Saturday, September 18, 2010

ജനങ്ങളെ പാലം വലിക്കുന്നവര്‍ക്കു വേണ്ടി മനോരമ 'പണി' തുടങ്ങി

കോട്ടയം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിനു വേണ്ടി മനോരമ 'പണി' ആരംഭിച്ചു. തെരഞ്ഞെടുപ്പുകളില്‍ മോഹനവാഗ്ദാനങ്ങള്‍ നല്‍കി വിജയിച്ചശേഷം, ജനങ്ങളെ പാലം വലിക്കുന്ന യുഡിഎഫിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ മുന്‍പ് ചീറ്റിപ്പോയ ഒരു 'പാലംവലി കഥ'യുമായാണ് വെള്ളിയാഴ്ചത്തെ മനോരമ പുറത്തിറങ്ങിയത്. എല്‍ഡിഎഫിന്റെ കെട്ടുറപ്പു തകര്‍ത്ത് എങ്ങനെയെങ്കിലും തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു നേട്ടമുണ്ടാക്കുക എന്നതാണ് ഇതിനു പിന്നിലെ ഉദ്ദേശമെന്നത് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട കാര്യമില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് മനോരമ കൊണ്ടുവന്ന ഈ പാലംവലിക്കഥ ചീറ്റിപ്പോയതാണ്. വീണ്ടും ഇത് പൊടി തട്ടിയെടുത്ത് എന്തെങ്കിലും നേട്ടമുണ്ടാക്കാനാവുമോ എന്നാണ് രണ്ടാം എഡിഷനീലൂടെ മനോരമ ശ്രമിക്കുന്നത്.

രണ്ടുമൂന്നു ദിവസങ്ങളായി മനോരമയുടെ പ്രാദേശിക പേജുകളിലൂടെ കണ്ണോടിച്ചാല്‍ അവരുടെ നയം വ്യക്തമാവും. മനോരമയില്‍ നട്ടുപിടിപ്പിക്കുന്ന വാര്‍ത്തകളുടെ പ്രളയമാണതില്‍. യുഡിഎഫില്‍ പ്രതിസന്ധികളില്ലെന്നും എല്‍ഡിഎഫില്‍ സീറ്റുകളെച്ചൊല്ലി തര്‍ക്കം മുറുകുന്നുവെന്നുമാണ് ഒരു വാര്‍ത്ത. സീറ്റ് ചര്‍ച്ച ആരംഭിക്കുന്നതിനു മുന്‍പെ യുഡിഎഫില്‍ പ്രശ്നങ്ങളില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള മനോരമയുടെ വ്യഗ്രത വാര്‍ത്തയിലുടനീളം പ്രകടമാണ്. ചര്‍ച്ച ആരംഭിക്കുന്നതിനു മുന്‍പെ യുഡിഎഫില്‍ സീറ്റുവിഭജനത്തിന് സൂത്രവാക്യമൊരുങ്ങിയെന്നു വരെ എഴുതാനുള്ള ചങ്കൂറ്റം മനോരമക്കുണ്ടായി. ഇക്കാര്യത്തില്‍ യുഡിഎഫിനേക്കാള്‍ വലിയ ശുഭപ്രതീക്ഷ വച്ചുപുലര്‍ത്തുകയാണ് മനോരമ. എല്‍ഡിഎഫില്‍ ആകെ തര്‍ക്കമാണെന്ന പ്രതീതി പരത്താനുള്ള കഠിനാധ്വാനത്തിലുമാണിവര്‍.

