Monday, September 27, 2010

സംഘചാലകിന്റെ ഭാര്യ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

കിളിമാനൂര്‍: തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ മുതിര്‍ന്ന ആര്‍എസ്എസ്-ഹിന്ദുമുന്നണി നേതാക്കളുടെ ഭാര്യയും മകളും സഹോദരനും. ഈ വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ലക്ഷ്യമിട്ട് ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നുമില്ല. പഴയകുന്നുമ്മേല്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന കിളിമാനൂര്‍ ബ്ളോക്കിലാകെ യുഡിഎഫും ബിജെപിയും ഒരുമിച്ച് മത്സരിക്കാനൊരുങ്ങുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തങ്ങളെ അവഗണിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് പരാതി ഉന്നയിക്കുമ്പോഴാണ് ആര്‍എസ്എസ്സുകാര്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കുന്നത്.

പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ പഴയകുന്നുമ്മേല്‍ വാര്‍ഡില്‍ ആര്‍എസ്എസ്സിന്റെ ചിറയന്‍കീഴ് താലൂക്ക് സംഘചാലക് ഡി ഉപേന്ദ്രന്റെ ഭാര്യ ഇന്ദിരയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ആര്‍എസ്എസ് നേതൃത്വവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഇന്ദിരയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ബിജെപി മത്സരരംഗത്തുനിന്ന് പിന്മാറിയതോടെ സ്ഥാനാര്‍ഥിക്ക് വേണ്ടി ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ച് പ്രചാരണവും തുടങ്ങി. എല്‍ഡിഎഫ് സ്വതന്ത്ര ആരാധനയാണ് ഇവിടെ കോണ്‍ഗ്രസ്-ബിജെപി സ്ഥാനാര്‍ഥിയെ നേരിടുന്നത്.
മഹാദേവേശ്വരം വാര്‍ഡില്‍ ആര്‍എസ്എസ്സിന്റെ മുന്‍ താലൂക്ക് സംഘചാലക് വി ഗോവിന്ദന്‍പോറ്റിയുടെ മകള്‍ ഗായത്രിദേവി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. ഇവരുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അടുത്തദിവസംതന്നെ പ്രഖ്യാപനമുണ്ടാവും. ഈ വാര്‍ഡിലും ബിജെപി പിന്മാറിയിരിക്കുകയാണ്. ഹിന്ദുമുന്നണിയുടെ മുന്‍ ജില്ലാ കവീനറും ബിജെപി മുന്‍ ജില്ലാ സെക്രട്ടറിയുമായ എസ് സുരേഷിന്റെ സഹോദരന്‍ എസ് രാജേന്ദ്രനാണ് കാനാറ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 2000ല്‍ ഇതേവാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച എസ് സുരേഷ് 450 വോട്ട് നേടി രണ്ടാംസ്ഥാനത്തു വന്നിരുന്നു. ഈ വാര്‍ഡിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ മുന്‍നേതാവു കൂടിയായ രാജേന്ദ്രന്‍ മത്സരിക്കുന്നത്. സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗം രഘുനാഥന്‍ നായരാണ് രാജേന്ദ്രന്റെ എതിര്‍സ്ഥാനാര്‍ഥി.

ദേശാഭിമാനി 27092010

1 comment:

  1. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ മുതിര്‍ന്ന ആര്‍എസ്എസ്-ഹിന്ദുമുന്നണി നേതാക്കളുടെ ഭാര്യയും മകളും സഹോദരനും. ഈ വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ലക്ഷ്യമിട്ട് ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നുമില്ല. പഴയകുന്നുമ്മേല്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന കിളിമാനൂര്‍ ബ്ളോക്കിലാകെ യുഡിഎഫും ബിജെപിയും ഒരുമിച്ച് മത്സരിക്കാനൊരുങ്ങുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തങ്ങളെ അവഗണിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് പരാതി ഉന്നയിക്കുമ്പോഴാണ് ആര്‍എസ്എസ്സുകാര്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കുന്നത്.

    ReplyDelete