Monday, January 10, 2011

കോണ്‍ഗ്രസിനെ വേട്ടയാടുന്ന ബോഫോഴ്സ് പ്രേതം

രാജീവ്ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും അധഃപതനത്തിനും തകര്‍ച്ചയ്ക്കും കാരണമായ ബൊഫോഴ്സ് കേസിന്റെ അസ്ഥികൂടം ഭരണകൂടത്തിന്റെ പഴയ അലമാരകളില്‍നിന്ന് വീണ്ടും പുറത്തുചാടിയിരിക്കുന്നു. 2 ജി സ്പെക്ട്രവും ആദര്‍ശ്ഫ്ളാറ്റും കോമണ്‍വെല്‍ത്ത് ഗെയിംസും അടക്കം മൂന്നുലക്ഷം കോടിയില്‍പരം രൂപയുടെ അഴിമതിയുടെ നീര്‍ച്ചുഴിയില്‍ക്കിടന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും യുപിഎ ഗവണ്‍മെന്റും വീര്‍പ്പുമുട്ടുമ്പോഴാണ് അവരെയെല്ലാം അധ:പതനത്തിന്റെ ആഴങ്ങളിലേക്ക് വലിച്ചിറക്കിക്കൊണ്ട് ബൊഫോഴ്സിന്റെ പ്രേതം, കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അശുഭകരമായ ഒരു മുഹൂര്‍ത്തത്തില്‍, തിരിച്ചുവന്നിരിക്കുന്നത്. പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റും കേന്ദ്രഗവണ്‍മെന്റും സിബിഐയും എല്ലാം ചേര്‍ന്ന് മേല്‍പ്പറഞ്ഞ കൂറ്റന്‍ അഴിമതികളെയെല്ലാം കുഴിച്ചുമൂടാന്‍ പാടുപെടുമ്പോഴാണ് ഏതാണ്ട് 25 കൊല്ലം മുമ്പ് നടന്ന, ഇതുപോലെ ഭീമമായി ബൊഫോഴ്സ് അഴിമതി കുഴിമാടത്തില്‍നിന്ന് പൊങ്ങിവരുന്നത്. 1985-87 കാലത്ത് രാജീവ്ഗാന്ധി ഗവണ്‍മെന്റും 1991-96 കാലത്തെ നരസിംഹറാവു സര്‍ക്കാരും 2004 തൊട്ട് ഇപ്പോഴത്തെ യുപിഎ സര്‍ക്കാരും അതിനെ കുഴിച്ചുമൂടാന്‍ എല്ലാ അടവുകളും പയറ്റിയിട്ടും, അത് വീണ്ടും തലപൊക്കുന്നുവെന്നത് ചരിത്രത്തിന്റെ പ്രതികാരമാണ്. നിയമക്കോടതിയുടെ മുന്നില്‍നിന്ന് ഇതുപോലെ ഒരു അഴിമതിക്കേസ് വിചാരണചെയ്യപ്പെടാതെ രക്ഷപ്പെടാന്‍ മാന്യനായ മന്‍മോഹന്‍സിങ്ങിന് കഴിഞ്ഞേക്കാമെങ്കിലും, ജനകീയകോടതിയുടെ വിചാരണയില്‍നിന്ന് രക്ഷപ്പെടാന്‍ ഈ തീവെട്ടിക്കൊള്ളക്കാര്‍ക്ക് കഴിയുകയില്ല.

