Sunday, August 30, 2020

പങ്കാളിത്ത പെൻഷൻ: വിജ്ഞാപനം നിയമപരമായ ബാധ്യത നിറവേറ്റാൻ

 തിരുവനന്തപുരം> പങ്കാളിത്ത പെൻഷനുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചത്‌ കേസ്‌ കോടതിയിലുള്ള സാഹചര്യത്തിൽ.  പദ്ധതി നടപ്പാക്കിയവർ കാട്ടിയ വീഴ്‌ചയിൽ, സർക്കാർ പ്രതിക്കൂട്ടിലാകുന്നത്‌ തടയാനായാണ്‌ നടപടി. പെൻഷൻ നിധിയിലേക്ക്‌ പണം നിക്ഷേപിക്കുന്നത്‌ സംബന്ധിച്ച്‌ സർക്കാർ വിജ്ഞാപനം ചെയ്‌തിട്ടില്ലെന്നുകാട്ടി കോടതിയിൽ പരാതിവന്നു. തുടർന്ന്‌, നിയമപരമായ ബാധ്യത നിറവേറ്റാനാണ്‌ വിജ്ഞാപനം പുറപ്പെടുവിച്ചത്‌. ഇത്‌ 2013ൽ യുഡിഎഫ്‌ സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയപ്പോൾ പുറപ്പെടുവിക്കേണ്ടതായിരുന്നു.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്‌ പദ്ധതി നടപ്പാക്കിയത്‌. ഇതിന്‌ ഉത്തരവായപ്പോൾ കേന്ദ്ര പെൻഷൻ ഫണ്ട് പങ്കാളിത്ത പെൻഷൻകാർക്ക് ബാധകമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നില്ല. അത് ചൂണ്ടിക്കാട്ടിയാണ്‌ കേസുകൾ വന്നത്‌. ഇതോടെ വിജ്ഞാപനം പുറപ്പെടുവിക്കൽ സർക്കാരിന്റെ നിയമപരമായ ഉത്തരവാദിത്തമായി.

2013 ഏപ്രിൽ ഒന്നുമുതൽ നിയമിതരായ ജീവനക്കാർ വിഹിതം പെൻഷൻ നിധിയിൽ അടയ്ക്കുന്നുണ്ട്‌. സർക്കാരും വിഹിതം അടയ്ക്കുന്നു. പെൻഷൻ ഫണ്ട്‌ റെഗുലേറ്ററി ആൻഡ്‌ ഡെവലപ്‌മെന്റ്‌ ഫണ്ട്‌ (പിഎഫ്‌ആർഡിഎ) നിശ്ചയിച്ച നിധികളിലാണ്  പണം നിക്ഷേപിക്കുന്നത്. പദ്ധതി ഇതേ നിലയിൽ തുടർന്നാൽ,  ജീവനക്കാർ വിരമിക്കുമ്പോൾ ആനുകൂല്യം ലഭിക്കേണ്ടത് നിധിയിൽനിന്നാണ്.  2200 കോടിയിൽപ്പരം രൂപ  കേരളത്തിന്റെ നിക്ഷേപം നിധിയിലുണ്ട്‌.

ഈ ജീവനക്കാർക്ക് പിഎഫ്‌ആർഡിഎ ബാധകമാക്കി വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത് 2013 ഏപ്രിൽ ഒന്നിനുമുമ്പായിരുന്നു. ഈ സാങ്കേതിക നടപടിയാണ് ഇപ്പോൾ പൂർത്തിയാക്കിയത്‌.

വീണ്ടും നുണപ്രചാരണം

പങ്കാളിത്ത പെൻഷൻ പദ്ധതി വിജ്ഞാപനത്തിന്റെ പേരിലും നട്ടാൽ കുരുക്കാത്ത നുണകളുമായി മനോരമ പത്രം. പുനഃപരിശോധനാ സമിതിയെ നിയോഗിച്ചശേഷം പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നുവെന്നാണ്‌ പ്രചാരണം.

വിജ്ഞാപനത്തിന്‌ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം നേടാൻ നടപടികൾ ആരംഭിച്ചുവെന്നാണ്‌ ആരോപിക്കുന്നത്‌. വിജ്ഞാപനം ജൂണിൽ സർക്കാർ ഗസറ്റിൽ വന്നു. 24ലെ നിയമസഭാ സമ്മേളനത്തിനുമുന്നേയാണ്‌ നിയമസഭയ്‌ക്ക്‌ നൽകിയത്‌. വിജ്ഞാപനത്തിന്റെ കാലതാമസ പ്രസ്‌താവന ആവശ്യപ്പെട്ട സബ്‌ജക്ട്‌ കമ്മിറ്റിയിൽനിന്ന്‌ ധനവകുപ്പിന്‌ ലഭിച്ചത്‌.  വിജ്ഞാപനം സംബന്ധിച്ച വിഷയം പരിഗണനാ വിഷയത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന്‌ മനോരമ ആരോപിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ടു പ്രസക്തമെന്നുതോന്നുന്നതെന്തും പരിശോധിക്കാമെന്നത്‌ പരിഗണനാ വിഷയത്തില്‍ പ്രത്യേകം പറയുന്നുണ്ട്. വിജ്ഞാപന വിഷയം പ്രത്യേകം പരിഗണിക്കുന്നതിനായി സമിതിയോട് ആവശ്യപ്പെടുന്ന ഫയലും ഉത്തരവായി.

ഓരോ ജീവനക്കാരനും പെൻഷൻ അക്കൗണ്ടിൽ അടച്ച തുകയ്‌ക്ക് അനുസരിച്ചേ പ്രതിമാസ പെൻഷൻ ലഭിക്കൂ. അത് ഓരോരുത്തർക്കും ബാങ്ക് അക്കൗണ്ടിലാണ്‌ വരിക. എത്ര പെൻഷൻ കിട്ടുമെന്ന്‌ സർക്കാരിന് കൃത്യം കണക്ക് പറയാനാകില്ല.  വിരമിക്കുന്ന അവസരത്തിൽ, അവർ തെരഞ്ഞെടുക്കുന്ന പദ്ധതിക്കനുസരിച്ചുള്ള തുകയാണ്‌ പെൻഷനായി ലഭിക്കുന്നത്‌.

No comments:

Post a Comment