Tuesday, November 6, 2018

സി കേശവൻ മുഴക്കി, ഐക്യകേരളത്തിന്റെ കാഹളം

935 ജൂൺ ഏഴിന‌്  ആലപ്പുഴ കിടങ്ങാംപറമ്പ‌്  ക്ഷേത്ര മൈതാനത്തു വച്ച‌്  ദിവാൻ സി പിയുടെ പൊലീസ‌് ശ്രീനാരായണഗുരുവിന്റെയും ഗാന്ധിജിയുടെയും കാൾ മാർക്സിന്റെയും ആശയങ്ങളിൽ ആകൃഷ്ടനായ  ഒരു നിരീശ്വരവാദിയെ അറസ‌്റ്റുചെയ‌്തു. പേര‌് സി  കേശവൻ. കുറ്റം രാജ്യദ്രോഹം. 

അതേവർഷം മെയ‌് 11ന‌്  നടത്തിയ, ഐക്യകേരളത്തിന്റെ  കാഹളമെന്നു ചരിത്രം വിശേഷിപ്പിക്കുന്ന കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിലായിരുന്നു അറസ‌്റ്റ‌്. എല്ലാവർക്കും ആരാധനാ സ്വാതന്ത്ര്യം, പ്രായപൂർത്തി വോട്ടവകാശം, എല്ലാവർക്കും സർക്കാർജോലി തുടങ്ങിയ പൗരാവകാശങ്ങൾ  ഈഴവർക്കും മറ്റു പിന്നോക്കക്കാർക്കും നിഷേധിച്ചു സവർണഭരണം നടത്തിയ ദിവാനെതിരെ ‘സർ സി പി എന്ന ജന്തുവിനെ നമുക്കാവശ്യമില്ല’  എന്നു പറഞ്ഞു നടത്തിയ പ്രസംഗമായിരുന്നു പ്രകോപനം. ക്രൈസ്തവ മഹാജനസഭയുടെ ആഭിമുഖ്യത്തിൽ ചേർന്ന ക്രൈസ്തവ ഈഴവ മുസ്‌ലീം രാഷ്‌ട്രീയ സമ്മേളനമായിരുന്നു വേദി.

സി പി യുടെ ചോറ്റുപട്ടാളത്തെ വെല്ലുവിളിച്ച‌്  ‘അന്ധകാരമയമായ ഇൗ സമയത്ത‌്’ എന്നുതുടങ്ങുന്ന  ആ പ്രസംഗം, പിറക്കാൻ പോകുന്ന ഐക്യകേരളം ഏതുതരത്തിലുള്ളതാകണമെന്ന വ്യക്തമായ കാഴ‌്ചപ്പാടായിരുന്നു. സവർണ മേൽക്കോയ‌്മയും ഉച്ചനീചത്വങ്ങളും ഇല്ലാത്തതും അന്ധവിശ്വാസമുക്തവും പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതുമായ കേരളത്തെയാണ‌് കോഴഞ്ചേരി പ്രസംഗത്തിൽ സി കേശവൻ വിഭാവനം ചെയ‌്തത‌്. ആ പ്രസംഗം നിവേദനങ്ങളും പ്രമേയങ്ങളുമായി ഒതുങ്ങിനിന്നിരുന്ന നിവർത്തനപ്രക്ഷോഭത്തെ രാജവാഴചയ‌്ക്കും ദിവാൻഭരണത്തിനുമെതിരായ പ്രത്യക്ഷസമരത്തിന്റെ കുത്തൊഴുക്കിനു വഴിതുറന്നുകൊടുത്തു.

വസ്തുക്കരം വോട്ടവകാശത്തിനു മാനദണ്ഡമാക്കിയ 1932 ലെ ഭരണപരിഷ്‌കാര വിളംബരത്തിനു ശേഷവും ഭൂമി കൈവശമുണ്ടായിരുന്ന ക്രിസ്ത്യാനിക്കും ഈഴവനും മുസ്ലീമിനും വോട്ടവകാശം ലഭിച്ചിരുന്നില്ല. കാരണം അവർ കരം ഒടുക്കേണ്ടിയിരുന്നത് പഴയ ജന്മിമാരുടെ പേരിലായിരുന്നു. ഇതിലെ അനീതിക്കെതിരായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസംഗം.

സവർണർക്കു മാത്രമേ കാര്യക്ഷമതയുള്ളുവെന്ന വാദം ദിവാന്റെ  ഭരണകാലഘട്ടത്തിൽ മേൽക്കൈ നേടിയിരുന്നു.  ഉദ്യോഗം നോക്കുന്നതിനു തങ്ങൾക്കു മാത്രമേ കാര്യക്ഷമതയുള്ളുവെന്നും  തങ്ങൾക്കു ഉദ്യോഗം തന്നില്ലെങ്കിൽ തങ്ങൾ പടവെട്ടിയവരും വാളിന്റെ തുമ്പത്ത്‌ രാജ്യം പിടിച്ചവരുമാണെന്ന‌് ഓർമ വേണമെന്നുമൊക്കെ ഉയർത്തിയ വീരവാദത്തെ അദ്ദേഹം സവിസ‌്തരം ഖണ്ഡിക്കുന്നുണ്ട‌് പ്രസംഗത്തിൽ. കൊല്ലം സെഷൻസ‌് കോടതി കോഴഞ്ചേരി  പ്രസംഗത്തിന്റെ പേരിൽ സി കേശവനെ ഒരവർഷം  കഠിനതടവിനു ശിക്ഷിച്ചു.  ഇതിനെതിരെ അപ്പീൽ നൽകിയപ്പോൾ ശിക്ഷ രണ്ടു വർഷമായി വർധിപ്പിക്കുകയായിരുന്നു.

കൊല്ലം ജില്ലയിലെ മയ്യനാട്ടിൽ ഒരു സാധാരണ ഈഴവകുടുംബത്തിൽ സി കേശവൻ ജനിച്ചത്. 1933ൽ എസ‌്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി.  തിരു– കൊച്ചി സംസ്ഥാനത്ത‌് പട്ടം താണുപിള്ളയുടെ ആദ്യ മന്ത്രിസഭയിൽ അദ്ദേഹം അംഗമായി. 1951ൽ തിരു– കൊച്ചി മുഖ്യമന്ത്രിയും. 1969 ജൂലൈ ഏഴിന‌് അന്തരിച്ചു.

ലെനി ജോസഫ്

No comments:

Post a Comment