Tuesday, March 22, 2011

ജനനായകന് അത്യുജ്വല വരവേല്‍പ്പ്

ജനനായകന് കണ്ണൂരില്‍ അത്യുജ്വല വരവേല്‍പ്പ്

കണ്ണൂര്‍: എ കെ ജി ദിനാചരണ പരിപാടികളിലും എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷനുകളിലും പങ്കെടുക്കാന്‍ തിങ്കളാഴ്ച രാത്രിയോടെ കണ്ണൂരിലെത്തിയ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് റെയില്‍വേ സ്റ്റേഷനില്‍ അത്യുജ്വല വരവേല്‍പ്പ്. അണപൊട്ടിയ ആവേശവുമായി ആയിരങ്ങളാണ് തങ്ങളുടെ പ്രിയങ്കരനായ പടനായകനെ എതിരേല്‍ക്കാന്‍ ഒഴുകിയെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും അരമണിക്കൂറോളം പണിപ്പെടേണ്ടിവന്നു ആഹ്ളാദാരവങ്ങളുമായി തിക്കിത്തിരക്കിയ ജനങ്ങളെ വകഞ്ഞുമാറ്റി മുഖ്യമന്ത്രിയെ സ്റ്റേഷന് പുറത്തേക്ക് എത്തിക്കാന്‍. എല്‍ഡിഎഫ് മലമ്പുഴ മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുത്ത മുഖ്യമന്ത്രി നേത്രാവതി എക്സ്പ്രസില്‍ തിങ്കളാഴ്ച രാത്രി ഒമ്പതേമുക്കാലോടെയാണ് കണ്ണൂരിലെത്തിയത്. ചുവപ്പന്‍ കൊടികളും പൂമാലകളും പൂച്ചെണ്ടുകളും ഉശിരന്‍ മുദ്രാവാക്യങ്ങളുമായി റെയില്‍വേസ്റ്റേഷനും പരിസരവും നിറഞ്ഞുകവിഞ്ഞ പുരുഷാരത്തെ നിറഞ്ഞചിരിയോടെ കൈയുയര്‍ത്തി വി എസ് പ്രത്യഭിവാദ്യം ചെയ്തു. സ്വീകരണത്തിനുശേഷം അദ്ദേഹം വിശ്രമത്തിനായി കണ്ണൂര്‍ ഗസ്റ്റ് ഹൌസിലേക്ക് പോയി.

ആരോഗ്യമന്ത്രി പി കെ ശ്രീമതി, ദേവസ്വം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്‍, എല്‍ഡിഎഫ് ജില്ലാ കവീനര്‍ കെ പി സഹദേവന്‍, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ എം വി ജയരാജന്‍, കെ കെ രാഗേഷ്, സിപിഐ ജില്ലാസെക്രട്ടറി സി പി മുരളി, കോണ്‍ഗ്രസ് എസ് ജില്ലാപ്രസിഡന്റ് യു ബാബുഗോപിനാഥ്, ആര്‍എസ്പി ജില്ലാസെക്രട്ടറി ഇല്ലിക്കല്‍ ആഗസ്തി, ബാബുരാജ് ഉളിക്കല്‍, നിസാര്‍ അഹമ്മദ്, എന്‍സിപി ജില്ലാപ്രസിഡന്റ് പുഴക്കല്‍ വാസുദേവന്‍, ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി ദിവാകരന്‍, കെ സി ജേക്കബ് തുടങ്ങിയവര്‍ വി എസിനെ വരവേല്‍ക്കാനെത്തി. മുഖ്യമന്ത്രി ചൊവ്വാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

