Tuesday, March 22, 2011

അന്നം മുടക്കികള്‍ക്ക് താക്കീത്

സാമാന്യബോധമുള്ള ആരും ചെയ്യാത്ത പണിയാണ്, രണ്ടു രൂപ അരിവിതരണത്തിന് ഇടങ്കോലിട്ട് യുഡിഎഫ് ചെയ്തത്. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ വിഭാഗം കുടുംബത്തിനും റേഷന്‍ ഷോപ്പുകളിലൂടെ കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ അരി നല്‍കുന്ന പദ്ധതി തകര്‍ത്തതുകൊണ്ട് സാധാരണനിലയില്‍ യുഡിഎഫിന് തെരഞ്ഞെടുപ്പ് നേട്ടമൊന്നുമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍, ആ പദ്ധതി നടപ്പാക്കിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് ഒരു ആഘാതമാകട്ടെ എന്ന ദുഷ്ടചിന്തമാത്രം മനസ്സില്‍വച്ച് തെരഞ്ഞെടുപ്പു കമീഷന് പരാതി നല്‍കി പദ്ധതിക്ക് വിലക്കേര്‍പ്പെടുത്തിക്കാന്‍ യുഡിഎഫിന് ഒട്ടും മടിയുണ്ടായില്ല. സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി നേരിട്ട് ഇതിനായി കത്തെഴുതി- ഇന്നാട്ടിലെ ജനങ്ങളുടെ അന്നം മുട്ടിക്കാന്‍. ഇപ്പോഴിതാ, ഹൈക്കോടതി യുഡിഎഫിന്റെ വാദവും അതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു കമീഷന്‍ ഏര്‍പ്പെടുത്തിയ വിലക്കും ദൂരെ കളഞ്ഞിരിക്കുന്നു. ജനങ്ങള്‍ രണ്ടുരൂപയ്ക്ക് അരി വാങ്ങി ഊണ് കഴിക്കട്ടെ എന്നാണ് ഹൈക്കോടതിയുടെ തീരുമാനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിജയമാണത്. അതോടൊപ്പം, രാഷ്ട്രീയനേട്ടത്തിനായി എത്ര തരംതാണ ജനദ്രോഹ നടപടികള്‍ക്കും മടിക്കാത്ത യുഡിഎഫിനുള്ള താക്കീതുമാണത്. യുഡിഎഫ് നല്‍കിയ പരാതി അപ്പാടെ അംഗീകരിച്ച് നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജനോപകാര നടപടിക്ക് നിരോധനം ഏര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പു കമീഷന്റെ കണ്ണുതുറപ്പിക്കുന്നതുകൂടിയാണ് ഹൈക്കോടതിയുടെ തീര്‍പ്പ്.

ഫെബ്രുവരി 23നാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. മാര്‍ച്ച് ഒന്നിന് വൈകിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെയാണ് പെരുമാറ്റച്ചട്ടം നിലവില്‍വന്നത്. ഒരാഴ്ച മുമ്പുതന്നെ ജനങ്ങള്‍ക്കുമുന്നില്‍വച്ച്, നടപടിക്രമം ആരംഭിച്ച പദ്ധതി എങ്ങനെ പെരുമാറ്റച്ചട്ട ലംഘനമാകും എന്ന് തെരഞ്ഞെടുപ്പു കമീഷന്‍ ഇനിയും വിശദീകരിക്കേണ്ടതുണ്ട്. കേന്ദ്ര ഭരണകക്ഷിയുടെ ജനവിരുദ്ധമായ ഇംഗിതങ്ങള്‍ ലക്കും ലഗാനുമില്ലാതെ നടപ്പാക്കിക്കൊടുക്കുന്ന അവസ്ഥ ഉണ്ടായിക്കൂടാ. അതാണിപ്പോള്‍ ഹൈക്കോടതി വിധിയിലൂടെയും വ്യക്തമാക്കിയിരിക്കുന്നത്.

