന്റെ സൂചികയാണ് ബിസിഐ. സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ അനുകൂല നിലപാടുകളില്‍ അസോചം മതിപ്പ് പ്രകടിപ്പിച്ചു.

സിംഗൂരില്‍ ടാറ്റയുടെ ചെറുകാര്‍ നിര്‍മാണ ഫാക്ടറിക്കും നന്ദിഗ്രാമില്‍ കെമിക്കല്‍ ഹബ്ബിനുമെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മാവോയിസ്റ് ഭീകരരുടെയും കോണ്‍ഗ്രസിന്റെയും പിന്‍ബലത്തോടെ നടത്തിയ കലാപങ്ങള്‍ ലക്ഷ്യമിട്ടത് സംസ്ഥാനത്തിന്റെ വ്യവസായവല്‍ക്കരണത്തെ തകര്‍ക്കലായിരുന്നു.

എന്നാല്‍ സിംഗൂര്‍, നന്ദിഗ്രാം പ്രക്ഷോഭങ്ങള്‍ക്കുശേഷം 2009ല്‍ സംസ്ഥാനം കൈവരിച്ച വ്യവസായവളര്‍ച്ച ശത്രുക്കളെപ്പോലും അത്ഭുതപ്പെടുത്തി. 1369 കോടി രൂപയ്ക്ക് ഐഒസിയുടെ ഹല്‍ദിയ റിഫൈനറി വികസനം, 1920 കോടി രൂപ ചെലവില്‍ എംസിസിപിടിഎ കമ്പനി ഹല്‍ദിയയില്‍ സ്ഥാപിച്ച പ്യൂരിഫൈഡ് തെറാതലിക് ആസിഡ് പ്ളാന്റ്, 1230 കോടിയുടെ ഹല്‍ദിയ പെട്രോ കെമിക്കല്‍സ് വികസനം, ദുര്‍ഗാപ്പൂരില്‍ 127 കോടിക്ക് ആള്‍സ്റം കമ്പനിയുടെ ബോയിലര്‍ ഫാക്ടറി, പശ്ചിമ മിഡ്നാപുരില്‍ ആവ്ടെക് കമ്പനിയുടെ കമ്പസ്റ്യന്‍ പിസ്റ എന്‍ജിന്‍ ഫാക്ടറി, ഹുഗ്ളി ജില്ലയിലെ ഹരിപാലില്‍ ഹിമാദ്രി കെമിക്കല്‍സിന്റെ 140 കോടി രൂപയുടെ കോള്‍ടാര്‍ പിച്ച് ഫാക്ടറി, ബര്‍ദ്മാനിലെ കച്ചത് എന്ന സ്ഥലത്ത് തവിടില്‍നിന്ന് എണ്ണ നിര്‍മിക്കാനുള്ള 64.80 കോടിയുടെ പദ്ധതി എന്നിവ കഴിഞ്ഞ വര്‍ഷം ആരംഭിച്ച വ്യവസായ സംരംഭങ്ങളില്‍ ചിലതു മാത്രം. പശ്ചിമ മിഡ്നാപുരിലെ സാല്‍ബണിയില്‍ ജെഎസ്ഡബ്ള്യു ബംഗാള്‍ സ്റീലിന്റെ 38,000 കോടിയുടെ കോള്‍ടാര്‍ പിച്ച് പ്ളാന്റ്, പുരുളിയയിലെ രഘുനാഥ്പുരില്‍ ജയ്ബാലാജി കമ്പനിയുടെ 16,000 കോടി രൂപയുടെ സ്റീല്‍ പ്ളാന്റ്, ബര്‍ദ്മാനിലെ ദൊമനനിയില്‍ ജാസ് ഇന്ത്യയുടെ 10,800 കോടിയുടെ സ്റീല്‍ ഫാക്ടറി, അസാന്‍സോളില്‍ വീഡിയോകോ ഗ്രൂപ്പിന്റെ 21,000 കോടി രൂപയുടെ സ്റീല്‍-വൈദ്യുതി-സിമന്റ് പ്ളാന്റ്, ബര്‍ദ്മാനിലെ പനഘറില്‍ മെട്രിക്സ് കമ്പനിയുടെ 11,000 കോടിയുടെ യൂറിയ നിര്‍മാണശാല, 606 കോടി രൂപയുടെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് വികസനം എന്നീ പദ്ധതികള്‍ നിര്‍മാണഘട്ടങ്ങളിലാണ്. ഇവ രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാകും.
(വി ജയിന്‍)

