Saturday, June 16, 2012

സുപ്രീംകോടതി വിധിച്ചിട്ടും കെട്ടിടം ഒഴിയാതെ കോണ്‍ഗ്രസ്


കോഴിക്കോട്: സുപ്രീംകോടതി ഉത്തരവ് കാറ്റില്‍പറത്തി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി(ഡിസിസി)യുടെ കോടതിയലക്ഷ്യം. ഡിസിസി ഓഫീസ് മൂന്നുമാസത്തിനകം ഉടമയ്ക്ക് ഒഴിഞ്ഞുകൊടുക്കണമെന്ന മാര്‍ച്ച് 13ന്റെ സുപ്രീംകോടതി ഉത്തരവാണ് പരസ്യമായി ലംഘിച്ചത്. ഉത്തരവ് നടപ്പാക്കേണ്ട കാലാവധി ബുധനാഴ്ച അവസാനിച്ചു. ദീപക് വര്‍മ, ദീപക് മിശ്ര എന്നിവരടങ്ങിയ സുപ്രീംകോടതി ഡിവിഷന്‍ ബഞ്ചാണ് ഓഫീസ് കെട്ടിടം ഉള്‍ക്കൊള്ളുന്ന 40 സെന്റ് ഭൂമി സമാധാനപരമായി കൈമാറാന്‍ ഡിസിസി നേതൃത്വത്തോട് ഉത്തരവിട്ടത്. കൈമാറ്റം നടന്നില്ലെങ്കില്‍ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും വ്യക്തമാക്കിയിരുന്നു. 1975ലെ മുന്‍സിഫ് കോടതി ഉത്തരവ് ഇതുവരെ നടപ്പാക്കാത്തതില്‍ ആശ്ചര്യം പ്രകടിപ്പിച്ച സുപ്രീംകോടതി സ്ഥലം വിട്ടുകൊടുക്കുന്നതിന് ഒരു തടസ്സവും അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി. ഡിസിസി മുന്‍ സെക്രട്ടറി പി കെ മാമുക്കോയയാണ് ഓഫീസ് ഒഴിഞ്ഞുകൊടുക്കാനുള്ള കോഴിക്കോട് മുന്‍സിഫ് കോടതി ഉത്തരവിനെതിരെ അപ്പീലുമായി മേല്‍ക്കോടതികളില്‍ പോയത്.

കോടികള്‍ വിലമതിക്കുന്ന ഭൂമി കുതന്ത്രങ്ങളിലൂടെയാണ് അന്നത്തെ ഡിസിസി നേതൃത്വം കൈക്കലാക്കിയത്. ഡിസിസി ഓഫീസിനെച്ചൊല്ലി 1972 ല്‍ തുടങ്ങിയ നിയമയുദ്ധത്തിനിടെ "75 ലാണ് കെട്ടിടം ഉടമ പന്നിയങ്കരയിലെ മാണിയേടത്ത് ബാലന് കെട്ടിടവും സ്ഥലവും ഒഴിഞ്ഞുകൊടുക്കണമെന്ന് മുന്‍സിഫ് കോടതി ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കാന്‍ ചെന്ന ആമീനെ ഡിസിസി ഓഫീസില്‍ തടഞ്ഞു. പി ശങ്കരനായിരുന്നു അന്ന് ഡിസിസി പ്രസിഡന്റ്. പിന്നീട് കോണ്‍ഗ്രസ് ജില്ലാ ഘടകം കേസുമായി ഹൈക്കോടതിയിലെത്തി. മുന്‍സിഫ് കോടതി ഉത്തരവ് 1999-ല്‍ ഹൈക്കോടതിയും ശരിവച്ചു. ഇതിനെതിരെയാണ് സ്പെഷ്യല്‍ ലീവ് പെറ്റീഷനുമായി ഡിസിസി നേതൃത്വം സുപ്രീംകോടതിയിലെത്തിയത്. ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനിടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് രജിസ്ട്രാര്‍ (വിജിലന്‍സ്) അന്വേഷണം നടത്തിയിരുന്നു. ഡിസിസി നേതൃത്വത്തിന്റെ അവകാശവാദത്തില്‍ തരിമ്പും സത്യമില്ലെന്ന് ഇതിലും കണ്ടെത്തി.

