Monday, August 24, 2020

കോര്‍ട്ടലക്ഷ്യ കേസിലെ വിധിയ്ക്ക് ഇഎംഎസ് എഴുതിയ മറുപടിയുടെ പൂര്‍ണ്ണരൂപം

 (മാര്‍ക്സിസം ലെനിനിസം മനസ്സിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും പരാജയപ്പെട്ടതുകൊണ്ടാണ് ഇഎംഎസില്‍ നിന്ന് കോടതിയലക്ഷ്യത്തിനിടയാക്കിയ വാക്കുകള്‍ ഉണ്ടായതെന്ന വിധിയിലെ പരാമര്‍ശങ്ങള്‍ക്കായിരുന്നു ഇഎംഎസിന്റെ ഈ മറുപടി.വിധി അച്ചടിച്ചു വന്ന കേരള ലോ ടൈംസി (കെഎല്‍ടി)ന് അയച്ച കത്തിലായിരുന്നു  പ്രതികരണം.എന്നാല്‍ കത്ത് പ്രസിദ്ധീകരിച്ച കെഎല്‍ടി പത്രാധിപര്‍  വിധിയെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ പലതും ഒഴിവാക്കി. ഇതില്‍ പ്രതിഷേധമറിയിച്ച ഇഎംഎസ് മറുപടി  ദേശാഭിമാനിക്ക് നല്‍കി. 1971 ജനുവരി 28 ന്റെ പത്രം അത് പൂര്‍ണ്ണരൂപത്തില്‍ അച്ചടിച്ചു.)

കേരള ഹൈക്കോടതിയുടെ വിധിന്യായത്തിനും ശിക്ഷയ്ക്കുമെതിരായി ഞാൻ കൊടുത്ത അപ്പീലുകൾ സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി താങ്കളുടെ മാസികയുടെ 1970 ഏപ്രിൽ 24 ലാം തീയതിയിലെ ലക്കത്തിൽ (കേരള ലോ ടൈംസ് 588) പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ. ഹൈക്കോടതി ശിക്ഷ സുപ്രീം കോടതി ശരിവച്ചതിനെ ക്കുറിച്ചോ എന്റെ പിഴ 1000 ഉറുപ്പികയിൽ നിന്ന് 50 ഉറുപ്പികയാക്കി സുപ്രീം കോടതി ഇളവു ചെയ്തതിനെ കുറിച്ചോ ഞാൻ ഒന്നും പറയുവാൻ ഉദ്ദേശിക്കുന്നില്ല. മാർക്‌സിന്റെയും ഏംഗൽസിന്റെയും താത്വിക വിശകലനത്തെക്കുറിച്ചുള്ള എന്റെ 'ധാരണാ പിശകു'കൾ തുറന്നു കാണിക്കാൻ സുപ്രീം കോടതി വിധിന്യായത്തിൽ നടത്തിയിട്ടുള്ള ശ്രമത്തെക്കുറിച്ച് ഒരു വിശദീകരണം എന്ന നിലയ്ക്കാണ് ഞാനീ എഴുതുന്നത്. മാർക്‌സിന്റെയും ഏംഗൽസിന്റെയും താത്വിക വിശകലനങ്ങൾ പഠിക്കുവാനും ഉൾക്കൊള്ളാനും വേണ്ടി എന്റെ ജീവിതത്തിലെ 35 വർഷങ്ങൾ ചെലവാക്കിയിട്ടുണ്ടെങ്കിലും ആ താത്വിക ആചാര്യന്മാരുടെ എല്ലാ ഗ്രന്ഥങ്ങളും വായിച്ചിട്ടുണ്ടെന്ന് അവകാശപ്പെടാൻ ഞാൻ തയ്യാറല്ല. മാർക്‌സും ഏംഗൽസും എഴുതിയതെല്ലാം തങ്ങൾ വായിച്ചിട്ടുണ്ടെന്ന അവകാശവാദത്തിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാർ എന്റെ 'ധാരണാ പിശകു'കൾ 'തുറന്നു കാട്ടു'ന്നത് എന്ന കാണുന്നതിനാലാണ് ഇക്കാര്യത്തെ ഞാൻ ഇവിടെ സ്പർശിക്കുന്നത്.മാർക്‌സിന്റെയും  ഏംഗൽസിന്റെയും ഒരു ഗ്രന്ഥവും ജുഡീഷ്യറിയെ, ജനരോഷത്തിന് പാത്രമായ ഒരു സ്ഥാപനമെന്ന നിലയിൽ, നേരിട്ട് വിമർശിച്ചിട്ടില്ല എന്നാണ് സുപ്രീംകോടതി വിധിയിൽ പറയുന്നത്. മാർക്‌സിന്റെയും  ഏംഗൽസിന്റെയും എല്ലാ കൃതികളും വായിച്ചിട്ടുണ്ടെന്ന് അവകാശപ്പെടാൻ മാത്രം ചങ്കൂറ്റമുള്ളവരുടെ ധീരതയ്ക്കു മുമ്പിൽ തലകുനിക്കാൻ മാത്രമേ എനിക്ക് കഴിയൂ. അതോടൊപ്പം മാർക്‌സിസത്തിന്റെ ഉപജ്ഞാതാക്കളുടെ മുഴുവൻ കൃതികളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാണിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ജർമ്മൻ ഭാഷയിൽ ഇവരുടെയെല്ലാ മൂല കൃതികളും വായിച്ചിട്ടുണ്ടെന്നാണോ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും അവകാശപ്പെടുന്നത്? എന്തായാലും ഏംഗൽസ് 1844 ൽ എഴുതിയ ഇംഗ്ലണ്ടിലെ തൊഴിലാളി വർഗത്തിന്റെ സ്ഥിതി എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ ചില വരികൾ ഇവിടെ ഉദ്ധരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ബൂർഷ്വാ നീതിന്യായം

