Saturday, September 18, 2010

പിഎഫ് പെന്‍ഷന്‍: കേന്ദ്രം കൈയൊഴിയുന്നു

നിലവിലുള്ള നാമമാത്രമായ എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയും തകര്‍ക്കാന്‍ വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശം. പെന്‍ഷന്‍ ആന്വിറ്റി ഫണ്ട് മുഴുവന്‍ ആന്വിറ്റി സ്കീമിലേക്ക് മാറ്റി തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്മാറണമെന്നാണ് നിര്‍ദേശം. തൊഴില്‍ മന്ത്രാലയ സ്പെഷ്യല്‍ സെക്രട്ടറി ശ്രീവാസ്തവയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഫണ്ട് ആന്വിറ്റി സ്കീമിലേക്ക് മാറ്റുന്നില്ലെങ്കില്‍ തൊഴിലുടമയുടെ വിഹിതം മുഴുവന്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റണമെന്നും കഴിഞ്ഞാഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് സിഐടിയു സെക്രട്ടറി ദിപാങ്കര്‍ മുഖര്‍ജി ഇപിഎഫ്ഒ സെന്‍ട്രല്‍ ബോര്‍ഡ് ട്രസ്റ്റീസിന് കത്ത് നല്‍കി.

1995ലാണ് എംപ്ളോയീസ് പെന്‍ഷന്‍ പദ്ധതി രാജ്യത്ത് നടപ്പാക്കിയത്. പദ്ധതി ഫലവത്തായി പ്രവര്‍ത്തിക്കാത്തതിനെത്തുടര്‍ന്നാണ് പരിഷ്കരണത്തിനായി തൊഴില്‍ മന്ത്രാലയ അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ നിയമിച്ചത്. ഈ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് 2008 ല്‍ വിദഗ്ധസമിതിക്ക് രൂപം നല്‍കിയത്. എന്നാല്‍, പെന്‍ഷന്‍ പദ്ധതി മെച്ചപ്പെടുത്തുന്നതിന് പകരം പൂര്‍ണമായും തകര്‍ക്കുന്ന നിര്‍ദേശങ്ങളാണ് സമിതി നല്‍കിയത്. തൊഴിലാളി പിരിയുമ്പോള്‍ അക്കൌണ്ടിലുള്ള പെന്‍ഷന്‍തുക മുഴുവനായും എല്‍ഐസിയുടെയോ മറ്റ് സ്വകാര്യ കമ്പനികളുടെയോ ആന്വിറ്റികളില്‍ നിക്ഷേപിക്കും. അവര്‍ നല്‍കുന്ന വിഹിതമായിരിക്കും പെന്‍ഷനായി ലഭിക്കുക. പെന്‍ഷന്‍ കമ്പോള ശക്തികളെ ആശ്രയിച്ചായിരിക്കും ലഭിക്കുക എന്നര്‍ഥം. എത്രയാണ് പെന്‍ഷന്‍ ലഭിക്കുകയെന്ന കാര്യത്തിലും ഉറപ്പുണ്ടാകില്ല. പെന്‍ഷന്‍ നല്‍കാനുള്ള ബാധ്യതയില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യും. ആന്വിറ്റി സ്കീമിലേക്കുള്ള ദല്ലാളായിമാത്രം ഇപിഎഫ് ഓര്‍ഗനൈസേഷന്‍ മാറും. പെന്‍ഷന്‍ ഫണ്ടിലേക്ക് തൊഴിലാളികള്‍ നല്‍കേണ്ട തുക നിശ്ചയിക്കപ്പെട്ടെങ്കിലും ലഭിക്കേണ്ട പെന്‍ഷന്‍ എത്രയെന്ന് നിശ്ചയമില്ലാതാകുന്ന വ്യവസ്ഥകളാണ് വിദഗ്ധസമിതി മുന്നോട്ടു വച്ചത്.

