Wednesday, November 16, 2011

സുപ്രീംകോടതി നല്‍കുന്ന പാഠം

കേരള ഹൈക്കോടതിയുടെ ഒരു ഡിവിഷന്‍ ബെഞ്ച് ചെയ്ത വലിയ ഒരു തെറ്റും നീതിനിഷേധവുമാണ് സുപ്രീംകോടതി തിരുത്തിയത്. കോടതിയലക്ഷ്യ നടപടികളല്ല, മറിച്ച് ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഇത്തരം നീതിന്യായ ഇടപെടലുകളാണ് സത്യത്തില്‍ കോടതിയിലുള്ള ജനവിശ്വാസത്തെ ബലപ്പെടുത്താന്‍ സഹായിക്കുന്നത്. അന്ധകാരപൂര്‍ണമാവുമോ നമ്മുടെ ജനാധിപത്യാന്തരീക്ഷമെന്ന് പരക്കെ ആശങ്കയുണ്ടായ ഒരു സാഹചര്യമാണ് കേരളത്തില്‍ കഴിഞ്ഞദിവസങ്ങളിലുണ്ടായത്. ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് അവസരമില്ല. വിമര്‍ശത്തിനു സ്വാതന്ത്ര്യമില്ല. വിമര്‍ശിച്ചുപോയാല്‍ വിമര്‍ശിക്കുന്ന വ്യക്തിയുടെ മൗലികാവകാശവും പൗരസ്വാതന്ത്ര്യവുംപോലും നിഹനിച്ചുകൊണ്ട് തുറുങ്കിലടയ്ക്കുമെന്ന അവസ്ഥ. ആകെ കലുഷമാകുകയായിരുന്നു നമ്മുടെ ജനാധിപത്യാന്തരീക്ഷം. അവിടെയാണ് ഈ രജതരേഖ.

കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന വ്യക്തിക്ക് അപ്പീല്‍ ഫയല്‍ ചെയ്യാമെന്നത് കോടതിയലക്ഷ്യനിയമത്തിന്റെ സെക്ഷന്‍ 19 പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി അവകാശമാണ്. അങ്ങനെ അപ്പീല്‍ ഫയല്‍ചെയ്യുന്ന വിവരമറിയിച്ചാല്‍ അതിന് സാവകാശം നല്‍കുന്നവിധത്തില്‍ ശിക്ഷ നടപ്പാക്കുന്നത് അറുപതു ദിവസംവരെ ഒഴിവാക്കിക്കൊടുക്കണമെന്ന് നിയമത്തിന്റെ 19 (5) വകുപ്പ് കോടതിയോട് പറയുന്നു. നിയമവ്യവസ്ഥ ഇതായിരിക്കെ ജസ്റ്റിസ് കെ രാംകുമാര്‍ , ജസ്റ്റിസ് ബര്‍ക്കത്ത് അലി എന്നിവര്‍ ചെയ്തത് കോടതിയലക്ഷ്യക്കേസില്‍ എം വി ജയരാജനെ നേരിട്ട് തുറുങ്കിലടയ്ക്കുകയായിരുന്നു. ഇത് സാമൂഹ്യനീതിയുടെ നിഷേധമാണ് എന്നതറിയാന്‍ നിയമവിജ്ഞാനത്തിന്റെ പാരാവാരം നീന്തിക്കടക്കുകയൊന്നും വേണ്ട. ഹൈക്കോടതിയുടെ ഈ ഡിവിഷന്‍ ബെഞ്ച് സാമാന്യനീതിയുടെ നിഷേധമാണ് ഈ പ്രവൃത്തിയിലൂടെ കാട്ടിയത് എന്നത് ഇപ്പോഴിതാ സുപ്രീംകോടതിതന്നെ വ്യക്തമാക്കിയിരിക്കുന്നു. അപ്പീല്‍ പോകാനുള്ള സാവകാശംപോലും നല്‍കാതിരുന്നത് അക്ഷരാര്‍ഥത്തില്‍തന്നെ സുപ്രീംകോടതിയെ ഞെട്ടിച്ചു എന്നതാണ് സത്യം. അതുകൊണ്ടുതന്നെയാണ്, ഖേദകരമെന്നും അസാധാരണമെന്നും സുപ്രീംകോടതി ആ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ചത്; ജയരാജനെ ഉടനെ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്ന് നിര്‍ദേശിച്ചത്. കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കണമെങ്കില്‍ നീതിനിര്‍വഹണപ്രക്രിയയെ തടസ്സപ്പെടുത്തിയെന്ന കുറ്റം കുറ്റപത്രത്തില്‍തന്നെ പ്രതിക്കെതിരെ ചുമത്തപ്പെട്ടിരിക്കണം എന്ന് 1986ല്‍ ജസ്റ്റിസ് സുകുമാരനും ജസ്റ്റിസ് കെ ടി തോമസും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിച്ചിരുന്നു. കുറ്റപത്രത്തില്‍ ആ കുറ്റം ചുമത്തപ്പെട്ടിട്ടില്ലെങ്കില്‍ ശിക്ഷിക്കാനാവില്ലെന്നു വ്യക്തമാക്കിയിരുന്നു. ആ വിധിന്യായം ഉണ്ടായ അതേ ഹൈക്കോടതിയില്‍നിന്നാണ് കുറ്റപത്രത്തിലൂടെ അത്തരമൊരു കുറ്റം ചുമത്തപ്പെട്ടിട്ടില്ലാത്ത ജയരാജനെതിരെ ശിക്ഷ വന്നത് എന്നത് വിചിത്രമാണ്.