വി എസ് എത്തി; ആവേശത്തിരയായ്

പാലക്കാട്: തിങ്കളാഴ്ച രാവിലെ ഏഴു മണി. ഒലവക്കോട് റെയില്‍വെ സ്റ്റേഷന്‍. '16344 അമൃത എക്സ്പ്രസ് അല്‍പസമയത്തിനുള്ളില്‍ എത്തിച്ചേരും'. അറിയിപ്പ് മുഴങ്ങിയതും റെയില്‍വെസ്റ്റേഷനില്‍ തിങ്ങിനിറഞ്ഞ ജനസാഗരം ആര്‍ത്തിരമ്പി. ഇന്‍ക്വിലാബ് വിളികള്‍ അന്തരീക്ഷത്തില്‍ അലയടിച്ചുയര്‍ന്നു. ട്രെയിന്‍ എത്തിയതോടെ ആവേശം അണപൊട്ടി. കൈവീശി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ട്രെയിനില്‍ നിന്നിറങ്ങി, പാലക്കാട് ജില്ലയുടെ ആവേശക്കടലിലേക്ക്. മലമ്പുഴയില്‍ സ്ഥാനാര്‍ഥിയായശേഷം ആദ്യമായി പാലക്കാട്ടെത്തുന്ന വി എസ് അച്യുതാനന്ദനെ സ്വീകരിക്കാന്‍ പുലര്‍ച്ചെമുതല്‍ ചെങ്കൊടിയേന്തി പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഒഴുകുകയായിരുന്നു. മണ്ണിന്റെ മക്കളുടെ പ്രതീക്ഷകള്‍ പൂവണിയിച്ച ഇടതുപക്ഷസര്‍ക്കാരിനോടും അതിന്റെ നായകനോടുമുള്ള കറതീര്‍ന്ന സ്നേഹപ്രകടത്തിനാണ് ഒലവക്കോട് സ്റ്റേഷന്‍ സാക്ഷ്യം വഹിച്ചത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസും നേതാക്കളും പണിപ്പെട്ടു. ട്രെയിനില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ സിപിഐ എം ജില്ലാ സെക്രട്ടറി പി ഉണ്ണി മാലയിട്ട് സ്വീകരിച്ചു. വിഎസിനെ സ്റ്റേഷന്റെ കവാടത്തില്‍ എത്തിക്കാന്‍ ഒരു മണിക്കൂറോളമെടുത്തു. സ്റ്റേഷന്‍ കവാടത്തിലും ജനം തിങ്ങിനിറഞ്ഞതോടെ വി എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമെന്ന് നേതാക്കള്‍ അറിയിച്ചു. വിഎസിന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ ജനക്കൂട്ടം നിലത്തിരുന്നു. പുതിയൊരു കേരളം കെട്ടിപ്പടുക്കാനുള്ള സിപിഐ എമ്മിന്റെയും എല്‍ഡിഎഫിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നിമിഷംപോലും പാഴാക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഹര്‍ഷാരവം മുഴങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ വി രാമകൃഷ്ണന്‍, എ പ്രഭാകരന്‍, ജില്ലാ കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ബി രാജേഷ് എംപി, കെ കെ ദിവാകരന്‍ എംഎല്‍എ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നേതാക്കളും സ്റ്റേഷനിലെത്തിയിരുന്നു.

ഈ തെരഞ്ഞെടുപ്പില്‍ ചരിത്രം മാറ്റി കുറിക്കും: മുഖ്യമന്ത്രി

പാലക്കാട്: എല്‍ഡിഎഫിനെ വീണ്ടും അധികാരത്തില്‍ കൊണ്ടുവന്ന് ഇത്തവണ കേരളം ചരിത്രം മാറ്റി കുറിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അഞ്ച് വര്‍ഷംകൂടുമ്പോള്‍ മാറിമാറി ഭരിക്കുക എന്ന പതിവ് ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കും. ഈ ദൌത്യമാണ് ഇക്കുറി എല്‍ഡിഎഫ് ഏറ്റെടുത്തിരിക്കുന്നത്. വീണ്ടും അധികാരത്തില്‍ എത്തിയാല്‍ കള്ളക്കച്ചവടക്കാരെയും പെണ്‍വാണിഭക്കാരെയും മാഫിയകളെയും തുറുങ്കിലടയ്ക്കുക തന്നെ ചെയ്യുമെന്നും വി എസ് പറഞ്ഞു. പാലക്കാട് ടൌഹാളില്‍ ചേര്‍ന്ന എല്‍ഡിഎഫ് മലമ്പുഴ മണ്ഡലം കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു വി എസ്.

പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ടത് അന്നത്തെ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫയാണ്. ഇക്കാര്യം പരിഗണിച്ച് കോടതി അതിലുള്‍പ്പെട്ടവരെ പ്രതിയാക്കുമെന്ന് പ്രതീക്ഷിക്കാം. ഇത്തവണ കേരളം ചരിത്രം തിരുത്തുമെന്ന് ഉറപ്പായപ്പോള്‍ തനിക്കും കുടുംബത്തിനുമെതിരെ ഇല്ലാ കഥകള്‍ പ്രചരപ്പിക്കുകയാണ്. ലോട്ടറി ഇടപാടില്‍ സിബിഐ അന്വേഷണം നടത്തിയാല്‍ മന്‍മോഹന്‍സിങ്ങും ചിദംബരവും കടുങ്ങുമെന്ന് കണ്ടപ്പോഴാണ് കേന്ദ്രത്തിലെയും കേരളത്തിലെയും കോണ്‍ഗ്രസ് നേതാക്കള്‍ അന്വേഷണം അട്ടിമറിച്ചത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നു. കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരി വെളിപ്പെടുത്തിയ കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ ഇത്തരക്കാരെ വെറുതെവിടില്ല. അഞ്ചു വര്‍ഷത്തിനിടെ സമസ്തമേഖലയിലേയും ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കി. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്- വി എസ് പറഞ്ഞു.

