Sunday, April 8, 2012

കോണ്‍ഗ്രസില്‍ കൂട്ടപ്പൊരിച്ചില്‍; വിലപേശി കേന്ദ്രമന്ത്രിമാരും


അഞ്ചാംമന്ത്രി തര്‍ക്കം തീര്‍ക്കാനുള്ള വിലപേശലില്‍ പക്ഷംപിടിച്ച് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ പരസ്യമായി രംഗത്തിറങ്ങി. മുസ്ലിംലീഗിന്റെ ആവശ്യത്തിന് വഴങ്ങിയാലും സാരമില്ല, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ഇറക്കണമെന്ന നിലപാടിന് ശക്തികൂടി. തന്നെ ഇറക്കിവിടാന്‍ ധൈര്യമുണ്ടെങ്കില്‍ ആകാമെന്ന വെല്ലുവിളിയുമായി ചെന്നിത്തലയും. ഇരുപക്ഷത്തും ആളും ആരവവും നിറഞ്ഞതോടെ അഞ്ചാംമന്ത്രി പ്രശ്നം ലീഗിനൊപ്പം കോണ്‍ഗ്രസിലും കീറാമുട്ടിയായി. കേന്ദ്രമന്ത്രി വയലാര്‍ രവി, പി സി ചാക്കോ, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ ചെന്നിത്തലയ്ക്കെതിരെ പരസ്യമായി രംഗത്തുവന്നു. ജി കാര്‍ത്തികേയനെ കെപിസിസി അധ്യക്ഷനാക്കണമെന്ന ആഗ്രഹം സാധിച്ചെടുക്കാനുള്ള ചരടുവലി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ശക്തമാക്കി. കാര്‍ത്തികേയനോടുള്ള താല്‍പ്പര്യമല്ല മറിച്ച് ചെന്നിത്തലയോടുള്ള വിദ്വേഷമാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കത്തിനു പിന്നില്‍. കാര്‍ത്തികേയനും ചെന്നിത്തലയും സ്ഥാനങ്ങള്‍ ത്യജിക്കാന്‍ തയ്യാറായില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് മറ്റൊരു മുന്നോക്ക വിഭാഗക്കാരനെ പരിഗണിക്കണമെന്ന വാദഗതി ശക്തമായി. വി ഡി സതീശന്‍മുതല്‍ പാലോട് രവിവരെയുള്ളവര്‍ ഇതിനായി കച്ചക്കെട്ടിയിരിക്കുകയാണ്.

മുസ്ലിംലീഗിന് അഞ്ചാംമന്ത്രിസ്ഥാനം നല്‍കുമെന്ന സൂചന ശനിയാഴ്ച രാത്രിയോടെ ശക്തമായി. ചൊവ്വാഴ്ചയോടെ ഇക്കാര്യത്തില്‍ തീരുമാനമാകാനാണ് സാധ്യത. ഉമ്മന്‍ചാണ്ടിയെ നിലനിര്‍ത്താനായി മന്ത്രിസ്ഥാനം ഒഴിയാന്‍ കെ സി ജോസഫ് സന്നദ്ധനാണ്. ഇവിടംകൊണ്ട് പ്രശ്നം തീരുമെന്നുകരുതിയ ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് നേതാക്കളുടെ ഏറ്റുമുട്ടല്‍ ഞെട്ടിച്ചു. കേന്ദ്രമന്ത്രിമാരും എംപിമാരും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യമായി വാക്ക്യുദ്ധത്തിലേര്‍പ്പെട്ട കാഴ്ചയാണ് ശനിയാഴ്ച കാണാന്‍ കഴിഞ്ഞത്. ലീഗിന് അഞ്ചാംമന്ത്രിസ്ഥാനം നല്‍കുന്നതിനെതിരെ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പരസ്യമായി വെടിപൊട്ടിച്ചതാണ് മറ്റൊരു സംഭവം. ജി കാര്‍ത്തികേയനെ അനുകൂലിച്ച കെ മുരളീധരന്റെ നിലപാടിനെ രമേശ് ചെന്നിത്തല വിമര്‍ശിച്ചതും അതിന് വയലാര്‍ രവി ഉടനടി തിരിച്ചടിച്ചതും ശ്രദ്ധേയമായി. ജി കാര്‍ത്തികേയന്‍ കെപിസിസി അധ്യക്ഷനാകുന്നതാണ് നല്ലതെന്ന് പി സി ചാക്കോയും തന്റെ പ്രവര്‍ത്തനം വിലയിരുത്തേണ്ടത് ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണെന്ന ചെന്നിത്തലയുടെ പ്രതികരണവും വാഗ്വാദത്തിന് ചൂടുപകര്‍ന്നു. രമേശ് ചെന്നിത്തല ഒഴിയേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ വിഎം സുധീരന്‍ തര്‍ക്കത്തില്‍ സ്പീക്കറെ വലിച്ചിഴച്ചത് ശരിയായില്ലെന്നും അഭിപ്രായപ്പെട്ടു. കെ മുരളീധരന്റെ പരാമര്‍ശം ശരിയായില്ലെന്ന് ചെന്നിത്തല പറഞ്ഞപ്പോള്‍ മുരളിയുടേത് വിവേകപൂര്‍വമുള്ള പരാമര്‍ശമാണെന്നായിരുന്നു വയലാര്‍ രവിയുടെ പ്രതികരണം.

ഇതിനിടെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ വയലാര്‍ രവിയും ജി കാര്‍ത്തികേയനും രഹസ്യ ചര്‍ച്ച നടത്തി. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി എന്നതാണ് ചെന്നിത്തലയുടെ മനസ്സിലിരിപ്പ്. എന്നാല്‍, ആഭ്യന്തരം മുഖ്യമന്ത്രി വിട്ടുകൊടുക്കില്ലെന്നു തീര്‍ച്ച. അപ്പോള്‍ വെറും ഉപമുഖ്യമന്ത്രി സ്ഥാനംകൊണ്ട് ചെന്നിത്തല തൃപ്തിയടയുമോയെന്ന് കണ്ടറിയണം. ഉപമുഖ്യമന്ത്രി സ്ഥാനം ചെന്നിത്തലയുടെ മനസ്സിനെ ചാഞ്ചാട്ടത്തിലാക്കിയിട്ടുണ്ട്. പക്ഷേ, സ്വന്തം ഗ്രൂപ്പുകാര്‍ എതിരാണ്. മന്ത്രിസഭയില്‍ ചേരുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് അവരുടെ വാദം. ഉപമുഖ്യമന്ത്രിസ്ഥാനം വെറും അലങ്കാരമാണെന്ന കെ മുരളീധരന്റെ പരിഹാസം എരിതീയില്‍ എണ്ണപകര്‍ന്നു.

അഞ്ചാംമന്ത്രി ആവശ്യത്തില്‍നിന്ന് ലീഗ് പിന്മാറിയിട്ടില്ലെന്ന് മന്ത്രി എം കെ മുനീര്‍ വ്യക്തമാക്കി. എം ഐ ഷാനവാസ് ഇതിനെ വയനാട്ടില്‍ പിന്തുണച്ചു. മലപ്പുറം കോട്ടയ്ക്കലില്‍ രാത്രി ലീഗ് നേതാക്കള്‍ ഒത്തുചേര്‍ന്ന് മന്ത്രിപദവി വേണമെന്ന നിലപാട് ആവര്‍ത്തിച്ചു. ലീഗ് ഇതില്‍ത്തന്നെ ഉറച്ചുനില്‍ക്കുമോ അതല്ല സ്പീക്കര്‍സ്ഥാനം ഏറ്റെടുക്കുമോയെന്ന് തീര്‍ച്ചയില്ല. ലീഗിന് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ കോണ്‍ഗ്രസിനുള്ള ബുദ്ധിമുട്ട് അവരെ അറിയിച്ചെന്നാണ് പി പി തങ്കച്ചന്‍ പറഞ്ഞത്. അഞ്ചാംമന്ത്രിക്ക് അരങ്ങൊരുക്കാന്‍ കെ സി ജോസഫ് രാജിവച്ചാല്‍ തങ്കച്ചന്റെ യുഡിഎഫ് കണ്‍വീനര്‍സ്ഥാനം വെള്ളത്തിലാകും. ഇപ്പോള്‍ വിലപേശിയില്ലെങ്കില്‍ തന്റെ കാര്യം പരുങ്ങലിലാകുമെന്ന് തങ്കച്ചന് ഉറപ്പാണ്. തങ്കച്ചനുവേണ്ടി വാദിക്കാന്‍ മറ്റാരും തയ്യാറുമല്ല. ലീഗിന് അഞ്ചാംമന്ത്രി, ചെന്നിത്തലയും കാര്‍ത്തികേയനും സ്ഥാനചലനമില്ല. അങ്ങനെ വന്നാല്‍ നായര്‍സമുദായത്തില്‍നിന്ന് മറ്റൊരാള്‍ക്ക് പരിഗണന കിട്ടും. അതാര് എന്നതാണ് അടുത്ത കുഴയ്ക്കുന്ന ചോദ്യം. അത്തരമൊരു സാധ്യത അനുകൂലമാക്കാനുള്ള വിലപേശലും മുറുകിയിരിക്കുകയാണ്.

