Monday, September 13, 2010

മന്ത്രി 'മിടുക്കന്മാര്‍' കോണ്‍ഗ്രസിന് തലവേദന

'മിടുക്കന്‍ മന്ത്രി'മാരുടെ ചെയ്തികള്‍ കോണ്‍ഗ്രസിനു തലവേദനയാകുന്നു. കഴിവുറ്റവരെന്ന് അഭിമാനിക്കുന്ന ഈ മന്ത്രിമാരുടെ അഹന്തയും തലക്കനവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒട്ടും രുചിക്കുന്നില്ല. ഈ മന്ത്രിമാര്‍ക്കെതിരെ പല പ്രമുഖ നേതാക്കളും പരസ്യമായി സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മനുഷ്യവിഭവശേഷി മന്ത്രി കപില്‍ സിബല്‍, ആഭ്യന്തരമന്ത്രി പി ചിദംബരം, പരിസ്ഥിതി വനം മന്ത്രി ജയറാം രമേഷ്, ഉപരിതല ഗതാഗത മന്ത്രി കമല്‍നാഥ്, വാണിജ്യ മന്ത്രി ആനന്ദ്ശര്‍മ, ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് എന്നിവരാണ് കോണ്‍ഗ്രസ് പാര്‍ടിയില്‍നിന്ന് കടുത്ത വിമര്‍ശം ഏറ്റുവാങ്ങുന്നത്. കപില്‍ സിബലിനെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്സിങ്ങും പ്രവര്‍ത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവ് കെ കേശവറാവുവും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനു പകരം അടിസ്ഥാന വിദ്യാഭ്യാസത്തിലാണ് മന്ത്രി ശ്രദ്ധിക്കേണ്ടതെന്ന് ദിഗ്വിജയ്സിങ് ഉപദേശിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കേശവവറാവുവിന്റെ വിമര്‍ശത്തെതുടര്‍ന്ന് കപില്‍ സിബലിന് വിദ്യാഭ്യാസ ട്രിബ്യൂണല്‍ ബില്‍ മാറ്റിവയ്ക്കേണ്ടി വന്നു.

ചിദംബരത്തിന്റെ നക്സല്‍ നയത്തെയും കാവിഭീകരവാദം എന്ന പരാമര്‍ശത്തെയും ദിഗ്വിജയ്സിങ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചെറുതും വലുതുമായ പല പദ്ധതികളും തടഞ്ഞുവയ്ക്കുന്ന വനം-പരിസ്ഥിതി മന്ത്രിയോടും പല അംഗങ്ങള്‍ക്കും വിയോജിപ്പുണ്ട്. ഈ മന്ത്രിമാരുടെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റമാണ് പലരെയും ഇവര്‍ക്കെതിരെ തിരിക്കുന്നത്. പാര്‍ടിയുമായി ഈ മന്ത്രിമാര്‍ക്ക് ഒരു ബന്ധവും ഇല്ലെന്നതാണ് മറ്റൊരു വിമര്‍ശം. കപില്‍ സിബലും കമല്‍നാഥും ചിദംബരവും ഒഴിച്ചുള്ളവര്‍ രാജ്യസഭാംഗങ്ങളാണ്. ഇവര്‍ വിവിധ പരിപാടികള്‍ക്കായി സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടത്തെ പാര്‍ടിയെ ഒട്ടും ഗൌനിക്കുന്നില്ല. പ്രാദേശിക പാര്‍ടി ഓഫീസുകള്‍ സന്ദര്‍ശിക്കുകയോ അവിടത്തെ പ്രവര്‍ത്തകരുമായി ബന്ധം വയ്ക്കുകയോ ചെയ്യാറില്ല. പ്രശ്നം രൂക്ഷമാകുകയാണെങ്കിലും 'മിടുക്കന്മാരെ' ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ല. ചിദംബരത്തെയും സിബലിനെയും പ്രതിരോധിക്കാന്‍ പ്രധാനമന്ത്രിതന്നെ കഴിഞ്ഞ ദിവസം രംഗത്തിറങ്ങി.

ദേശാഭിമാനി 13092010

1 comment:

  1. 'മിടുക്കന്‍ മന്ത്രി'മാരുടെ ചെയ്തികള്‍ കോണ്‍ഗ്രസിനു തലവേദനയാകുന്നു. കഴിവുറ്റവരെന്ന് അഭിമാനിക്കുന്ന ഈ മന്ത്രിമാരുടെ അഹന്തയും തലക്കനവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒട്ടും രുചിക്കുന്നില്ല. ഈ മന്ത്രിമാര്‍ക്കെതിരെ പല പ്രമുഖ നേതാക്കളും പരസ്യമായി സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മനുഷ്യവിഭവശേഷി മന്ത്രി കപില്‍ സിബല്‍, ആഭ്യന്തരമന്ത്രി പി ചിദംബരം, പരിസ്ഥിതി വനം മന്ത്രി ജയറാം രമേഷ്, ഉപരിതല ഗതാഗത മന്ത്രി കമല്‍നാഥ്, വാണിജ്യ മന്ത്രി ആനന്ദ്ശര്‍മ, ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് എന്നിവരാണ് കോണ്‍ഗ്രസ് പാര്‍ടിയില്‍നിന്ന് കടുത്ത വിമര്‍ശം ഏറ്റുവാങ്ങുന്നത്. കപില്‍ സിബലിനെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്സിങ്ങും പ്രവര്‍ത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവ് കെ കേശവറാവുവും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനു പകരം അടിസ്ഥാന വിദ്യാഭ്യാസത്തിലാണ് മന്ത്രി ശ്രദ്ധിക്കേണ്ടതെന്ന് ദിഗ്വിജയ്സിങ് ഉപദേശിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കേശവവറാവുവിന്റെ വിമര്‍ശത്തെതുടര്‍ന്ന് കപില്‍ സിബലിന് വിദ്യാഭ്യാസ ട്രിബ്യൂണല്‍ ബില്‍ മാറ്റിവയ്ക്കേണ്ടി വന്നു.

    ReplyDelete