Monday, January 10, 2011

ഐടി വികസനത്തില്‍ കേരളം ഒന്നാമത്: മുഖ്യമന്ത്രി

ഐടി അടിസ്ഥാനവികസനത്തില്‍ എല്‍ഡിഎഫ് ഭരണത്തിന്‍കീഴില്‍ കേരളം രാജ്യത്ത് ഒന്നാംസ്ഥാനം നേടിയതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക് വ്യവസായരംഗത്ത് ആലപ്പുഴയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനും പുത്തനുണര്‍വു സൃഷ്ടിക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പള്ളിപ്പുറത്ത് സംസ്ഥാനസര്‍ക്കാര്‍ ആരംഭിച്ച ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഐടി പാര്‍ക്കുകളുടെ എണ്ണം നാലരവര്‍ഷത്തിനകം രണ്ടില്‍നിന്ന് പത്തായി ഉയര്‍ന്നു. പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിച്ചു. ഐടി അടിസ്ഥാനസൌകര്യത്തില്‍ അഞ്ചുമടങ്ങ് വര്‍ധനയുണ്ടായി. ടെക്നോ പാര്‍ക്കിലും ഇന്‍ഫോ പാര്‍ക്കിലുമായിമാത്രം അടിസ്ഥാനസൌകര്യം 19 ലക്ഷം ചതുരശ്രഅടിയില്‍നിന്ന് 105 ലക്ഷം ചതുരശ്രഅടിയായി വര്‍ധിച്ചു. സോഫ്റ്റ്വെയര്‍ കയറ്റുമതി 630 കോടിയില്‍നിന്ന് 3200 കോടി രൂപയായും വര്‍ധിച്ചു.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാനത്തെ ആദ്യ ഐടി പാര്‍ക്ക് തിരുവനന്തപുരം ടെക്നോ പാര്‍ക്ക് വികസിപ്പിച്ചെടുത്തത്. ഇടക്കാലത്തെ മന്ദതയില്‍നിന്ന് ഊര്‍ജസ്വലതയിലേക്കു മാറിയത് ഇപ്പോഴത്തെ സര്‍ക്കാര്‍ വന്നശേഷമാണ്. വടക്കന്‍ കേരളത്തിലേക്ക് ഐടി വ്യവസായം വ്യാപിപ്പിക്കാന്‍ നടപടിയെടുത്തു. കണ്ണൂര്‍ എരമത്ത് 15ന് ഐടി പാര്‍ക്ക് നിര്‍മാണം തുടങ്ങും. ഇന്‍ഫോ പാര്‍ക്കിന്റെയും ടെക്നോ പാര്‍ക്കിന്റെയും മാതൃകയില്‍ കോഴിക്കോട്ട് സൈബര്‍സിറ്റിക്ക് തുടക്കമായി. അതിനുകീഴില്‍ കോഴിക്കോട്ട് ഐടി പാര്‍ക്ക് നിര്‍മാണം തുടങ്ങി. കാസര്‍കോട്ട് ചീമേനിയിലും ഐടി പാര്‍ക്ക് നിര്‍മാണം തുടങ്ങി. 500 കോടി രൂപയുടെ മുതല്‍മുടക്കില്‍ ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിലൂടെ 20,000 പേര്‍ക്ക് തൊഴില്‍ പ്രതീക്ഷിക്കുന്നു. പി തിലോത്തമന്‍ എംഎല്‍എ അധ്യക്ഷനായി. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെക്രട്ടറി കെ സുരേഷ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ സി വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രതിഭ ഹരി, ചേര്‍ത്തല നഗരസഭാഅധ്യക്ഷ ജയലക്ഷ്മി അനില്‍കുമാര്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി വിനോദ്കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ശശികല, ജില്ലാപഞ്ചായത്ത് അംഗം മനു സി പുളിക്കല്‍, അജിത അംബുജാക്ഷന്‍, കെ കെ ഷാജി, സി ബി ചന്ദ്രബാബു, സി കെ ഷാജി മോഹന്‍, അഡ്വ. എം കെ ഉത്തമന്‍, വെള്ളിയാകുളം പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ പി വേണുഗോപാല്‍ സ്വാഗതവും ഇന്‍ഫോ പാര്‍ക്സ് കേരള ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഇഷിത റോയ് നന്ദിയും പറഞ്ഞു. വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍, ഡേകെയര്‍ സെന്റര്‍ എന്നിവയുടെ നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

deshabhimani 100111

3 comments:

  1. ഐടി അടിസ്ഥാനവികസനത്തില്‍ എല്‍ഡിഎഫ് ഭരണത്തിന്‍കീഴില്‍ കേരളം രാജ്യത്ത് ഒന്നാംസ്ഥാനം നേടിയതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക് വ്യവസായരംഗത്ത് ആലപ്പുഴയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനും പുത്തനുണര്‍വു സൃഷ്ടിക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പള്ളിപ്പുറത്ത് സംസ്ഥാനസര്‍ക്കാര്‍ ആരംഭിച്ച ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete
  2. ഐടി അടിസ്ഥാനവികസനത്തില്‍ എല്‍ഡിഎഫ് ഭരണത്തിന്‍കീഴില്‍ കേരളം രാജ്യത്ത് ഒന്നാംസ്ഥാനം നേടിയതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു...

    അതെയതെ.. എണ്ണൂന്നത് പുറകില്‍ നിന്നാകണം!

    ReplyDelete
  3. അതെ ഇതു നമുക്കെല്ലാം അഭിമാനിക്കാന്‍ വക തരുന്ന ഒരു വാര്ത്ത തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല.
    ഇക്കൊല്ലം ഏറ്റവും കൂടുതല്‍ അടിസ്ഥാനവികസനം നടന്ന കൊച്ചിയിലെ ടെക്നോപാര്ക്കിലല്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ കയറ്റുമതി 1000 കോടി കടന്നതുതന്നെയാണ് ഏറ്റവും വലിയ തെളിവ്

    ReplyDelete