മാവോയിസ്റ്റുകള്‍ 9 പേരെ കൊലപ്പെടുത്തി

ആറ് സംസ്ഥാനങ്ങളില്‍ ആഹ്വാനം ചെയ്ത ബന്ദിന്റെ മറവില്‍ മാവോയിസ്റ്റുകള്‍ 9 പേരെ കൊലപ്പെടുത്തി. പശ്ചിമബംഗാളില്‍ അഞ്ച് സിപിഐ എം പ്രവര്‍ത്തകരെയും ഛത്തീസ്ഗഢില്‍ രണ്ടു പൊലീസുകാരെയും ജാര്‍ഖണ്ഡില്‍ ഒരാളെയുമാണ് കൊലചെയ്തത്. ബംഗാളിലെ പശ്ചിമ മേദിനിപ്പുര്‍ ജില്ലയിലാണ് അഞ്ച് സിപിഐ എം പ്രവര്‍ത്തകരെ മാവോയിസ്റുകള്‍ വെടിവച്ചുകൊലപ്പെടുത്തിയത്. ബംഗാള്‍- ഒറീസ അതിര്‍ത്തിയിലെ സുവര്‍ണരേഖാ നദിക്കരയിലെ നചുപത്ന ഗ്രാമത്തിലാണ് സംഭവം. അടുത്ത വീടുകളില്‍ കഴിയുന്ന ബന്ധുക്കളായ കുടുംബാംഗങ്ങളെയാണ് കൂട്ടക്കൊല ചെയ്തത്.

ഞായറാഴ്ച രാത്രി ആയുധധാരികളായ ഒരു സംഘം മാവോയിസ്റ്റുകള്‍ നചുപത്നയിലെ ദോംപാറയിലെത്തി ബോംബ് പൊട്ടിച്ചും ആകാശത്തേക്ക് വെടിവച്ചും ഗ്രാമീണരെ ഭയപ്പെടുത്തിയശേഷമായിരുന്നു നിഷ്ഠുരാക്രമണം. വീടുകളില്‍ കയറി സിപിഐ എം പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് പുറത്തേക്ക് കൊണ്ടുവന്ന് വെടിവയ്ക്കുകയായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള പോസ്റ്ററുകളും മാവോയിസ്റ്റുകള്‍ പതിച്ചിരുന്നു. സിപിഐ എം പ്രവര്‍ത്തകനായ അമൃത് ആഗ്യനെയാണ് ആദ്യം പിടികൂടിയത്. വീട് തകര്‍ത്ത സംഘം അമ്മയെ ആക്രമിച്ചശേഷം അമൃതിനെ ബലമായി കൊണ്ടുപോയി. മറ്റൊരു സംഘം അമൃതിന്റെ ബന്ധുക്കളായ രോഹിന്‍, സമരേഷ്, സ്വപന്‍, പ്രശാന്ത എന്നിവരെയും അവരുടെ വീടുകളില്‍നിന്ന് പുറത്തിറക്കി നിറയൊഴിക്കുകയായിരുന്നു. ലാല്‍ഗഢിലടക്കം സിപിഐ എം ഓഫീസുകള്‍ ജനങ്ങള്‍ തിരിച്ചുപിടിക്കുകയും സംഘടനാ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തിരുന്നു. ജനങ്ങളില്‍നിന്ന ഒറ്റപ്പെടുകയും സുരക്ഷാസേന മാവോയിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയുംചെയ്ത പശ്ചാത്തലത്തിലാണ് ആക്രമണം.

ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച മാവോയിസ്റ്റ് സംഘം രണ്ട് പൊലീസുകാരെ വധിച്ചു. ജാര്‍ഖണ്ഡിലെ ഗിരിധി ജില്ലയിലെ കര്‍മാവാദ് റെയില്‍വേ സ്റേഷന്‍ തിങ്കളാഴ്ച പുലര്‍ച്ചെ മാവോയിസ്റ്റുകള്‍ ബോംബുവച്ച് തകര്‍ത്തു. സ്ഫോടനത്തില്‍ ഒരു മീറ്റര്‍ റെയില്‍പ്പാളം തകര്‍ന്നു. ദന്തേവാഡയിലെ ബെജ്ജി പൊലീസ് സ്റേഷനാണ് തിങ്കളാഴ്ച രാവിലെ ഒരു സംഘം സായുധരായ മാവോയിസ്റ്റുകള്‍ ആക്രമിച്ചത്. പതിവ് പട്രോളിങ്ങിനായി തയ്യാറെടുക്കുകയായിരുന്ന പൊലീസുകാരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ ഒരു ഗ്രാമീണനെ കൊലപ്പെടുത്തി. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ് നേതാവ് ആസാദ് കൊല്ലപ്പെട്ട സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് സംസ്ഥാനത്താണ് മാവോയിസ്റ്റുകള്‍ 48 മണിക്കൂര്‍ ബന്ദ് സംഘടിപ്പിച്ചത്.
(വി ജയിന്‍)

ബംഗാളില്‍ 4 കിസാന്‍സഭ പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ വധിച്ചു

കൃഷിഭൂമി സംരക്ഷിക്കാന്‍ചെന്ന കിസാന്‍സഭാ പ്രവര്‍ത്തകരെ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് അക്രമികള്‍ കൊലപ്പെടുത്തി. മൂര്‍ഷിദാബാദ് ജില്ലയിലെ ഖാര്‍ഗ്രാം പൊലീസ് സ്റേഷന്‍ പരിധിയിലെ ബുധര്‍പാറ ഗ്രാമത്തിലാണ് സംഭവം. അജിബുര്‍ റഹ്മാന്‍ (50), ബജല്‍ ഷേഖ് (52), അതായി ഷേഖ് (42), സലാം ഷേഖ് (26) എന്നിവരാണ് മരിച്ചത്. അജിബുര്‍ റഹ്മാന്റെ ഭൂമി മഹ്താബ് ഷേഖ് എന്നയാള്‍ കൈയേറി കൃഷി ചെയ്തതിനെത്തുടര്‍ന്ന് ഇവിടെ തര്‍ക്കം നിലനിന്നിരുന്നു. പ്രശ്നപരിഹാരത്തിന് ശ്രമം നടക്കുന്നതിനിടെയാണ് വീണ്ടും കൈയേറ്റം നടക്കുന്നുവെന്ന വിവരം കിട്ടിയത്. അന്വേഷിക്കാനെത്തിയ അജിബുര്‍ റഹ്മാനെയും മൂന്ന് ബന്ധുക്കളെയും അക്രമികള്‍ തോക്ക്, വാള്‍ എന്നിവയുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാരെത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദേശാഭിമാനി 15092010

3 comments:

  1. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും വികസനവിരുദ്ധ പ്രചാരണങ്ങള്‍ അതിജീവിച്ച് പശ്ചിമബംഗാളില്‍ വ്യവസായനിക്ഷേപത്തിന്റെ നാളുകള്‍ തിരിച്ചുവരുന്നു. 2009ല്‍ മാത്രം സംസ്ഥാനത്ത് 44,390 കോടി രൂപയുടെ വ്യവസായനിക്ഷേപമുണ്ടായി. 206 പദ്ധതിയിലൂടെയുള്ള ഈ നിക്ഷേപം 51,503 തൊഴിലവസരവും സൃഷ്ടിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 161819.40 കോടിയുടെ 97 വ്യവസായ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാകും. ഇവയുടെ നിര്‍മാണം പുരോഗമിക്കുന്നു.

    ReplyDelete
  2. ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ തുടങ്ങുന്നതിനായി 45 കോടി രൂപ വിപണി വില മതിയ്‌ക്കുന്ന ഭൂമി 66 ലക്ഷം രൂപയ്‌ക്കാണ്‌ ഗാംഗുലിക്ക്‌ ലഭിച്ചത്‌.

