Wednesday, November 16, 2011

ഇടതുപക്ഷത്തിന് കൂടുതല്‍ കരുത്തേകും


വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണപ്രദമാകും

വിദ്യാര്‍ഥികളായ തങ്ങള്‍ക്ക് ഇന്നലെകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയുമെന്നതാണ് കോഴിക്കോട് ചേരുന്ന പാര്‍ടി കോണ്‍ഗ്രസിന്റെ പ്രസക്തിയെന്ന് ബീച്ചാശുപത്രിയിലെ നേഴ്സിംഗ് വിദ്യാര്‍ഥിയായ ജിജോ പറഞ്ഞു. കെളോണിയല്‍ വിരുദ്ധ ജാതി നാടുവാഴിത്ത സമരങ്ങളുടെ പാരമ്പര്യമുള്ള കോഴിക്കോട് ആദ്യമായി ആതിഥ്യമരുളുന്ന സമ്മേളനത്തിന്റെ ചരിത്രപരമായ പ്രാധാന്യം വളരെ വലുതാണ്. നവലിബറല്‍ നയങ്ങള്‍ക്കെതിരെ വമ്പിച്ച ബഹുജനമുന്നേറ്റം സൃഷ്ടിക്കുന്നതിനും സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയരംഗത്ത് പുതി അവബോധം സൃഷ്ടിക്കുന്നതിനും സഹായകമാവും. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകള്‍ , ചരിത്രപ്രദര്‍ശനം, കലാസംസ്കാരിക കൂട്ടായ്മകളുമെല്ലാം ഏറെ പ്രയോജനകരമാവുക വിദ്യാര്‍ഥികള്‍ക്കാണ്. കമ്യൂണിസം മരിച്ചുവെന്നുഘോഷിക്കുന്നവര്‍ തന്നെ മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസമാണെന്ന് പറയുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ ചാലക ശക്തിയായ സിപിഐ എമ്മിന്റെ സമ്മേളനം ചേരുന്നത്.

പൊതുസമൂഹത്തിന് കൂടുതല്‍ അറിവുപകരും

ഇന്നലെകളിലെ ചരിത്രമറിയുന്നതിനും അറിവുകള്‍ കൂടുതല്‍ വികസിക്കുന്നതിനും പാര്‍ടികോണ്‍ഗ്രസ് സഹായകമാവുമെന്ന് ഗാനരചയിതാവും സംഗീത സംവിധായകനുമായ വി ടി മുരളി പറഞ്ഞു. പാര്‍ടിയുടെ ദേശീയ സമ്മേളനങ്ങള്‍ ഏറെയും മറ്റുസംസ്ഥാനങ്ങളില്‍ നടക്കുന്നതിനാല്‍ സമ്മേളന വിവരങ്ങളല്ലാതെ മറ്റുള്ള കാര്യങ്ങള്‍ ജനങ്ങള്‍ അറിയുകയും മനസിലാക്കുകയും ചെയ്യുന്നത് വിരളമാണ്. എന്നാല്‍ കോഴിക്കോട്ടെ കോണ്‍ഗ്രസില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ പങ്കാളികളാവുന്നതും ആവശ്യമായ കവറേജ് നല്‍കുന്നതും പൊതുസമൂഹത്തിന് കൂടുതല്‍ അറിവുപകരുമെന്നുറപ്പാണ്. സമ്മേളനം കഴിയുന്നതോടെ ജനങ്ങളുടെ ബോധത്തില്‍ വലിയ വ്യത്യാസം തന്നെയുണ്ടാവും. ഇന്നലത്തെ തലമുറകള്‍ എന്താണ് ചെയ്തതെന്നറിയുന്നതോടെ പുത്തന്‍ തലമുറയ്ക്ക് പുതിയ അവബോധം ലഭിക്കും. കലാസാംസ്കാരിക രംഗം കൂടുതല്‍ കരുത്തുറ്റതാക്കി തീര്‍ക്കാനും സമ്മേളനം സഹായകമാവുമെന്ന് തീര്‍ച്ച.