ഇതുവരെ കണ്ടതല്ല ഇനി കാണാനിരിക്കുന്നതേയുള്ളൂവെന്നാണ് ഒരു കോണ്‍ഗ്രസ് എംഎല്‍എ നല്‍കിയ സൂചന. ഈസ്റ്റര്‍ ദിനത്തിലും വിലപേശലും ചരടുവലികളും മുറുകുമെന്ന് തീര്‍ച്ച. ഉമ്മന്‍ചാണ്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയാന്‍ കെ സി ജോസഫ് സന്നദ്ധനാണ്. ഇവിടംകൊണ്ട് പ്രശ്നം തീരുമെന്നു കരുതിയ ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ വിഴുപ്പലക്കല്‍ ശരിക്കും ഞെട്ടിച്ചു

ചെന്നിത്തല സ്ഥാനമൊഴിയേണ്ട: സുധീരന്‍

ആലപ്പുഴ: രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്ന് വി എം സുധീരന്‍. ആലപ്പുഴ ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിലപേശലിന് സ്പീക്കര്‍ പദവി വലിച്ചിഴച്ചത് ശരിയായില്ല. ഇത് ജനാധിപത്യസംവിധാനത്തെ ദോഷകരമായി ബാധിച്ചു. അഞ്ചാം മന്ത്രിയെ നല്‍കുന്നതിന് ഫോര്‍മുല എന്ന വാര്‍ത്ത നിഷേധിക്കാനെങ്കിലും തയാറായത് നന്നായി. ചെറിയൊരു പ്രശ്നത്തില്‍ തുടങ്ങി വലിയ വലിയ പ്രശ്നങ്ങളിലേക്ക് യുഡിഎഫ് പോകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. മറ്റ് പാര്‍ടികളില്‍ നിന്നും വരുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നതിന് വ്യക്തമായ മാനദണ്ഡം വേണം. യുഡിഎഫിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസി നിര്‍വാഹകയോഗം വിളിച്ചുചേര്‍ക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

അഞ്ചാം മന്ത്രി: സ്പീക്കറെ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചത് ശരിയല്ല- വയലാര്‍ രവി

അഞ്ചാംമന്ത്രി പ്രശ്നത്തില്‍ കെ മുരളീധരന്റെ പ്രതികരണം വിവേകപരമാണെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. തിരുവനന്തപുരത്ത് സ്പീക്കര്‍ ജി കാര്‍ത്തികേയനുമായി ചര്‍ച്ച നടത്തിയശേഷം മാധ്യമ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുരളീധരന്റെ വാക്കുകള്‍ ജനം കേള്‍ക്കുന്നുണ്ട്. സ്പീക്കര്‍പദവിയെ പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും വയലാര്‍ രവി പറഞ്ഞു. അഞ്ചാംമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട പുതിയ ഫോര്‍മുലയനുസരിച്ച് സ്പീക്കര്‍സ്ഥാനത്തുനിന്ന് കാര്‍ത്തികേയനെ മാറ്റി മന്ത്രിസഭയിലെടുക്കുമെന്ന വര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലായിരുന്നു വയലാര്‍ രവിയുടെ സന്ദര്‍ശനം. കൂടിക്കാഴ്ച 20 മിനിട്ട്് നീണ്ടു. ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ കാര്‍ത്തികേയന്‍ തയ്യാറായില്ല. അഞ്ചാംമന്ത്രി പ്രശ്നത്തില്‍ താന്‍ അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്ന് കെ മുരളീധരന്‍ പിന്നീട് ഒരു വാര്‍ത്താ ചാനലിനോട്പ്രതികരിച്ചു. കെപിസിസി നിര്‍വാഹക സമിതി യോഗത്തിന്റെ പൊതുവികാരം ഹൈക്കമാന്‍ഡിനെ അറിയിക്കാനാണ് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.

