Thursday, March 24, 2011

രാഹുലിന്റെ ചാറ്റിങ് സുഹൃത്തിന് സീറ്റ്; അന്തംവിട്ട് കോണ്‍ഗ്രസുകാര്‍

തൃശൂര്‍: ഇന്റര്‍നെറ്റിലൂടെ രാഹുല്‍ഗാന്ധിയെ പരിചയപ്പെട്ടയാള്‍ ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയായതിന്റെ നടുക്കം വിട്ടുമാറാതെ കോണ്‍ഗ്രസ് ക്യാമ്പ് നിരാശയില്‍. കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍, ഡിസിസി ഭാരവാഹി പി എ മാധവന്‍ തുടങ്ങിയ നേതാക്കള്‍ കണ്ണുവച്ച സീറ്റിലേക്കാണ് രാഹുല്‍ കെ ടി ബെന്നിയെ കെട്ടിയിറക്കിയത്. കെപിസിസിയും ഡിസിസിയും വാശിയോടെ എതിര്‍ത്തിട്ടും രാഹുലിന്റെ 'നിര്‍ബന്ധപ്പട്ടിക'യില്‍ ഇടംപിടിച്ച ബെന്നി സ്ഥാനാര്‍ഥിയായി. എറണാകുളം ജില്ലക്കാരനായ കെ ടി ബെന്നിയെ ഉള്‍ക്കൊള്ളാനാവില്ലെന്ന് തൃശൂരിലെ കോണ്‍ഗ്രസ് നേതൃത്വവും യൂത്ത് കോണ്‍ഗ്രസും ബോധ്യപ്പെടുത്തിയിരുന്നു. കെപിസിസിയുടെ ശുപാര്‍ശ തള്ളി ഇറക്കുമതി ചെയ്ത സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധം ശക്തമായി.

ചാലക്കുടിയില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് പ്രചാരണം തുടങ്ങിയ ഡിസിസി വൈസ് പ്രസിഡന്റ് പി എ മാധവന്‍ കടുത്ത നിരാശയിലാണ്. കുന്നംകുളംകാരനായ മാധവനെ, അവിടത്തെ സീറ്റ് സിഎംപിക്ക് നല്‍കിയതിനെത്തുടര്‍ന്ന് ചാലക്കുടി നല്‍കാമെന്നു പറഞ്ഞ് പറ്റിക്കുകയായിരുന്നു. മാധവന് ഒട്ടും താല്‍പ്പര്യമില്ലാത്ത മണലൂരാണ് ലഭിച്ചത്.

അങ്കമാലി സ്വദേശിയായ 'ഏതോ ഒരു ബെന്നി' രാഹുല്‍ഗാന്ധിയുടെ പട്ടികയില്‍ ഇടം പിടിച്ചതറിഞ്ഞ് അന്തംവിട്ട ചാലക്കുടിയിലെ കോണ്‍ഗ്രസുകാര്‍ ഏറെ അന്വേഷണങ്ങള്‍ക്കുശേഷമാണ് ആളെ തിരിച്ചറിഞ്ഞത്. മുമ്പ് കെഎസ്യു പ്രവര്‍ത്തകനായിരുന്ന ഇയാള്‍ വര്‍ഷങ്ങളായി ഡല്‍ഹിയിലാണ്. കാര്യമായ പാര്‍ടിപ്രവര്‍ത്തന പരിചയം ഇല്ലാത്ത ഇയാള്‍ ചാറ്റിങ്ങിലൂടെ രാഹുലുമായി ചങ്ങാത്തത്തിലായി. ഈ സൌഹൃദത്തിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഇയാളെ തമിഴ്നാട്ടിലെ യൂത്ത് കോണ്‍ഗ്രസ് ഇലക്ഷനില്‍ നിരീക്ഷകനാക്കി. ആ 'പെര്‍ഫോമന്‍സി'ല്‍ തൃപ്തനായാണ് രാഹുല്‍ സീറ്റ് ദാനം നല്‍കിയതത്രേ.

