Wednesday, November 16, 2011

2ജി: നഷ്ടം 1.76 ലക്ഷം കോടി തന്നെ- സിഎജി

2 ജി സ്പെക്ട്രം അഴിമതിയില്‍ രാജ്യത്തിന് നഷ്ടമായത് 1.76 ലക്ഷം കോടി രൂപ തന്നെയാണെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ്റായ്. നഷ്ടം കുറച്ചു കാണിച്ച് പ്രചരിക്കുന്ന കണക്കുകള്‍ തെറ്റാണെന്ന് സംയുക്തപാര്‍ലമെന്ററി സമിതി മുമ്പാകെ ഹാജരായി തെളിവുനല്‍കവെ അദ്ദേഹം പറഞ്ഞു.

2 ജി അഴിമതിയില്‍ ശരിയായ നഷ്ടം 2645 കോടി രൂപ മാത്രമാണെന്നും 1.76 ലക്ഷം കോടിയെന്നത് ഊഹക്കണക്കാണെന്നുമായിരുന്നു സര്‍ക്കാര്‍തലത്തില്‍ നടത്തിയ പ്രചരണം. എന്നാല്‍ സിഎജിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ പറഞ്ഞതുപോലെ 1.76 ലക്ഷം കോടി രൂപയാണ് നഷ്ടമെന്ന് വിനോദ്റായ് വിശദീകരിച്ചു. പി സി ചാക്കോ ചെയര്‍മാനായ സംയുക്തപാര്‍ലന്റെറി സമിതി മുമ്പാകെ ഹാജരായ വിനോദ്റായിക്കൊപ്പം ഡെപ്യൂട്ടി സിഎജി രേഖ ഗുപ്തയുമുണ്ടായിരുന്നു. താന്‍ തെളിവു നല്‍കുമ്പോള്‍ പോസ്റ്റല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ ഓഡിറ്റ് ഡയറക്ടര്‍ ജനറല്‍ ആയിരുന്ന ആര്‍ പി സിങ്ങിന്റെ സാന്നിധ്യമുണ്ടാകണമെന്ന് വിനോദ്റായ് ജെപിസി ചെയര്‍മാനോട് അഭ്യര്‍ഥിച്ചിരുന്നു. 2 ജി ഇടപാടില്‍ 1.76 കോടി നഷ്ടമുണ്ടായെന്നത് ഊഹമാണെന്ന് ആര്‍ പി സിങ് തിങ്കളാഴ്ച വാദിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ്സിങ്ങും ബിജെപി നേതാവ് മുരളീമനോഹര്‍ ജോഷിയും സിഎജിയെ സ്വാധീനിച്ചെന്ന ആരോപണവും വിനോദ്റായ് നിഷേധിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കിയത് തന്റെ ഓഫീസില്‍ വച്ചാണെന്നും മറിച്ചുള്ള വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സിഎജി പറഞ്ഞു.

deshabhimani 161111

1 comment:

  1. 2 ജി സ്പെക്ട്രം അഴിമതിയില്‍ രാജ്യത്തിന് നഷ്ടമായത് 1.76 ലക്ഷം കോടി രൂപ തന്നെയാണെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ്റായ്. നഷ്ടം കുറച്ചു കാണിച്ച് പ്രചരിക്കുന്ന കണക്കുകള്‍ തെറ്റാണെന്ന് സംയുക്തപാര്‍ലമെന്ററി സമിതി മുമ്പാകെ ഹാജരായി തെളിവുനല്‍കവെ അദ്ദേഹം പറഞ്ഞു.

    ReplyDelete