Friday, November 2, 2018

ഇവിടെ ഷര്‍ട്ടിന് വിലക്കില്ല; അനാചാരത്തെ ഊരിയെറിഞ്ഞ് മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രം

കൊച്ചി> അനാചാരങ്ങളെ വിശ്വാസത്തിന്റെ പേരുപറഞ്ഞ് തിരിച്ചുകൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ വിശ്വാസപരമായ ആചാരങ്ങളെ കാലോചിതമായി പരിഷ്‌കരിച്ച് മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രം. എസ്എന്‍ഡിപിയോഗം മൂവാറ്റുപുഴ യൂണിയനുകീഴിലുള്ള  ക്ഷേത്രത്തില്‍ കഴിഞ്ഞ മെയ് അഞ്ചിനുശേഷം അമ്പലത്തിനകത്ത് ഷര്‍ട്ട് ധരിച്ചുകയറുന്നതിന് വിലക്കില്ല. വിലക്കെഴുതിവച്ചിരുന്ന ബോര്‍ഡ് വലിച്ചെറിഞ്ഞാണ് വിശ്വാസികള്‍ പരിഷ്‌കരണത്തെ സ്വാഗതം ചെയ്തത്. എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ മെയ് അഞ്ചിന് നൂറുകണക്കിനാളുകള്‍ ഷര്‍ട്ട് ധരിച്ച് അമ്പലത്തിനകത്ത് കയറി പ്രാര്‍ഥിക്കുകയും ചെയ്‌തു.
ക്ഷേത്രത്തില്‍ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള സംഘം ഷര്‍ട് ധരിച്ച് പ്രവേശിച്ചപ്പോള്‍

ക്ഷേത്രം 103 വര്‍ഷം പഴക്കമുള്ളതാണ്. ശ്രീനാരായണഗുരു ഇവിടെ സന്ദര്‍ശനം നടത്തിയതായി രേഖകളുണ്ടെന്ന്  ഭാരവാഹികള്‍ പറഞ്ഞു. കാലങ്ങളായി ക്ഷേത്ര തന്ത്രിയും  ഈഴവ സമുദായക്കാര്‍ തന്നെ.

മെയ് അഞ്ചിനായിരുന്നു സുബ്രഹ്മണ്യ ശ്രീകോവിലിന്റെയും ഗുരുദേവക്ഷേത്രത്തിന്റെയും സമര്‍പ്പണം. ശ്രീകോവില്‍ സമര്‍പ്പണം ശിവഗിരി മഠാധിപതിയും ഗുരുദേവ ക്ഷേത്രസമര്‍പ്പണം വെള്ളാപ്പള്ളി നടേശനുമാണ്  നിര്‍വഹിച്ചത്. സമര്‍പ്പണച്ചടങ്ങിനു മുന്നോടിയായി വെള്ളാപ്പള്ളി നടേശനാണ്, ഷര്‍ട്ട് ധരിച്ച് അകത്തുകയറാനുള്ള വിലക്ക് എടുത്തുമാറ്റാവുന്നതാണ് എന്ന് പരാമര്‍ശിച്ചത്. താന്‍ ഷര്‍ട്ട് ധരിച്ച് അകത്തുകയറുകയാണെന്നും തനിക്കൊപ്പം വരാന്‍ തയ്യാറുള്ളവര്‍ക്ക് അതാകാമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തവരെല്ലാം ഷര്‍ട്ട് ധരിച്ച് കയറി പ്രാര്‍ഥിച്ചു. ഷര്‍ട്ട് ധരിക്കുന്നതിന് വിലക്കുണ്ടെന്നറിയിച്ച് സ്ഥാപിച്ചിരുന്ന ബോര്‍ഡ് എടുത്തുമാറ്റിയതും വെള്ളാപ്പള്ളിയാണ്. ഇപ്പോള്‍ പതിവായി പുരുഷന്‍മാര്‍ ഷര്‍ട്ട് ധരിച്ചാണ് ദര്‍ശനത്തിനെത്തുന്നത്. ഷര്‍ട്ട് ധരിക്കാതെ വരുന്നവര്‍ക്ക് അങ്ങനെ കയറുന്നതിനും തടസമില്ല. ഈ മാതൃക കാലത്തിന്റെ മാറ്റമുള്‍ക്കൊണ്ട് സമൂഹത്തിനു നല്‍കുന്ന വലിയ സന്ദേശമാണെന്നും ഇത്തരം മാറ്റങ്ങളാണ് കേരളത്തെ എക്കാലവും മുന്നോട്ടു നയിച്ചിട്ടുള്ളതെന്നും എസ്എന്‍ഡിപി യോഗം മൂവാറ്റുപുഴ യൂണിയന്‍ സെക്രട്ടറി എ കെ അനില്‍കുമാര്‍ പറഞ്ഞു.

മഞ്ജു കുട്ടികൃഷ്‌ണന്‍

No comments:

Post a Comment