Thursday, November 17, 2011

പെട്രോള്‍വില കുറച്ചത് ഡീസലിന് കൂട്ടാന്‍

ക്രൂഡോയില്‍ വിലയിടിവിനേക്കാള്‍ മുഖ്യമായി രാഷ്ട്രീയ കാരണങ്ങളാലാണ് പെട്രോള്‍ വില ഇപ്പോള്‍ കുറച്ചതെന്ന്ചൂണ്ടിക്കാണിക്കപ്പെടുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുമ്പ് വിലയില്‍ നേരിയ കുറവ് വരുത്തേണ്ടത് സര്‍ക്കാരിന് അനിവാര്യമാണ്. മാത്രമല്ല ഡീസല്‍ , എല്‍പിജി വിലനിയന്ത്രണംകൂടി എടുത്തുകളയാന്‍ നീക്കം ശക്തമാക്കിയ സാഹചര്യത്തില്‍ ഒരു തവണയെങ്കിലും വിലകുറയേണ്ടത് സര്‍ക്കാരിന് അനിവാര്യമാണ്. അതല്ലെങ്കില്‍ വിലനിയന്ത്രണത്തിന് എതിരായ പ്രതിഷേധത്തിന് ആക്കം കൂടും. വിലനിയന്ത്രണം എടുത്തുകളഞ്ഞാല്‍ വില കൂടുന്നതിനൊപ്പം കുറയുകയും ചെയ്യുമെന്ന വാദം മുന്നോട്ടുവയ്ക്കാന്‍ ഇനി സര്‍ക്കാരിന് സാധിക്കും.

2009 ജനുവരിക്ക് ശേഷം ആദ്യമാണ് പെട്രോള്‍വില കുറയുന്നത്. അന്ന് ലിറ്ററിന് അഞ്ചുരൂപ കുറവ് വരുത്തി. നവംബര്‍ ആദ്യപകുതിയില്‍ അന്താരാഷ്ട്രവിപണിയില്‍ വീപ്പയ്ക്ക് 115.85 ഡോളറാണ് പെട്രോള്‍ വില. ഒക്ടോബര്‍ രണ്ടാംപകുതിയില്‍ വില ബാരലിന് 121.67 ഡോളറായിരുന്നു. രൂപയുടെ വിനിമയ നിരക്കാവട്ടെ ഡോളറിനെതിരെ 49.20 എന്ന നിലയിലാണ്. ക്രൂഡോയില്‍ വിലയാകട്ടെ നവംബര്‍ ആദ്യം വിലകൂട്ടിയപ്പോഴത്തെ നിരക്കിനേക്കാള്‍ വീപ്പയ്ക്ക്് അഞ്ചുഡോളറിന്റെ കുറവ് വന്നിട്ടുണ്ട്.

അധികനികുതി ഈടാക്കാന്‍ തീരുമാനം പെട്രോള്‍വില 37 പൈസ കൂടി

പെട്രോളിന്റെ വില സംസ്ഥാനത്ത് ബുധനാഴ്ച അര്‍ധരാത്രിമുതല്‍ 37 പൈസ വീണ്ടും കൂടി. നേരത്തെ പെട്രോളിന് വില കൂടിയപ്പോള്‍ വേണ്ടെന്നുവച്ച അധികനികുതി വീണ്ടും ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണിത്. നവംബര്‍ നാലിന് പെട്രോള്‍വില കമ്പനികള്‍ 1.82 രൂപ കൂട്ടിയപ്പോള്‍ ഉയര്‍ന്ന ജനരോഷത്തെത്തുടര്‍ന്നാണ് സംസ്ഥാനം അധികനികുതിയായി ലഭിച്ച 37 പൈസ വേണ്ടെന്ന് തീരുമാനിച്ചത്. കൊച്ചിയിലെ വിലനിലവാരം അനുസരിച്ച് തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ 70.04 രൂപയായിരുന്നത് ബുധനാഴ്ച 67.81 രൂപയായി കുറഞ്ഞിരുന്നു. ഇത് വ്യാഴാഴ്ച വീണ്ടും 68.18 രൂപയായി.

റെയില്‍വേ യാത്രാ നിരക്ക് കൂട്ടേണ്ടിവരും: കേന്ദ്രമന്ത്രി

മലപ്പുറം: റെയില്‍വേ യാത്രാക്കൂലി വര്‍ധിപ്പിക്കേണ്ടിവരുമെന്ന് പറയാതെ പറഞ്ഞ് കേന്ദ്ര റെയില്‍വേ സഹമന്ത്രി മുനിയപ്പ. നിലമ്പൂര്‍ - തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസിന്റെ കന്നിയാത്രയ്ക്കിടെ ട്രെയിനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടം സഹിച്ചാണ് റെയില്‍വെ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. നിരക്കുവര്‍ധന സംബന്ധിച്ച് റെയില്‍വേ ബോര്‍ഡാണ് തീരുമാനമെടുക്കേണ്ടത്- മന്ത്രി പറഞ്ഞു. കേരളത്തില്‍നിന്ന് മൈസൂര്‍ വഴി കര്‍ണാടകയിലേക്ക് രണ്ട് പാതകള്‍ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. മൈസൂരു- നഞ്ചന്‍കോട്-നിലമ്പൂര്‍ , മൈസൂരു- വയനാട്-തലശേരി എന്നീ പാതകളാണ് പരിഗണനയിലുള്ളതെന്നും മന്ത്രി പറഞ്ഞു.

deshabhimani 171111

1 comment:

  1. ക്രൂഡോയില്‍ വിലയിടിവിനേക്കാള്‍ മുഖ്യമായി രാഷ്ട്രീയ കാരണങ്ങളാലാണ് പെട്രോള്‍ വില ഇപ്പോള്‍ കുറച്ചതെന്ന്ചൂണ്ടിക്കാണിക്കപ്പെടുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുമ്പ് വിലയില്‍ നേരിയ കുറവ് വരുത്തേണ്ടത് സര്‍ക്കാരിന് അനിവാര്യമാണ്. മാത്രമല്ല ഡീസല്‍ , എല്‍പിജി വിലനിയന്ത്രണംകൂടി എടുത്തുകളയാന്‍ നീക്കം ശക്തമാക്കിയ സാഹചര്യത്തില്‍ ഒരു തവണയെങ്കിലും വിലകുറയേണ്ടത് സര്‍ക്കാരിന് അനിവാര്യമാണ്. അതല്ലെങ്കില്‍ വിലനിയന്ത്രണത്തിന് എതിരായ പ്രതിഷേധത്തിന് ആക്കം കൂടും. വിലനിയന്ത്രണം എടുത്തുകളഞ്ഞാല്‍ വില കൂടുന്നതിനൊപ്പം കുറയുകയും ചെയ്യുമെന്ന വാദം മുന്നോട്ടുവയ്ക്കാന്‍ ഇനി സര്‍ക്കാരിന് സാധിക്കും.

    ReplyDelete