    2 ജി സ്പെക്ട്രം കൊള്ളക്കാരനായ രാജയെ ഇത്രനാളും ന്യായീകരിച്ച മന്‍മോഹന്‍സിങ് (1437 കോടി രൂപ വിലയുള്ള 400 ഹോവിറ്റ്സര്‍ പീരങ്കികള്‍ സ്വീഡിഷ് കമ്പനിയായ ബൊഫോഴ്സില്‍നിന്ന് ഇന്ത്യയെക്കൊണ്ടു വാങ്ങിപ്പിച്ചതിന് അതിന്റെ വിലയുടെ 10 ശതമാനം കമ്മീഷനായി തട്ടിയെടുത്തവരില്‍ പ്രമുഖനായ) ക്വട്ട്റോച്ചിയെ, കഴിഞ്ഞമാസംപോലും, ന്യായീകരിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി. നിരപരാധിയായ പാവം ക്വട്ട്റോച്ചിയെ ഇന്ത്യാ സര്‍ക്കാര്‍ അന്യായമായി പീഡിപ്പിക്കുകയായിരുന്നുവത്രെ! അതുകൊണ്ട് ഇറ്റലിക്കാരനും സോണിയാഗാന്ധിയുടെ ഉറ്റ സുഹൃത്തുമായ ക്വട്ട്റോച്ചിയുടെ പേരിലുള്ള, 22 കൊല്ലമായി നിലനില്‍ക്കുന്ന കേസ് പിന്‍വലിക്കാന്‍ സിബിഐയോട് മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 1989 ഒക്ടോബറില്‍ വി പി സിങ് ഗവണ്‍മെന്റിന്റെകാലത്ത് സിബിഐ ഫയല്‍ചെയ്ത കേസ്, (1989 ലെ പൊതു തെരഞ്ഞെടുപ്പില്‍ രാജീവ്ഗാന്ധിയും കോണ്‍ഗ്രസും പരാജയപ്പെടാനിടയായത് ബൊഫോഴ്സ് കാരണമാണെന്നോര്‍ക്കുക) പിന്‍വലിക്കാന്‍ അനുവാദംതേടി അതേ സിബിഐ തന്നെ ഡെല്‍ഹി കോടതിയില്‍ എത്തി. അതിന്റെ വിധി തീര്‍പ്പ് വരാനിരിക്കെയാണ് ക്വട്ട്റോച്ചിയും വിന്‍ഛദ്ദയും ബൊഫോഴ്സില്‍നിന്ന് കൈക്കൂലി കൈപ്പറ്റിയെന്നും അത് വരുമാനമായി കണക്കാക്കി അതിന്റെ വിഹിതം ആദായനികുതിയായി അവരില്‍നിന്ന് ഈടാക്കണമെന്നും ഇന്‍കം ടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഡെല്‍ഹി ബെഞ്ച് ജനുവരി 3ന് വിധിച്ചത്. സോണിയാഗാന്ധിയുടെ സുഹൃത്തായ ക്വട്ട്റോച്ചിയെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി ബൊഫോഴ്സ് കോഴക്കേസില്‍നിന്ന് ഒഴിവാക്കാനായി എണ്ണിയാലൊടുങ്ങാത്ത അവിഹിത നടപടികള്‍ കൈക്കൊണ്ടുവരികയായിരുന്നു. ട്രിബ്യൂണലിന്റെ വിധിയുണ്ടായതിനുശേഷവും, ക്വട്ട്റോച്ചിക്കെതിരായ കേസ് മറ്റൊന്നും ആലോചിക്കാതെ പിന്‍വലിക്കണമെന്ന് ധിക്കാരസ്വരത്തില്‍, മര്‍ക്കടമുഷ്ടിയോടെ കോടതിയില്‍ ശഠിച്ച സിബിഐ, കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയല്ല, കുറ്റം കുഴിച്ചുമൂടുന്ന വഞ്ചകസംഘമാണ്. അക്കാര്യം കോടതിതന്നെ ഭംഗ്യന്തരേണ പ്രസ്താവിക്കുകയും സിബിഐയെയും മന്‍മോഹന്‍സിങ് സര്‍ക്കാരിനെയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

    ഇങ്ങനെ അഴിമതിക്കേസുകളില്‍ സുപ്രീംകോടതിയടക്കമുള്ള നിരവധി കോടതികളില്‍നിന്ന് നിരന്തരം നിശിതമായ വിമര്‍ശനം ഏറ്റുവാങ്ങുന്ന മന്‍മോഹന്‍സിങ്ങിന്റെ ഈ അഴിമതി നീക്കം അനുവദിക്കാന്‍പാടില്ല. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഈ കേസ് പിന്‍വലിച്ചാല്‍ ഇന്ത്യയിലെ പാര്‍ലമെന്റിനെക്കുറിച്ചും ജുഡീഷ്യറിയെക്കുറിച്ചും സിബിഐയെക്കുറിച്ചും നിയമസംവിധാനത്തെക്കുറിച്ചും നിയമസംഹിതയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുതന്നെയും ജനങ്ങള്‍ക്കുള്ള വിശ്വാസം അടിയോടെ തകരും. ഇപ്പോള്‍ ചര്‍ച്ചാവിഷയമായിട്ടുള്ള അഴിമതിക്കേസുകളിലെ വില്ലന്‍മാരെല്ലാം രക്ഷപ്പെടും. അതിനാല്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെയും സിബിഐയുടെയും ഈ നാണംകെട്ട നീക്കത്തെ തടുത്തേപറ്റൂ.

