Monday, September 27, 2010

മതഭീകരതയ്ക്ക് രക്ഷാകവചമൊരുക്കി കോണ്‍ഗ്രസ് വീണ്ടും

പോപ്പുലര്‍ ഫ്രണ്ട്-കോണ്‍ഗ്രസ് കൂട്ടുകെട്ട് ഇടുക്കിയില്‍ പൊട്ടിത്തെറി

ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രഹസ്യ കൂട്ടുകെട്ട്. ഇടുക്കിയില്‍ ഇത് യുഡിഎഫില്‍ പൊട്ടിത്തെറി സൃഷ്ടിച്ചു. ലീഗ് ജില്ലാ പ്രസിഡന്റ് കോണ്‍ഗ്രസിനെതിരെ പരസ്യമായി രംഗത്തെത്തി. ചോദ്യപേപ്പര്‍ വിവാദത്തിന്റെ മറവില്‍ അധ്യാപകന്റെ കൈ വെട്ടിയ കേസ് തൊടുപുഴയിലും സംസ്ഥാനത്തൊട്ടാകെയും രോഷാഗ്നി പടര്‍ത്തുന്നതിനിടെ പോപ്പുലര്‍ ഫ്രണ്ടുമായി യുഡിഎഫ് ചങ്ങാത്തം കൂടുന്നത് മുന്നണിക്ക് ദോഷംചെയ്യുമെന്ന് ലീഗ് ജില്ലാപ്രസിഡന്റ് ടി എം സലീം മാധ്യമങ്ങളോടു പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെ തൃപ്തിപ്പെടുത്താന്‍ സീറ്റ് ചര്‍ച്ചയില്‍ ലീഗ് വിട്ടുവീഴ്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയെന്നാണ് സലീം വെളിപ്പെടുത്തിയത്.

പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള സ്ഥലത്തെല്ലാം അവരെ തൃപ്തിപ്പെടുത്തുംവിധം സ്ഥാനാര്‍ഥി നിര്‍ണയം നടത്താന്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍ഡിഎഫിന്റെ രാഷ്ട്രീയരൂപമായ എസ്ഡിപിഐ സ്വന്തംപേരിലും സ്വതന്ത്രവേഷത്തിലും സംസ്ഥാനത്ത് അയ്യായിരത്തിലധികം സ്ഥാനാര്‍ഥികളെ രംഗത്തിറക്കുന്നുണ്ട്. സ്വതന്ത്രന്മാരില്‍ പലരും യുഡിഎഫ് കുപ്പായത്തിലാണ്. ചിലയിടത്ത് യുഡിഎഫ് സ്ഥാനാര്‍ഥികളായും ഇവരുണ്ട്. ഇതെല്ലാം കോണ്‍ഗ്രസ്-പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കള്‍ തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണ്. തീവ്രവാദി സംഘടനയ്ക്ക് പങ്കാളിത്തം നല്‍കുന്നതിനോട് ചിലയിടത്തു മാത്രം ലീഗിന് എതിര്‍പ്പുണ്ട്. എങ്ങനെയും തെരഞ്ഞെടുപ്പില്‍ ജയിക്കുകയെന്ന നയം സ്വീകരിച്ചിരിക്കുന്ന യുഡിഎഫിലെ ചില ഘടകകക്ഷികള്‍ കോണ്‍ഗ്രസ് നീക്കത്തിന് പൂര്‍ണമായ പിന്തുണ നല്‍കുകയാണ്.

ഇടുക്കി ലേഖകന്‍ തുടരുന്നു:

ചോദ്യപേപ്പര്‍ വിവാദത്തില്‍ ശക്തമായ മതേതര നിലപാടെടുത്ത ലീഗിനെ പിന്നാമ്പുറത്തുനിന്ന് വെല്ലുവിളിക്കുന്നവരെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്ന് മുസ്ളിം ലീഗ് ജില്ലാ പ്രസിഡന്റ് ടി എം സലീം ദേശാഭിമാനിയോടു പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെ തൃപ്തിപ്പെടുത്താന്‍ സീറ്റ് ചര്‍ച്ചയില്‍ ലീഗ് വിട്ടുവിഴ്ച ചെയ്യണമെന്ന കോണ്‍ഗ്രസ് നിര്‍ദേശം ദുഃസൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞതവണ തൊടുപുഴയില്‍ 8 സീറ്റില്‍ മത്സരിച്ച ലീഗിന് ഇത്തവണ 6 സീറ്റേ ഉള്ളൂവെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. ഇതില്‍ത്തന്നെ 7, 17 വാര്‍ഡുകള്‍ നല്‍കില്ലെന്നും തീര്‍ത്തുപറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള ടൌണ്‍ ചന്തക്കുന്ന്, കുമ്മംകല്ല് പ്രദേശങ്ങളാണ് ഈ വാര്‍ഡുകളിലുള്ളത്. ഇതേത്തുടര്‍ന്ന് യുഡിഎഫ് സീറ്റുചര്‍ച്ച രണ്ടാംദിവസവും ലീഗ് ബഹിഷ്കരിച്ചു.