''തോൽപ്പിക്കപ്പെടേണ്ട ഒരു ശത്രുവാണ് തൊഴിലാളിവർഗ്ഗമെന്ന ആശയമാണ് എല്ലാ നിയമങ്ങളുടെയും അടിയിലുള്ളത്. ജഡ്ജിമാർ നിയമപാലനം നടത്തുന്ന രീതിയിൽ നിന്നും ഇത് വ്യക്തമാകും. ജസ്റ്റിസസ് ഓഫ് പീസ് എന്ന് പറയപ്പെടുന്നവരെ -ഇവർ ഇടത്തരക്കാരിൽ നിന്നും വ്യത്യസ്തരാണ്- സംബന്ധിച്ചിടത്തോളം ഇത് പ്രത്യേകിച്ചും ശരിയാണ്. ഇവരുമായിട്ടാണ്  തൊഴിലാളി വർഗ്ഗത്തിന് പലപ്പോഴും ഇടപഴകേണ്ടി വരുന്നത്. തൊഴിലാളിവർഗ്ഗത്തെ അടിച്ചമർത്താനുള്ള ഒരു ഉപകരണമായി നിയമപാലനത്തെ ഉപയോഗപ്പെടുത്താൻ അവർക്ക് യാതൊരു മടിയുമില്ല. സാമ്പത്തികമായി ഭേദപ്പെട്ട ഇടത്തരക്കാരില്‍ നിന്ന് ആരെയെങ്കിലും കോടതി മുമ്പാകെ ഹാജരാകാൻ സമൻസ് -അല്ലെങ്കിൽ ആദര പുരസരം ക്ഷണം- അയക്കുന്നു എന്ന് കരുതുക. അയാളെ ഇങ്ങനെ ബുദ്ധിമുട്ടിച്ചതിന് കോടതി ആദ്യമേ ഖേദപ്രകടനം നടത്തും. ഇടത്തരക്കാരനായ പ്രതിയുടെ പാത സുഗമമാക്കി തീർക്കാൻ മജിസ്‌ട്രേറ്റ് തനിക്ക് കഴിവുള്ളതെന്തും ചെയ്യും. കേസിൽ ധനികനായ പ്രതി കുറ്റക്കാരനാണെന്ന് അസന്നിഗ്ധമായി തെളിഞ്ഞാൽ നിർലോഭമായ  ക്ഷമാപണത്തോടു കൂടി ഒരു നിസാര ശിക്ഷവിധിക്കുക മാത്രമാണ് മജിസ്‌ട്രേറ്റ് ചെയ്യുക. അവജ്ഞയോടു കൂടി പണം മേശപ്പുറത്ത് വലിച്ചെറിഞ്ഞിട്ട് ആ ധനികൻ ഇറങ്ങി പുറത്തു പോകും. അതേ സമയം ഭാഗ്യഹീനനായ ഒരു പാവപ്പെട്ട തൊഴിലാളിയാണ് മജിസ്‌ട്രേറ്റിനു മുമ്പിൽ ഹാജരാകേണ്ടി വരുന്നതെങ്കിൽ അത് മറ്റൊരു കഥയാണ്. മിക്കവാറും അതിന് തലേദിവസം രാത്രി മുതൽ മറ്റു തടവുകാരോടൊപ്പം ലോക്കപ്പിൽ കഴിയേണ്ടിവരും. കോടിതിയിൽ വച്ച് മജിസ്‌ട്രേറ്റ് അവന്റെ നേരെ തട്ടിക്കയറും. ആദ്യം മുതലേ അവൻ കുറ്റക്കാരനാണെന്ന ധാരണയോടെയാണ് മജിസ്‌ട്രേറ്റ് പെരുമാറുക. തന്റെ ഭാഗം ന്യായീകരിക്കാൻ അവൻ എന്തെങ്കിലും ശ്രമം നടത്തിയാലുടനെ മജിസ്‌ട്രേറ്റ്  അവജ്ഞയോടെ പറയും 'ഇമ്മാതരി കഥകൾ ഞാൻ മുമ്പും കേട്ടിട്ടുണ്ട്'. അതിന് ശേഷം അവനു പിഴ ശിക്ഷ വിധിക്കപ്പെടുന്നു. കൈയിൽ മതിയായ പണം ഇല്ലാത്തതുകൊണ്ട അവന് ഒരു മാസമോ ജയിൽ ശിക്ഷയോ കഠിനതടവോ അനുഭവിക്കേണ്ടി വരും. മറിച്ച് കുറ്റം വ്യക്തമായി തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും തെണ്ടിയും കള്ളനും ആണെന്നോ (ഒരേ സമയം രണ്ടുമായിരിക്കും) കാരണം പറഞ്ഞ് അവന് ഒരു മാസമോ കൂടുതലോ കഠിനതടവ് വിധിക്കാൻ കോടതിക്ക് കഴിയും. ഗ്രാമ പ്രദേശങ്ങളിലെ അധ്വാനിക്കുന്ന വർഗ്ഗത്തിന് എതിരെയുള്ള ജസ്റ്റിസസ് ഓഫ് പീസിന്റെ വിവേചനം വിവരണാതീതമാണ്. ഈ സ്ഥിതി വിശേഷത്തെ പൊതുജനം സാധാരണ അംഗീകരിക്കുകയാണ് പതിവ്. അങ്ങേയറ്റം ആക്ഷേപാർഹമായ ചില കേസുകൾ മാത്രമേ പത്രത്തിൽ പരാമർശിക്കപ്പെടാറുള്ളൂ. സാധാരണ ഗതിയിൽ അഭിപ്രായ പ്രകടനം ഒന്നും കൂടാതെ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ് പതിവ്. അവരിൽ നിന്നും ഇത്രയേ പ്രതീക്ഷിക്കുന്നുള്ളൂതാനും. ഈ പട്ടിക്കായകൾ (Dogberries)* നിയമത്തെ എപ്പോഴും ഇങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്. ഈ ന്യായാധിപൻമാർ ബൂർഷ്വാ വർഗ്ഗത്തിൽ നിന്നും വരുന്നവരാണ്. ക്രമസമാധാനത്തിന്റെ ആണിക്കല്ല് തങ്ങളുടെ വർഗ്ഗ താൽപര്യ സംരക്ഷണമാണെന്ന് ഇവർ ഉറച്ച് വിശ്വസിക്കുന്നു''. (കുറിപ്പ് : *ഇതൊരു ഗ്രാമ്യ പ്രയോഗമാണ് Dogberries എന്നതിന് Websters Third International Dictionaryയിൽ അർഥം കൊടുത്തിട്ടുള്ളത് ഇങ്ങനെയാണ്: A Foolish Constable in Shakespeare's Much Ado about Nothing. A Blundering Official often a policeman/constable.അതായത് അബദ്ധം മാത്രം പ്രവർത്തിക്കുന്ന വങ്കൻ പൊലീസുകാരൻ അഥവാ ഉദ്യോഗസ്ഥൻ എന്നർത്ഥം.)

സുപ്രീംകോടതിയുടെ വിധിയിൽ ഏംഗൽസ് ഇപ്രകാരം പറഞ്ഞതായി ഉദ്ധരിച്ചിട്ടുണ്ട് എന്ന് ഞാൻ സാദരം ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ.

"കേന്ദ്രീകൃത ഭരണകൂടവും അതിന്റെ സർവ്വവ്യാപിയായ സ്ഥിരം പട്ടാളം പൊലീസ് ഉദ്യോഗസ്ഥ ശ്രേണി പുരോഹിതൻമാർ ജുഡീഷ്യ സ്ഥാപനങ്ങൾ എന്നിവയും പരമ്പരാഗതമായി വ്യവസ്ഥാപിതമായ തൊഴിൽ വിഭജനത്തിന് വേണ്ടി രൂപം കൊണ്ടതാണ്. ഫ്യൂഡലിസത്തിനെതിരായ സമരത്തിന്റെ ശക്തമായ ഉപകരണങ്ങളെന്ന നിലക്ക് പുതിയതായി രൂപംകൊണ്ടു വന്ന മധ്യവർഗ്ഗ വിഭാഗത്തെ  സേവിക്കുന്ന ഈ ഏർപ്പാട് രാജ്യവാഴ്ചക്കാലത്താണ് ആരംഭിച്ചത്.''