തന്റെ പക്കല്‍ ഫോര്‍മുലയില്ലെന്ന് മുഖ്യമന്ത്രി

തൃശൂര്‍/പാലക്കാട്: യുഡിഎഫ് പ്രതിസന്ധി പരിഹരിക്കാന്‍ തന്റെ പക്കല്‍ പുതിയ ഫോര്‍മുലയൊന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൃശൂര്‍ രാമനിലയത്തിലും ഒറ്റപ്പാലത്തും വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അഞ്ചാം മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഉടന്‍ പരിഹരിക്കും. ഇക്കാര്യത്തില്‍ അധികം കാത്തിരിക്കേണ്ടിവരില്ല. അവധിദിവസമായതിനാലാണ് തീരുമാനം വൈകുന്നത്. ഇതുസംബന്ധിച്ച പ്രചാരണങ്ങള്‍ ഊഹാപോഹമാണ്. കോണ്‍ഗ്രസില്‍ ഒരു പ്രശ്നവുമില്ല. യുഡിഎഫ് ഒറ്റക്കെട്ടായാണ് മുന്നോട്ടുപോവുന്നത്. പ്രശ്നങ്ങളുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മാധ്യമസൃഷ്ടി: ചെന്നിത്തല

കാസര്‍കോട്: അഞ്ചാംമന്ത്രിസ്ഥാനപ്രശ്നം പരിഹരിക്കാന്‍ പുതിയ ഫോര്‍മുലയുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ലീഗ് യുഡിഎഫിലെ അവിഭാജ്യഘടകമാണ്. പ്രശ്നങ്ങളെല്ലാം ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. ഈസ്റ്റര്‍ കഴിഞ്ഞാല്‍ പരിഹാരമാകും. ഉപമുഖ്യമന്ത്രി പദത്തേക്കാള്‍ വലിയ സ്ഥാനമാണ് വഹിക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ സംതൃപ്തനാണെന്നും ചെന്നിത്തല കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പി സി ചാക്കോയും കെ മുരളീധരനും നടത്തിയ വിമര്‍ശനത്തിന് മറുപടിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

അഞ്ചാം മന്ത്രിയെ നല്‍കുന്നതിനെതിരെ പൊതുവികാരം: തങ്കച്ചന്‍

കൊച്ചി: മുസ്ലിംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതിനെതിരെ കെപിസിസി യോഗത്തില്‍ പൊതുവികാരം ഉയര്‍ന്നെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. പെരുമ്പാവൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചിട്ടുണ്ട്. മന്ത്രിസഭയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തി പ്രശ്നപരിഹാരത്തിന് സാധ്യത തേടുകയാണ്. അനൂപ് ജേക്കബിന്റെ മന്ത്രി സ്ഥാനവും മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനവും കൂട്ടിക്കുഴയ്ക്കേണ്ട. ഒരുമന്ത്രിലെ ഉള്‍പ്പെടുത്താന്‍ വേണ്ടി ആറ്, ഏഴ് സ്ഥാനങ്ങള്‍ മാറ്റുന്നത് ഉചിതമല്ല. മന്ത്രിമാരെ മാറ്റുന്നത് തെറ്റല്ല. പക്ഷേ മന്ത്രിസഭ കേവലം പത്തു മാസം മാത്രമേ പിന്നിട്ടിട്ടുള്ളൂ. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടുകയാണെങ്കില്‍ മിനിറ്റിനകം ഒഴിയും. ജി കാര്‍ത്തികേയനെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും പി പി തങ്കച്ചന്‍ പറഞ്ഞു.