മാണി ഗ്രൂപ്പിന് സ്വാധീനമുള്ള കട്ടപ്പന പഞ്ചായത്ത് 19-ാം വാര്‍ഡില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കാഞ്ചിയാര്‍ പീതാംബരനെ മത്സരിപ്പിക്കാനും യുഡിഎഫ് ധാരണയായിട്ടുണ്ട്. ഇതിന്റെ ഭാഗമായി നേരത്തെ ഇവിടെ മത്സരിക്കാന്‍ തീരുമാനിച്ച മാണി കേരള ജില്ലാ പ്രസിഡന്റ് ജോണി പൂമറ്റം മറ്റൊരു വാര്‍ഡിലേക്ക് മാറി. അവിശുദ്ധ സഖ്യത്തെ മാണി ഗ്രൂപ്പും പിന്തുണയ്ക്കുന്നുണ്ട്. അധ്യാപകന്റെ കൈ വെട്ടിയ പോപ്പുലര്‍ ഫ്രണ്ടിനെ കുറ്റപ്പെടുത്തി ഒരക്ഷരം പറയാന്‍ കെ എം മാണി ഇതുവരെ തയ്യാറാകാത്തതും ഇതിന്റെ സൂചനയാണ്. പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള എല്ലാ സ്ഥലത്തും സഖ്യവും ധാരണയുമുണ്ടാക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നതിന്റെ തെളിവാണ് ഇടുക്കിയില്‍ പുറത്തുവന്നതെന്ന് സിപിഐ എം ജില്ലാസെക്രട്ടറി എം എം മണി പറഞ്ഞു. ഡിസിസി പ്രസിഡന്റായിരുന്ന ഇപ്പോഴത്തെ എംപി പി ടി തോമസാണ് മതതീവ്രവാദ സംഘടനയുമായി നേരത്തെമുതല്‍ സഖ്യനീക്കം നടത്തിയതെന്നും മണി പറഞ്ഞു.

മതഭീകരതയ്ക്ക് രക്ഷാകവചമൊരുക്കി കോണ്‍ഗ്രസ് വീണ്ടും

ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് ടി എം സലിമിന്റെ വെളിപ്പെടുത്തല്‍ യുഡിഎഫും പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധം ഒരിക്കല്‍ക്കൂടി മറനീക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ പോപ്പുലര്‍ ഫ്രണ്ടുമായി കൂട്ടുകൂടിയ യുഡിഎഫിന്റെ ആപല്‍ക്കരമായ രാഷ്ട്രീയമാണ് ഇപ്പോള്‍ ഘടകകക്ഷിയുടെ ജില്ലാ പ്രസിഡന്റുതന്നെ തുറന്നുപറഞ്ഞത്. പുറമേ എതിര്‍പ്പ് നടിക്കുകയും മതഭീകരസംഘടനയ്ക്ക് രക്ഷാകവചമൊരുക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്- യുഡിഎഫ് നേതൃത്വത്തിന്റെ കാപട്യം വീണ്ടും വ്യക്തമായി. പോപ്പുലര്‍ ഫ്രണ്ടുള്‍പ്പെടെ തീവ്രവാദസംഘടനകളുടെ വോട്ട് വേണ്ടെന്നു പറയില്ലെന്ന് യുഡിഎഫ് കണ്‍വീനറും കോണ്‍ഗ്രസ് നേതാക്കളും ആവര്‍ത്തിക്കുന്നതിനുപിന്നാലെയാണ് തദ്ദേശസ്ഥാപനങ്ങളില്‍ മതതീവ്രവാദിസംഘടനാ പ്രതിനിധികളെ കുടിയിരുത്താനുള്ള കോണ്‍ഗ്രസ് നീക്കം.

ഇടുക്കിയില്‍ പോപ്പുലര്‍ ഫ്രണ്ടിന് സീറ്റ് നല്‍കാന്‍ വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യമാണ് ലീഗിനെ ചൊടിപ്പിച്ചത്. ഇടുക്കിയില്‍ പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും മലപ്പുറവും കാസര്‍കോടും ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം ലീഗും പോപ്പുലര്‍ ഫ്രണ്ടും ആഴമുള്ള സൌഹൃദത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ ഈ കൂട്ടുകെട്ട് കേരളം കണ്ടതാണ്. മാറാട് കലാപം അടക്കമുള്ള സംഭവങ്ങളുടെ വിദേശബന്ധം, ആയുധങ്ങളുടെയും ഭീമമായ പണത്തിന്റെയും സ്രോതസ്സ് തുടങ്ങിയവ സംബന്ധിച്ച് കേന്ദ്ര അന്വേഷണം വേണമെന്ന ആവശ്യംവരെ പോപ്പുലര്‍ ഫ്രണ്ടിനുവേണ്ടി കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് അട്ടിമറിച്ചത് കേരളം മറന്നിട്ടില്ല. തൊടുപുഴയില്‍ ഒമ്പത് സീറ്റ് ലീഗ് ചോദിച്ചു. ആറ് സീറ്റില്‍ ഒതുങ്ങണമെന്നും എന്‍ഡിഎഫിന്റെ പുതിയ രൂപമായ എസ്ഡിപിഐക്ക് ഇടുക്കി ജില്ലയിലുള്ള സ്വാധീനം കണക്കിലെടുത്ത് ലീഗ് വിട്ടുവീഴ്ച ചെയ്യണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്‍ഡിഎഫിനെ എതിര്‍ക്കാന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട കോണ്‍ഗ്രസ്, മതതീവ്രവാദസംഘടനയ്ക്ക് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടത് ഏത് അജന്‍ഡയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാകുന്നില്ലെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് ചൂണ്ടിക്കാണിക്കുന്നു.