അഞ്ചുവര്‍ഷം മുമ്പ് മാണിയേടത്ത് ബാലന്‍ മരിച്ചു. തുടര്‍ന്ന് മകന്‍ ധര്‍മരാജാണ് കേസ് മുന്നോട്ടുകൊണ്ടുപോയത്. കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ധര്‍മരാജ് പറഞ്ഞു. നഗരത്തില്‍ വയനാട് റോഡില്‍ ഇംഗ്ലീഷ് പള്ളിക്കടുത്ത് കോടികള്‍ വിലമതിക്കുന്ന സ്ഥലവും കെട്ടിടവും ഡിസിസി കൈവശപ്പെടുത്തിയെന്നുകാണിച്ച് 1972ലാണ് മാണിയേടത്ത് ബാലന്‍ കോടതിയെ സമീപിച്ചത്. കേസ് നടക്കുമ്പോള്‍തന്നെ പഴയ കെട്ടിടം ഡിസിസി നേതൃത്വം പുതുക്കിപ്പണിതു. ഓഡിറ്റോറിയവും പണിതു.
(പി വിജയന്‍)

deshabhimani 160612

2 comments:

  1. സുപ്രീംകോടതി ഉത്തരവ് കാറ്റില്‍പറത്തി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി(ഡിസിസി)യുടെ കോടതിയലക്ഷ്യം. ഡിസിസി ഓഫീസ് മൂന്നുമാസത്തിനകം ഉടമയ്ക്ക് ഒഴിഞ്ഞുകൊടുക്കണമെന്ന മാര്‍ച്ച് 13ന്റെ സുപ്രീംകോടതി ഉത്തരവാണ് പരസ്യമായി ലംഘിച്ചത്. ഉത്തരവ് നടപ്പാക്കേണ്ട കാലാവധി ബുധനാഴ്ച അവസാനിച്ചു. ദീപക് വര്‍മ, ദീപക് മിശ്ര എന്നിവരടങ്ങിയ സുപ്രീംകോടതി ഡിവിഷന്‍ ബഞ്ചാണ് ഓഫീസ് കെട്ടിടം ഉള്‍ക്കൊള്ളുന്ന 40 സെന്റ് ഭൂമി സമാധാനപരമായി കൈമാറാന്‍ ഡിസിസി നേതൃത്വത്തോട് ഉത്തരവിട്ടത്. കൈമാറ്റം നടന്നില്ലെങ്കില്‍ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും വ്യക്തമാക്കിയിരുന്നു. 1975ലെ മുന്‍സിഫ് കോടതി ഉത്തരവ് ഇതുവരെ നടപ്പാക്കാത്തതില്‍ ആശ്ചര്യം പ്രകടിപ്പിച്ച സുപ്രീംകോടതി സ്ഥലം വിട്ടുകൊടുക്കുന്നതിന് ഒരു തടസ്സവും അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി. ഡിസിസി മുന്‍ സെക്രട്ടറി പി കെ മാമുക്കോയയാണ് ഓഫീസ് ഒഴിഞ്ഞുകൊടുക്കാനുള്ള കോഴിക്കോട് മുന്‍സിഫ് കോടതി ഉത്തരവിനെതിരെ അപ്പീലുമായി മേല്‍ക്കോടതികളില്‍ പോയത്.

    ReplyDelete
  2. ഡിസിസി ഓഫീസ് കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ റവ്യൂ പെറ്റീഷന്‍ നല്‍കിയതായി ഡിസിസി പ്രസിഡന്റ് കെ സി അബു. കേസ് വേളയില്‍ കൃത്യസമയത്ത് ഹാജരാകാതിരുന്നതിനാല്‍ ആറുതവണയും ഡിസിസിക്കെതിരായാണ് കോടതിവിധിയുണ്ടായത്. റവ്യൂ പെറ്റീഷന്‍ തള്ളുകയാണെങ്കില്‍ ബന്ധപ്പെട്ടവരുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete