Sunday, April 8, 2012

ഇന്ത്യന്‍ സാഹചര്യം കണക്കിലെടുത്ത് വര്‍ഗസമരത്തിലൂടെ രാഷ്ട്രീയബദല്‍


ഇന്ത്യന്‍ സാഹചര്യം കണക്കിലെടുത്ത് വര്‍ഗസമരത്തിലൂടെ രാഷ്ട്രീയബദല്‍ കെട്ടിപ്പടുക്കുക എന്നതാണ് ജനകീയ ജനാധിപത്യവിപ്ലവത്തിന് മുന്നുപാധിയായി സിപിഐ എം കാണുന്നതെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വ്യക്തമാക്കി.

""സോവിയറ്റ് മാതൃകയോ ചൈനീസ് മാതൃകയോ ഞങ്ങള്‍ സ്വീകരിക്കുന്നില്ല. ഞങ്ങളുടേത് ഇന്ത്യന്‍ പാതയാണ്. ഇന്ത്യയിലെ മൂര്‍ത്ത സാഹചര്യങ്ങള്‍ മൂര്‍ത്തമായി വിലയിരുത്തിയാണ് ഞങ്ങള്‍ നീങ്ങുന്നത്. എന്നാല്‍, സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും സാമ്രാജ്യത്വത്തിനെതിരെ പ്രതിരോധമുയര്‍ത്തുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയും അനുഭവങ്ങള്‍ ഞങ്ങള്‍ ഉള്‍ക്കൊള്ളും""-യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. "ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍" സംബന്ധിച്ച് പാര്‍ടി കോണ്‍ഗ്രസില്‍ നടക്കുന്ന ചര്‍ച്ചയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

യെച്ചൂരി അവതരിപ്പിച്ച പ്രത്യയശാസ്ത്ര പ്രമേയത്തിന്റെ ചര്‍ച്ച പൂര്‍ത്തിയായി. ചര്‍ച്ചയ്ക്ക് ഞായറാഴ്ച അദ്ദേഹം മറുപടി പറയും. പ്രമേയത്തിന് ആയിരത്തോളം ഭേദഗതി ലഭിച്ചിരുന്നു. 38 എണ്ണം സ്വീകരിച്ചു. ഭേദഗതികളെല്ലാം പ്രമേയത്തിലെ വിലയിരുത്തലുകളെ സമ്പുഷ്ടമാക്കുന്നതോ കൂടുതല്‍ വിശദീകരിക്കുന്നതോ ആയിരുന്നുവെന്ന് യെച്ചൂരി ചോദ്യത്തിന് മറുപടി നല്‍കി.