    ഇങ്ങനെപോയാല്‍ ഒരു സഞ്ചിനിറയെ പണവുമായി വരുന്നവര്‍ക്ക്‌ ബംഗാള്‍ സര്‍ക്കാര്‍ സെക്രട്ടേറിയറ്റ്‌ പോലും തീറെഴുതി നല്‍കുമല്ലോ എന്ന സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച്‌ പരിഹസിച്ചു.

    did you hear this news??

    ReplyDelete
  3. ജപ്പാന്‍ കമ്പനിയായ കൊബെയുടെ സഹായത്തോടെ പശ്ചിമബംഗാളിലെ ദുര്‍ഗാപുരില്‍ ഉരുക്കുകട്ടികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറി സ്ഥാപിക്കും. സ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്(സെയില്‍) ചെയര്‍മാന്‍ സി എസ് വര്‍മയും കൊബെ കമ്പനി മേധാവികളും നടത്തിയ ചര്‍ച്ചയിലാണ് ധാരണ. 5000 കോടി രൂപ മുതല്‍മുടക്കിയാണ് ഉരുക്കുശാല ആരംഭിക്കുന്നത്. ജപ്പാനിലെ ജെഎഫ്ഇയുടെ സഹായത്തോടെ ജിന്‍ഡാള്‍ കമ്പനിയും സംസ്ഥാന സര്‍ക്കാരും പശ്ചിമ മേദിനിപുരില്‍ സ്ഥാപിച്ച 38,000 കോടി മുതല്‍മുടക്കുള്ള ഉരുക്കുനിര്‍മാണശാലയ്ക്കു ശേഷം സംസ്ഥാനത്ത് സ്ഥാപിക്കുന്ന പ്രധാന ഉരുക്കുനിര്‍മാണശാലയായിരിക്കും പുതിയ ഫാക്ടറി. 100 ഏക്കര്‍ ഭൂമിയാണ് ഫാക്ടറിക്കു വേണ്ടത്. ദുര്‍ഗാപുരില്‍ സെയിലിന്റെ ഉടമസ്ഥതയിലുള്ള അലോയ് സ്റീല്‍ ഫാക്ടറിയുടെ കൈവശമുള്ള അധികഭൂമി പുതിയ പ്ളാന്റിന് ഉപയോഗപ്പെടുത്തും. അഞ്ച് ലക്ഷം ട ഉരുക്ക് ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും പുതിയ പ്ളാന്റ്. നിലവാരം കുറഞ്ഞ ഇരുമ്പയിരില്‍നിന്ന് മേല്‍ത്തരം ഉരുക്കുകട്ടികള്‍ നിര്‍മിക്കുന്ന ആധുനിക സാങ്കേതികവിദ്യ ജപ്പാന്‍ കമ്പനിയില്‍നിന്ന് ലഭിക്കും. ഇപ്പോള്‍ ജപ്പാനു പുറമെ അമേരിക്കയിലെ മിനിസോട്ടയില്‍മാത്രമാണ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉരുക്കുനിര്‍മ്മിക്കുന്നത്. ഇരുമ്പുരുക്ക് വ്യവസായ മേഖലയില്‍ 2009ല്‍ മാത്രം 24,385 കോടിയുടെ നിക്ഷേപം പശ്ചിമബംഗാളില്‍ ഉണ്ടായി. പുരുളിയയിലെ രഘുനാഥ്പുരില്‍ 17,000 കോടിയുടെ പുതിയ ഉരുക്കുനിര്‍മാണശാലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇക്കൊല്ലം ഉദ്ഘാടനംചെയ്തിരുന്നു. രാജ്യത്തെ ഇരുമ്പുരുക്കു നിര്‍മാണരംഗത്ത് പശ്ചിമബംഗാളിന് സുപ്രധാന സ്ഥാനമാണുള്ളത്. സെയിലിന്റെ വികസന പദ്ധതികളില്‍ മുടക്കാന്‍ പോകുന്ന 53,000 കോടി രൂപയുടെ അഞ്ചില്‍ രണ്ടും പശ്ചിമബംഗാളിലാണ്.

    ReplyDelete