Monday, July 11, 2011

പേ ടി വി സംപ്രേഷണാവകാശം മര്‍ഡോക്കിന്‌ നല്‍കരുതെന്ന്‌ ലേബര്‍ പാര്‍ട്ടി

വാഷിംഗ്‌ടണ്‍: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കുരുങ്ങിയ മാധ്യമ ഭീമന്‍ റൂപ്പര്‍ട്ട്‌ മര്‍ഡോക്കിന്‌ പുതിയ കരാര്‍ നല്‍കാനുളള ശ്രമത്തിനെതിരെ ലേബര്‍ പാര്‍ട്ടി രംഗത്തെത്തി. രാജ്യസുരക്ഷയെക്കുറിച്ച്‌ അതീവ ആശങ്ക ഉണര്‍ത്തുന്ന പ്രവൃത്തിയാണ്‌ മര്‍ഡോക്ക്‌ ചെയ്‌തതെന്ന്‌ ലേബര്‍ പാര്‍ട്ടി നേതാവ്‌ എഡ്‌ മിലിബാന്‍ഡ്‌ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ പേ ടിവി സംപ്രേഷണത്തിനുളള ബി സ്‌കൈ ബി സാറ്റലൈറ്റ്‌ അവകാശം നേടിയെടുക്കുന്നതിനായുളള ലേല നടപടികളില്‍ നിന്നും മര്‍ഡോക്കിന്റെ കമ്പനിയെ ഒഴിവാക്കണമെന്നും മിലിബാന്‍ഡ്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വ്യക്തമായ നിലപാട്‌ സ്വീകരിച്ചില്ലെങ്കില്‍ വിഷയം ഹൗസ്‌ ഓഫ്‌ കോമണ്‍സിനു മുന്നിലെത്തുമെന്നും മിലിബാന്‍ഡ്‌ മുന്നറിയിപ്പ്‌ നല്‍കി.

അതിനിടെ റുപ്പര്‍ട്ട്‌ മര്‍ഡോക്ക്‌ ലണ്ടനിലെ ന്യൂസ്‌ ഇന്റര്‍നാഷണലിന്റെ ഓഫീസിലെത്തി. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെ തുടര്‍ന്ന്‌ നിര്‍ത്തിവച്ച ന്യൂസ്‌ ഓഫ്‌ വേള്‍ഡിന്റെ അവസാന പ്രതി കാണുവാനാണ്‌ അദ്ദേഹമെത്തിയതെന്ന്‌ കരുതപ്പെടുന്നു. എന്നാല്‍ പേ ടിവി സാറ്റലൈറ്റ്‌ ബ്രോഡ്‌കാസ്റ്റിംഗിനായി തന്റെ കമ്പനിയായ ന്യൂസ്‌ ഇന്റര്‍നാഷണലിന്‌ അനുമതി നേടിയെടുക്കാനുളള ചരടുവലികള്‍ അദ്ദേഹം നടത്തി തുടങ്ങിയതായി സൂചനകളുണ്ട്‌. ഇക്കാര്യങ്ങളെക്കുറിച്ച്‌ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി മര്‍ഡോക്ക്‌ ചര്‍ച്ചകള്‍ നടത്തി.

168 വര്‍ഷത്തെ പാരമ്പര്യമുളള ന്യൂസ്‌ ഓഫ്‌ ദി വേള്‍ഡ്‌ മുഴുനീള മാപ്പപേക്ഷയുമായാണ്‌ ഇന്നലെ അവസാന പ്രതി പുറത്തിറക്കിയത്‌. തങ്ങള്‍ക്ക്‌ ലക്ഷ്യബോധം നഷ്‌ടപ്പെട്ടതായും ഫോണ്‍ ചോര്‍ത്തിയ നൂറോളം പേരോടും അവരുടെ കുടുംബാംഗങ്ങളോടും മാപ്പുചോദിക്കുന്നതായി പത്രാധിപരുടെ കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്‌. കൊല്ലപ്പെട്ട കൗമാരക്കാരി മില്ലി ഡൗളറിന്റെ ഫോണ്‍ ചോര്‍ത്തപ്പെട്ടു എന്ന വാര്‍ത്ത സ്ഥിരീകരിച്ചതോടെയാണ്‌ 75 ലക്ഷം വായനക്കാരുണ്ടെന്ന്‌ അവകാശപ്പെടുന്ന പത്രത്തിന്‌ നേരെ ജനരോക്ഷമിരമ്പിയത്‌. നേരത്തേ ഇത്തരത്തിലുളള ചോര്‍ത്തലുകളുടെ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ പത്രപ്രവര്‍ത്തകരുടെ അതിസാഹസികത യാണിതിനു പിന്നില്‍ എന്ന പരിഹാസ്യമായ നിലപാടാണ്‌ എഡിറ്റോറിയല്‍ ബോര്‍ഡ്‌ സ്വീകരിച്ചത്‌. ബ്രിട്ടീഷ്‌ പാര്‍ലമെന്റിനകത്തും പത്രത്തിന്റെ മനുഷ്യത്വരഹിത നടപടികള്‍ക്കെതിരെ കക്ഷിഭേദമന്യേ അംഗങ്ങള്‍ മുന്നോട്ട്‌ വന്നു. ഇതേതുടര്‍ന്നാണ്‌ ബ്രിട്ടീഷ്‌ രാഷ്‌ട്രീയം നിയന്ത്രിച്ചിരുന്ന മാധ്യമഭീമന്റെ നടപടിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി ഡേവിഡ്‌ കാമറോണ്‍ നിര്‍ബന്ധിതനായത്‌.