മുമ്പ് രണ്ടുതവണ പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍ പാര്‍ടി ചര്‍ച്ചചെയ്തിരുന്നു. 1968-ല്‍ ബര്‍ദ്വാന്‍ പ്ലീനത്തിലും 1992-ല്‍ ചെന്നൈയില്‍ ചേര്‍ന്ന പതിനാലാം പാര്‍ടി കോണ്‍ഗ്രസിലുമാണ് ചര്‍ച്ചനടന്നത്. 1992നു ശേഷം ലോകത്താകെ വന്നതും അതിവേഗം വന്നുകൊണ്ടിരിക്കുന്നതുമായ മാറ്റങ്ങള്‍ കണക്കിലെടുത്താണ് കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസ് പ്രത്യയശാസ്ത്ര പ്രമേയം പരിഗണിക്കുന്നത്. മുതലാളിത്തം ഒരിക്കലും ചൂഷണരഹിതമോ പ്രതിസന്ധി ഒഴിഞ്ഞതോ ആവില്ലെന്ന മാര്‍ക്സിന്റെ നിഗമനം ശരിയാണെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. ഒരു പരിഷ്കരണംകൊണ്ടും മുതലാളിത്തത്തിന്റെ അടിസ്ഥാനസ്വഭാവം മാറ്റാനാകില്ല. മുതലാളിത്തത്തിന് മനുഷ്യമുഖം കൊടുക്കാന്‍ കഴിയുമെന്ന വ്യാമോഹത്തിന് ഒരടിസ്ഥാനവുമില്ല. മാനസികവും ബുദ്ധിപരവും ആയി അധ്വാനിക്കുന്നവരുടെ എണ്ണം കൂടിയപ്പോള്‍ വളര്‍ന്നുവന്ന വ്യാമോഹം, അത്തരക്കാര്‍ ചൂഷണംചെയ്യപ്പെടുന്നില്ലെന്നും അവര്‍ മുതലാളിത്തത്തിന്റെ പങ്കാളികളാണെന്നുമാണ്. ഈ പ്രശ്നം പ്രത്യയശാസ്ത്രപരമായി നേരിടണമെന്ന് പ്രമേയം പറയുന്നു. എന്തുവിലകൊടുത്തും പരമാവധി ലാഭമുണ്ടാക്കാനുള്ള മുതലാളിത്തത്തിന്റെ ആര്‍ത്തിയാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം. ലാഭം ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള വഴിക്ക് തിരിച്ചുവിടുകയാണെങ്കില്‍ വ്യവസായവളര്‍ച്ചയും യഥാര്‍ഥ സാമ്പത്തികവളര്‍ച്ചയുമുണ്ടാകും. എന്നാല്‍, അതിനു തയ്യാറാകാതെ സൂപ്പര്‍ ലാഭത്തിനായി ആഗോള ധനമൂലധനം പുതിയ ഊഹവഴികള്‍ തേടുകയാണ്. കടുത്ത പ്രതിസന്ധി നേരിടുകയാണെങ്കിലും മുതലാളിത്തം ഒരിക്കലും സ്വയം തകരില്ല. തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള ജനകീയ സമരങ്ങളിലൂടെ മാത്രമേ മുതലാളിത്തത്തെ പുറന്തള്ളാനാകൂ. അതിനാല്‍ വര്‍ഗസമരങ്ങള്‍ ശക്തിപ്പെടുത്തുകയാണ് പാര്‍ടിയുടെ മുന്നിലെ പ്രധാന കടമയെന്ന് പ്രമേയം വിശദീകരിക്കുന്നു.

രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട് വൈകീട്ട് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള അവതരിപ്പിച്ചു.
(പി പി അബൂബക്കര്‍)

രംഗനാഥ് മിശ്ര കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക

ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അസമത്വം ഇല്ലാതാക്കാനും തൊഴിലിലും വിദ്യാഭ്യാസത്തിലും തുല്യാവകാശം ഉറപ്പാക്കാനും രംഗനാഥ് മിശ്ര കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് നടത്തുന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ പാര്‍ടി ഘടകങ്ങള്‍ ഉണ്ടാകണമെന്നും പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയം ആഹ്വാനംചെയ്തു.

മുസ്ലിംസമുദായത്തിലെ പിന്നോക്ക ജനവിഭാഗത്തിന് പത്ത് ശതമാനവും മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ച് ശതമാനവും വീതം വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം നല്‍കണമെന്ന റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ കാലതാമസമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കണം. 50 ശതമാനത്തില്‍ കൂടുതല്‍ സംവരണം പാടില്ലെന്ന സുപ്രിംകോടതി വിധിയുള്ളതിനാല്‍ ഇതിനായി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍തന്നെ നിയമം പാസാക്കണം. ദളിത് ക്രിസ്ത്യാനികളേയും മുസ്ലിങ്ങളേയും പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശയും ഉടന്‍ നടപ്പാക്കണം. ഇതിനായി പട്ടികജാതി സംവരണത്തിന്റെ തോത് വര്‍ധിപ്പിക്കണം. ബുദ്ധ- സിക്ക് മതങ്ങള്‍ സ്വീകരിച്ച ദളിതരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, മുസ്ലിം-ക്രിസ്ത്യന്‍ മതം സ്വീകരിച്ചവരെ ഉള്‍പ്പെടുത്തരുതെന്ന 1950ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവും തുടര്‍ ഭേദഗതികളും കടുത്ത വിവേചനമാണെന്നും ഇതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും കമീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇത് നടപ്പാക്കുന്നതിനും അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ നടപടി ഉണ്ടാകണം. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം കാലതമാസം സൃഷ്ടിക്കുന്നതില്‍ പാര്‍ടി കോണ്‍ഗ്രസ് പ്രതിഷേധിച്ചു. റിപ്പോര്‍ട്ടിലെ രണ്ട് നിര്‍ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണെന്നും പാര്‍ടി കോണ്‍ഗ്രസ് വിലയിരുത്തി. സാമൂഹ്യമായും സാമ്പത്തികമായും ഏറെ പിന്നോക്കം നില്‍ക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മുസ്ലിംസമുദായത്തിന് തൊഴില്‍ സംവരണമാണ് ഇതിലൊന്ന്. തൊഴില്‍ രംഗത്ത് മുസ്ലിം ജനവിഭാഗം അഭിമുഖീകരിക്കുന്ന വിവേചനത്തിന്റെ ചിത്രം സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വരച്ചുകാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് രംഗനാഥ് മിശ്ര കമീഷന്‍ ശുപാര്‍ശ.

റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് ജനാധിപത്യപരമായ ധാരണയില്‍ എത്തുന്നതിന് പകരം, യുപി നിയമസഭാ തെരഞ്ഞെടുപ്പിലുള്‍പ്പെടെ ന്യൂനപക്ഷങ്ങളുടെ സംവരണത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള കണ്‍കെട്ട് വിദ്യയാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും പാര്‍ടി കോണ്‍ഗ്രസ് വിലയിരുത്തി. ഇതുവഴി വര്‍ഗീയ ശക്തികള്‍ക്ക് ആയുധം നല്‍കുകയും ഇതര ജനവിഭാഗങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. ഇടതുപാര്‍ടികളും മറ്റും നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയം വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല. ഇത് കാണിക്കുന്നത് ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഗൗരവമില്ലായ്മയാണ്. പശ്ചിമബംഗാളിലെ ഇടതു സര്‍ക്കാര്‍ മാത്രമാണ് മുസ്ലിം സമുദായത്തിലെ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗത്തിന് തൊഴില്‍ മേഖലയില്‍ പത്ത് ശതമാനം സംവരണമെന്ന ശുപാര്‍ശ നടപ്പാക്കിയതെന്നും പാര്‍ടി കോണ്‍ഗ്രസ് വിലയിരുത്തി. ഈ രണ്ട് ശുപാര്‍ശകള്‍ക്കെതിരെ ആര്‍എസ്എസ്-ബിജെപി ശക്തികള്‍ നടത്തുന്ന വര്‍ഗീയ പ്രചാരണത്തെ പാര്‍ടി കോണ്‍ഗ്രസ് അപലപിച്ചു. ഹനന്‍മുള്ളയാണ് പ്രമേയം അവതരിപ്പിച്ചത്. എ വിജയരാഘവന്‍ പിന്താങ്ങി.
(എം രഘുനാഥ്)

deshabhimani 080412

1 comment:

  1. ""സോവിയറ്റ് മാതൃകയോ ചൈനീസ് മാതൃകയോ ഞങ്ങള്‍ സ്വീകരിക്കുന്നില്ല. ഞങ്ങളുടേത് ഇന്ത്യന്‍ പാതയാണ്. ഇന്ത്യയിലെ മൂര്‍ത്ത സാഹചര്യങ്ങള്‍ മൂര്‍ത്തമായി വിലയിരുത്തിയാണ് ഞങ്ങള്‍ നീങ്ങുന്നത്. എന്നാല്‍, സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും സാമ്രാജ്യത്വത്തിനെതിരെ പ്രതിരോധമുയര്‍ത്തുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയും അനുഭവങ്ങള്‍ ഞങ്ങള്‍ ഉള്‍ക്കൊള്ളും""-യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. "ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍" സംബന്ധിച്ച് പാര്‍ടി കോണ്‍ഗ്രസില്‍ നടക്കുന്ന ചര്‍ച്ചയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete