Wednesday, August 26, 2020

കേന്ദ്ര ഏജന്‍സികള്‍ ചോദിച്ചത് കോൺസുലേറ്റിന്റെ പങ്ക് കണ്ടെത്താനുള്ള വിവരങ്ങള്‍: എല്ലാം പ്രോട്ടോക്കോള്‍ വിഭാഗം നല്‍കി

 തിരുവനന്തപുരം > സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികള്‍  ആവശ്യപ്പെട്ട എല്ലാ രേഖകളും സംസ്ഥാന പ്രോട്ടോകോൾ വിഭാഗം കൈമാറിക്കഴിഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്‍ഐഎ , കസ്റ്റംസ്, എന്ഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്   എന്നീ അന്വേഷണ ഏജൻസികളാണ് പലപ്പോഴായി രേഖകൾ ചോദിച്ചു കത്തയച്ചത്. കള്ളക്കടത്തിൽ കോൺസുലേറ്റിനും അതിലെ ഉദ്യോഗസ്ഥർക്കുമുള്ള പങ്ക് വ്യക്തമാകാന്‍ സഹായകമാകുന്ന വിവരങ്ങളാണ് ഈ തേടിയതെല്ലാം. മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിക്കുന്നതുപോലെ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ഒരു രേഖയും കേന്ദ്ര ഏജന്‍സികള്‍ ആവശ്യപ്പെട്ടിട്ടില്ല.

2018 മുതലുള്ള  രണ്ടു വർഷത്തിനകം കസ്റ്റംസ് തീരുവ ഒഴിവാക്കിക്കിട്ടാൻ യുഎഇ കോൺസുലേറ്റ് എത്ര അപേക്ഷ നൽകി എന്നും എത്ര സർടിഫിക്കറ്റ് കൊടുത്തു എന്നുമായിരുന്നു ഒരു ചോദ്യം. ഒരു അപേക്ഷയും കിട്ടിയിട്ടില്ലെന്നും . അതു കൊണ്ട് ഒരു സർടിഫിക്കറ്റും കൊടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ മറുപടി നല്‍കി.

2016 മുതൽ നല്‍കിയ കസ്റ്റംസ് ക്ലിയറൻസ് സർടിഫിക്കറ്റുകള്‍ എത്രയെന്നു ചോദിച്ചിരുന്നു. 11 സർടിഫിക്കറ്റ് കൊടുത്തതായി അവയുടെ പകര്‍പ്പ് സഹിതം മറുപടി നല്‍കി. കോൺസൽ ജനറൽ അടക്കമുള്ള നയതന്ത്ര ഉദ്യോഗസ്ഥരുടെ ഒപ്പിന്റെ മാതൃക (സ്പെസിമൻ സിഗ്നേച്ചർ ) യാണ് ചോദിച്ച മറ്റൊരു രേഖ. അതും കൊടുത്തു.

കോൺസുലേറ്റിലെ വിദേശികളായ ഉദ്യോഗസ്ഥർക്ക് നൽകിയ തിരിച്ചറിയൽ കാർഡിന്റെ വിശദാംശങ്ങളും ചോദിച്ചിരുന്നു. അതും കൊടുത്തു. വിദേശമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ മാനുവലിൽ കസ്റ്റംസ് തീരുവ ഇളവിനെക്കുറിച്ച് ബാധിക്കുന്ന ഭാഗം അന്വേഷിയ്ക്കുന്ന ഒരു കത്തും വകുപ്പില്‍ ലഭിച്ചു.വിദേശമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമായ ഈ വിവരവും കൊടുത്തു. മൂന്നു ഏജൻസികളും ഇതേ വിവരങ്ങള്‍ ചോദിച്ചിരുന്നു. മൂന്നു കൂട്ടർക്കും കൊടുക്കുകയും ചെയ്‌തു .ഇതിനെല്ലാം സര്‍ക്കാര്‍ രസീതും വാങ്ങി വെച്ചിട്ടുണ്ട്.

No comments:

Post a Comment