ഇടതുപക്ഷത്തിന് കൂടുതല്‍ കരുത്തേകും

സമീപകാലത്തൊന്നും സിപിഐ എമ്മിന്റെ ദേശീയ സമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ കോഴിക്കോടിന് അവസരമുണ്ടായെന്നു വരില്ല. അതുകൊണ്ടുതന്നെ കോഴിക്കോട്ടെ പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്രസംഭവമാക്കി മാറ്റാന്‍ മുഴുവന്‍ ജനങ്ങളും തയ്യാറാവണമെന്ന് പ്രശസ്ത തിരക്കഥാകൃത്ത് ടി എ റസാഖ് പറഞ്ഞു. പാര്‍ടി പ്രവര്‍ത്തനം ശക്തമാക്കുക വഴി ജില്ലയിലെയും മറ്റും ഇടതുപക്ഷ പ്രസ്ഥാനം കൂടുതല്‍ കരുത്തുറ്റതാക്കി തീര്‍ക്കാനും സമ്മേളനം ഏറെ സഹായകമാവും. എല്ലാവിഭാഗമാളുകള്‍ക്കും ജനകീയ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും അതിലേക്ക് ഇറങ്ങിചെല്ലാനും ഏറ്റെടുക്കാനുമുള്ള വേദിയായി പാര്‍ടി കോണ്‍ഗ്രസ് മാറും. കൂടാതെ സാമൂഹ്യ-സാംസ്കാരിക രംഗത്ത് പുതിയ കൂട്ടായ്മ വളര്‍ത്തിക്കൊണ്ടുവരാനും ഇടയാവും. പുതുതലമുറയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കേരളത്തിന്റെ സമരതീഷ്ണമായ ഇന്നലെകളും ഇന്ത്യയുടെയും ലോകത്തിന്റെയും കാര്യങ്ങളും അറിയാനുള്ള അപൂര്‍വ അവസരമാണിത്.

മാര്‍ക്സിസത്തിന്പ്രസക്തിയേറുന്നു

ആഗോളതലത്തില്‍ മാക്സിസത്തിന് പ്രസക്തിയേറുന്ന സന്ദര്‍ഭത്തിലാണ് സിപിഐ എമ്മിന്റെ 20-ാം പാര്‍ടി കോണ്‍ഗ്രസിന് കോഴിക്കോട് സാക്ഷിയാവുന്നത്. മുതലാളിത്തത്തിനു പകരം മാക്സിസമാണ് ബദല്‍ എന്ന് ലോകത്തിന് മനസിലായി ക്കൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ വാള്‍സ്ട്രീറ്റിലും മറ്റും നടക്കുന്ന സമരങ്ങള്‍ ഇതിനുദാഹരണമാണ്. അത്തരമൊരു കാലത്താണ് അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും ഒരിക്കലും വ്യതിചലിക്കാത്ത പാര്‍ടിയായ സിപിഐ എമ്മിന്റെ സമ്മേളനം ചേരുന്നതെന്ന് ഡോ. എ അച്യുതന്‍ പറഞ്ഞു. കൊളേണിയല്‍ വിരുദ്ധസമരത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിയ കോഴിക്കോട്ട് പാര്‍ടിയുടെ സമ്മേളനം നടക്കുമ്പോള്‍ അതിന്റെ പ്രാധാന്യവും പ്രസക്തിയും വര്‍ധിക്കുകയാണ്. ലോകത്തെ ഓരോസംഭവങ്ങളും കൃത്യമായി പഠിക്കുകയും എന്നും ദരിദ്രപക്ഷത്തിന്റെ മോചനത്തിനായി പോരാട്ടം തുടരുകയും ചെയ്യുന്ന പാര്‍ടിയുടെ സമ്മേളനം കോഴിക്കോട്ടെ പൗരാവലി ചരിത്ര സംഭവമാക്കുമെന്ന് തീര്‍ച്ച.

പ്രായം തളര്‍ത്താത്ത ആവേശവുമായി...

കോഴിക്കോട്: 1956ല്‍ പാലക്കാട് നടന്ന അവിഭക്ത കമ്യൂണിസ്റ്റു പാര്‍ടി കോണ്‍ഗ്രസിന്റെയും 1968ല്‍ കൊച്ചിയിലെ എട്ടാംകോണ്‍ഗ്രസിന്റെയും പൊതുപ്രകടനത്തിലും വളണ്ടിയറായി പങ്കെടുത്തതിന്റെയും അതേ ആവേശത്തിലാണ് നൊച്ചാട്ടെ പി എം ചോയിയും മാറാട്ടെ ബാലരാമേട്ടനും ചൊവ്വാഴ്ച നഗരത്തിലെത്തിയത്. പ്രായത്തിന്റെ അവശതകള്‍ മറന്ന് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ സ്വാഗതസംഘരൂപീകരണ യോഗം തുടങ്ങുന്നതിനു മണിക്കൂറുകള്‍ മുമ്പേ ചോയിയേട്ടന്‍ ടാഗോര്‍ ഹാളില്‍ ഇരിപ്പിടം സ്വന്തമാക്കി.

