Monday, January 10, 2011

ബാങ്കുകള്‍ക്കെതിരെ സിബിഐ അന്വേഷണം

രണ്ടാംതലമുറ സ്പെക്ട്രം ലൈസന്‍സ് നേടിയ കമ്പനികള്‍ക്ക് അനധികൃതമായി വായ്പ അനുവദിച്ച എസ്ബിഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകളുടെ നടപടിയെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ സിബിഐ തീരുമാനിച്ചു. സിബിഐയുടെ ബാങ്ക് സെക്യൂരിറ്റി ആന്‍ഡ് ഫ്രോഡ് സെല്ലാണ് അന്വേഷണം നടത്തുക. നിലവിലുള്ള ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കുമെതിരായാണ് ടെലികോം കമ്പനികള്‍ക്ക് അതീവ ലാഘവത്തോടെ കോടികള്‍ വായ്പ നല്‍കിയത്. കേന്ദ്ര വിജിലന്‍സ് കമീഷന്‍(സിവിസി) ഇതേക്കുറിച്ച് ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ കമ്പനികള്‍ക്ക് വന്‍ തുക വായ്പ നല്‍കിയത് അന്വേഷിക്കണമെന്ന് നേരത്തേ ടു ജി സ്പെക്ട്രം കേസ് പരിഗണിച്ച സുപ്രീംകോടതി ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. 2009ല്‍ സിബിഐ അന്വേഷണം ആരംഭിച്ച് എഫ്ഐആര്‍ ഫയല്‍ ചെയ്ത ശേഷവും ഈ ടെലികോം കമ്പനികള്‍ക്ക് വായ്പ നല്‍കിയ പൊതുമേഖലാ ബാങ്കുകളുടെ നടപടിയെ ജസ്റ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സ്പെക്ട്രം അഴിമതിയെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി തന്നെ മേല്‍നോട്ടം വഹിക്കുന്ന സാഹചര്യത്തിലാണ് ബാങ്കുകളുടെ നടപടിയെക്കുറിച്ച് പ്രാഥമികാന്വേഷണത്തിന് കേന്ദ്ര അന്വേഷണ ഏജന്‍സി തയ്യാറായത്.

ടെലികോം ലൈസന്‍സ് നേടിയ യുണിടെക്, എസ്ടെല്‍ എന്നീ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കാണ് പൊതുമേഖലാ ബാങ്കുകള്‍ 11,500 കോടിരൂപ വായ്പ നല്‍കിയത്. യുണിടെകിന് 10,000 കോടി രൂപ നല്‍കി. എസ്ടെല്ലിന് 1538 കോടിയും. ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയത് എസ്ബിഐയാണ്. 2009-10 വര്‍ഷത്തില്‍ 8050 കോടി രൂപയാണ് എസ്ബിഐ ഒരു ഗ്യാരണ്ടിയുമില്ലാതെ യുണിടെകിന് നല്‍കിയത്. യൂണിനോറിനായി യുണിടെകിന് കോര്‍പറേഷന്‍ ബാങ്ക്, അലഹബാദ് ബാങ്ക്, സൌത്ത് ഇന്ത്യന്‍ ബാങ്ക്, കനറ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, യെസ് ബാങ്ക് എന്നിവയും പണം നല്‍കിയിട്ടുണ്ട്. എസ്ടെല്ലിന് പ്രധാനമായും ഐഡിബിഐ ബാങ്കില്‍ നിന്നാണ് വായ്പ ലഭിച്ചത്. എന്‍റോ, ഓഹരി കുംഭകോണം എന്നിവയില്‍നിന്ന് എസ്ബിഐ ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് ഇതില്‍നിന്ന് മനസ്സിലാകുന്നു. എന്‍റോണിന് വായ്പ നല്‍കി രണ്ടായിരം കോടിയോളം രൂപയാണ് എസ്ബിഐക്ക് നഷ്ടമായത്. ഓഹരികുംഭകോണത്തിലും ബാങ്കിന് കോടികള്‍ നഷ്ടമായിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ബാങ്ക് നേടിയ 9122 കോടി രൂപയുടെ ലാഭത്തെ പൂര്‍ണമായും നിര്‍വീര്യമാക്കുന്ന രീതിയിലാണ് ടെലികോം കമ്പനികള്‍ക്ക് വായ്പ നല്‍കിയിത്. കര്‍ഷകര്‍ ഉള്‍പ്പെടെ സാധാരണക്കാര്‍ക്ക് വായ്പനല്‍കാന്‍ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ശഠിക്കുന്ന ബാങ്കുകള്‍ വന്‍കിട കമ്പനികളുടെ കാര്യത്തില്‍ അതൊന്നും പാലിക്കാതെ യഥേഷ്ടം വായ്പ നല്‍കി.
(വി ബി പരമേശ്വരന്‍)

deshabhimani 100111

1 comment:

  1. രണ്ടാംതലമുറ സ്പെക്ട്രം ലൈസന്‍സ് നേടിയ കമ്പനികള്‍ക്ക് അനധികൃതമായി വായ്പ അനുവദിച്ച എസ്ബിഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകളുടെ നടപടിയെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ സിബിഐ തീരുമാനിച്ചു. സിബിഐയുടെ ബാങ്ക് സെക്യൂരിറ്റി ആന്‍ഡ് ഫ്രോഡ് സെല്ലാണ് അന്വേഷണം നടത്തുക. നിലവിലുള്ള ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കുമെതിരായാണ് ടെലികോം കമ്പനികള്‍ക്ക് അതീവ ലാഘവത്തോടെ കോടികള്‍ വായ്പ നല്‍കിയത്. കേന്ദ്ര വിജിലന്‍സ് കമീഷന്‍(സിവിസി) ഇതേക്കുറിച്ച് ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ കമ്പനികള്‍ക്ക് വന്‍ തുക വായ്പ നല്‍കിയത് അന്വേഷിക്കണമെന്ന് നേരത്തേ ടു ജി സ്പെക്ട്രം കേസ് പരിഗണിച്ച സുപ്രീംകോടതി ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. 2009ല്‍ സിബിഐ അന്വേഷണം ആരംഭിച്ച് എഫ്ഐആര്‍ ഫയല്‍ ചെയ്ത ശേഷവും ഈ ടെലികോം കമ്പനികള്‍ക്ക് വായ്പ നല്‍കിയ പൊതുമേഖലാ ബാങ്കുകളുടെ നടപടിയെ ജസ്റ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സ്പെക്ട്രം അഴിമതിയെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി തന്നെ മേല്‍നോട്ടം വഹിക്കുന്ന സാഹചര്യത്തിലാണ് ബാങ്കുകളുടെ നടപടിയെക്കുറിച്ച് പ്രാഥമികാന്വേഷണത്തിന് കേന്ദ്ര അന്വേഷണ ഏജന്‍സി തയ്യാറായത്.

    ReplyDelete