പട്ടാളം, പൊലീസ് ഉദ്യോഗസ്ഥ മേധാവിത്വം പുരോഹിതന്മാർ ജൂഡീഷ്യറി തുടങ്ങിയ കേന്ദ്രീകൃത ഭരണകൂട വിഭാഗങ്ങൾ തമ്മിൽ യാതൊരു വിവേചനവും ഏംഗൽസ് കൽപ്പിച്ചിട്ടില്ലെന്നതിന് ഇത് മതിയായ തെളിവ് നൽകുന്നു.''

കോടതികളുടെ ചുമതല

രാഷ്ട്രീയ തത്വസംഹിതകളെ കുറിച്ച് - ഇതിൽ മാർക്‌സിന്റെയും ഏഗൽസിന്റെയും സിദ്ധാന്തങ്ങൾ പ്രധാനമാണ് - ഒരു പ്രതിക്കുള്ള അഭിപ്രായങ്ങളിലെ തെറ്റുകൾ തുറന്നു കാണിക്കുക എന്നത് കോടതിയുടെ ചുമതലയിൽപ്പെട്ടതാണോ എന്നൊന്നും എനിക്കറിഞ്ഞുകൂട. എന്റെ അഭിപ്രായത്തിൽ നിയമത്തെ വ്യാഖാനിക്കുകയും നടപ്പാക്കുകയുമാണ് കോടതിയുടെ കർത്തവ്യം കേസിലെ പ്രതികൾ വിശ്വാസം അർപ്പിച്ചിട്ടുള്ള രാഷ്ട്രീയ സംഹിതകളെക്കുറിച്ച് വിലകൽപ്പിക്കുകയല്ല അതിന്റെ ജോലി. രാഷ്ട്രീയ പ്രമാണങ്ങളുടെ വ്യാഖ്യാതാക്കളായി ജഡ്ജിമാർ മാറുകയാണെങ്കിൽ അതൊരു അസാധാരണ സ്ഥിതിവിശേഷമായിരിക്കും. തന്റെ പ്രഖ്യാപിത തത്വങ്ങളോട് ഒരാൾ കൂറു പുലർത്തുന്നുണ്ടോ എന്ന് പ്രശ്‌നമാക്കാതെ അയാൾ ചെയ്ത കൃത്യം നിയമത്തിന് എതിരാണോ എന്ന് പരിശോധിക്കുകയാണ് കോടതിയുടെ കടമയെന്ന് ഞാൻ കരുതുന്നു. ഈ കേസിനെ സംബന്ധിച്ചിടത്തോലം എന്റെ പ്രസംഗങ്ങളും പ്രസ്താവനകളും നിയമത്തിന് എതിരായിരുന്നോ  എന്ന് പരിശോധിക്കുവാനും ഈ പ്രത്യേക നിയമപ്രശ്നത്തെക്കുറിച്ച് വിധി നൽകാനോ കോടതിക്ക് തീർച്ചയായും കടമയുണ്ട്. പക്ഷേ  മാർക്‌സിന്റെയും ഏംഗൽസിന്റെയും സിദ്ധാന്തങ്ങൾ വിശ്വസ്തതയോടെ പിന്തുടരുന്നുണ്ടെന്ന എന്റെ അവകാശ വാദം ശരിയോ തെറ്റോ എന്ന പ്രശ്‌നം ജഡ്ജിമാർ പരിശോധിക്കണമായിരുന്നോ എന്ന കാര്യം എനിക്ക് സംശയമാണ്. മാർക്‌സിന്റെയും ഏംഗൽസിന്റെയും സിദ്ധാന്തങ്ങളെ സംബന്ധിച്ച എന്റെ അവകാശ വാദങ്ങൾ എന്തു തന്നെയായിരുന്നാലും ജഡ്ജിമാർ വ്യാഖ്യാനിക്കുന്ന തരത്തിൽ നിയമത്തിനെതിരായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ഞാൻ ശിക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. നേരെ മറിച്ച് എന്റെ അവകാശ വാദം തെറ്റാണെങ്കിൽ പോലും ജഡ്ജിമാർ വ്യാഖ്യാനിക്കുന്ന നിയമത്തെ ലംഘിച്ചിട്ടില്ലെങ്കിൽ ഞാൻ ശിക്ഷ അർഹിക്കുന്നില്ല.

