Wednesday, November 16, 2011

തൃശൂരില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളി ആക്രമിച്ചു

പ്രശസ്തമായ പാലയൂര്‍ തീര്‍ത്ഥകേന്ദ്രമുള്‍പ്പെടെ തൃശൂര്‍ ജില്ലയിലെ മൂന്ന് കത്തോലിക്കാ ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം. പാലയൂര്‍ സെന്റ് തോമസ് തീര്‍ഥകേന്ദ്രം, പാവറട്ടിക്കടുത്ത് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി, ചിറ്റിലപ്പിള്ളി സെന്റ് റീത്താസ് പള്ളി എന്നിവയാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ ആക്രമിക്കപ്പെട്ടത്. പാലയൂര്‍ തീര്‍ഥകേന്ദ്രത്തിനു കീഴിലെ ജൂതന്‍കുന്നിലുള്ള കപ്പേളയിലേയും ചിറ്റാട്ടുകര ചെറുപുഷ്പം കപ്പേളയിലേയും ചിറ്റിലപ്പിള്ളി കപ്പേളയിലേയും ചില്ലുകൂടുകള്‍ കല്ലേറില്‍ പൂര്‍ണമായി തകര്‍ന്നു. ചിറ്റിലപ്പിള്ളി പള്ളി അങ്കണത്തിലെ മാതാവിന്റെ രൂപത്തിന്റെ ഒരു കൈ തകര്‍ന്ന നിലയിലാണ്. ഒരേ മേഖലയിലെ പള്ളികളായതിനാല്‍ ആക്രമണം ആസൂത്രിതമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെക്കുറിച്ച് സൂചനയുണ്ട്.

ആയിരക്കണക്കിന് വിശ്വാസികളെത്തുന്ന പാലയൂര്‍ പള്ളി കപ്പേളക്കുനേരെ അര്‍ധരാത്രിയാണ് കല്ലേറുണ്ടായത്. ശബ്ദം കേട്ട് നോക്കിയപ്പോള്‍ ബൈക്കില്‍ രണ്ടുപേര്‍ കപ്പേളയ്ക്കു സമീപത്തുനിന്ന് പോകുന്നത് കണ്ടതായി സമീപവാസികള്‍ പറഞ്ഞു. കപ്പേളക്ക് സമീപത്തുനിന്ന് ഇഷ്ടികയും കോണ്‍ക്രീറ്റ് കഷ്ണങ്ങളും കണ്ടെത്തി. കല്ലേറില്‍ തകര്‍ന്ന രൂപത്തിന്റെ കൈ പള്ളി അധികൃതര്‍ നന്നാക്കി. ആക്രമണത്തില്‍ വിശ്വാസികളും പള്ളി അധികൃതരും പ്രതിഷേധിച്ചു. ആക്രമണത്തില്‍ തൃശൂര്‍ ബിഷപ് ഹൗസ് ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. സംഭവം വേദനാജനകമാണെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവണമെന്നും അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ ആക്രമണം നടന്ന പള്ളികള്‍ സന്ദര്‍ശിച്ചു. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വ ശ്രമത്തിന്റെ ഭാഗമാണ് ആക്രമണമെന്ന് എ സി മൊയ്തീന്‍ പറഞ്ഞു. സംഭവത്തില്‍ കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ പ്രതിഷേധിച്ചു.

deshabhimani 161111

2 comments:

  1. പ്രശസ്തമായ പാലയൂര്‍ തീര്‍ത്ഥകേന്ദ്രമുള്‍പ്പെടെ തൃശൂര്‍ ജില്ലയിലെ മൂന്ന് കത്തോലിക്കാ ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം. പാലയൂര്‍ സെന്റ് തോമസ് തീര്‍ഥകേന്ദ്രം, പാവറട്ടിക്കടുത്ത് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി, ചിറ്റിലപ്പിള്ളി സെന്റ് റീത്താസ് പള്ളി എന്നിവയാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ ആക്രമിക്കപ്പെട്ടത്. പാലയൂര്‍ തീര്‍ഥകേന്ദ്രത്തിനു കീഴിലെ ജൂതന്‍കുന്നിലുള്ള കപ്പേളയിലേയും ചിറ്റാട്ടുകര ചെറുപുഷ്പം കപ്പേളയിലേയും ചിറ്റിലപ്പിള്ളി കപ്പേളയിലേയും ചില്ലുകൂടുകള്‍ കല്ലേറില്‍ പൂര്‍ണമായി തകര്‍ന്നു. ചിറ്റിലപ്പിള്ളി പള്ളി അങ്കണത്തിലെ മാതാവിന്റെ രൂപത്തിന്റെ ഒരു കൈ തകര്‍ന്ന നിലയിലാണ്. ഒരേ മേഖലയിലെ പള്ളികളായതിനാല്‍ ആക്രമണം ആസൂത്രിതമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെക്കുറിച്ച് സൂചനയുണ്ട്.

    ReplyDelete
  2. പ്രശസ്തമായ പാലയൂര്‍ തീര്‍ഥകേന്ദ്രം ഉള്‍പ്പെടെ മൂന്നു ക്രൈസ്തവ ദേവാലയത്തിനുനേരെയുണ്ടായ ആക്രമണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുന്നു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി അറിയുന്നു. അറസ്റ്റ് താമസിയാതെ ഉണ്ടായേക്കും. പാലയൂര്‍ സെന്റ് തോമസ് തീര്‍ഥകേന്ദ്രത്തിന്റേയും ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടേയും കപ്പേളകള്‍ , ചിറ്റിലപ്പിള്ളി സെന്റ് റീത്താസ് പള്ളി അങ്കണത്തിലെ മാതാവിന്റെ രൂപം എന്നിവയ്ക്കുനേരെയാണ് തിങ്കളാഴ്ച രാത്രി ആക്രമണമുണ്ടായത്. കപ്പേളകളിലെ ചില്ലുകൂടുകള്‍ തകര്‍ക്കുകയും മാതാവിന്റെ രൂപത്തില്‍ കേടുപാടുകള്‍ വരുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ വര്‍ഗീയവാദികളുടെ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പാവറട്ടി മേഖലയില്‍നിന്നും കഴിഞ്ഞ ദിവസംമുതല്‍ ഒരാള്‍ അപ്രത്യക്ഷനായിട്ടുണ്ട്. ഇയാളെ ചുറ്റിപ്പറ്റിയും അന്വേഷിക്കുന്നതായി പൊലീസ് സൂചിപ്പിച്ചു. ആക്രമണം നടന്ന മേഖലയിലെ ഒരു പള്ളിയില്‍ കുര്‍ബാനസമയത്ത് ഒരാള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ചിലര്‍ പൊലീസില്‍ അറിയിച്ചെങ്കിലും രോഗിയാണെന്നറിഞ്ഞ് പള്ളിയധികൃതര്‍തന്നെ ഇടപെട്ട് നടപടി ഒഴിവാക്കുകയായിരുന്നുവത്രെ. ഇക്കാര്യവും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഗുരുവായൂര്‍ എസിപി ആര്‍ കെ ജയരാജ്, ചാവക്കാട് സിഐ എസ് സുദര്‍ശനന്‍ , പാവറട്ടി, ചാവക്കാട്, പേരാമംഗലം എസ്ഐ മാര്‍ എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല.

    ReplyDelete