മന്ത്രി തര്‍ക്കം രാഷ്ട്രീയത്തെ മതവല്‍ക്കരിച്ചു: എന്‍എസ്എസ്

കോട്ടയം: അഞ്ചാം മന്ത്രിസ്ഥാനത്തിനുവേണ്ടിയുള്ള തര്‍ക്കങ്ങള്‍ രാഷ്ട്രീയത്തെ മതവല്‍ക്കരിക്കുന്ന സാഹചര്യം ഉണ്ടാക്കിയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. കോട്ടയം താലൂക്ക് യൂണിയന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലുള്ളവര്‍ ഈ സാഹചര്യം കണ്ണുതുറന്ന് കാണണം. ഉപാധികളൊന്നും പ്രശ്നത്തിന് പരിഹാരമല്ല. സാമൂഹ്യ നീതിക്ക് നിരക്കാത്ത ഈ നാണം കെട്ട ഇടപാടിന് താനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചാല്‍ അര്‍ധരാത്രിയോടെ പ്രശ്നങ്ങള്‍ തീരും. അഞ്ചാം മന്ത്രിക്ക് പല ഉപാധികളും പറയുന്നു. എല്ലാത്തിനും കാബിനറ്റ് പദവിയാണല്ലൊ. അങ്ങനെ വരുമ്പോള്‍ ന്യൂനപക്ഷത്തിന് 14ഉം ഭൂരിപക്ഷത്തിന് 10ഉം എന്നതാണ് നില. അതുകൊണ്ടു തന്നെ ഉപാധികളൊന്നും സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ല. ഒരു പാര്‍ടിയുടെയും ആഭ്യന്തര കാര്യങ്ങളില്‍ എന്‍എസ്എസ് ഇടപെടുന്നില്ല. എന്നാല്‍ ഇത്തരം സാമൂഹ്യ കാര്യങ്ങളില്‍ അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു.

സങ്കടം പറയാന്‍ ലീഗ് ഹൈക്കമാന്‍ഡിലേക്ക്

മലപ്പുറം: അഞ്ചാം മന്ത്രിക്കാര്യം സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദിനെ ചുമതലപ്പെടുത്തി. ഞായറാഴ്ച ഡല്‍ഹിയിലെത്തുന്ന അഹമ്മദ് കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ഇക്കാര്യം ചര്‍ച്ചചെയ്യും. ശനിയാഴ്ച വൈകിട്ട് കോട്ടയ്ക്കല്‍ റസ്റ്റ് ഹൗസില്‍ നടന്ന ഒന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചക്കുശേഷം അഹമ്മദ് രാത്രിയോടെ കൊച്ചിയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹിക്ക് തിരിക്കും. ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഇ അഹമ്മദ് എന്നിവരാണ് ചര്‍ച്ച നടത്തിയത്. വൈകിട്ട് 6.30ന് തുടങ്ങിയ ചര്‍ച്ച എട്ടിനാണ് അവസാനിച്ചത്. മന്ത്രിസ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കാനിടയുള്ള ഫോര്‍മുലകളോട് എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യമാണ് നേതാക്കള്‍ പ്രധാനമായും ചര്‍ച്ചചെയ്തത്.

ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കേണ്ടതില്ല എന്ന കെപിസിസി നേതൃയോഗത്തിലെ പൊതുവികാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിരുന്നു. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ ലീഗ് നേതൃത്വം അനുസരിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കൂകൂട്ടല്‍. ഇതോടെയാണ് തങ്ങളുടെ ആവശ്യം ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ ലീഗ് തീരുമാനിച്ചത്. അതേസമയം, ഡല്‍ഹിയില്‍നിന്നും വെറുംകൈയോടെ മടങ്ങരുതെന്ന നിലപാടാണ് ലീഗ് നേതൃത്വത്തിനുള്ളത്. അഞ്ചാം മന്ത്രിയെ കിട്ടിയില്ലെങ്കില്‍ മഞ്ഞളാംകുഴി അലിയെ സ്പീക്കറാക്കണമെന്ന ആവശ്യമാകും ലീഗ് മുന്നോട്ടുവെക്കുക. ഇ ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