ചിന്ത മുഖപ്രസംഗം 140111

2 comments:

  1. രാജീവ്ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും അധഃപതനത്തിനും തകര്‍ച്ചയ്ക്കും കാരണമായ ബൊഫോഴ്സ് കേസിന്റെ അസ്ഥികൂടം ഭരണകൂടത്തിന്റെ പഴയ അലമാരകളില്‍നിന്ന് വീണ്ടും പുറത്തുചാടിയിരിക്കുന്നു. 2 ജി സ്പെക്ട്രവും ആദര്‍ശ്ഫ്ളാറ്റും കോമണ്‍വെല്‍ത്ത് ഗെയിംസും അടക്കം മൂന്നുലക്ഷം കോടിയില്‍പരം രൂപയുടെ അഴിമതിയുടെ നീര്‍ച്ചുഴിയില്‍ക്കിടന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും യുപിഎ ഗവണ്‍മെന്റും വീര്‍പ്പുമുട്ടുമ്പോഴാണ് അവരെയെല്ലാം അധ:പതനത്തിന്റെ ആഴങ്ങളിലേക്ക് വലിച്ചിറക്കിക്കൊണ്ട് ബൊഫോഴ്സിന്റെ പ്രേതം, കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അശുഭകരമായ ഒരു മുഹൂര്‍ത്തത്തില്‍, തിരിച്ചുവന്നിരിക്കുന്നത്. പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റും കേന്ദ്രഗവണ്‍മെന്റും സിബിഐയും എല്ലാം ചേര്‍ന്ന് മേല്‍പ്പറഞ്ഞ കൂറ്റന്‍ അഴിമതികളെയെല്ലാം കുഴിച്ചുമൂടാന്‍ പാടുപെടുമ്പോഴാണ് ഏതാണ്ട് 25 കൊല്ലം മുമ്പ് നടന്ന, ഇതുപോലെ ഭീമമായി ബൊഫോഴ്സ് അഴിമതി കുഴിമാടത്തില്‍നിന്ന് പൊങ്ങിവരുന്നത്. 1985-87 കാലത്ത് രാജീവ്ഗാന്ധി ഗവണ്‍മെന്റും 1991-96 കാലത്തെ നരസിംഹറാവു സര്‍ക്കാരും 2004 തൊട്ട് ഇപ്പോഴത്തെ യുപിഎ സര്‍ക്കാരും അതിനെ കുഴിച്ചുമൂടാന്‍ എല്ലാ അടവുകളും പയറ്റിയിട്ടും, അത് വീണ്ടും തലപൊക്കുന്നുവെന്നത് ചരിത്രത്തിന്റെ പ്രതികാരമാണ്. നിയമക്കോടതിയുടെ മുന്നില്‍നിന്ന് ഇതുപോലെ ഒരു അഴിമതിക്കേസ് വിചാരണചെയ്യപ്പെടാതെ രക്ഷപ്പെടാന്‍ മാന്യനായ മന്‍മോഹന്‍സിങ്ങിന് കഴിഞ്ഞേക്കാമെങ്കിലും, ജനകീയകോടതിയുടെ വിചാരണയില്‍നിന്ന് രക്ഷപ്പെടാന്‍ ഈ തീവെട്ടിക്കൊള്ളക്കാര്‍ക്ക് കഴിയുകയില്ല.

    ReplyDelete
  2. പാര്‍ട്ടി നേതാക്കളെ നാര്‍കോ ടെസ്റ്റ് നടത്തിയാ‍ലോ? ഇല്ലേല്‍ പിള്ളേരുടെ ആയാലും മതി... എന്താ സമ്മതിക്കോ ആവോ? എല്ലാ നേതാക്കളേം ഉള്‍പ്പെടുത്തണം കേട്ടാ...

    ReplyDelete