തെറ്റുപറ്റിയത് എനിക്കല്ല

എങ്കിലും മാർക്‌സിന്റെയും ഏംഗൽസിന്റെയും  ശരിയായ വിശകലനങ്ങൾ ഏതെല്ലാമായിരുന്നുന്വെന്ന് പരിശോധിക്കാനും  അവയെ സംബന്ധിച്ച എന്റെ തെറ്റുകൾ തുറന്നു കാട്ടാനും ഈ രാജ്യത്തെ പരമോന്നത നീതി പീഠം മുതിർന്നിട്ടുള്ള നിലയ്ക്ക് മാർക്‌സിന്റെയും ഏംഗൽസിന്റെയും ശരിയായ സിദ്ധാന്തങ്ങളെക്കുറിച്ച് എനിക്കല്ല തെറ്റുപറ്റിയതെന്ന് താങ്കളുടെ പംക്തികളിലൂടെ ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ മേൽപ്പറഞ്ഞ അവകാശവാദം ശരിയാണോ എന്ന് പരിശോധിക്കാനും എന്റെ തെറ്റുകൾ 'തുറന്നുകാട്ടാനും' വേണ്ടിയാണ്  സുപ്രീം കോടതി വിധിയിലെ നല്ലൊരു ഭാഗം ചെലവഴിച്ചിട്ടുള്ളത്. ബഹുമാനപ്പെട്ട കോടതിയുടെ പാണ്ഡിത്യ വിവേക അധികാരങ്ങളോടുള്ള എല്ലാ ആദരവും വച്ചുപുലർത്തിക്കൊണ്ടു തന്നെ ഈ പ്രശ്‌നം സംബന്ധിച്ച് കോടതിയുടെ ധാരണ ശരിയല്ലെന്ന് പറയാൻ ഞാൻ അഗ്രഹിക്കുകയാണ്.

ഭരണകൂടത്തെ സംബന്ധിച്ചും ഒരു ഘട്ടത്തിൽ അവ അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചള്ള മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് സമീപനത്തെപറ്റി ജഡ്ജിമാർ പറയുന്നത് ഇങ്ങനെയാണ്:

""മാർക്‌സും ഏംഗൽസും ലെനിനും ഭരണകൂടം കൊഴിഞ്ഞു പോകുക എന്ന അടിസ്ഥാനത്തിലാണ് ചിന്തിച്ചിരുന്നത്. ഏംഗൽസിന്റെ സിദ്ധാന്തങ്ങൾ, മാർക്‌സിസത്തിൽ വെള്ളം ചേർത്തതാണെന്ന ലെനിന്റെ ധാരണ തെറ്റായിരുന്നു. മാർക്‌സ് തന്നെ ഇതിൽ വിശ്വസിച്ചിരുന്നു. 'തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം' എന്ന തന്റെ ഗ്രന്ഥത്തിൽ മാർക്‌സ് എഴുതുന്നു: "വളർച്ചയുടെ ഗതിക്രമത്തിൽ പഴയ ബൂർഷ്വാ സമുദായത്തിന്റെ സ്ഥാനത്ത് തൊഴിലാളി വർഗ്ഗം പുതിയ സാമൂഹ്യവ്യവസ്ഥ സ്ഥാപിക്കും. വർഗ്ഗങ്ങളും വർഗ്ഗ ശത്രുക്കളും ഇല്ലാത്ത ഒരു സമൂഹമായിരിക്കും അത്. തന്മൂലം ബൂർഷ്വാ സമുദായത്തിലെ വർഗ്ഗ ശത്രുതതയുടെ ഔദ്യോഗികമായ രൂപം മാത്രമായ രാഷ്ട്രീയ അധികാരം ഇന്നത്തെ അർത്ഥത്തിൽ അപ്രത്യക്ഷമാകും.''

തൊഴിലാളി വർഗ്ഗം ഭരണാധികാരിവർഗമായി സംഘടിക്കുന്നതാണ് യഥാർത്ഥ ഭരണകൂടം എന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മാർക്‌സും ഏംഗൽസും പറഞ്ഞിട്ടുണ്ട്. തൊഴിലാളി വർഗത്തിന് ഭരണകൂടം ആവശ്യമുണ്ടെന്നുള്ള  കൌട്സ്ക്കിയുടെയും കൂട്ടരുടെയും വാദം മാർക്‌സിസത്തെ തെറ്റായി ധരിച്ചതിൽ നിന്നുണ്ടായതാണ്. മാർക്‌സിന്റെ അഭിപ്രായപ്രകാരം തൊഴിലാളി വർഗ്ഗത്തിന് ഭരണകൂടം ആവശ്യമുണ്ട്. ക്രമേണ ആ ഭരണകൂടം കൊഴിഞ്ഞു പോകുകയും തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിലേക്ക് നയിക്കുകയും ചെയ്യും."