പെന്‍ഷന്‍ ഫണ്ടിലേക്കുള്ള വിഹിതം വര്‍ധിപ്പിക്കണമെന്നതാണ് സമിതിയുടെ മറ്റൊരു നിര്‍ദേശം. നിലവില്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കാന്‍തന്നെ വിഹിതം വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശം. നിലവില്‍ തൊഴിലുടമയുടെ 12 ശതമാനം വിഹിതത്തില്‍നിന്ന് 8.33 ശതമാനവും കേന്ദ്രസര്‍ക്കാരിന്റെ 1.6 ശതമാനവുമാണ് പെന്‍ഷന്‍ ഫണ്ടിലേക്ക് പോകുന്നത്. സാമൂഹ്യ സുരക്ഷാ പദ്ധതിയെന്ന നിലയില്‍ സര്‍ക്കാര്‍ വിഹിതമോ തൊഴിലുടമയുടെ വിഹിതമോ വര്‍ധിപ്പിക്കാന്‍ തയ്യാറുമല്ല. യഥാര്‍ഥത്തില്‍ തൊഴിലാളിക്ക് പിഎഫ് തുകയായി ലഭിക്കേണ്ട തുകയാണ് പെന്‍ഷന്‍ ഫണ്ടിലേക്ക് വഴിതിരിച്ചു വിടുന്നത്. ഇതില്‍ തൊഴിലുടമയുടെ 12 ശതമാനവും പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റണമെന്നാണ് നിര്‍ദേശം. അതായത് തൊഴിലാളിക്ക് പിരിയുമ്പോള്‍ ലഭിക്കുന്ന പിഎഫ് തുക ഇനിയും കുറയുമെന്നര്‍ഥം. അടിസ്ഥാന ശമ്പള പരിധി 6500 രൂപയില്‍ നിന്ന് 10,000 ആയോ 15,000 ആയോ ഉയര്‍ത്തണമെന്ന നിര്‍ദേശവും സമിതി മുന്നോട്ട് വയ്ക്കുന്നുണ്ട്. നിലവിലുള്ള തുച്ഛമായ പെന്‍ഷന്‍തുക വര്‍ധിപ്പിക്കുന്നതിനുള്ള ഒരു നിര്‍ദേശവും സമിതി റിപ്പോര്‍ട്ടിലില്ല. മൊത്തം 18,05,012 പെന്‍ഷന്‍കാരാണ് നിലവിലുള്ളത്. ഇതില്‍ മൂന്നിലൊന്നും പേര്‍ക്കും 500 രൂപയില്‍ താഴെ മാത്രമാണ് പെന്‍ഷന്‍ ലഭിക്കുന്നത്.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 18092010

3 comments:

  1. നിലവിലുള്ള നാമമാത്രമായ എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയും തകര്‍ക്കാന്‍ വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശം. പെന്‍ഷന്‍ ആന്വിറ്റി ഫണ്ട് മുഴുവന്‍ ആന്വിറ്റി സ്കീമിലേക്ക് മാറ്റി തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്മാറണമെന്നാണ് നിര്‍ദേശം. തൊഴില്‍ മന്ത്രാലയ സ്പെഷ്യല്‍ സെക്രട്ടറി ശ്രീവാസ്തവയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഫണ്ട് ആന്വിറ്റി സ്കീമിലേക്ക് മാറ്റുന്നില്ലെങ്കില്‍ തൊഴിലുടമയുടെ വിഹിതം മുഴുവന്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റണമെന്നും കഴിഞ്ഞാഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് സിഐടിയു സെക്രട്ടറി ദിപാങ്കര്‍ മുഖര്‍ജി ഇപിഎഫ്ഒ സെന്‍ട്രല്‍ ബോര്‍ഡ് ട്രസ്റ്റീസിന് കത്ത് നല്‍കി.

