Sunday, April 8, 2012

ഫസല്‍ വധക്കേസ് സിബിഐ വേട്ടയാടാന്‍ ശ്രമിക്കുന്നത് ജനനേതാക്കളെ


തലശേരി: എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ വേട്ടയാടാന്‍ ശ്രമിക്കുന്നത് സംശുദ്ധ പ്രവര്‍ത്തനത്തിലൂടെ ജനകീയാംഗീകാരം നേടിയ ഉന്നതനേതാക്കളെ. സിപിഐ എമ്മിന്റെ സമുന്നത നേതാക്കളെ പ്രതിസ്ഥാനത്തുനിര്‍ത്തി പാര്‍ടിയെ ആക്രമിക്കുകയെന്ന ഗൂഢാലോചനയാണ് ഫസല്‍ കേസില്‍ നടക്കുന്നത്. ഒപ്പം ന്യൂനപക്ഷ വിരുദ്ധരാണ് സിപിഐ എമ്മെന്ന് വരുത്താനും ശ്രമിക്കുന്നു. ഫസല്‍ കേസില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജനെയും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായിചന്ദ്രശേഖരനെയും തെളിവെടുപ്പിനെന്ന പേരില്‍ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തി അറസ്റ്റ്ചെയ്യാനായിരുന്നു തീരുമാനം. യുഡിഎഫ് ഗൂഢാലോചനയില്‍ സിബിഐയിലെ ചില ഉദ്യോഗസ്ഥരും അറിഞ്ഞോ, അറിയാതെയോ പങ്കാളിയായെന്ന് വേണം കരുതാന്‍. സംശുദ്ധവും കളങ്കരഹിതവുമായ പൊതുപ്രവര്‍ത്തനത്തിലൂടെ നാടിന്റെയാകെ അംഗീകാരം പിടിച്ചുപറ്റിയ നേതാക്കളെയാണ് തെരഞ്ഞുപിടിച്ച് കേസില്‍പെടുത്തുന്നത്.

സിബിഐയുടെ രാഷ്ട്രീയവേട്ടക്ക് ഒത്താശചെയ്യാന്‍ നുണക്കഥകള്‍ വിളമ്പി "മാധ്യമം" പത്രവും ഒപ്പമുണ്ട്. സിപിഐ എമ്മിനെതിരെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ വികാരം വളര്‍ത്താന്‍ അന്വേഷണസംഘത്തിലെ ഒരു ഉദ്യോഗസ്ഥനാണ് തെറ്റായ വിവരം മാധ്യമത്തിന് തുടരെ നല്‍കുന്നതെന്നാണ് സൂചന. പത്രത്തെ കൂട്ടുപിടിച്ച് സിപിഐ എം നേതൃത്വത്തെ തേജോവധംചെയ്യാനുള്ള ആസൂത്രിത നീക്കമാണിത്. ഫസല്‍ വധക്കേസിന്റെ ലേബലില്‍ എന്ത് അസംബന്ധവും എഴുതാമെന്ന നിലവാരത്തിലേക്കാണ് പത്രം അധഃപതിക്കുന്നത്. മലയാളമനോരമ, മാതൃഭൂമി തുടങ്ങിയ പ്രഖ്യാപിത സിപിഐ എം വിരുദ്ധ പത്രങ്ങള്‍പോലും ചെയ്യാനറക്കുന്ന ഹീനകൃത്യമാണിത്. "ഫസല്‍ വധം: സിബിഐ അന്വേഷണം വഴിത്തിരിവില്‍" എന്ന തലക്കെട്ടില്‍ മാര്‍ച്ച് 25ന് നല്‍കിയ വാര്‍ത്ത കൊല്ലപ്പെട്ട ഫസലിനെ മഹത്വവത്കരിക്കാനും സിപിഐ എമ്മിനെ പ്രതിസ്ഥാനത്തുനിര്‍ത്താനുമുള്ള നീക്കമായിരുന്നു. 28ന് ഒന്നാംപേജില്‍ നല്‍കിയ വാര്‍ത്തയില്‍ ഫസല്‍ ദേശാഭിമാനി ഏജന്റും സിപിഐ എം പ്രവര്‍ത്തകനുമായിരുന്നുവെന്നായിരുന്നു കണ്ടെത്തല്‍. എന്‍ഡിഎഫിലേക്ക് മാറിയതും യുവാക്കളെ എന്‍ഡിഎഫിലേക്ക് ആകര്‍ഷിച്ചതും സിപിഐ എം ജില്ലാഘടകത്തിനുതന്നെ അസ്വസ്ഥത സൃഷ്ടിച്ചതായും തട്ടിവിട്ടു.