ഇവിടെ പാവങ്ങളുടെ അന്നം മുട്ടിക്കാന്‍ പരാതിയുമായി കമീഷന്‍ ഓഫീസില്‍ കയറിച്ചെന്ന ഉമ്മന്‍ചാണ്ടിയും സംഘവും സ്വന്തം ക്യാമ്പില്‍നിന്നു വന്ന യഥാര്‍ഥ ചട്ടലംഘനങ്ങള്‍ കണ്ടതേയില്ല. ബംഗാള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് റെയില്‍വേമന്ത്രി മമത ബാനര്‍ജി തീവണ്ടികളില്‍ പെണ്‍കുട്ടികള്‍ക്ക് സൌജന്യയാത്ര അനുവദിച്ചതും തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെമേലുള്ള വില്‍പ്പനനികുതി വെട്ടിക്കുറച്ചതും തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുശേഷമാണ്. അവയെ പെരുമാറ്റച്ചട്ട ലംഘനമായി കമീഷന്‍ കണ്ടില്ല. 40 ലക്ഷം കുടുംബത്തിനുള്ള റേഷന്‍വിതരണത്തിന്റെ സ്വാഭാവികമായ തുടര്‍ച്ചയാണ് കേരളത്തില്‍ ഉണ്ടായതെന്ന വിശദീകരണംപോലും ഇവിടെ പക്ഷേ, കമീഷന്‍ തള്ളിക്കളഞ്ഞു. യുഡിഎഫിന്റെ പരാതി കിട്ടിയ ഉടനെ മുന്‍പിന്‍ നോക്കാതെ നടപടിയെടുക്കുകയാണുണ്ടായതെന്നര്‍ഥം. തെരഞ്ഞെടുപ്പു കമീഷന്‍ ഇത്തരം കാര്യങ്ങളില്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ചാണ് ഹൈക്കോടതി തീര്‍പ്പ് ഓര്‍മിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പടുക്കുമ്പോള്‍, വിവിധ തരത്തില്‍ അട്ടിമറിശ്രമം നടത്തിയ പാരമ്പര്യം കേരളത്തിലെ യുഡിഎഫിനുണ്ട്. അടിസ്ഥാനരഹിതമായ പരാതികള്‍, അക്രമ മുറവിളി, വ്യാജ പ്രചാരണങ്ങള്‍ എന്നിവയെല്ലാം ഉപയോഗിക്കപ്പെടാറുണ്ട്. ആസൂത്രിതമായി ഉണ്ടാകുന്ന അത്തരം നീക്കങ്ങള്‍ക്കു പിന്നാലെ കണ്ണുമടച്ച് കമീഷന്‍ പോയാല്‍ രണ്ടു രൂപ അരി പദ്ധതിക്കാര്യത്തിലുണ്ടായ തിരിച്ചടിതന്നെയാകും ഫലം. പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കപ്പെടേണ്ടതുതന്നെ. എന്നാല്‍, അത് ജനങ്ങളെ ദ്രോഹിക്കുന്നതോ രാഷ്ട്രീയ ദുഷ്ടലക്ഷ്യക്കാരെ തൃപ്തിപ്പെടുത്താനോ ആകരുത്. തങ്ങള്‍ പരാതി നല്‍കിയിട്ടാണ് അരി പദ്ധതി മുടങ്ങിയതെന്ന് കെപിസിസി പ്രസിഡന്റ് തുറന്നു സമ്മതിച്ചതാണ്. യുഡിഎഫ് ഏതു നിലവാരത്തില്‍വരെ പോകും എന്നതിന്റെ സൂചനയാണത്. കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ നയം നടപ്പാക്കാനുള്ള വെപ്രാളവുമാണ്. നേരിട്ടുള്ള സബ്സിഡി എന്ന ആശയത്തിലൂടെ ഇന്നുള്ള സബ്സിഡികളും ആശ്വാസങ്ങളും വെട്ടിക്കുറയ്ക്കാനൊരുങ്ങുന്ന യുപിഎ സര്‍ക്കാരിനും അതിനെ നയിക്കുന്ന രാഷ്ട്രീയശക്തിക്കും രണ്ടുരൂപയ്ക്ക് അരി വിതരണംചെയ്യുന്നതുപോലുള്ള പദ്ധതികള്‍ അംഗീകരിക്കാനാകില്ല. സബ്സിഡി നിര്‍ത്തി റേഷന്‍കടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിക്കുന്നവര്‍ക്ക് സമ്പന്നവര്‍ഗാനുകൂല നയങ്ങള്‍ നടപ്പാക്കുന്നതിലല്ലാതെ പാവങ്ങള്‍ക്ക് വിലകുറച്ച് അരി നല്‍കുന്നതില്‍ താല്‍പ്പര്യമില്ല.