പത്രം അടച്ചുപൂട്ടാനുളള മര്‍ഡോക്കിന്റെ നടപടി അന്വേഷണങ്ങള്‍ക്ക്‌ മറയിടാനുളള തന്ത്രമാണെന്ന്‌ കണക്കാക്കുന്നു. ഫോണ്‍ ചോര്‍ത്തല്‍ വിവാദങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരോപണം ന്യൂസ്‌ ഓഫ്‌ ദി വേള്‍ഡ്‌ എഡിറ്റര്‍ റബേക്കാ ബ്രൂക്ക്‌സിനെ ന്യൂസ്‌ ഇന്റര്‍നാഷണലില്‍ നിലനിര്‍ത്തിയതും ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. പിരിച്ചുവിട്ട മറ്റു പത്രപ്രവര്‍ത്തകരും മര്‍ഡോക്കിനെതിരെ ശക്‌തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ന്യൂസ്‌ ഓഫ്‌ ദി വേള്‍ഡിന്റെ സര്‍ക്കുലേഷന്‍ ഇടിഞ്ഞതിനെതുടര്‍ന്ന്‌ ഓഹരി വിപണിയില്‍ മര്‍ഡോക്കിന്റെ കമ്പനിയുടെ മൂല്യത്തില്‍ വന്‍ ഇടിവുസംഭവിച്ചിരുന്നു. ഇത്‌ മറികടക്കാന്‍ മറ്റൊരു പ്രമുഖ കുട്ടിപ്പത്രം തുടങ്ങാന്‍ വേണ്ടിയാണ്‌ ഈ അടച്ചുപൂട്ടല്‍ നാടകമെന്ന്‌ ആരോപണമുയര്‍ന്നിട്ടുണ്ട്‌.

ജനയുഗം 110711

1 comment:

  1. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കുരുങ്ങിയ മാധ്യമ ഭീമന്‍ റൂപ്പര്‍ട്ട്‌ മര്‍ഡോക്കിന്‌ പുതിയ കരാര്‍ നല്‍കാനുളള ശ്രമത്തിനെതിരെ ലേബര്‍ പാര്‍ട്ടി രംഗത്തെത്തി. രാജ്യസുരക്ഷയെക്കുറിച്ച്‌ അതീവ ആശങ്ക ഉണര്‍ത്തുന്ന പ്രവൃത്തിയാണ്‌ മര്‍ഡോക്ക്‌ ചെയ്‌തതെന്ന്‌ ലേബര്‍ പാര്‍ട്ടി നേതാവ്‌ എഡ്‌ മിലിബാന്‍ഡ്‌ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ പേ ടിവി സംപ്രേഷണത്തിനുളള ബി സ്‌കൈ ബി സാറ്റലൈറ്റ്‌ അവകാശം നേടിയെടുക്കുന്നതിനായുളള ലേല നടപടികളില്‍ നിന്നും മര്‍ഡോക്കിന്റെ കമ്പനിയെ ഒഴിവാക്കണമെന്നും മിലിബാന്‍ഡ്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വ്യക്തമായ നിലപാട്‌ സ്വീകരിച്ചില്ലെങ്കില്‍ വിഷയം ഹൗസ്‌ ഓഫ്‌ കോമണ്‍സിനു മുന്നിലെത്തുമെന്നും മിലിബാന്‍ഡ്‌ മുന്നറിയിപ്പ്‌ നല്‍കി.

    ReplyDelete