Thursday, November 17, 2011

പെന്‍ഷന്‍മേഖലയും വിദേശകുത്തകകള്‍ക്ക്

പെന്‍ഷന്‍ രംഗത്ത് വിദേശകുത്തകകള്‍ക്ക് കടന്നുകയറാന്‍ വഴിയൊരുക്കിക്കൊണ്ട് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ബില്ലിന് കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കി. പെന്‍ഷന്‍ രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) അനുവദിക്കുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശകള്‍ കൂടി ഉള്‍പ്പെടുത്തി പരിഷ്ക്കരിച്ച ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് നീക്കം. തുടക്കത്തില്‍ 26 ശതമാനം വിദേശനിക്ഷേപമാണ് അനുവദിക്കുക.

ഈ മേഖലയില്‍ വിദേശകമ്പനികളെ പ്രവേശിപ്പിക്കാന്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലംമുതല്‍ നടന്ന ശ്രമത്തെ ഇടതുപക്ഷപാര്‍ടികള്‍ ചെറുത്തിരുന്നു. കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ ബിജെപി പിന്തുണയോടെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുകയായിരുന്നു. അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് പരിഷ്ക്കാരങ്ങള്‍ പാളംതെറ്റിയെന്ന് മുകേഷ് അംബാനിയടക്കമുള്ള കോര്‍പറേറ്റ് തലവന്മാര്‍ വിമര്‍ശമുന്നയിച്ച പശ്ചാത്തലത്തിലാണ് പെന്‍ഷന്‍ ബില്‍ മന്ത്രിസഭ തിടുക്കത്തില്‍ പരിഗണിച്ചിരിക്കുന്നത്. എഫ്ഡിഐ പരിധി എത്രയെന്നത് ബില്ലിന്റെ ഭാഗമാക്കണമെന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ തള്ളിക്കൊണ്ടാണ് പരിഷ്ക്കരിച്ച ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. പരിധി ബില്ലിന്റെ ഭാഗമായാല്‍ പിന്നീട് വര്‍ധിപ്പിക്കേണ്ടി വരുമ്പോള്‍ പാര്‍ലമെന്റിന്റെ അംഗീകാരം തേടേണ്ടി വരും. ഇത് ഒഴിവാക്കാനാണ് ഈ വ്യവസ്ഥ ഒഴിവാക്കിയത്. 26 ശതമാനം എഫ്ഡിഐ പരിധിയെന്നത് വിദേശവിനിമയ നിയന്ത്രണ നിയമത്തിന്റെ പൊതുനിയന്ത്രണങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. സ്വകാര്യ ബാങ്കുകള്‍ , നിക്ഷേപസ്ഥാപനങ്ങള്‍ , സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ , സ്വത്ത് പുനര്‍നിര്‍മാണ കമ്പനികള്‍ എന്നീ ധനസ്ഥാപനങ്ങളുടെ കാര്യത്തില്‍ ബന്ധപ്പെട്ട നിയമങ്ങളില്‍ എഫ്ഡിഐ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന ന്യായമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ഭൂരിഭാഗം ശുപാര്‍ശകളും തള്ളിയാണ് പരിഷ്ക്കരിച്ച ബില്ലിന് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. പെന്‍ഷന്‍ ഉപദേശകസമിതി രൂപീകരിക്കണമെന്ന ശുപാര്‍ശ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായ പെന്‍ഷന്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ നിക്ഷേപത്തിന് മിനിമം ഗ്യാരണ്ടി ഉറപ്പാക്കണമെന്ന ശുപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചില്ല. ഇപിഎഫ് പലിശനിരക്കിന് തുല്യമായ തുകയെങ്കിലും ഉറപ്പാക്കണമെന്നായിരുന്നു ശുപാര്‍ശ. 2004ല്‍ തുടക്കമിട്ട പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ 24 ലക്ഷം ഗുണഭോക്താക്കളുണ്ട്. ഇതില്‍ ഭൂരിഭാഗവും കേന്ദ്രജീവനക്കാരാണ്. പെന്‍ഷന്‍ ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചാല്‍ പെന്‍ഷന്‍ ഫണ്ട് നിയന്ത്രണ അതോറിറ്റിക്ക് നിയമപരമായ സാധുത കൈവരും. നിലവില്‍ ഇടക്കാല റെഗുലേറ്ററായ പിഎഫ്ആര്‍ഡിഎയാണ് പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നത്.
(എം പ്രശാന്ത്)

deshabhimani 171111

2 comments:

  1. പെന്‍ഷന്‍ രംഗത്ത് വിദേശകുത്തകകള്‍ക്ക് കടന്നുകയറാന്‍ വഴിയൊരുക്കിക്കൊണ്ട് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ബില്ലിന് കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കി. പെന്‍ഷന്‍ രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) അനുവദിക്കുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശകള്‍ കൂടി ഉള്‍പ്പെടുത്തി പരിഷ്ക്കരിച്ച ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് നീക്കം. തുടക്കത്തില്‍ 26 ശതമാനം വിദേശനിക്ഷേപമാണ് അനുവദിക്കുക.

    ReplyDelete