Monday, April 9, 2012

ജാതിപ്പിശാചുക്കള്‍ വിറയ്ക്കുന്നു; ചെങ്കൊടിക്കുമുന്നില്‍

ചെങ്കൊടിയുടെ വിപ്ലവവീര്യം കരുത്താക്കി സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടിയ തമിഴ് ജനതയെ പ്രതിനിധീകരിക്കുന്ന പ്രവര്‍ത്തകര്‍ കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസിനെത്തിയത് ഇരട്ടി ആവേശത്തോടെ. പാര്‍ടി ഏല്‍പ്പിച്ച ദൗത്യവുമായി ഏറെ മുന്നേറാനും സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളപ്പെട്ട ദളിതര്‍ക്ക് അവകാശങ്ങള്‍ നേടിക്കൊടുക്കാനും കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യം ആ മുഖങ്ങളില്‍ കാണാം.

തമിഴ്നാട്ടില്‍ ദളിതര്‍ നേരിടുന്ന അടിമത്തത്തിനും കൊടിയ ജാതീയ വിവേചനങ്ങള്‍ക്കുമെതിരെ 19-ാം പാര്‍ടി കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിരുന്നു. സവര്‍ണ മേധാവിത്വം നൂറ്റാണ്ടുകളായി ദളിത് സമൂഹങ്ങള്‍ക്കുനേരെ തുടരുന്ന മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ അവസാനിപ്പിക്കാനുള്ള ജനകീയ പ്രക്ഷോഭം സിപിഐ എം നേതൃത്വത്തില്‍ ശക്തിപ്പെടുത്താനും കോയമ്പത്തൂര്‍ കോണ്‍ഗ്രസ് ആഹ്വാനംചെയ്തിരുന്നു. നാലുവര്‍ഷം പിന്നിട്ടപ്പോള്‍ സിപിഐ എം ഉയര്‍ത്തിക്കൊണ്ടുവന്ന ജാതീയ പ്രശ്നങ്ങള്‍ കോടതികള്‍ക്കുപോലും അവഗണിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മധുരയിലെ ഉത്തപുരം ഗ്രാമത്തില്‍ കെട്ടിപ്പൊക്കിയ ജാതിമതിലിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയതും തിരുമലനായ്ക്കന്റെ ഭരണകാലത്ത് നിര്‍മിച്ച മുത്താലമ്മന്‍ ക്ഷേത്രത്തില്‍ തൊഴാനുള്ള അവകാശം ദളിതരായ പള്ളര്‍ക്ക് ഉശിരാര്‍ന്ന പോരാട്ടത്തിലൂടെ നേടിയെടുത്തതും തമിഴ് പ്രതിനിധിസംഘം ആവേശത്തോടെ സ്മരിക്കുന്നു.

പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധിയായ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയറ്റംഗവും ദളിത് പ്രക്ഷോഭങ്ങളുടെ നായകനുമായ പി സമ്പത്ത് പറയുന്നു: ""സിപിഐ എം നേതൃത്വത്തില്‍ നടത്തിയ പോരാട്ടങ്ങളെ അംഗീകരിക്കുക മാത്രമല്ല, നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കണമെന്നുകൂടി മാര്‍ച്ച് 12ന് ചെന്നൈ ഹൈക്കോടതി പ്രഖ്യാപിച്ചു. ജാതിമതിലിന്റെ പൊളിഞ്ഞഭാഗത്ത് സവര്‍ണര്‍ നടത്തുന്ന കൈയേറ്റങ്ങള്‍ രണ്ടാഴ്ചയ്ക്കകം ഒഴിപ്പിക്കാന്‍ ജില്ലാ കലക്ടറോട് കോടതി ആവശ്യപ്പെട്ടു. മതില്‍ പൊളിച്ചിടത്തെ പൊതുവഴി സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും നിര്‍ദേശിച്ചു. ഉത്തപുരം പ്രക്ഷോഭത്തില്‍ പൊലീസ് വേട്ടയാടിയ 1500 ദളിതര്‍ക്കെതിരെയുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കാനും ഉത്തരവുണ്ട്. സവര്‍ണന്റെ കക്കൂസുകളില്‍നിന്നുള്ള മാലിന്യം അവര്‍ണന്റെ വീട്ടുമുറ്റത്തേക്ക് ഒഴുക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നുകൂടി കോടതി പറഞ്ഞതോടെ മൃഗതുല്യ ജീവിതം നയിച്ച ജനവിഭാഗങ്ങള്‍ ചെങ്കൊടിച്ചോട്ടില്‍ സംഘടിച്ച് മുന്നേറിയതിന്റെ ആദ്യ അംഗീകാരമായി.""