വിധിന്യായത്തെ മുന്‍നിര്‍ത്തി ജഡ്ജിയെ വിമര്‍ശിച്ചാല്‍ അത് നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തലാവില്ല. അതുകൊണ്ടുതന്നെയാണ് ആ ചാര്‍ജ് ജയരാജനെതിരെ ചുമത്തപ്പെടാതിരുന്നതും. എന്നിട്ടും ശിക്ഷിച്ചു; അപ്പീല്‍ കൊടുക്കാനുള്ള അവകാശം പോലും നിഷേധിച്ച് തുറുങ്കിലടച്ചു. ഈ കേസിലെ അസാധാരണത്വം ഇവിടെ തീരുന്നില്ല. സുപ്രീംകോടതി മുമ്പാകെ ഹൈക്കോടതി തീരുമാനത്തെ ചോദ്യംചെയ്യുന്ന ഹര്‍ജിയെത്തിയപ്പോള്‍ ഹൈക്കോടതിയുടെ ഭാഗം വാദിക്കാന്‍ സുപ്രീംകോടതിയില്‍ ഒരു അഭിഭാഷകന്‍ എത്തിയിരിക്കുന്നു! സുപ്രീംകോടതി മുമ്പാകെ കക്ഷിയാണോ ഹൈക്കോടതി? ഹൈക്കോടതി രജിസ്ട്രാറെ പ്രതിനിധാനംചെയ്ത് എന്ന വിശേഷണത്തോടെ ജയരാജന്റെ ഭാഗത്തെ എതിര്‍ക്കാന്‍ അഭിഭാഷകന്‍ ഹാജരായത് അസാധാരണവും അമ്പരപ്പിക്കുന്നതുമായ വിചിത്ര നടപടിയാണ്. ഹൈക്കോടതിവിധികള്‍ക്കുമേല്‍ സുപ്രീംകോടതിയില്‍ സാധാരണ പലരും അപ്പീല്‍ പോകാറുണ്ട്. അപ്പോഴൊക്കെ ഹൈക്കോടതിവിധിയെ ന്യായീകരിക്കാന്‍ രജിസ്ട്രാര്‍ വക വക്കീലെത്തുന്നത് കാണാറില്ല. ഈ കേസില്‍ എന്തുകൊണ്ട് ഇങ്ങനെ? ഈ അഭിഭാഷകനാകട്ടെ, സുപ്രീംകോടതിയെ കള്ളം പറഞ്ഞു തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. ജഡ്ജിമാരെ ഉപരോധിക്കാനും തടഞ്ഞുവയ്ക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു കഴിഞ്ഞദിവസം ഹൈക്കോടതി മുമ്പാകെ നടന്ന കൂട്ടായ്മ എന്നാണദ്ദേഹം കോടതിയില്‍ പറഞ്ഞത്.