എല്ലാവര്‍ക്കും കുറഞ്ഞവിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുക എന്നത് ജനാധിപത്യ സര്‍ക്കാരിന്റെ കടമയാണ്. ജനങ്ങളെ ബിപിഎല്‍-എപിഎല്‍ എന്ന് വേര്‍തിരിച്ച്, അയഥാര്‍ഥമായ കണക്കുകളിലൂടെ മഹാഭൂരിപക്ഷം കുടുംബങ്ങളെയും ബിപിഎല്ലുകാരല്ലാതാക്കുകയാണ് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ചെയ്തത്. ഗോഡൌണുകളില്‍ കെട്ടിക്കിടന്ന് നശിക്കുന്ന ധാന്യം പാവങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് വിതരണംചെയ്യണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശംപോലും തള്ളിയവരാണവര്‍. അരിയും ഗോതമ്പും പാവങ്ങള്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ കടലില്‍ തള്ളുന്നതാണ് ലാഭകരമെന്നു തീരുമാനിച്ച് അങ്ങനെ ചെയ്തവരെക്കുറിച്ച് എന്തിനധികം പറയണം. അത്തരക്കാരുടെ കേരളത്തിലെ അനുയായികളില്‍നിന്ന് അന്നം മുടക്കുന്ന നീക്കമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ല. അവരുടെ കപടമുഖം തുറന്നുകാട്ടാനും ജനങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ട് അന്നംമുട്ടിക്കുന്ന യുഡിഎഫ് നയത്തിനെതിരായ ജനരോഷത്തിന് ശക്തിപകരാനും ഹൈക്കോടതി വിധി ഉപകരിക്കും.

ദേശാഭിമാനി മുഖപ്രസംഗം 220311

2 comments:

  1. സാമാന്യബോധമുള്ള ആരും ചെയ്യാത്ത പണിയാണ്, രണ്ടു രൂപ അരിവിതരണത്തിന് ഇടങ്കോലിട്ട് യുഡിഎഫ് ചെയ്തത്. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ വിഭാഗം കുടുംബത്തിനും റേഷന്‍ ഷോപ്പുകളിലൂടെ കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ അരി നല്‍കുന്ന പദ്ധതി തകര്‍ത്തതുകൊണ്ട് സാധാരണനിലയില്‍ യുഡിഎഫിന് തെരഞ്ഞെടുപ്പ് നേട്ടമൊന്നുമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍, ആ പദ്ധതി നടപ്പാക്കിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് ഒരു ആഘാതമാകട്ടെ എന്ന ദുഷ്ടചിന്തമാത്രം മനസ്സില്‍വച്ച് തെരഞ്ഞെടുപ്പു കമീഷന് പരാതി നല്‍കി പദ്ധതിക്ക് വിലക്കേര്‍പ്പെടുത്തിക്കാന്‍ യുഡിഎഫിന് ഒട്ടും മടിയുണ്ടായില്ല. സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി നേരിട്ട് ഇതിനായി കത്തെഴുതി- ഇന്നാട്ടിലെ ജനങ്ങളുടെ അന്നം മുട്ടിക്കാന്‍. ഇപ്പോഴിതാ, ഹൈക്കോടതി യുഡിഎഫിന്റെ വാദവും അതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു കമീഷന്‍ ഏര്‍പ്പെടുത്തിയ വിലക്കും ദൂരെ കളഞ്ഞിരിക്കുന്നു. ജനങ്ങള്‍ രണ്ടുരൂപയ്ക്ക് അരി വാങ്ങി ഊണ് കഴിക്കട്ടെ എന്നാണ് ഹൈക്കോടതിയുടെ തീരുമാനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിജയമാണത്. അതോടൊപ്പം, രാഷ്ട്രീയനേട്ടത്തിനായി എത്ര തരംതാണ ജനദ്രോഹ നടപടികള്‍ക്കും മടിക്കാത്ത യുഡിഎഫിനുള്ള താക്കീതുമാണത്. യുഡിഎഫ് നല്‍കിയ പരാതി അപ്പാടെ അംഗീകരിച്ച് നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജനോപകാര നടപടിക്ക് നിരോധനം ഏര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പു കമീഷന്റെ കണ്ണുതുറപ്പിക്കുന്നതുകൂടിയാണ് ഹൈക്കോടതിയുടെ തീര്‍പ്പ്.

    ReplyDelete
  2. നാണമില്ലാല്ലോ ഇലക്ഷനു നാലു ദിവസം മുന്ന് നടപ്പില്ലാ‍ാക്കിയ രണ്ടുരൂപ അരി.. ഒരു വര്‍ഷം മുന്‍പ് ഇത് നടത്തിയിരുന്നേല്‍ എന്തേ കയ്കുമായിരുന്നോ? അല്ലാ ഈ പാവങ്ങള്‍ ഇന്നലെ ഉണ്ടായിതായിരിക്കും അല്ലേ!

    ReplyDelete