മാർക്‌സിന്റെ ഉദ്ധരണിയും  കൌട്സ്ക്കി മാർക്‌സിന്റെ ആശയങ്ങളെ തെറ്റായി ധരിച്ചുവെന്ന പരാമർശവും ഒഴിച്ചാൽ ഈ പ്രസ്താവം മുഴുവൻ തെറ്റാണെന്ന് മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് അടിസ്ഥാന ഗ്രന്ഥവുമായി ഇടപഴകിയിട്ടുള്ള ആർക്കും വ്യക്തമാകും. ഈ പോയിന്റ് സംബന്ധിച്ച് തന്നെ മാർക്‌സിന്റെ വിശകലനത്തെയും  കൌട്സ്ക്കിയുടെ തെറ്റിദ്ധാരണകളെയും കുറിച്ചുള്ള കോടതിയുടെ ധാരണകൾ ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു.

ഒന്ന്

ശാശ്വതമായ ഒരു ഏർപ്പാടായി ഭരണകൂടത്തെ മാർക്‌സും ഏംഗൽസും ലെനിനും പരിഗണിച്ചിരുന്നില്ല. മനുഷ്യ ചരിത്രത്തിൽ ഭരണകൂടം ഇല്ലായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നെന്ന് അവർ വിദഗ്ധമായി തെളിയിച്ചിട്ടുണ്ട്. അതുപോലെ ഭാവിയിലും ഭരണകൂടമില്ലാത്തൊരു ഘട്ടം ഉണ്ടാകും. ഈ രണ്ട് ഘട്ടങ്ങൾക്ക് ഇടക്ക് ശാശ്വത സ്വഭാവം ഇല്ലാത്തതും അടിസ്ഥാന സ്വഭാവം മാറിക്കൊണ്ടിരിക്കുന്നതുമായ ഒരു ഭരണകൂടം നിലനിൽക്കുന്നു. മാർക്‌സിന്റെയും ഏംഗൽസിന്റെയും സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ ലെനിൻ വ്യക്തമായി വിശദീകരിച്ചിട്ടുള്ളതുപോലെ സാമാന്യമായ ഒരു ഭരണകൂടവുമില്ല. ഏത് വർഗ്ഗത്തിന്റെ സന്തതിയും രക്ഷിതാവുമാണോ ഭരണകൂടം ആ വർഗത്തിന്റെ സ്വഭാവത്തിൽ വരുന്ന മാറ്റമനുസരിച്ച് ഭരണകൂടവും സ്വാഭാവികമായി മാറുന്നു. അടിമ, നാടുവാഴി ബൂർഷ്വാ സമുദായങ്ങൾക്ക് അവരവരുടേതായ വർഗ്ഗ ഭരണകൂടങ്ങളുണ്ട്. ഭൂരിപക്ഷത്തെ അടിമകളാക്കി നിർത്തി ചൂഷണം ചെയ്യുന്നതിന് വേണ്ടി അടിമ നാടുവാഴി ബൂർഷ്വാ ചൂഷക വർഗ്ഗങ്ങൾ തട്ടിപ്പടച്ചിട്ടുള്ള ഭരണകൂടമാണ് ഓരോ ഭരണകൂടവും. നാടുവാഴി ബൂർഷ്വാ ചൂഷക ന്യൂനപക്ഷങ്ങൾ ആധിപത്യം ചെലുത്തുന്ന നമ്മുടേത് പോലുള്ള വർഗ്ഗ സമുദായങ്ങളിൽ ഈ ചൂഷക വർഗ്ഗങ്ങളുടെ മർദ്ദന യന്ത്രമാണ് ഭരണകൂടം.