ചോദ്യപേപ്പര്‍ വിവാദത്തെതുടര്‍ന്ന് കലാപമുണ്ടാക്കാന്‍ രംഗത്തിറങ്ങിയവര്‍ക്കുവേണ്ടിയാണ് തങ്ങളോട് വിട്ടുവീഴ്ചചെയ്യാന്‍ ആവശ്യപ്പെട്ടത്. അവരെ തൃപ്തിപ്പെടുത്തുന്ന സമീപനം ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഒന്നിച്ചുനിന്ന് ഇത്തരം ശക്തികളെ പരാജയപ്പെടുത്താന്‍ ബാധ്യതയുള്ളവര്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സമീപനം സ്വീകരിച്ചത് ഉല്‍ക്കണ്ഠാജനകമാണെന്നും ലീഗ് ജില്ലാ പ്രസിഡന്റ് തുറന്നടിക്കുന്നു. അധ്യാപകന്റെ കൈവെട്ടിയ ക്രൂരത അരങ്ങേറിയ ഇടുക്കി ജില്ലയിലുള്‍പ്പെടെ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിനായി രംഗത്തുവന്നത് ഏറെ ആശങ്കയോടെയാണ് രാഷ്ട്രീയകേരളം കാണുന്നത്.

ഇടുക്കിയില്‍ പി ടി തോമസിനുവേണ്ടി തെരഞ്ഞെടുപ്പുബൂത്തുകളില്‍പ്പോലും എന്‍ഡിഎഫുകാരുണ്ടായിരുന്നു. ഒരു മറയുമില്ലാതെയാണ് അവര്‍ യോജിച്ചു പ്രവര്‍ത്തിച്ചത്. പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയപ്പോള്‍ പ്രസ്താവനകളില്‍ ഒതുങ്ങിനിന്ന കോണ്‍ഗ്രസ് നേതൃത്വം, അദ്ദേഹത്തെ പിരിച്ചുവിട്ട മാനേജ്മെന്റിനെതിരെ ഒരക്ഷരം മിണ്ടിയിരുന്നില്ല. പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ താലിബാന്‍ബന്ധം, മറ്റ് വിദേശ ഭീകരസംഘടനകളുമായുള്ള അടുപ്പം, സാമ്പത്തിക ഇടപാടുകള്‍, ആയുധശേഖരണം, ഭീകരപ്രവര്‍ത്തനപരിശീലനം തുടങ്ങിയവ കണ്ടെത്തിയ സാഹചര്യത്തിലാണ് അവരുമായുള്ള യുഡിഎഫ് തെരഞ്ഞെടുപ്പുകൂട്ടുകെട്ട്.
(കെ എം മോഹന്‍ദാസ്)

ദേശാഭിമാനി  27092010

1 comment:

  1. ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് ടി എം സലിമിന്റെ വെളിപ്പെടുത്തല്‍ യുഡിഎഫും പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധം ഒരിക്കല്‍ക്കൂടി മറനീക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ പോപ്പുലര്‍ ഫ്രണ്ടുമായി കൂട്ടുകൂടിയ യുഡിഎഫിന്റെ ആപല്‍ക്കരമായ രാഷ്ട്രീയമാണ് ഇപ്പോള്‍ ഘടകകക്ഷിയുടെ ജില്ലാ പ്രസിഡന്റുതന്നെ തുറന്നുപറഞ്ഞത്. പുറമേ എതിര്‍പ്പ് നടിക്കുകയും മതഭീകരസംഘടനയ്ക്ക് രക്ഷാകവചമൊരുക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്- യുഡിഎഫ് നേതൃത്വത്തിന്റെ കാപട്യം വീണ്ടും വ്യക്തമായി. പോപ്പുലര്‍ ഫ്രണ്ടുള്‍പ്പെടെ തീവ്രവാദസംഘടനകളുടെ വോട്ട് വേണ്ടെന്നു പറയില്ലെന്ന് യുഡിഎഫ് കണ്‍വീനറും കോണ്‍ഗ്രസ് നേതാക്കളും ആവര്‍ത്തിക്കുന്നതിനുപിന്നാലെയാണ് തദ്ദേശസ്ഥാപനങ്ങളില്‍ മതതീവ്രവാദിസംഘടനാ പ്രതിനിധികളെ കുടിയിരുത്താനുള്ള കോണ്‍ഗ്രസ് നീക്കം.

    ReplyDelete