യോഗത്തിനുശേഷം റസ്റ്റ് ഹൗസില്‍നിന്നും പുറത്തിറിങ്ങിയ നേതാക്കള്‍ വിശദാംശങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെക്കാന്‍ തയ്യാറായില്ല. ഹൈദരലി ശിഹാബ് തങ്ങളും ഇ അഹമ്മദും ചോദ്യങ്ങളില്‍നിന്നും പൂര്‍ണമായും ഒഴിഞ്ഞുമാറി. അഞ്ചാം മന്ത്രിക്കാര്യം അസംഭവ്യമല്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ചൊവ്വാഴ്ചക്കകം പ്രശ്നം പരിഹരിക്കുമെന്നാണ് കരുതുന്നത്. ലീഗിന് അഞ്ചാം മന്ത്രി നല്‍കേണ്ടതില്ലെന്ന നിലപാടാണ് കെപിസിസി യോഗത്തില്‍ ഉയര്‍ന്നതെന്ന യുഡിഎഫ് കണ്‍വീനറുടെ പ്രസ്താവന വാര്‍ത്താലേഖകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അങ്ങനെയൊരു പ്രസ്താവന തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു പ്രതികരണം. യോഗം നടന്നുകൊണ്ടിരിക്കെ റസ്റ്റ് ഹൗസിലെത്തിയ എം പി അബ്ദുസമദ് സമദാനി എംഎല്‍എയെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചില്ല. ഇദ്ദേഹം നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അനുകൂല മറുപടി ലഭിക്കാത്തതിനാല്‍ മടങ്ങി

deshabhimani 080412

1 comment:

  1. അഞ്ചാംമന്ത്രി തര്‍ക്കം തീര്‍ക്കാനുള്ള വിലപേശലില്‍ പക്ഷംപിടിച്ച് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ പരസ്യമായി രംഗത്തിറങ്ങി. മുസ്ലിംലീഗിന്റെ ആവശ്യത്തിന് വഴങ്ങിയാലും സാരമില്ല, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ഇറക്കണമെന്ന നിലപാടിന് ശക്തികൂടി. തന്നെ ഇറക്കിവിടാന്‍ ധൈര്യമുണ്ടെങ്കില്‍ ആകാമെന്ന വെല്ലുവിളിയുമായി ചെന്നിത്തലയും. ഇരുപക്ഷത്തും ആളും ആരവവും നിറഞ്ഞതോടെ അഞ്ചാംമന്ത്രി പ്രശ്നം ലീഗിനൊപ്പം കോണ്‍ഗ്രസിലും കീറാമുട്ടിയായി. കേന്ദ്രമന്ത്രി വയലാര്‍ രവി, പി സി ചാക്കോ, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ ചെന്നിത്തലയ്ക്കെതിരെ പരസ്യമായി രംഗത്തുവന്നു. ജി കാര്‍ത്തികേയനെ കെപിസിസി അധ്യക്ഷനാക്കണമെന്ന ആഗ്രഹം സാധിച്ചെടുക്കാനുള്ള ചരടുവലി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ശക്തമാക്കി. കാര്‍ത്തികേയനോടുള്ള താല്‍പ്പര്യമല്ല മറിച്ച് ചെന്നിത്തലയോടുള്ള വിദ്വേഷമാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കത്തിനു പിന്നില്‍. കാര്‍ത്തികേയനും ചെന്നിത്തലയും സ്ഥാനങ്ങള്‍ ത്യജിക്കാന്‍ തയ്യാറായില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് മറ്റൊരു മുന്നോക്ക വിഭാഗക്കാരനെ പരിഗണിക്കണമെന്ന വാദഗതി ശക്തമായി. വി ഡി സതീശന്‍മുതല്‍ പാലോട് രവിവരെയുള്ളവര്‍ ഇതിനായി കച്ചക്കെട്ടിയിരിക്കുകയാണ്.

    ReplyDelete