ബുധനാഴ്ചത്തെ പത്രവാര്‍ത്ത തന്നെ ഇതിനുദാഹരണം. 'സീറ്റുവിഭജനം: എല്‍ഡിഎഫില്‍ തര്‍ക്കം രൂക്ഷം' എന്ന തലക്കെട്ടിലാണ് മനോരമയുടെ കസര്‍ത്ത്. സിപിഐ എം- സിപിഐ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി ഫലം കൊയ്യുകയെന്നതാണ് ഈ വാര്‍ത്തയുടെ ഗൂഢോദ്ദേശം. ആട്ടിന്‍കുട്ടികളെ പോരടിപ്പിച്ച് രക്തം ഊറ്റിക്കുടിക്കുന്നതിന് സമാനമാണിത്. മനോരമയുടെ കള്ളവാര്‍ത്തകളില്‍ അടിതെറ്റിവീഴുന്നവരല്ല എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. യുഡിഎഫ് ഘടകകക്ഷികള്‍ തമ്മിലുള്ള സീറ്റുചര്‍ച്ച സംസ്ഥാനതലത്തില്‍ പോലും എങ്ങുമെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ തര്‍ക്കമില്ലെന്ന സൂചനയുമായി മനോരമയുടെ അച്ചുനിരത്തല്‍.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുമരകം, തിരുവാര്‍പ്പ് ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മികച്ച നിലയില്‍ വോട്ട് ലഭിച്ചിരുന്നത് കണക്കുകളില്‍ വ്യക്തമാണ്. എന്നാല്‍, സിപിഐയുടെ ശക്തികേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുരേഷ്കുറുപ്പിന് വോട്ടു കുറഞ്ഞെന്നായിരുന്നു അന്ന് മനോരമയുടെ കണ്ടെത്തല്‍. ദുരുദ്ദേശപരമായ ആ വാര്‍ത്ത സാധൂകരിക്കാന്‍ ഇനിയും മനോരമയ്ക്ക് കഴിയില്ല. അങ്ങനെയൊരു സംഭവം ഒരു ബൂത്തില്‍ പോലും ചൂണ്ടിക്കാട്ടാന്‍ അവര്‍ക്ക് കഴിയില്ല. എല്‍ഡിഎഫ് തികഞ്ഞ ഐക്യത്തൊടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമ്പോഴും യുഡിഎഫിനെ രക്ഷിക്കാനും അവരുടെ പടലപ്പിണക്കം മറയ്ക്കാനുമാണ് മനോരമയുടെ ശ്രമം. ചെങ്ങളം പരുത്തിയകത്ത് രണ്ടു കുടുംബങ്ങള്‍ തമ്മിലുണ്ടായിരുന്ന ഒരു വഴിത്തര്‍ക്കത്തെ പാര്‍ടി പ്രശ്നമാക്കി ചിത്രീകരിച്ച് മുന്‍പേജില്‍ അവതരിപ്പിച്ച് നിര്‍വൃതി അടഞ്ഞ മനോരമ ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ തങ്ങളുടെ മാനിഫെസ്റ്റോ ഇത്തരം കള്ളവാര്‍ത്തകളിലൂടെ വീണ്ടും ഉറക്കെ പ്രഖ്യാപിക്കുകയാണ്.

ദേശാഭിമാനി 18092010

1 comment:

  1. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിനു വേണ്ടി മനോരമ 'പണി' ആരംഭിച്ചു. തെരഞ്ഞെടുപ്പുകളില്‍ മോഹനവാഗ്ദാനങ്ങള്‍ നല്‍കി വിജയിച്ചശേഷം, ജനങ്ങളെ പാലം വലിക്കുന്ന യുഡിഎഫിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ മുന്‍പ് ചീറ്റിപ്പോയ ഒരു 'പാലംവലി കഥ'യുമായാണ് വെള്ളിയാഴ്ചത്തെ മനോരമ പുറത്തിറങ്ങിയത്. എല്‍ഡിഎഫിന്റെ കെട്ടുറപ്പു തകര്‍ത്ത് എങ്ങനെയെങ്കിലും തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു നേട്ടമുണ്ടാക്കുക എന്നതാണ് ഇതിനു പിന്നിലെ ഉദ്ദേശമെന്നത് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട കാര്യമില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് മനോരമ കൊണ്ടുവന്ന ഈ പാലംവലിക്കഥ ചീറ്റിപ്പോയതാണ്. വീണ്ടും ഇത് പൊടി തട്ടിയെടുത്ത് എന്തെങ്കിലും നേട്ടമുണ്ടാക്കാനാവുമോ എന്നാണ് രണ്ടാം എഡിഷനീലൂടെ മനോരമ ശ്രമിക്കുന്നത്.

    ReplyDelete