Wednesday, November 16, 2011

സുക്കോട്ടി പാര്‍ക്ക് ഒഴിപ്പിച്ചു; ഒട്ടേറെപ്പേര്‍ അറസ്റ്റില്‍

അമേരിക്കന്‍ ഭരണകൂടത്തിന്റെ സമ്പന്നസേവയ്ക്കും കോര്‍പറേറ്റുകളുടെ അത്യാര്‍ത്തിക്കും ധനസ്ഥാപനങ്ങളുടെ കൊള്ളയ്ക്കുമെതിരെ രണ്ട് മാസത്തോളമായി നടക്കുന്ന പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ തീവ്രമായി. ലോകമെങ്ങും തരംഗമുയര്‍ത്തിയ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തിന്റെ പ്രധാന കേന്ദ്രമായ സുക്കോട്ടി പാര്‍ക്കില്‍നിന്ന് തിങ്കളാഴ്ച അര്‍ധരാത്രിക്കു ശേഷം സായുധ പൊലീസ് ബലപ്രയോഗത്തിലൂടെ പ്രക്ഷോഭകരെ ഒഴിപ്പിച്ചു. തൊട്ടുമുമ്പ് കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡിലും ഞായറാഴ്ച ഒറിഗണിലെ പോര്‍ട്ലന്‍ഡിലും പ്രക്ഷോഭകരെ ഒഴിപ്പിച്ചതിനുപിന്നാലെയാണ് സുക്കോട്ടി പാര്‍ക്കില്‍നിന്ന് നൂറുകണക്കിനാളുകളെ ഒഴിപ്പിച്ചത്. പാര്‍ക്ക് വൃത്തിയാക്കാനെന്ന് പറഞ്ഞാണ് അധികൃതര്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്. വൃത്തിയാക്കിയശേഷം പ്രക്ഷോഭകര്‍ക്ക് തിരിച്ചുവരാമെന്ന് അറിയിച്ചിരുന്നെങ്കിലും ടെന്റുകളും സ്ലീപ്പിങ് ബാഗുകളുമടക്കം രാത്രി തങ്ങാനുള്ള സാമഗ്രികള്‍ ഇനി അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ ഉദ്ദേശം വ്യക്തമായിരുന്നു.

രാത്രിയടക്കം പാര്‍ക്കില്‍ തങ്ങിയുള്ള പിടിച്ചെടുക്കല്‍ പ്രക്ഷോഭം രണ്ടുമാസം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായ വ്യാഴാഴ്ച വന്‍ ഘോഷയാത്രയ്ക്ക് പ്രക്ഷോഭകര്‍ പദ്ധതിയിട്ടിരിക്കെയാണ് ഒഴിപ്പിക്കല്‍ . തല്‍ക്കാലത്തേക്ക് ഒഴിയാനുള്ള അധികൃതരുടെ നോട്ടീസ് ലഭിച്ചപ്പോള്‍ പ്രക്ഷോഭകരില്‍ ഏറിയ പങ്കും അതിന് വഴങ്ങി. അവര്‍ രണ്ട് സംഘങ്ങളായി ലോവര്‍ മന്‍ഹട്ടനില്‍ പ്രകടനംനടത്തി. എന്നാല്‍ , ഒഴിയാന്‍ തയ്യാറാകാതെ പാര്‍ക്കില്‍ തുടര്‍ന്ന എഴുപതില്‍പരം പ്രക്ഷോഭകരെ ദണ്ഡുകളും കുരുമുളക് പൊടിയും മറ്റുമായെത്തിയ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. സമീപ സ്ഥലങ്ങളില്‍നിന്നും കുറെയാളുകളെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. നൂറുകണക്കിന് പൊലീസുകാര്‍ സര്‍വസജ്ജരായി സന്നാഹത്തിലുണ്ടായിരുന്നു. തങ്ങളെ ശാരീരികമായി ഒഴിപ്പിക്കാമെങ്കിലും തങ്ങളുടെ ആശയത്തെ ഒഴിപ്പിക്കാനാകില്ലെന്ന് ഒരു പ്രക്ഷോഭകന്‍ പറഞ്ഞു. പിടിച്ചെടുക്കല്‍ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്ന അധികൃതര്‍ ഇതിനകം 3600ലധികമാളുകളെ അറസ്റ്റുചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ആയിരത്തോളമാളുകളെ സുക്കോട്ടി പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ന്യൂയോര്‍ക്ക് നഗരത്തില്‍നിന്നാണ് അറസ്റ്റുചെയ്തത്. ബെര്‍ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയ്ക്കുസമീപം തമ്പടിക്കാന്‍ ശ്രമിച്ച നിരായുധരായ വിദ്യാര്‍ഥികളെ കഴിഞ്ഞാഴ്ച പൊലീസ് ദണ്ഡുകളും മറ്റുമുപയോഗിച്ചാണ് നേരിട്ടത്. സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ചിലുള്ള ലിന്‍ഡന്‍ഹോഫ് ചത്വരത്തില്‍ പിടിച്ചെടുക്കല്‍ പ്രക്ഷോഭം നടത്തിവന്നവരെയും പൊലീസ് ഒഴിപ്പിച്ചു. ഒക്ടോബര്‍ 16 മുതല്‍ ഇവിടെ ടെന്റുകള്‍ സ്ഥാപിച്ച് മുതലാളിത്തവിരുദ്ധ പ്രക്ഷോഭം നടക്കുകയായിരുന്നു.

deshabhimani 161111

1 comment:

  1. അമേരിക്കന്‍ ഭരണകൂടത്തിന്റെ സമ്പന്നസേവയ്ക്കും കോര്‍പറേറ്റുകളുടെ അത്യാര്‍ത്തിക്കും ധനസ്ഥാപനങ്ങളുടെ കൊള്ളയ്ക്കുമെതിരെ രണ്ട് മാസത്തോളമായി നടക്കുന്ന പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ തീവ്രമായി. ലോകമെങ്ങും തരംഗമുയര്‍ത്തിയ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തിന്റെ പ്രധാന കേന്ദ്രമായ സുക്കോട്ടി പാര്‍ക്കില്‍നിന്ന് തിങ്കളാഴ്ച അര്‍ധരാത്രിക്കു ശേഷം സായുധ പൊലീസ് ബലപ്രയോഗത്തിലൂടെ പ്രക്ഷോഭകരെ ഒഴിപ്പിച്ചു.

    ReplyDelete