ദേശാഭിമാനി 220311

10 comments:

  1. എ കെ ജി ദിനാചരണ പരിപാടികളിലും എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷനുകളിലും പങ്കെടുക്കാന്‍ തിങ്കളാഴ്ച രാത്രിയോടെ കണ്ണൂരിലെത്തിയ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് റെയില്‍വേ സ്റ്റേഷനില്‍ അത്യുജ്വല വരവേല്‍പ്പ്. അണപൊട്ടിയ ആവേശവുമായി ആയിരങ്ങളാണ് തങ്ങളുടെ പ്രിയങ്കരനായ പടനായകനെ എതിരേല്‍ക്കാന്‍ ഒഴുകിയെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും അരമണിക്കൂറോളം പണിപ്പെടേണ്ടിവന്നു ആഹ്ളാദാരവങ്ങളുമായി തിക്കിത്തിരക്കിയ ജനങ്ങളെ വകഞ്ഞുമാറ്റി മുഖ്യമന്ത്രിയെ സ്റ്റേഷന് പുറത്തേക്ക് എത്തിക്കാന്‍. എല്‍ഡിഎഫ് മലമ്പുഴ മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുത്ത മുഖ്യമന്ത്രി നേത്രാവതി എക്സ്പ്രസില്‍ തിങ്കളാഴ്ച രാത്രി ഒമ്പതേമുക്കാലോടെയാണ് കണ്ണൂരിലെത്തിയത്. ചുവപ്പന്‍ കൊടികളും പൂമാലകളും പൂച്ചെണ്ടുകളും ഉശിരന്‍ മുദ്രാവാക്യങ്ങളുമായി റെയില്‍വേസ്റ്റേഷനും പരിസരവും നിറഞ്ഞുകവിഞ്ഞ പുരുഷാരത്തെ നിറഞ്ഞചിരിയോടെ കൈയുയര്‍ത്തി വി എസ് പ്രത്യഭിവാദ്യം ചെയ്തു. സ്വീകരണത്തിനുശേഷം അദ്ദേഹം വിശ്രമത്തിനായി കണ്ണൂര്‍ ഗസ്റ്റ് ഹൌസിലേക്ക് പോയി.

    ReplyDelete
  2. പോളിറ്റ്‌ ബ്യുൂറോയില്‍ നിന്നും തൊഴിച്ചു വെളിയിലാക്കി, സീറ്റും കൊടുക്കാതെ

    അവസാനം അണികളുടേ ശക്തി മനസ്സിലാക്കി അടിയറവു പറഞ്ഞിട്ട്‌ ഇങ്ങനെ എഴുതാന്‍ തൊലിക്കട്ടി കുറെ ഏറെ വേണം

    ReplyDelete
  3. മാറ്റി നിര്‍ത്തി സ്നേഹിക്കല്ലേ ഹെറിറ്റേജ് സര്‍.

