Sunday, November 4, 2018

ബിജെപിയുടെ മര്‍ദന ഉപകരണമാണ‌് വര്‍ഗീയവല്‍ക്കരിക്കപ്പെട്ട ആള്‍ക്കൂട്ടം: ചുള്ളിക്കാട്

പൊലീസും പട്ടാളവുമല്ല വർഗീയവൽക്കരിക്കപ്പെട്ട ആൾക്കൂട്ടങ്ങളാണ്  ഇപ്പോൾ ബിജെപിയുടെ മർദന ഉപകരണമെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. ഇതാണ് പുതിയ കാലഘട്ടത്തിലെ ഫാസിസത്തിന്റെ  തന്ത്രം. നവോത്ഥാന നായകരും പ്രസ്ഥാനങ്ങളും പടുത്തുയർത്തിയ പുരോഗമനകാലഘട്ടത്തിന്റെ നേട്ടങ്ങൾ   തകർക്കുകയും ചാതുർവർണ്യവ്യവസ്ഥയുടെ ഇരുണ്ട നാളുകളിലേക്ക് നാടിനെ എത്തിക്കുകയുമാണ് ഇവരുടെ ലക്ഷ്യം.  ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു ചുള്ളിക്കാട്.

ജനാധിപത്യം വന്നപ്പോൾ സവർണാധിപത്യം തകർന്നു. സാമൂഹ്യമായ ഭിന്നിപ്പ് നിലനിർത്തുക സവർണവിഭാഗത്തിന്റെ  നിലനിൽപ്പിന്റെ  പ്രശ്‌നമായിരുന്നു. ശ്രീനാരായണഗുരുവും അയ്യൻകാളിയും ചട്ടമ്പിസ്വാമിയും ഉൾപ്പെട്ട നവോത്ഥാന നായകർ മുതൽ കമ്യൂണിസ്റ്റ് പാർടിയും ഇടതുപക്ഷ  പുരോഗമനപ്രസ്ഥാനങ്ങളും വരെ  ചോരയും നീരും നൽകിയതിന്റെ ഫലമായാണ് പുതിയ കേരളം രൂപം കൊണ്ടത്. ഇത് നിലനിൽക്കണം. സവർണർക്ക് സമ്പത്ത് പൂർണമായി കൈവശം വയ്ക്കാനും അവർണനെ അടിമയാക്കി നിലനിർത്താനും  രാജ്യം സ്വാതന്ത്ര്യം നേടുംമുമ്പ്  ശ്രമം തുടങ്ങിയ ആർഎസ്എസ് ഇപ്പോൾ  ഇതിനുവേണ്ടി  കരുവാക്കുന്നത് ശബരിമലയാണ്. മാനവികശേഷിയും പ്രകൃതിവിഭവങ്ങളും കോർപറേറ്റുകൾക്ക് ലഭ്യമാക്കാനുള്ള ഏജൻസിയായി കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നു. ചൂഷണതന്ത്രങ്ങളും  മൂലധന താൽപ്പര്യവും ഒരുമിച്ച് കൊണ്ടുപോകുന്ന കോർപറേറ്റ് താൽപ്പര്യത്തിന് സംഘടിതരൂപം നൽകുന്നതാണ്  സംഘപരിവാർ  അജൻഡ–ചുള്ളിക്കാട് പറഞ്ഞു.

No comments:

Post a Comment