"പാര്‍ടിയില്‍ അംഗത്വം കിട്ടിയ വര്‍ഷമായിരുന്നു. എന്തായാലും പാലക്കാട്ട് നടക്കുന്ന നാലാം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കണമെന്ന് ഞങ്ങള്‍ ചില സഖാക്കള്‍ ഉറപ്പിച്ചു. അന്ന് ഇന്നത്തെ പോലെയൊന്നും ബസ്സില്ല. ഒടുക്കം കോഴിക്കോടെത്തി പാലക്കാട്ടേയ്ക്ക് വണ്ടി കയറുകയായിരുന്നു. പാര്‍ടിനേതാക്കന്മാരെ അടുത്തുകാണാനും അവരുടെ പ്രസംഗം കേള്‍ക്കാനുമുള്ള അവസരങ്ങള്‍ വളരെ വിരളമായിരുന്നു. അങ്ങനെയാണ് പാലക്കാട്ടേയ്ക്ക് പോകാനുറച്ചത്. പഴയ നേതാക്കളൊക്കെ മണ്‍മറഞ്ഞെങ്കിലും അവരെ നേരില്‍ കണ്ടതിന്റെ ആവേശം ഇപ്പോഴും മനസില്‍ നിന്ന് ചോര്‍ന്നിട്ടില്ല - ചോയിയേട്ടന്‍ പറഞ്ഞു.

കൊച്ചിയില്‍ എട്ടാം കോണ്‍ഗ്രസ് നടക്കുന്ന വേളയില്‍ പേരാമ്പ്ര നിയോജകമണ്ഡലം വളണ്ടിയര്‍ ക്യാപ്റ്റനായിരുന്നു. അന്ന് ലോറിയിലായിരുന്നു കൊച്ചിയിലേക്കുള്ള യാത്ര. കോട്ടയത്തു ചേര്‍ന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലും പ്രായം മറന്ന് ചോയിയേട്ടന്‍ പങ്കെടുത്തിരുന്നു. ജില്ലയില്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും കൂത്താളി, കോട്ടക്കാട് മിച്ചഭൂമി സമരത്തിലും പങ്കെടുത്ത ചോയിയേട്ടന്‍ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്തതിന് 20 ദിവസം ജില്ലാ ജയിലില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്. പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റാണ് ചോയിയേട്ടന്റെ കേള്‍വിശക്തി നഷ്ടമായത്. 15-ാം വയസില്‍ പലക്കാട്ടെ കോണ്‍ഗ്രസില്‍ വളണ്ടിയറായി പങ്കെടുത്തതിന്റെയും കൊച്ചി കോണ്‍ഗ്രസില്‍ പൊതുസമ്മേളനത്തില്‍ പങ്കാളിയായതിന്റെയും ആവേശത്തിലാണ് ബേപ്പൂര്‍ മാറാട്ടെ കെ ബാലരാമേട്ടനും സ്വാഗതസംഘരൂപീകരണത്തിനെത്തിയത്.

deshabhimani 161111

1 comment:

  1. പാര്‍ടി പ്രവര്‍ത്തനം ശക്തമാക്കുക വഴി ജില്ലയിലെയും മറ്റും ഇടതുപക്ഷ പ്രസ്ഥാനം കൂടുതല്‍ കരുത്തുറ്റതാക്കി തീര്‍ക്കാനും സമ്മേളനം ഏറെ സഹായകമാവും. എല്ലാവിഭാഗമാളുകള്‍ക്കും ജനകീയ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും അതിലേക്ക് ഇറങ്ങിചെല്ലാനും ഏറ്റെടുക്കാനുമുള്ള വേദിയായി പാര്‍ടി കോണ്‍ഗ്രസ് മാറും. കൂടാതെ സാമൂഹ്യ-സാംസ്കാരിക രംഗത്ത് പുതിയ കൂട്ടായ്മ വളര്‍ത്തിക്കൊണ്ടുവരാനും ഇടയാവും. പുതുതലമുറയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കേരളത്തിന്റെ സമരതീഷ്ണമായ ഇന്നലെകളും ഇന്ത്യയുടെയും ലോകത്തിന്റെയും കാര്യങ്ങളും അറിയാനുള്ള അപൂര്‍വ അവസരമാണിത്.

    ReplyDelete