    ReplyDelete
  4. ഉദ്ദേശിച്ചത്‌ എന്താണെന്ന് പിടികിട്ടിയില്ല

    ReplyDelete
  5. അച്ചുതാനന്ദന്‍ പാര്‍ട്ടിയില്‍ നിന്നും പാര്‍ട്ടി സംഘടനാശ്രേണിയില്‍ നിന്നുമൊക്കെ വേറിട്ട ആളല്ല പാര്‍ട്ടിക്കാരന്‍ തന്നെ എന്നാണുദ്ദേശിച്ചത്. പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തി അച്ചുതാനന്ദനെ സ്നേഹിക്കുന്നത് അച്ചുതാനന്ദനോടോ പാര്‍ട്ടിയോടോ ഉള്ള സ്നേഹമല്ല. അതുപോലെ തന്നെ അണികളെയും പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തി അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതും അവരോടോ പാര്‍ട്ടിയോടോ ഉള്ള സ്നേഹമല്ല. പാര്‍ട്ടി ഔദ്യോഗികമായി ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ അച്ചുതാനന്ദന്‍ അതില്‍ ഉണ്ട്. അതിനു മുന്‍പ് നടന്ന പ്രചരനങ്ങളൊക്കെ പാര്‍ട്ടിയുടെ ഔദ്യോഗിക ലിസ്റ്റിനെപ്പറ്റിയല്ല, മറിച്ച് വക്കും മൂലയും കേട്ട് എഴുതിവിടപ്പെട്ട കഥകള്‍ ബേസ് ചെയ്തത്. അതില്‍ തെറ്റിദ്ധരിക്കപ്പെട്ടവരുണ്ട്. താങ്കളുടെ ആദ്യകമന്റിലെ പുച്ഛം അതിനാലൊക്കെ തന്നെ അസ്ഥാനത്താണ്.

    ReplyDelete
  6. എറണാകുളം ബ്രോഡ്‌ വേയിലും മൂന്നാറ്റിലും അരങ്ങേറ്റം നടന്നപ്പോള്‍ കേരളത്തിന്‍ ആണായി ഒരു മുഖ്യമന്ത്രിയെ കിട്ടി എന്നു സന്തോഷിച്ചതായിരിന്നു.
    പക്ഷെ അദ്ദേഹത്തെ മൂക്കുകയറിട്ട്‌ പിന്നീടു കാണിച്ചതൊക്കെ കണ്ടതല്ലെ. ഇനി മുതലാളിമാര്‍ക്കു നഷ്ടപരിഹാരവും കൊടുക്കുമായിരിക്കും ഞങ്ങളുടെ ഒക്കെ ആദായനികുതിയില്‍ നിന്നു തന്നെ.

    പ്രസംഗിച്ചോളൂ കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരായിപ്പോയല്ലൊ ഞങ്ങള്‍

    ReplyDelete
  7. താങ്കള്‍ കണ്ട മൂക്കുകയര്‍ എന്തായാലും ഇവിടെ കണ്ടിട്ടില്ല. താങ്കള്‍ക്കങ്ങിനെ വിശ്വസിക്കാനുള്ള സ്വാതന്ത്യം ഉണ്ട്. കൊടുക്കുമായിരിക്കും എന്നേ താങ്കളും പറയുന്നുള്ളൂ. കൊടുത്തിട്ടില്ലെന്ന് സമ്മതിച്ചതിനു നന്ദി. സമയമുണ്ടെങ്കില്‍ ഇത് വായിച്ചോളൂ..http://jagrathablog.blogspot.com/2010/01/blog-post_31.html

    ReplyDelete
  8. മാനേജ്‌മന്റ്‌ പഠനത്തിലെ ഒരു പ്രധാന കുസൃതിയാണ്‌ പ്രശ്നം ഗുരുതരമാകുമ്പോല്‍ കമ്മിറ്റിയ്ക്കു വിടുന്ന സൂത്രം

    വിശദീകരണം അല്ല കൂട്ടരെ ആവശ്യം ചിലയിടങ്ങളിലൊക്കെ തീര്‍പ്പുകല്‍പ്പിക്കലാണ്‌

    ReplyDelete
  9. ആ തീര്‍പ്പുകല്‍പ്പിക്കലായിരുന്നു അച്യുതാനന്ദന്‍ ചെയ്തത്‌

    അതു തടഞ്ഞിട്ട്‌ വിശദീകരണം മേല്‍ക്കാണിക്കുന്നതും

    ReplyDelete
  10. താങ്കളുടേത് ലളിതവല്‍ക്കരിക്കപ്പെട്ട ഡിക്ലറേറ്റീവ് സ്റ്റേറ്റ്മെന്റുകളാണെന്ന് പറയാതെ വയ്യ. ഏത് വിഷയത്തിന്റെ താഴെയും ഇത്തരം വാചകങ്ങള്‍ എഴുതാം. വിഷയം അറിയണം എന്നു പോലും ഇല്ല. മൂന്നാര്‍ ഇഷ്യൂവിന്റെ സങ്കീര്‍ണ്ണത സൂചിപ്പിക്കാനും തെറ്റിദ്ധാരണ അകലുമെങ്കില്‍ അകലട്ടെ എന്നും കരുതിയാണ് ലിങ്ക് തന്നത്. നന്ദി ഇടപെടലിന്.

    ReplyDelete