രണ്ട്

മാർക്‌സിന്റെയും ഏംഗൽസിന്റെയും ഈ വിശകലനത്തെയാണ് കാള്‍ കൗട്സ്‌കി തെറ്റിദ്ധരിക്കുകയും മുതലാളിത്ത ഭരണത്തെ വലിച്ചെറിഞ്ഞ് സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കാൻ തൊഴിലാളി വർഗത്തിന് ബൂർഷ്വാ ഭരണകൂടത്തെ ഉപയോഗപ്പെടുത്താമെന്ന സിദ്ധാന്തം ആവിഷ്‌ക്കരിക്കുകയും ചെയ്തത്. ഈ പ്രശ്‌നത്തിൽ കൗട്സ്ക്കിക്കുള്ള തെറ്റിദ്ധാരണകളെ സംബന്ധിച്ച് ഏംഗൽസിന് അദ്ദേഹത്തിന്റെ അവസാന കാലത്ത് നേരിയ ബോധം ഉണ്ടായിരുന്നു. പക്ഷേ  കൌട്സ്ക്കിയുടെ ഈ മാർക്‌സിസ്റ്റ് വിരുദ്ധ സിദ്ധാന്തത്തെ തകർത്തെറിയുന്നതിനുള്ള കടമ ലെനിനിലാണ് അർപ്പിതമായത്. ബൂർഷ്വാ ഭരണകൂടത്തിന്റെ വർഗ്ഗ സ്വഭാവം മനസ്സിലാക്കാതിരിക്കുകയും ബൂർഷ്വാ ജനാധിപത്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതായി ധരിക്കുകയും ചെയ്തതാണ്  കൌട്സ്ക്കിയുടെ അടിസ്ഥാനപരമായ പിശക് എന്ന് ലെനിൻ ചൂണ്ടിക്കാട്ടി. മാർക്‌സും ഏംഗൽസും തങ്ങളുടെ ജീവിതകാലം മുഴുവൻ പോരാടിയത് ഈ ആശയത്തിന് എതിരായിട്ടായിരുന്നു.

മൂന്ന്

ചൂഷിത ഭൂരിപക്ഷത്തിന് എതിരായി ചൂഷക ന്യൂനപക്ഷം ഉപയോഗിക്കുന്ന മർദ്ദന ഉപാധികളെന്ന നിലയിൽ വർഗ്ഗ ഭരണകൂടത്തിന്റെ അവസാന രൂപമാണ് ബൂർഷ്വാ സ്റ്റേറ്റെന്ന് മാർക്‌സും ഏംഗൽസും അഭിപ്രായപ്പെട്ടിട്ടുണ്ട്. കർഷകരുടെയും ചെറുകിട ഉടമകളുടെയും സഹായത്തോടെ മുതലാളിത്ത വ്യവസ്ഥ തകർത്തെറിയുന്ന തൊഴിലാളി വർഗ്ഗം ബൂർഷ്വാ ഭരണസംവിധാനത്തെ തുടച്ചു നീക്കുകയും സ്വന്തം ഭരണകൂടം സ്ഥാപിക്കുകയും ചെയ്യുന്നു. ഈ ഭരണകൂടത്തെക്കുറിച്ച്  രണ്ടുകാര്യങ്ങള്‍ പറയേണ്ടതുണ്ട്:

തൊഴിലാളി വർഗ്ഗ ഭരണകൂടം

ഒന്നാമത്, നേരത്തെ ചൂഷണം ചെയ്യപ്പെട്ടിരുന്ന ഭൂരീപക്ഷക്കാരുടെ അധീനതയിലായതുകൊണ്ട് ചൂഷിത ഭൂരിപക്ഷത്തിനെതിരായ  ചൂഷക ന്യൂനപക്ഷത്തിന്റെ ഭരണകൂടമായിരിക്കില്ല അത്. വര്‍ഗ സമുദായങ്ങളുടെ ഉല്‍ഭവത്തിന് ശേഷം ആദ്യമായി  ഭൂരിപക്ഷം ചൂഷണം ചെയ്യപ്പെടാത്ത വ്യവസ്ഥിതിയായിരിക്കും അത്.

രണ്ടാമത്, ഒരു  ഭരണകൂടത്തിന്റെ  സ്വഭാവങ്ങള്‍ അതിനും ഉണ്ടായിരിക്കും. അതായത്, ആ ഭരണകൂടവും ഒരു മര്‍ദ്ദനോപകരണമായിരിക്കും.കാരണം വീണ്ടും അധികാരത്തില്‍  തിരിച്ചുവരുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ മാത്രം ശക്തമായിരിക്കും പുറത്താക്കപ്പെട്ട ചൂഷക ന്യൂനപക്ഷം. അത്തരം ശ്രമങ്ങളെ അടിച്ചമര്‍ത്താന്‍ ആവശ്യമായ മര്‍ദ്ദനോപാധികള്‍ തൊഴിലാളി ഭരണകൂടത്തിന് ഉപയോഗിക്കേണ്ടി വരുന്നു. ഇതിനെയാണ് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമെന്ന് പറയുന്നത്. ആകാവുന്നത്ര വിപുലമായ ജനാധിപത്യമാണ്  കര്‍ഷകരുടേയും ഇടത്തരം ഉടമകളുടേയും സഹായത്തോടെ തൊഴിലാളിവര്‍ഗ ഭരണകൂടം നടപ്പിലാക്കുന്നത് . അതോടൊപ്പം വര്‍ഗഭരണത്തിന്റെ പുനരാവിര്‍ഭാവം തടയുന്നതിനു വേണ്ടി മുന്‍ ചൂഷക ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ക്ക്  നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടി വരികയും ചെയ്യും.