    ReplyDelete
  2. എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍പദ്ധതി പരിഷ്കരിക്കാനുള്ള തീരുമാനം സ്വീകാര്യമല്ലെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. നാമമാത്രമായ പെന്‍ഷന്‍പദ്ധതിയെപ്പോലും തകര്‍ക്കാനുള്ള ശുപാര്‍ശകളാണ് ശ്രീവാസ്തവ കമ്മിറ്റിയുടേതെന്നും അതിനെതിരെ ദേശവ്യാപക പ്രചാരണവും പ്രക്ഷോഭവും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിനുപകരം ആനൂകൂല്യങ്ങള്‍ എടുത്തുകളയുന്നതാണ് വിദഗ്ധസമിതി നിര്‍ദേശം. ഗ്രാറ്റുവിറ്റിക്കും പിഎഫ് നിക്ഷേപത്തിനും പുറമെയുള്ള മൂന്നാം ആനുകൂല്യം എന്നനിലയിലാണ് പെന്‍ഷന്‍ വേണമെന്ന് നേരത്തെ തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, മൂന്നാം ആനുകൂല്യം ലഭിച്ചില്ലെന്നുമാത്രമല്ല പിഎഫ് ആനുകൂല്യത്തില്‍ ഇടിവുണ്ടാവുകയും ചെയ്തു. ഇത് മുന്‍കൂട്ടി കണ്ടാണ് സിഐടിയു 1995ലെ പെന്‍ഷന്‍ പദ്ധതിയെ എതിര്‍ത്തത്. സുപ്രീംകോടതിയില്‍പ്പോലും പദ്ധതിയെ സിഐടിയു ചോദ്യംചെയ്തിരുന്നു- പത്മനാഭന്‍ പറഞ്ഞു. ശ്രീവാസ്തവ കമ്മിറ്റിയുടെ ആന്വിറ്റി സ്കീം പദ്ധതിയും പെന്‍ഷന്‍വിഹിതം കൂട്ടാനുള്ള നിര്‍ദേശവും സ്വീകാര്യമല്ലെന്ന് സിഐടിയു സെക്രട്ടറി ദീപാങ്കര്‍ ഗുപ്ത ഇപിഎഫ്ഒ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റീസിന് സമര്‍പ്പിച്ച വിയോജനക്കുറിപ്പില്‍ വ്യക്തമാക്കി. പെന്‍ഷന്‍ നല്‍കാനുള്ള ഉത്തരവാദിത്തം ആന്വിറ്റി സ്കീം നടത്തുന്ന കമ്പനിക്ക് കൈമാറി ഇപിഎഫ്ഒ വെറും കെയര്‍ടേക്കറായി മാറുന്ന സ്ഥിതിയാണ്. ആന്വിറ്റി സ്കീം നടത്തുന്ന കമ്പനി തൊഴിലാളികളുടെ പെന്‍ഷന്‍ഫണ്ട് ദുരുപയോഗിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കുമേല്‍ സര്‍ക്കാരിനോ ഇപിഎഫ്ഒയ്ക്കോ നിയന്ത്രണമൊന്നുമുണ്ടാകില്ല. തൊഴിലാളികള്‍ക്ക് എത്ര പെന്‍ഷന്‍ ലഭിക്കുമെന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ടാകും. കൂടുതല്‍ ആനുകൂല്യം വാഗ്ദാനംചെയ്യാതെ പെന്‍ഷന്‍വിഹിതം ഉയര്‍ത്തണമെന്ന നിര്‍ദേശവും സ്വീകരിക്കാനാകില്ല. സാമൂഹ്യസുരക്ഷാ പദ്ധതി എന്ന നിലയില്‍ സര്‍ക്കാരിന്റെ വിഹിതം തൊഴിലുടമ നല്‍കുന്നതിന്റെ പകുതിയെങ്കിലുമായി ഉയര്‍ത്തുകയും വേണം- സിഐടിയു വിയോജനക്കുറിപ്പില്‍ പറഞ്ഞു.

    ReplyDelete
  3. ഇപിഎഫ്ഒയുടെ സഞ്ചിതനിധി സ്വകാര്യ നിധികളില്‍ നിക്ഷേപിക്കണമെന്ന ആവശ്യം ബോര്‍ഡ് ഓഫ് ട്രസ്റീസ് തള്ളി. മൂന്നു ലക്ഷം കോടിയോളം രൂപ വരുന്ന സഞ്ചിതനിധി സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചു. എപ്രില്‍ മുതല്‍ ജൂ വരെയുള്ള കാലത്തായിരിക്കും ഇപിഎഫ് പണം എസ്ബിഐയില്‍ നിക്ഷേപിക്കുകയെന്ന് തൊഴില്‍ മന്ത്രി മല്ലികാര്‍ജുന്‍ കാര്‍ഗെ യോഗശേഷം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഈ നിധി കൈകാര്യം ചെയ്യുന്നത് ആരായിരിക്കണമെന്ന് ബുധനാഴ്ചത്തെ യോഗത്തില്‍ തീരുമാനിക്കാത്തതിനെ തുടര്‍ന്നാണ് തല്‍ക്കാലം എസ്ബിഐയില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചത്. നിലവിലുള്ള നാല് സ്വകാര്യ നിക്ഷേപകരുടെയും കാലാവധി വ്യാഴാഴ്ച തീരുകയാണ്. അടുത്ത മൂന്നു വര്‍ഷത്തേക്കാണ് പുതിയ ഫണ്ട് മാനേജരെ കണ്ടെത്തേണ്ടത്. ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍, എച്ച്എസ്ബിഎസ്, റിലയന്‍സ് കാപ്പിറ്റല്‍ എന്നിവ പുതിയ ഫണ്ട് മാനേജരായി നിശ്ചയിക്കണമെന്ന് ഇപിഎഫ്ഒവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതില്‍ തീരുമാനമെടുക്കാന്‍ ബുധനാഴ്ചത്തെ സിബിടി യോഗത്തില്‍ കഴിഞ്ഞില്ല.

    ReplyDelete