രാഹുലിന്റെ ധിക്കാരത്തിനെതിരെ എല്ലാ ഗ്രൂപ്പിനും പ്രതിഷേധം


ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി നടത്തിയ ഇടപെടലിനെതിരെ കെപിസിസി നേതൃത്വത്തിനും യൂത്ത് കോണ്‍ഗ്രസിനും ശക്തമായ അമര്‍ഷം. ചൊവ്വാഴ്ച അര്‍ധരാത്രി എഐസിസി ആസ്ഥാനത്തെ അടച്ചിട്ട മുറിയില്‍ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ മാരത്തചര്‍ച്ച നടക്കുമ്പോള്‍ പുറത്തുണ്ടായിരുന്ന സംസ്ഥാനനേതാക്കളില്‍ പലരും ഈ പ്രതിഷേധം മാധ്യമപ്രവര്‍ത്തകരോട് തുറന്നുപറഞ്ഞു. കേരളത്തില്‍ യൂത്ത്കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിട്ടുപോലുമില്ലാത്തവര്‍ക്ക് സീറ്റ് നല്‍കിയ രാഹുല്‍ഗാന്ധി പാവപ്പെട്ട നേതാക്കളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് അവര്‍ പരിതപിച്ചു. എന്നാല്‍, ഹൈക്കമാന്‍ഡിനെതിരെ പറയുന്നതൊന്നും തങ്ങളുടെ പേരില്‍ പത്രത്തില്‍ കൊടുക്കരുതേയെന്ന അഭ്യര്‍ഥനയും പുറകെവന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയ്ക്കെതിരെ കേരളത്തില്‍ അലയടിക്കുന്ന പ്രതിഷേധം ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തുനിന്നാണ് തുടങ്ങിയത്. ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ ധിക്കാരപരമായെന്നും കാലങ്ങളായി പ്രവര്‍ത്തിച്ച നേതാക്കളെ നിഷേധിക്കുന്നത് വലിയ തിരിച്ചടിയാകുമെന്നും നേതാക്കള്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ ഗ്രൂപ്പ് ഭേദമെന്യേയാണ് പ്രതിഷേധം.

രണ്ടു കാര്യങ്ങളാണ് രാഹുല്‍ഗാന്ധിയുടെ പക്വതയില്ലായ്മയ്ക്കും വിവരക്കേടിനും ഉദാഹരണമായി സംസ്ഥാനത്തെ യൂത്ത്കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള ടി സിദ്ദിഖിന് സീറ്റ് നിഷേധിച്ചതാണ് ആദ്യത്തേത്. കേരളത്തില്‍ ആരും കണ്ടിട്ടുപോലുമില്ലാത്ത കെ ടി ബെന്നിയെ ചാലക്കുടിയില്‍ മത്സരിപ്പിക്കാനുള്ള തീരുമാനം രണ്ടാമത്തേത്. സിദ്ദിഖിനും ഒപ്പമുള്ളവര്‍ക്കും സീറ്റ് നല്‍കാനാകില്ലെന്ന് രാഹുല്‍ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. യൂത്ത്കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പില്‍ തന്റെ നിര്‍ദേശങ്ങള്‍ക്കെതിരെ കേരളത്തില്‍ പ്രവര്‍ത്തനം സംഘടിപ്പിച്ചത് സിദ്ദിഖാണെന്ന കാരണത്താലായിരുന്നു ഇത്. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി സിദ്ദിഖിന് സീറ്റ് തരപ്പെടുത്തിക്കൊടുക്കാന്‍ നടത്തിയ എല്ലാ ശ്രമവും പാഴായി. സിദ്ദിഖിന് സീറ്റ് നല്‍കുന്ന പ്രശ്നമില്ലെന്ന നിലപാടില്‍ രാഹുല്‍ഗാന്ധി ഉറച്ചുനിന്നു.

ബെന്നിയുടെ സീറ്റുമായി ബന്ധപ്പെട്ടും രാഹുലിന്റെ നിലപാട് ഉറച്ചതായിരുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പലവട്ടം വാതില്‍ക്കല്‍ കാത്തുനിന്നിട്ടും രാഹുല്‍ 'ദര്‍ശനം നല്‍കിയില്ല'. ഒടുവില്‍ എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി സംസ്ഥാനനേതാക്കളുടെ വികാരം ഫോണില്‍ അറിയിച്ചെങ്കിലും താന്‍ പറഞ്ഞതുപോലെ ചെയ്താല്‍ മതിയെന്ന ആജ്ഞയാണ് രാഹുല്‍ഗാന്ധിയില്‍ നിന്നുണ്ടായത്.
(വിജേഷ് ചൂടല്‍)

സര്‍ക്കാര്‍ വാഹനം ഓടിയത് 400 കിലോമീറ്റര്‍


ന്യൂഡല്‍ഹി: തെക്കു-വടക്ക് 42 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അതിര്‍ത്തിതീരുന്ന ഡല്‍ഹിയില്‍ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സര്‍ക്കാര്‍ വാഹനം ദുരുപയോഗംചെയ്ത് സഞ്ചരിച്ചത് 400 കിലോമീറ്റര്‍. കേന്ദ്രനേതാക്കളെ കാണുന്നതിന് രണ്ടുഘട്ടമായി ആറുദിവസം ഡല്‍ഹിയില്‍ തങ്ങിയപ്പോഴാണ് സര്‍ക്കാര്‍ വാഹനത്തില്‍ സൌജന്യനിരക്കില്‍ 400 കിലോമീറ്റര്‍ ഇരുനേതാക്കളും സഞ്ചരിച്ചത്.