നാല്

എല്ലാ ഉല്‍പാദനോപകരണങ്ങളും പൊതു ഉടമയിലാക്കുകയും ബുദ്ധിപരവും കായികവുമായ അധ്വാനങ്ങള്‍ തമ്മിലും നഗര ഗ്രാമ ജീവിതങ്ങള്‍ തമ്മിലും സ്ത്രീ പുരുഷന്‍മാര്‍ തമ്മിലുമുള്ള വിവേചനങ്ങള്‍ ഇല്ലാതാക്കുകയും, അങ്ങിനെ  വര്‍ഗവിവേചനത്തിന്റെ എല്ലാ അവശിഷ്ടങ്ങളും തുടച്ചുനീക്കുകയും ചെയ്യുന്ന  മനുഷ്യചരിത്രത്തിലെ  പരിവര്‍ത്തനോന്‍മുഖമായ ഘട്ടത്തിന് ശേഷമാണ് ഭരണകൂടം 'അപ്രത്യക്ഷമാകു'ന്നത്

അവർ മനസ്സിലാക്കാത്തൊരു കാര്യം

മാർക്‌സിന്റെയും ഏംഗൽസിന്റെയും ശരിയായ വിശകലനങ്ങളെക്കുറിച്ചുള്ള എന്റെ 'ധാരണപിശകു'കൾ തുറന്നുകാട്ടാൻ ശ്രമിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിമാർ മനസ്സിലാക്കാത്തൊരു കാര്യമുണ്ട്. മർദ്ദനോപകരണം  കൈകാര്യം ചെയ്യുന്ന വർഗ്ഗവുമായി ബന്ധപ്പെടുത്തിക്കൊണ്ടല്ലാതെ ഭരണകൂടത്തെ പറ്റി സാമാന്യമായി ചർച്ച ചെയ്യുന്നത് മാർക്‌സിന്റെയും ഏംഗൽസിന്റെയും വിശകലനങ്ങൾക്ക് യോജിച്ചതല്ല എന്നുള്ളതാണത്. കൌട്സ്ക്കിക്ക്  പിണഞ്ഞ അതേ അബദ്ധമാണിത്. ബഹുമാനപ്പെട്ട ജഡ്ജിമാർക്കും ഈ അബദ്ധം പിണഞ്ഞുവെന്നാണ് എന്റെ വിനീത അഭിപ്രായം. ഭരണകൂടം കൊഴിഞ്ഞു പോകുന്നത് തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിലേക്ക് നയിക്കുമെന്നാണ് മാർക്‌സിന്റെയും ഏംഗൽസിന്റെയും സിദ്ധാന്തമെന്ന തികച്ചും തെറ്റായ പരാമർശം വിധിന്യായത്തിൽ കാണുന്നത് അതുകൊണ്ടാണ്.

എൻ പ്രഭോ!

പകൽ പോലെ വ്യക്തമായ ഇത്തരം തെറ്റായ പരാമർശം ഏതെങ്കിലും ദിനപത്രത്തിലെ ഒരു സാധാരണ എഴുത്തുകാരനോ വിവരമില്ലാത്ത രാഷ്ട്രീയക്കാരനോ ആണ് നടത്തിയതെങ്കിൽ അത് അവഗണിച്ച് തള്ളാമായിരുന്നു. ഏതെങ്കിലും ജഡ്ജി തന്നെ കോടതിക്ക് പുറത്തുവച്ച് ഇങ്ങനെ പറയുന്ന പക്ഷം അതിനെയും ഇപ്രകാരം തന്നെ  കാണാമായിരുന്നു. പക്ഷേ ഇത് ഇന്ത്യയുടെ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധിന്യായമാണ്. മാർക്‌സിസ്റ്റ് വിശകലനത്തെ സംബന്ധിച്ച് എന്റെ 'ധാരണപിശകു'കൾ തിരുത്താൻ ആവശ്യപ്പെടുന്ന ഒരു വിധിന്യായം!

ഇങ്ങനെ വിളിച്ചു പറയുവാൻ എന്നെ അനുവദിക്കുമാറാകണം.

എന്റെ പ്രഭോ!

സാധ്യമല്ല.

അവിടുത്തെ കണ്ണുകളിൽ കൂടി

മാർക്‌സിന്റെയും ഏംഗൽസിന്റെയും സിദ്ധാന്തങ്ങൾ

വായിക്കുന്നതിനേക്കാൾ

എന്റെ തെറ്റിൽ ഉറച്ചു നിൽക്കാനാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുക.

No comments:

Post a Comment