ജഡ്ജിമാരെ നായ് എന്നു വിളിക്കുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണവര്‍ വന്നത് എന്ന പച്ചക്കള്ളമാണ് അദ്ദേഹം ബോധിപ്പിച്ചത്. ഈ വക്കീല്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്ന് കേരള ജനതയ്ക്കാകെ അറിയാം. ദൃശ്യമാധ്യമങ്ങളിലൂടെ തത്സമയം അവര്‍ എല്ലാം കണ്ടതാണ്. സിപിഐ എമ്മിനോട് ആനുകൂല്യമില്ലാത്ത ദൃശ്യമാധ്യമങ്ങള്‍ അത്തരമൊരു പ്ലക്കാര്‍ഡുണ്ടായിരുന്നെങ്കില്‍ ക്യാമറ അങ്ങോട്ടു തിരിക്കില്ലായിരുന്നോ? ഹൈക്കോടതിയുടെ ഭാഗം വാദിക്കാനെത്തുന്ന അഭിഭാഷകന് അസത്യങ്ങള്‍ മാത്രമായിരുന്നു തുണ. ജഡ്ജിമാരെ തടയാനായിരുന്നു പരിപാടി എന്നു കാണിക്കുന്ന പൊലീസ് റിപ്പോര്‍ട്ട് താന്‍ ഉദ്ധരിക്കുന്നതായാണ് അദ്ദേഹം കോടതിയില്‍ പറഞ്ഞത്. കേരളത്തിലെ പൊലീസ് റിപ്പോര്‍ട്ട് എങ്ങനെ ഇദ്ദേഹത്തിനു കിട്ടി? പൊലീസ് റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് കിട്ടിയെന്നു പറഞ്ഞാലത് മനസിലാക്കാം. ഈ വക്കീലിനത് മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തിക്കൊടുത്തോ?

അന്വേഷിക്കേണ്ട കാര്യമാണിത്. ഇദ്ദേഹത്തിന് പൊലീസ് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെങ്കില്‍ , പൊലീസും ഇയാളും ഉള്‍പ്പെട്ട ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്നു വേണം കരുതാന്‍ . ഇല്ലാത്ത പൊലീസ് റിപ്പോര്‍ട്ടാണ് ഉള്ളതായി കോടതി മുമ്പാകെ പറഞ്ഞതെങ്കില്‍ രാജ്യത്തെ പരമോന്നത നീതിന്യായപീഠത്തെ തെറ്റിദ്ധരിപ്പിച്ചതിനുള്ള നടപടിക്കു വിധേയനാകേണ്ടതുണ്ട് ഈ വ്യക്തി. ഹൈക്കോടതി പുഴു എന്നും മറ്റും പ്രതിയെ ആക്ഷേപിച്ചതിലും സുപ്രീംകോടതി അമ്പരപ്പ് പ്രകടിപ്പിച്ചു. ഇത് സ്വാഭാവികമാണ്. മനുഷ്യാന്തസ്സിനെ പരിരക്ഷിക്കാനല്ലാതെ അപമാനിക്കാനല്ലല്ലോ നമ്മുടെ ഭരണഘടനയും നീതിസംഹിതകളും ശ്രമിച്ചിട്ടുള്ളത്. അതറിയാവുന്നതുകൊണ്ടാണ് ഹൈക്കോടതി അതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നുവോ എന്നു സുപ്രീംകോടതി ചോദിച്ചത്. കണ്ണൂരില്‍ പട്ടാളത്തെയിറക്കണമെന്നുള്ള ഹൈക്കോടതി നിര്‍ദേശം നേരത്തെ സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. എല്‍ഡിഎഫ് ഭരണകാലത്ത് ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തെക്കുറിച്ചു നടത്തിയ ആക്ഷേപകരമായ പരാമര്‍ശവും ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിക്കാരനെതിരെയുണ്ടായ വ്യക്തിപരമായ ആക്ഷേപവും സുപ്രീംകോടതി ഇടപെട്ട് നീക്കിയിരുന്നു. സുപ്രീംകോടതിയുടെ പരിഗണനയ്ക്കു വരുമ്പോള്‍ ദുര്‍ബലപ്പെട്ടുപോവുന്ന വിധികളും പരാമര്‍ശങ്ങളും തുടരെയുണ്ടാവാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധവച്ചാലത് ഹൈക്കോടതിയുടെ പ്രാഗത്ഭ്യത്തിനു മാറ്റുകൂട്ടും. സംഘടിക്കാനും പ്രതിഷേധിക്കാനും ഒക്കെയുള്ള ഭരണഘടനാവകാശം ജനാധിപത്യം നിലനില്‍ക്കാന്‍ അത്യന്താപേക്ഷിതമാണത്. അതിനെ കോടതി തടഞ്ഞപ്പോള്‍ സംസ്ഥാന നിയമസഭ നിയമം നിര്‍മിച്ച് ആ അവകാശത്തെ പരിരക്ഷിച്ചു. ഭരണഘടനാസ്ഥാപനമായ ലജിസ്ലേച്ചറിനോട് ആദരവു കാട്ടേണ്ട കോടതി കേരളത്തില്‍ മറിച്ചൊരു നിലപാടാണ് എടുത്തത്. അതാകട്ടെ, ഭരണഘടനാമൂല്യമായ ജനാധിപത്യത്തിന്റെ ധ്വംസനമായി മാറി.