ജന്തര്‍മന്തറിലുള്ള കേരളഹൌസില്‍നിന്ന് നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്താവുന്ന എഐസിസി ആസ്ഥാനത്തും സോണിയയുടെ വസതിയിലുമായിരുന്നു പ്രധാനമായും ചര്‍ച്ച. ഇടയ്ക്ക് രാഹുല്‍ഗാന്ധിയുടെ വസതിയിലും ഗുജറാത്ത് ഭവന്‍, ഹരിയാന ഭവന്‍ എന്നിവിടങ്ങളിലും കൂടിക്കാഴ്ചകള്‍ നടന്നു. എ കെ ആന്റണി, വയലാര്‍ രവി, അഹമ്മദ് പട്ടേല്‍ എന്നീ നേതാക്കളെയും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കണ്ടിരുന്നു. പട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നതിന് കഴിഞ്ഞ ഞായറാഴ്ച മുതലുള്ള മൂന്ന് ദിവസങ്ങളില്‍മാത്രം സര്‍ക്കാര്‍ വാഹനത്തില്‍ നേതാക്കള്‍ സഞ്ചരിച്ചത് 212 കിലോമീറ്ററാണ്. പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയ ചൊവ്വാഴ്ചമാത്രം 70 കിലോമീറ്റര്‍ സര്‍ക്കാര്‍ വാഹനമോടി.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിചര്‍ച്ചകള്‍ കേരളഹൌസിലെ ഡ്രൈവര്‍മാരെയും ബുദ്ധിമുട്ടിച്ചു. പല ദിവസങ്ങളിലും ചര്‍ച്ചകള്‍ അവസാനിച്ചത് അര്‍ധരാത്രി കഴിഞ്ഞ് ഒരു മണിക്കൊക്കെയാണ്. മണിക്കൂറുകളോളം നേതാക്കളെയും കാത്ത് എഐസിസി ഓഫീസിനു മുന്നില്‍ ഉറക്കമൊഴിച്ചിരിക്കേണ്ട ഗതികേടിലായിരുന്നു ഡ്രൈവര്‍മാര്‍.

ദേശാഭിമാനി 240311

3 comments:

  1. ഇന്റര്‍നെറ്റിലൂടെ രാഹുല്‍ഗാന്ധിയെ പരിചയപ്പെട്ടയാള്‍ ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയായതിന്റെ നടുക്കം വിട്ടുമാറാതെ കോണ്‍ഗ്രസ് ക്യാമ്പ് നിരാശയില്‍. കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍, ഡിസിസി ഭാരവാഹി പി എ മാധവന്‍ തുടങ്ങിയ നേതാക്കള്‍ കണ്ണുവച്ച സീറ്റിലേക്കാണ് രാഹുല്‍ കെ ടി ബെന്നിയെ കെട്ടിയിറക്കിയത്. കെപിസിസിയും ഡിസിസിയും വാശിയോടെ എതിര്‍ത്തിട്ടും രാഹുലിന്റെ 'നിര്‍ബന്ധപ്പട്ടിക'യില്‍ ഇടംപിടിച്ച ബെന്നി സ്ഥാനാര്‍ഥിയായി. എറണാകുളം ജില്ലക്കാരനായ കെ ടി ബെന്നിയെ ഉള്‍ക്കൊള്ളാനാവില്ലെന്ന് തൃശൂരിലെ കോണ്‍ഗ്രസ് നേതൃത്വവും യൂത്ത് കോണ്‍ഗ്രസും ബോധ്യപ്പെടുത്തിയിരുന്നു. കെപിസിസിയുടെ ശുപാര്‍ശ തള്ളി ഇറക്കുമതി ചെയ്ത സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധം ശക്തമായി.

    ReplyDelete
  2. അപ്പോള്‍ നമ്മടെ സി.എം സ്റ്റീഫന്‍ പാര്‍ട്ടിയിലെന്തോന്ന് ചെയതിട്ടാ സീറ്റ് കിട്ടിയത്? ആ പാവം അങ്ങ് രക്ഷപെട്ടോട്ടേ.. ഒരു പട്ടിണി കുടുംബത്തിലെ ഒരു പയ്യനല്ലെ.

    ReplyDelete
  3. തെറ്റി.. .സ്റ്റീഫന്‍ ജോര്‍ജ്ജ്ജ്ജ്

    ReplyDelete