സിപിഐ എം നേതാക്കളെ വേട്ടയാടുന്ന സിബിഐയുടെ ഔദ്യോഗിക ജിഹ്വയായി മാധ്യമം മാറുന്നതാണ് കഴിഞ്ഞ മാസം 29ന്റെ വാര്‍ത്തയില്‍ കണ്ടത്. എന്‍ഡിഎഫും ബിജെപിയും തമ്മിലുള്ള കൊലക്കത്തി രാഷ്ട്രീയത്തിന് വേദിയൊരുക്കുകയാണ് കൊല ആസൂത്രണംചെയ്തവരുടെ ലക്ഷ്യമെന്ന മഹത്തായ കണ്ടുപിടിത്തവും പത്രം നടത്തി. സിബിഐ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചവരെ ഗൂഢാലോചകരായാണ് വിശേഷിപ്പിച്ചത്. ഫസല്‍ വധം ആസൂത്രണംചെയ്തതും നടപ്പാക്കിയതും സിപിഐ എം നേതൃത്വമാണെന്ന് സിബിഐയെക്കാള്‍ ഉറപ്പ് മാധ്യമം പത്രത്തിനായിരുന്നു. സിപിഐ എമ്മിന് ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ കേസിലാണ് സിപിഐ എം നേതാക്കളെ പ്രതിചേര്‍ത്ത് വാര്‍ത്ത സൃഷ്ടിച്ചത്. സിബിഐയുടെ ലേബലൊട്ടിച്ച നുണക്കഥയിലൂടെ നിറഞ്ഞുതുളുമ്പുന്നത് സിപിഐ എം വിരുദ്ധതയാണ്. സിപിഐ എം വിരുദ്ധ അപസ്മാരം ബാധിച്ച് ഉറഞ്ഞുതുള്ളുന്ന പത്രം സത്യത്തെയും നീതിയെയുമാണ് കുഴിച്ചുമൂടുന്നത്. ചോദ്യംചെയ്യലിന് സിബിഐ ആസ്ഥാനത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സിപിഐ എമ്മിനെ പ്രതിസ്ഥാനത്തുനിര്‍ത്തി നിരന്തരം വാര്‍ത്ത നല്‍കിയത്. അന്വേഷണസംഘത്തിന്റെ വിശ്വസ്തവിധേയ ഭൃത്യവേഷത്തില്‍ മാധ്യമം അവതരിച്ചത് കാണുമ്പോള്‍ സഹതപിക്കാനേ കഴിയൂ.

deshabhimani 080412

1 comment:

  1. എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ വേട്ടയാടാന്‍ ശ്രമിക്കുന്നത് സംശുദ്ധ പ്രവര്‍ത്തനത്തിലൂടെ ജനകീയാംഗീകാരം നേടിയ ഉന്നതനേതാക്കളെ. സിപിഐ എമ്മിന്റെ സമുന്നത നേതാക്കളെ പ്രതിസ്ഥാനത്തുനിര്‍ത്തി പാര്‍ടിയെ ആക്രമിക്കുകയെന്ന ഗൂഢാലോചനയാണ് ഫസല്‍ കേസില്‍ നടക്കുന്നത്. ഒപ്പം ന്യൂനപക്ഷ വിരുദ്ധരാണ് സിപിഐ എമ്മെന്ന് വരുത്താനും ശ്രമിക്കുന്നു. ഫസല്‍ കേസില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജനെയും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായിചന്ദ്രശേഖരനെയും തെളിവെടുപ്പിനെന്ന പേരില്‍ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തി അറസ്റ്റ്ചെയ്യാനായിരുന്നു തീരുമാനം. യുഡിഎഫ് ഗൂഢാലോചനയില്‍ സിബിഐയിലെ ചില ഉദ്യോഗസ്ഥരും അറിഞ്ഞോ, അറിയാതെയോ പങ്കാളിയായെന്ന് വേണം കരുതാന്‍. സംശുദ്ധവും കളങ്കരഹിതവുമായ പൊതുപ്രവര്‍ത്തനത്തിലൂടെ നാടിന്റെയാകെ അംഗീകാരം പിടിച്ചുപറ്റിയ നേതാക്കളെയാണ് തെരഞ്ഞുപിടിച്ച് കേസില്‍പെടുത്തുന്നത്.

    ReplyDelete