നിയമങ്ങളില്‍ ഇത്തരമൊരു ഇടപെടല്‍ നടത്താനുള്ള വിടവുണ്ടെന്നിരിക്കട്ടെ. ആ വിടവ് നികത്താന്‍ ഹൈക്കോടതിക്ക് അധികാരമില്ല. (ഭരണഘടനയുടെ 142-ാം വകുപ്പ്). നിയമത്തിലെ വിടവ് നിയമമുണ്ടാകുംവരെ മാര്‍ഗനിര്‍ദേശങ്ങളിലൂടെ നികത്താനുള്ള അധികാരം സുപ്രീംകോടതിക്കു മാത്രമാണുള്ളത്. ഈ ഭരണഘടനാ വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തങ്ങളുടെ അധികാരപരിധിപോലും കടന്നതായി കാണാം. ഏതായാലും സുപ്രീംകോടതി നീതിയുടെ വാതില്‍ തുറക്കുന്നു എന്നത് സ്വാഗതാര്‍ഹമാണ്. ആ വാതില്‍ വഴിയാണല്ലോ എം വി ജയരാജന്‍ മോചിതനാവുന്നത്. എം വി ജയരാജന്‍ എന്ന വ്യക്തിയല്ല, മറിച്ച് ഒരു ജനതയുടെ പൗരാവകാശമാണ് മോചിതമാവുന്നത്. ഇത് നാളെ നമ്മുടെ ജനാധിപത്യാവകാശങ്ങളുടെയാകെ മോചനത്തിനായുള്ള തുടക്കമാകട്ടെ.

deshabhimani editorial 16111

1 comment:

  1. കേരള ഹൈക്കോടതിയുടെ ഒരു ഡിവിഷന്‍ ബെഞ്ച് ചെയ്ത വലിയ ഒരു തെറ്റും നീതിനിഷേധവുമാണ് സുപ്രീംകോടതി തിരുത്തിയത്. കോടതിയലക്ഷ്യ നടപടികളല്ല, മറിച്ച് ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഇത്തരം നീതിന്യായ ഇടപെടലുകളാണ് സത്യത്തില്‍ കോടതിയിലുള്ള ജനവിശ്വാസത്തെ ബലപ്പെടുത്താന്‍ സഹായിക്കുന്നത്. അന്ധകാരപൂര്‍ണമാവുമോ നമ്മുടെ ജനാധിപത്യാന്തരീക്ഷമെന്ന് പരക്കെ ആശങ്കയുണ്ടായ ഒരു സാഹചര്യമാണ് കേരളത്തില്‍ കഴിഞ്ഞദിവസങ്ങളിലുണ്ടായത്. ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് അവസരമില്ല. വിമര്‍ശത്തിനു സ്വാതന്ത്ര്യമില്ല. വിമര്‍ശിച്ചുപോയാല്‍ വിമര്‍ശിക്കുന്ന വ്യക്തിയുടെ മൗലികാവകാശവും പൗരസ്വാതന്ത്ര്യവുംപോലും നിഹനിച്ചുകൊണ്ട് തുറുങ്കിലടയ്ക്കുമെന്ന അവസ്ഥ. ആകെ കലുഷമാകുകയായിരുന്നു നമ്മുടെ ജനാധിപത്യാന്തരീക്ഷം. അവിടെയാണ് ഈ രജതരേഖ.

    ReplyDelete