Tuesday, May 8, 2012

വടകര സംഭവത്തിന്റെ പേരില്‍ സിപിഐ എം വിരുദ്ധ പ്രചാരവേല വിലപ്പോകില്ല: കോടിയേരി


വടകര സംഭവത്തിന്റെ പേരില്‍ സിപിഐ എം വിരുദ്ധ പ്രചാരവേല നടത്തി നെയ്യാറ്റിന്‍കരയില്‍ മുതലെടുപ്പുനടത്താനുള്ള ശ്രമം വിലപ്പോകില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത്മാര്‍ച്ചിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
വടകരയില്‍ ആര്‍എംപി നേതാവ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണ്, അപലപനീയമാണ്. ഈ സംഭവത്തില്‍ സിപിഐ എമ്മിന് ബന്ധവുമില്ല. അതുകൊണ്ടാണ് സംഭവത്തെ അപലപിക്കാനും ദുഃഖത്തില്‍ പങ്കുചേരാനും സിപിഐ എമ്മിന്റെ സമുന്നതനായ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പോയത്. ഇതുപോലൊരു സംഭവം ഇത്തരമൊരു ഘട്ടത്തില്‍ സിപിഐ എം പോലുള്ള പാര്‍ടി ചെയ്യുമെന്ന് രാഷ്ട്രീയബോധമുള്ള ആരും വിശ്വസിക്കില്ല. ദുരൂഹത നിറഞ്ഞ കൊലപാതകകേസില്‍ അന്വേഷണത്തിന് നേതൃത്വം കൊടുത്ത ഡിഐജി ശ്രീജിത്തിനെ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് ഇടപെട്ട് മാറ്റി.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് ആദ്യ പ്രതികരണം നടത്തിയത്. സംഭവത്തിനു പിന്നില്‍ മാര്‍ക്സിസ്റ്റുകാരാണെന്ന് വടകരക്കാരനായ മുല്ലപ്പള്ളി പറഞ്ഞു. പിന്നീട് ഇത് ഉമ്മന്‍ചാണ്ടി ഏറ്റുപിടിച്ചു. ഇവര്‍ക്ക് ഇങ്ങനെ വല്ല റിപ്പോര്‍ട്ടും കിട്ടിയിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കണം. സിപിഐ എം വിട്ട് വേറെ പാര്‍ടിയില്‍ പോയതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് പറയുന്നത്. അങ്ങനെ എത്രപേര്‍ സിപിഐ എം വിട്ടിട്ടുണ്ട്. ഇതില്‍ ആരെയെങ്കിലും സിപിഐ എം ഒരു പോറലെങ്കിലും എല്‍പ്പിച്ചെന്നുപറയാന്‍ കഴിയുമോ? ഇത്തരം അക്രമം സിപിഐ എം നിലപാടല്ല. എന്നാല്‍, കോണ്‍ഗ്രസ് വിട്ടവരെ കൊല്ലുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. പാര്‍ടി വിട്ടതിന് ദേശീയനേതാവായിരുന്ന മൊയാരത്ത് ശങ്കരനെയും കൊടുങ്ങല്ലൂരിലെ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന അബ്ദുള്‍ഖാദറിനെയും കൊന്ന കോണ്‍ഗ്രസുകാരാണ് ഇപ്പോള്‍ അക്രമവിരുദ്ധ രാഷ്ട്രീയം പ്രസംഗിക്കുന്നത്.

സംസ്ഥാനത്തെ ഏറ്റവും തലമുതിര്‍ന്ന നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്‍, ഏറനാടിന്റെ വീരപുത്രന്‍ കുഞ്ഞാലി എന്നിവരെ ഉള്‍പ്പെടെ ഒരുപാട് ഉശിരന്മാരായ നേതാക്കളുടെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന പ്രസ്ഥാനത്തെ നോക്കിയാണ് ഇപ്പോള്‍ യുഡിഎഫും കോണ്‍ഗ്രസും ബിജെപിയും അക്രമികളെന്നു വിളിക്കുന്നത്.

സെല്‍വരാജ് കോണ്‍ഗ്രസ് ചേര്‍ന്നില്ലെങ്കില്‍ ഇതുപോലെ അക്രമത്തിന് വിധേയമായേനെ എന്ന് പ്രചരിപ്പിക്കുന്നു. ഇതിന് ക്വട്ടേഷന്‍ കൊടുത്ത സംഘത്തില്‍പ്പെട്ട ഒരാള്‍ തന്നെ അത് പറഞ്ഞെന്നാണ് സെല്‍വരാജ് പറയുന്നത്. എങ്കില്‍ എന്തുകൊണ്ട് പൊലീസില്‍ പരാതി നല്‍കിയില്ല. വധഭീഷണിയുണ്ടെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞതായി മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പറയുന്നു. എങ്കില്‍ എന്തുകൊണ്ട് സംരക്ഷണം കൊടുത്തില്ല. സംരക്ഷണം വേണ്ടെന്ന് ചന്ദ്രശേഖരന്‍ എഴുതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് പ്രസിദ്ധീകരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകുമോ?- കോടിയേരി ചോദിച്ചു.

deshabhimani 080512

1 comment:

  1. വടകര സംഭവത്തിന്റെ പേരില്‍ സിപിഐ എം വിരുദ്ധ പ്രചാരവേല നടത്തി നെയ്യാറ്റിന്‍കരയില്‍ മുതലെടുപ്പുനടത്താനുള്ള ശ്രമം വിലപ്പോകില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത്മാര്‍ച്ചിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

    ReplyDelete