ദ്രാവിഡ പ്രസ്ഥാനങ്ങളും കാമരാജിനുശേഷം നാമാവശേഷമായ കോണ്‍ഗ്രസും ദളിതന്റെ തീരാവേദന കാണാന്‍ ശ്രമിച്ചില്ല. ദളിതരെ കൈപിടിച്ചുയര്‍ത്താന്‍ സിപിഐ എം മുന്നോട്ടുവന്നു. അതിന്റെ ഫലമായാണ് മുത്താലമ്മന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ദളിതര്‍ക്ക് അനുമതി ലഭിച്ചത്. ഉത്തപുരത്ത് മുമ്പ് സിപിഐ എം ഉണ്ടായിരുന്നില്ല. ഇന്ന് പ്രദേശത്ത് മൂന്ന് പാര്‍ടി ബ്രാഞ്ചുണ്ട്. ജാതീയതയുടെ കൊടിയ പീഡനത്തിനിരയായ വെള്ളത്തായി അടക്കം നിരവധി സ്ത്രീകള്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകരാണ്്. ഡിവൈഎഫ്ഐയും കര്‍ഷകസംഘവുമെല്ലാം തമിഴ്നാട്ടിലെ ദളിത് ഗ്രാമങ്ങളില്‍ സജീവം. ആയിരത്തിഇരുന്നൂറിലേറെ ഗ്രാമങ്ങളില്‍ ചെങ്കൊടി പാറുന്നു. സിപിഐ എം നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ 11 ക്ഷേത്രങ്ങളില്‍ ദളിതരെ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞു. പി കൃഷ്ണപിള്ളയും ഇ എം എസും എ കെ ജിയുമെല്ലാം നേതൃത്വംനല്‍കി കേരളത്തില്‍നിന്ന് പിഴുതെറിഞ്ഞ ജാതീയ ദുരാചാരങ്ങളെ തമിഴ്മണ്ണില്‍നിന്ന് തുടച്ചുനീക്കാനുള്ള പോരാട്ടങ്ങള്‍ക്ക് 20-ാം പാര്‍ടി കോണ്‍ഗ്രസ് കൂടുതല്‍ കരുത്തുപകരുമെന്ന് ഉറപ്പാണ്- സമ്പത്ത് പറഞ്ഞു.
(എം വി പ്രദീപ്)

deshabhimani 090412

1 comment:

  1. ചെങ്കൊടിയുടെ വിപ്ലവവീര്യം കരുത്താക്കി സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടിയ തമിഴ് ജനതയെ പ്രതിനിധീകരിക്കുന്ന പ്രവര്‍ത്തകര്‍ കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസിനെത്തിയത് ഇരട്ടി ആവേശത്തോടെ. പാര്‍ടി ഏല്‍പ്പിച്ച ദൗത്യവുമായി ഏറെ മുന്നേറാനും സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളപ്പെട്ട ദളിതര്‍ക്ക് അവകാശങ്ങള്‍ നേടിക്കൊടുക്കാനും കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യം ആ മുഖങ്ങളില്‍ കാണാം.

    ReplyDelete